Connect with us

Culture

ഇംഗ്ലണ്ട് അര്‍ഹിച്ച ക്വാര്‍ട്ടര്‍; വസന്തകാലം തിരിച്ചുവരുന്നു

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


നെഞ്ചിടിപ്പോടെയാണ് ഷൂട്ടൗട്ട് വേളയില്‍ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തിലെ പ്രസ് ബോക്‌സിലിരുന്നത്. അതിന് കാരണമുണ്ട്-ഇംഗ്ലണ്ട് എന്നും നിര്‍ഭാഗ്യവാന്മാരായിരുന്നു. ലോകകപ്പില്‍ മൂന്ന് തവണ ഷൂട്ടൗട്ടില്‍ പുറത്തായവര്‍. ഫുട്‌ബോള്‍ തറവാട്ടുകാര്‍. ഏറ്റവും നല്ല യൂറോപ്യന്‍ ലീഗിന് അരങ്ങൊരുക്കുന്നവര്‍. എല്ലാ താരങ്ങളെയും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നവര്‍. പക്ഷേ ലോകകപ്പ് ചരിത്രമെടുക്കുക-1966 ലെ ആ നേട്ടത്തിന് ശേഷം കേവലം അതിഥികളായി ലോകകപ്പിന് വന്നു പോവുന്നവര്‍. ഇംഗ്ലണ്ട് കളിക്കാത്ത ലോകകപ്പില്ല. പക്ഷേ ഡേവിഡ് ബെക്കാമും ഗാരി ലിനേക്കറും അലന്‍ ഷിയററും മൈക്കല്‍ ഓവനും വെയിന്‍ റൂണിയും ഡേവിഡ് സീമാനുമെല്ലാം പല ലോകകപ്പുകളിലും തല താഴത്തി മടങ്ങുന്നത് വേദനയോടെയാണ് കണ്ടത്. ഇത്തവണയും അത് സംഭവിക്കുമോ…? നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിട്ട് നിന്ന ടീമാണവര്‍. അവര്‍ വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നല്ലാ യാരെ മാനേയുടെ ആ ഹെഡ്ഡറും സമനിലയും പിറക്കുന്നത്. പിന്നെ അധികസമയത്താവട്ടെ കൊളംബിയക്കരാരാണ് ആധിപത്യം സ്ഥാപിച്ചതും. ഷൂട്ടൗട്ട് വേളയിലേക്ക് വരുമ്പോള്‍ എനിക്ക് അരികില്‍ ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിലിന്റെ ലേഖകന്‍ ചന്ദ്രശേഖര്‍ ഭഗത് (അദ്ദേഹം ഇന്ത്യക്കാരനാണ്. മുംബൈ നിവാസി. പക്ഷേ 20 വര്‍ഷമായി ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനാണ്). അദ്ദേഹത്തോട് ചോദിച്ചു- ഉത്തരമില്ല.. പിന്നെ പതുക്കെ അദ്ദേഹം പറഞ്ഞു-കമാല്‍, ഇറ്റ്‌സ് ഗോയിംഗ് ടു ബി ക്രിട്ടിക്കല്‍…

