Culture
പിതാവ് പകര്‍ന്ന ജീവിതാനുഭവം – പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് പുത്രന്‍ മുഈനലി തങ്ങളുടെ അനുഭവവിവരണം
കുളിരേകുന്ന തണലില്‍നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണല്‍ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച, വെറുക്കാന്‍ അറിയാത്ത, വഴക്കിടാന്‍ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാന്‍ കഴിഞ്ഞതാണെന്റെ ജന്മ സുകൃതം. ഇന്നലെ കഴിഞ്ഞ പോലെ ആ ദിവസം മറക്കാന്‍ കഴിയില്ല. ജേഷ്ഠന്‍ നഈമും ഹമീദും ആ സമയത്ത് ആശ്വാസമായി കൂടെയുണ്ടായിരുന്നു.
അഭിവന്ദ്യ പിതാവിന്റെ വിടവാങ്ങലിന് ഒരാണ്ടു തികയുന്നു. പിതാവില്ലാത്ത ഒരു വര്‍ഷം മകന്‍ എന്ന നിലയില്‍ എനിക്കോ കുടുംബത്തിനോ മാത്രമല്ല സമൂഹത്തിനും സമുദായത്തിനും വലിയ വിടവ് തന്നെയായിരുന്നു. തിരക്കില്‍നിന്നും തിരക്കിലേക്കുള്ള നിലക്കാത്ത പ്രവാഹം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. രോഗ നിര്‍ണയത്തിനു ശേഷമാണ് വിശ്രമം ലഭിച്ചത്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലും സമുദായ നേതാവെന്ന നിലയിലും എന്നും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ആവലാതിക്കാര്‍ക്ക് നടുവിലുമായി സദാ തിരക്കിലായിരുന്നു പ്രിയപിതാവ്. ബാപ്പയുടെ അനുഭവങ്ങള്‍, ബാല്യ കൗമാരങ്ങളിലെ നൊമ്പരങ്ങള്‍, പൂര്‍വികരുടെ പ്രചോദിതമായ ജീവചരിത്രങ്ങള്‍, ഏതു പ്രതിസന്ധി ഘട്ടത്തിലും എങ്ങനെ ജീവിക്കണമെന്നും സത്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അസ്വസ്ഥതകള്‍ സ്വാഭാവികമാണെന്നും ആ സമയത്ത് പ്രവാചക ജീവിതാനുഭവങ്ങളിലേക്ക് ചിന്തകളെ കൂടുതല്‍ തിരിക്കണമെന്നും അപ്പോള്‍ ഒരു പ്രതിസന്ധിയും ബാധിക്കില്ലെന്നും തന്റെ ജീവിതാനുഭവം അതാണെന്നും എന്നെ ബോധ്യപ്പെടുത്തി. എന്റെ ജീവിതത്തിന് ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും അവസാന നിമിഷങ്ങളില്‍ പിതാവിനൊപ്പമുള്ള ആ ദിനരാത്രങ്ങളായിരുന്നു.
കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലില്‍നിന്ന് അങ്കമാലിയിലെ ലിറ്റില്‍ #വര്‍ ഹോസ്പിറ്റലില്‍ എത്തിയ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ ഇടപെടല്‍ കൊണ്ട് ഞാനും സുഹൃത്ത് ഹമീദ് പാറമ്മലും ബാപ്പയുമായി ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും അവിടെ എല്ലാം സജ്ജമായിരുന്നു. ഹൃദയസ്പര്‍ശമായ പെരുമാറ്റമായിരുന്നു ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. മൂന്നു മണിക്കൂറോളം ഞങ്ങള്‍ രണ്ടുപേരും ഐ.സി.യുവില്‍ കൂടെയിരുന്നു. പിന്നീട് റൂമിലേക്ക് മാറ്റി. റൂമിലെത്തിയ ഉടനെ ആദ്യത്തെ സന്ദര്‍ശകനായി അവിടെ എത്തിയത് ഇബ്രാഹിം കുഞ്ഞ് സാഹിബ് ആയിരുന്നു.
ഇവിടെ എത്തിയശേഷം കൗണ്ട് വര്‍ധിക്കുകയും ആരോഗ്യത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. ചികിത്സയില്‍ ബാപ്പയും ഞങ്ങളും സംതൃപ്തരായി മുന്നോട്ടുപോകുമ്പോള്‍ പതിമൂന്നാം ദിവസം രാവിലെ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. ഐ.സി.യുവിലേക്ക് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാവിലെ അല്‍പം അവശനായിരുന്നെങ്കിലും ഉച്ചയോടുകൂടി എന്നോടും ജ്യേഷ്ഠനോടും സഹോദരിമാരോടും സംസാരിച്ചു. അന്ന് രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും എത്തി. എളാപ്പ സാദിഖലി തങ്ങള്‍, അബ്ബാസ് അലി തങ്ങള്‍, റഷീദ് അലിയും ഹമീദലിയും, ബഷീര്‍ അലിയും മുനവ്വറലിയും. അങ്ങിനെ ജ്യേഷ്ഠന്‍ന്മാരും എളാപ്പമാരും എല്ലാവരും വന്നു ബാപ്പയെ കണ്ടു. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി രാത്രി തിരിച്ചുപോയി. ആ രാത്രി ജ്യേഷ്ഠന്‍ നഈമായിരുന്നു കൂട്ടിരുന്നത്. സുബഹി നമസ്‌കാരാനന്തരം ഞാനും ഹമീദും വന്നു. സുബഹി സമയം മനസ്സില്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ വാപ്പയുടെ കൈപിടിച്ച് ബാപ്പാക്ക് സന്തോഷമുള്ള ചില കാര്യങ്ങള്‍ സംസാരിച്ചു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി കേട്ടുകൊണ്ടിരുന്നു.
