Connect with us

News

‘ഹൃദയം തകര്‍ന്ന് പോയി’-ടി20 ലോകകപ്പ് ടീമില്‍ ഇടമില്ലെന്ന് ടീം പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്; തുറന്ന് പറഞ്ഞ് ജിതേഷ് ശര്‍മ്മ

ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പ് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിതേഷ് പറഞ്ഞു.

Published

on

ലക്‌നൗ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന കാര്യം ടീം പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞതെന്നും അത് ഹൃദയം തകര്‍ത്തുവെന്നും തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ.

ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തിലാണ് ജിതേഷ് മനസുതുറന്നത്. ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പ് ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിതേഷ് പറഞ്ഞു. പിന്നീട് ചീഫ് സെലക്ടറും പരിശീലകനും നല്‍കിയ വിശദീകരണങ്ങള്‍ ന്യായമായതായി തോന്നിയെന്നും, അവരോടു നടത്തിയ സംഭാഷണത്തിന് ശേഷം തീരുമാനത്തോട് പൊരുത്തപ്പെടാനായെന്നും ജിതേഷ് വ്യക്തമാക്കി.

എന്നിരുന്നാലും, പുറത്താക്കിയ തീരുമാനം മാനസികമായി ഏറെ വേദനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ടി20 ലോകകപ്പില്‍ കളിക്കാനായി ഞാന്‍ അതീവ കഠിനമായി പരിശ്രമിക്കുകയും വലിയ ആഗ്രഹം പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്,’ ജിതേഷ് പറഞ്ഞു.

കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും ആര്‍സിബി മെന്റര്‍ ദിനേശ് കാര്‍ത്തിക്കുമായി നടത്തിയ സംഭാഷണവും കുറച്ചെങ്കിലും ആശ്വാസം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പോലും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയായിരുന്നു.

ടീമിലെ ബാറ്റിംഗ് ക്രമമാറ്റങ്ങളും സെലക്ഷന്‍ തീരുമാനങ്ങളും ജിതേഷിന്റെ അവസരങ്ങളെ ബാധിച്ചു. ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതോടെയാണ് ജിതേഷ് മധ്യനിരയില്‍ അവസരം നേടിയത്. പിന്നീട് ഫിനിഷറെന്ന നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര മുതല്‍ ജിതേഷ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുകയും സഞ്ജു പുറത്താവുകയും ചെയ്തു.

എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജു വീണ്ടും ഓപ്പണറായതോടെ ജിതേഷ് ശര്‍മ്മയുടെ അവസരം അവസാനിച്ചു. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

News

വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; വിവരം മറച്ചുവെച്ചതില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സസ്‌പെന്‍ഡില്‍

പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Published

on

മലമ്പുഴ: മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ സംസ്‌കൃത അധ്യാപകന്‍ അനില്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാള്‍ പലപ്പോഴായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് കുട്ടികള്‍ വനിതാ പൊലീസ് സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയതെന്നും, അന്ന് മുതലുള്ള പശ്ചാത്തലം മലമ്പുഴ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ അന്വേഷണം വ്യാപിപ്പിച്ചു.

നേരത്തെ അഞ്ച് കുട്ടികള്‍ സിഡബ്ല്യുസിക്ക് മുമ്പാകെ സമാന മൊഴികള്‍ നല്‍കിയിരുന്നു. പുതുതായി മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

Continue Reading

world

ഗസ്സയിലെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍; അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍

ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

Published

on

ദോഹ: ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്കായുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന്റെ പ്രഖ്യാപനം ഗസ്സയിലെ സമാധാനം ദൃഢമാക്കാനും തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രത്യാശ പ്രകടിപ്പിച്ചു.

മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തറും മറ്റ് പങ്കാളി രാജ്യങ്ങളും ഗസ്സയിലെ സംഘര്‍ഷം ലഘൂകരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്നും ഫലസ്തീന്‍ ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കണമെന്നും ഡോ. അല്‍ അന്‍സാരി അറിയിച്ചു.

Continue Reading

News

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

Published

on

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ സ്വദേശിനിയായ അയോണ മോണ്‍സന്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു അയോണ. കുട്ടിയുടെ കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അയോണ മോണ്‍സെന്റ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് എത്തിക്കും.

വൃക്ക മാറ്റിവെക്കുന്നതിനായി നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഒരാള്‍ക്ക് ഇന്ന് തന്നെ വൃക്ക മാറ്റിവയ്ക്കും. കണ്ണൂര്‍ മിംസില്‍ നിന്ന് റോഡ് മാര്‍ഗം വൃക്ക കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കും. തുടര്‍ന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച്, അവിടെ നിന്ന് റോഡ് മാര്‍ഗം മെഡിക്കല്‍ കോളജിലേക്ക് കൈമാറും.

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രദേശത്ത് ദുഃഖം നിലനില്‍ക്കുമ്പോഴും, അവയവദാനം നിരവധി ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

Continue Reading

Trending