റഫറി വിസില്‍ മുഴക്കി. ആദ്യ കിക്കെടുക്കുന്നത് കൊളംബിയന്‍ നായകന്‍ റെഡിമാല്‍ ഫല്‍ക്കാവോ. ഗോള്‍ വലയത്തില്‍ ജോര്‍ദ്ദാന്‍ പിക്ക്‌ഫോര്‍ഡ്. കൃത്യമായ ഷോട്ട്. കൊളംബിയ 1-0. ഇംഗ്ലണ്ടിന്റെ ആദ്യ കിക്കെടുക്കാന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ നായകന്‍ ഹാരി കെയിന്‍. ഡേവിഡ് ഒസ്പിന എന്ന കൊളംബിയന്‍ ഗോള്‍ക്കീപ്പര്‍ ചില്ലറക്കാരനല്ല. പക്ഷേ പന്ത് വലയില്‍. ഷൂട്ടൗട്ട് 1-1. കൊളംബിയക്ക് വേണ്ടി കുവാദാര്‍ദോ. അടിപൊളി ഷൂട്ടറാണ് കക്ഷി. പിഴക്കില്ല എന്നുറപ്പ്. അത് പോലെ തന്നെ സംഭവിച്ചു. 2-1 ന് കൊളംബിയക്ക്് ലീഡ്. ഇംഗ്ലണ്ടിന്റെ കിക്കെടുക്കാന്‍ യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. അതിലും ആശങ്കയുണ്ടായിരുന്നില്ല 2-2. ലോ മുറിയലായിരുന്നു കൊളംബിയക്കായി മൂന്നാം കിക്ക്് പായിച്ചത്. അതും വലയില്‍ 3-2ന് ലാറ്റിനമേരിക്കന്‍ സംഘത്തിന് ലീഡ്. ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ ഷോട്ട് എടുക്കാന്‍ വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ അങ്കലാപ്പ് പ്രകടം. ഒന്നിലധികം തവണ പന്ത് പരിശോധിക്കുന്നു. അപ്പോള്‍ തന്നെ ഒന്നുറപ്പിച്ചു-ഞാന്‍ മുഖം താഴ്ത്തി. പന്ത് കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്. ചന്ദ്രശേഖര്‍ ഭഗതിനെ നോക്കിയപ്പോള്‍ അദ്ദേഹം കണ്ണടച്ച് ഇരിക്കുന്നു. കൊളംബിയക്ക്് ലീഡ്. നിര്‍ഭാഗ്യം വീണ്ടും ഇംഗ്ലണ്ടിന്റെ വഴിയില്‍ തന്നെ. ഇനി എന്ത് ചെയ്യും…? കൊളംബിയക്കാര്‍ക്ക്് പിഴക്കണം. മുറെ ഉറിബോ വരുന്നു. ആ പതിനഞ്ചാം നമ്പറുകാരന്‍ അടിച്ച പന്ത് ക്രോസ് ബാറില്‍ തട്ടി മടങ്ങുന്നു. ഭാഗ്യം ഇംഗ്ലണ്ടിനെ കൈ വിട്ടിട്ടില്ല. അപ്പോഴാണ് ശ്വാസം നേരെ വീണത്.

നിഷ്പക്ഷമായി കളിയെ കാണേണ്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇങ്ങനെ പക്ഷപാതിയാവാമോ എന്ന ചിന്ത മനസ്സിലുണ്ട്. പക്ഷേ ഇംഗ്ലണ്ട് കുഞ്ഞുനാളില്‍ മുതല്‍ ഫുട്‌ബോള്‍ മൈതാനത്ത് വീരഗാഥ രചിക്കുന്ന പേരാണല്ലോ.. അത് മായുന്നില്ല. ഇംഗ്ലണ്ടിന് വേണ്ടി അടുത്തത് കിരണ്‍ ട്രിപ്പിയര്‍. ഗോള്‍. മല്‍സരം 3-3. അടുത്ത ഷോട്ടിന് വരുന്നത് കൊളംബിയയുടെ കാര്‍ലോസ് ബാക്ക. കിടിലന്‍ താരം. അവസാന ഷോട്ടിന് എപ്പോഴും പരിശീലകര്‍ മികച്ച താരങ്ങളെയാണ് നിയോഗിക്കുക. അത് കൊണ്ട് തന്നെയാണ് ബാക്ക വന്നത്. പക്ഷേ പിക്‌ഫോര്‍ഡ് മായാജാലം കാട്ടി. പന്ത് വന്നത് അദ്ദേഹത്തിന് നേരെ. സേവ്… ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈ… എറിക് ഡയറിനാണ് അവസാന അവസരം. ഗോളായാല്‍ ഇംഗ്ലണ്ട് ജയിക്കും… ഇംഗ്ലീഷ് ആരാധകരെ നോക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍. കൊളംബിയന്‍ കോച്ച് പെക്കര്‍മാനെ നോക്കുമ്പോള്‍ അദ്ദേഹം മുഖം പൊത്തി നില്‍ക്കുന്നു. ഭഗതിന്റെ തലയും താഴ്ന്ന് തന്നെ…ഡയറിന് പിഴച്ചില്ല….. 4-3ന് ഇംഗ്ലണ്ട്… പിന്നെ പറയേണ്ടതില്ലല്ലോ……