തലേദിവസത്തേതിലും ആരോഗ്യസ്ഥിതിയില്‍ മാറ്റം തോന്നി. 10 മണിയായപ്പോള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. ബാപ്പയോട് ആശ്വാസകരമായ ഡോക്ടര്‍മാരുടെ സന്ദേശം അറിയിച്ചു. പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി പ്രിയ പിതാവിന്റെ നെറ്റിയില്‍ ഉമ്മവെച്ച് കൈകള്‍ പരസ്പരം ചേര്‍ത്തുപിടിച്ചു, ആ പിടുത്തത്തിലും ആ നോട്ടത്തിലും ഒരു ആയുസ് കാലത്തേക്കുള്ള അനുഗ്രഹങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു. 12 മണിക്ക് ശേഷം പ്ലാസ്മയുടെ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ഞാനും ഹമീദും എറണാകുളം ലീഗ് സെക്രട്ടറി ഹംസ സാഹിബിനെ പ്ലാസ്മ അറേഞ്ച് ചെയ്യുന്നതിന്‌വേണ്ടി സംസാരിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് പി.ആര്‍.ഒ ബാബു ഹമീദിനെ വിളിച്ചു വേഗം വരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഐ.സി.യുവില്‍ എത്തിയപ്പോള്‍ പ്രതീക്ഷ കൈവിട്ട ലക്ഷണങ്ങളായിരുന്നു. പ്രിയ പിതാവിന്റെ തലമുടിയിലൂടെ വിരല്‍ ഓടിച്ചു ചെവിയില്‍ തൗഹീദിന്റെ മന്ത്രം ഉരുവിട്ടു. എല്ലാം ഉറപ്പിച്ച പ്രിയപിതാവ് പുഞ്ചിരിയോടെ നാഥനിലേക്ക് യാത്രയായി.
കുളിരേകുന്ന തണലില്‍നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണല്‍ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച, വെറുക്കാന്‍ അറിയാത്ത, വഴക്കിടാന്‍ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാന്‍ കഴിഞ്ഞതാണെന്റെ ജന്മ സുകൃതം. ഇന്നലെ കഴിഞ്ഞ പോലെ ആ ദിവസം മറക്കാന്‍ കഴിയില്ല. ജേഷ്ഠന്‍ നഈമും ഹമീദും ആ സമയത്ത് ആശ്വാസമായി കൂടെയുണ്ടായിരുന്നു.
മാര്‍ച്ച് ആറിന് (ശഅബാന്‍ 2) 12:25 നാണ് വഫാത്ത് സംഭവിച്ചത്. ഐ.സി.യുവിന് പുറത്ത് എല്ലാത്തിനും മൂകസാക്ഷിയായി പ്രിയപ്പെട്ട മാതാവും ബാപ്പയുടെ ഖിദ്മത്തുകള്‍ ചെയ്തിരുന്ന അവറാനും നില്‍പ്പുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ഇബ്രാഹിം കുഞ്ഞ് സാഹിബ്, മകന്‍ ഗഫൂര്‍ സാഹിബ്, നാലകത്ത് സൂപ്പി സാഹിബ് എന്നിവര്‍ മറ്റു കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാപ്പയുടെ വിയോഗം പുറത്തറിഞ്ഞതോടെ ഹോസ്പിറ്റല്‍ പരിസരം ബാപ്പയെ സ്‌നേഹിക്കുന്നവരുടെ ഒഴുക്കായി. ഇന്നും ഓരോ സാധാരണക്കാരനും എന്റെ കയ്യില്‍ പിടിച്ചു ബാപ്പയുടെ വിയോഗത്തെക്കുറിച്ചും വിടവിനെ കുറിച്ചും സംസാരിക്കുമ്പോള്‍ അറിയാതെ ഹൃദയത്തില്‍ വിങ്ങലാണ്. അത്രമാത്രം പ്രിയ പിതാവിനെ ഹൃദയത്തിലേറ്റിയവരാണ് നിങ്ങളെല്ലാരും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് ഞങ്ങളുടെ ബലം.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Film
ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്
പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
GULF1 hour agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