സത്യത്തില്‍ ജയിക്കേണ്ടതും ഇംഗ്ലണ്ട് തന്നെയായിരുന്നു. കൊളംബിയക്കാരുട മല്‍്‌സര സമീപനം നല്ല ഫുട്‌ബോളിന് യോജിച്ചതായിരുന്നില്ല. ബോഡിലൈന്‍ ഗെയിമില്‍ അവര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റഫറി അല്‍പ്പം ജാഗ്രത പാലിക്കേണ്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. ആറ് മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയക്കാര്‍ വാങ്ങിയത്. ഇംഗ്ലണ്ട് രണ്ടും. 23 ഫൗളുകളാണ് ഫല്‍ക്കാവോയുടെ സംഘം ചെയ്തത്. ഇതില്‍ മൂന്നെണ്ണം മാരകമായിരുന്നു. ഫൗളിന് കൊളംബിയക്കാരെ ഇംഗ്ലണ്ട് പ്രേരിപ്പിച്ചു എന്നതും രസകരമാണ്. ഹാരിക്ക് പെനാല്‍ട്ടി ലഭിച്ച അവസരം ഇംഗ്ലണ്ട് ബോധപൂര്‍വ്വം സൃഷ്ടിച്ചത് തന്നെയായിരുന്നില്ലേ…. കോര്‍ണര്‍ കിക്കുകളും ഫ്രീകിക്കുകളും വരുമ്പോള്‍ ഇംഗ്ലീഷ് താരങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കും. പന്ത് റീലിസ് ചെയ്യുമ്പോള്‍ ചിതറിയോടും. അപ്പോള്‍ ഇവരെ പിടിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ജഴ്‌സിയിലോ ശരീരത്തിലോ പിടിക്കും. അവര്‍ വീഴും. ബോക്‌സിലാണെങ്കില്‍ റഫറി പെനാല്‍ട്ടി വിളിക്കും. ആ കെണിയില്‍ കൊളംബിയ തല വെച്ചു. ഇനി സ്വീഡന്‍. വലിയ കുഴപ്പമില്ല ഇംഗ്ലണ്ടിന്. അത് കഴിഞ്ഞാല്‍ സെമിയില്‍ ക്രൊയേഷ്യ-റഷ്യ വിജയികളാണ്. അവിടെ പൊരുതി നിന്നാല്‍ ജയിക്കാം-പിന്നെ വരുന്നത് ഫൈനലാണ്-ഇംഗ്ലീഷ് ഫുട്‌ബോള്‍ വസന്തകാലത്തിലേക്ക് തിരിച്ചുവരുമോ…..

സ്വിറ്റ്‌സര്‍്‌ലാന്‍ഡ്-സ്വീഡന്‍ സെമി നിലവാരം പുലര്‍ത്തിയില്ല. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. രണ്ട് പേരും പ്രതിരോധ ജാഗ്രതയില്‍ പന്തിനെയും ആക്രമണത്തെയും മറക്കുകയോ ഭയക്കുകയോ ചെയ്തു. സ്വീഡന്റെ ഗോള്‍ ഭാഗ്യമായിരുന്നു. അതിന് ശേഷമാണ് ഷക്കീരിയും സംഘവും ഇത് ലോകകപ്പ് നോക്കൗട്ടാണെന്ന സത്യം മനസ്സിലാക്കിയത്. പിന്നെ കുതിപ്പായിരുന്നു. പക്ഷേ സമയം അതിക്രമിച്ചിരുന്നു.
ക്വാര്‍ട്ടര്‍ ചിത്രമായിരിക്കുന്നു. വെള്ളിയാഴ്ച്ച ഉറുഗ്വേയും ഫ്രാന്‍സും. പിറകെ ബ്രസീലും ബെല്‍ജിയവും. ശനിയാഴ്ച്ച സ്വീഡനും ഇംഗ്ലണ്ടും. പിറകെ റഷ്യയും ക്രൊയേഷ്യയും. എന്റെ നീരീക്ഷണം ഇപ്രകാരമാണ്. ഫ്രാന്‍സ് ഉറുഗവേയെ കീഴ്‌പ്പെടുത്തും. ബ്രസീല്‍ ബെല്‍ജിയത്തെയും. അങ്ങനെ ഫ്രാന്‍സ്-ബ്രസീല്‍ സെമി. സ്വീഡനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും റഷ്യയെ മറികടന്ന് ക്രൊയേഷ്യയും രണ്ടാം സെമി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending