Connect with us

Culture

ബ്രസീലും ഫ്രാന്‍സും ജയ രസതന്ത്രമറിയുന്നവര്‍

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. മല്‍സരിക്കുന്ന നാല് ടീമുകളും പ്രമുഖര്‍. മികച്ച പരിശീലകര്‍, മികച്ച താരങ്ങള്‍, മികച്ച കോമ്പിനേഷനുകള്‍ എന്നിങ്ങനെ താരതമ്യത്തിന്റെ ടേബിളില്‍ എല്ലാവരും ഒന്നിനൊന്ന് തുല്യര്‍. പക്ഷേ അവസാന കടമ്പ കടക്കാനുള്ള ആര്‍ജ്ജവമെന്ന കില്ലിംഗ് സ്പിരിറ്റുണ്ടല്ലോ-അതല്‍പ്പം കൂടുതലുള്ളവരാണ് ഫ്രാന്‍സും ബ്രസീലും. അതിനാല്‍ ഇന്നത്തെ അങ്കങ്ങള്‍ ഇവര്‍ ജയിക്കുമെന്നാണ് എന്റെ പക്ഷം. ഇവരായിരിക്കും സെമിഫൈനലിലെ പോരാളികള്‍.
കളിയിലെ രസതന്ത്രങ്ങള്‍ പലതാണ്. കടലാസിലോ കംപ്യൂട്ടറിലോ പരിശീലകര്‍ ചിട്ടപ്പെടുത്തുന്ന ഗെയിം ചിലപ്പോള്‍ മൈതാനത്ത്് പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ തോല്‍ക്കില്ലെന്ന മനസ്സുണ്ടല്ലോ-അത് കടലാസിലും മൈതാനത്തും ഒന്നാണ്. എന്ത് കൊണ്ട് ബ്രസീല്‍ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായി…? അവരുടെ സൗന്ദര്യ ഫുട്‌ബോളും താരബലവുമെല്ലാമുളളപ്പോള്‍ തന്നെ ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയുണ്ടല്ലോ-അത് പരാജിതന്റേതല്ല. എന്നിട്ടും എന്ത് കൊണ്ട് കഴിഞ്ഞ ലോകകപ്പ്് സെമി ഫൈനലില്‍ സ്വന്തം മൈതാനത്ത് ജര്‍മനിയോട് ഏഴ് ഗോളിന് തോറ്റു എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചേക്കാം. അത് പരിശീലകന്റെ വലിയ പിഴവായിരുന്നു. ആ മല്‍സരത്തിന് മുമ്പ് ടീമിന് മാനസികാഘാതമായി നെയ്മര്‍ക്ക് പരുക്കേല്‍ക്കുന്നു. ക്യാപ്റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷനിലാവുന്നു. രണ്ട് പ്രമുഖരെ കൂടാതെ കളിക്കേണ്ടി വരുമ്പോള്‍ സാധാരണ പരിശീലകര്‍ ചെയ്യാറുള്ളത് കളിക്കാര്‍ക്ക് മാനസികോര്‍ജ്ജം കൊടുക്കലാണ്. പക്ഷേ ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി എന്ന പരിശീലകന്‍ അന്ന് താരങ്ങള്‍ക്ക് നല്‍കിയത് ആശങ്കയുടെ റൊട്ടി കഷ്ണമാണ്. ജര്‍മനിക്കെതിരെ തലേ ദിവസം രാത്രിയില്‍ അദ്ദേഹം ഗെയിം പ്ലാന്‍ മാറ്റി. ആദ്യ ഇരുപത് മിനുട്ട് ആക്രമിക്കാന്‍ സ്വന്തം താരങ്ങള്‍ക്ക്് നിര്‍ദ്ദേശം നല്‍കി. മുന്‍പിന്‍ ആലോചിക്കാതെ എല്ലാവരും അതങ്ങ് അനുസരിച്ചു. പ്രത്യാക്രമണമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് സ്‌ക്കോളാരിക്കും നിശ്ചയമുണ്ടായിരുന്നില്ല. ജര്‍മനി പ്രത്യാക്രമണം ശക്തമാക്കിയപ്പോഴാണ് ഗോളുകള്‍ ഒഴുകി വന്നത്. ആശങ്കയുടെ ഭാഷ ഒരു പരിശീലകനും നല്‍കരുത്. അര്‍ജന്റീന ഇവിടെ തോറ്റ് പുറത്തായതിന് പിറകിലെ കാരണം ജോര്‍ജ്ജ് സാംപോളിയുടെ ആശങ്കയല്ലേ…


റഷ്യയില്‍ കളിക്കുന്ന ബ്രസീലുകാരുടെ ശരീരഭാഷ നെഗറ്റീവല്ല-നാല് കളികളിലും അവരുടെ ഊര്‍ജ്ജവും സമീപനവുമെല്ലാം വിജയികളുടേതാണ്. ടിറ്റേ എന്ന ആശാന്‍ പിറകോട്ട് ചിന്തിക്കുന്നില്ല. ഇന്ന് ബെല്‍ജിയത്തിനെതിരെ ബ്രസീലിന് വ്യക്തമായ സാധ്യത കാണുന്നതിന്റെ കാരണവും സമീപനത്തിലെ ആ ദീര്‍ഘവീക്ഷണം തന്നെ. ബെല്‍ജിയവും അതേ പടി ചിന്തിക്കുന്നവരാണ്-ജപ്പാനെതിരെ നമ്മളത് കണ്ടു. പക്ഷേ ഇന്ന് മുന്നില്‍ ജപ്പാനല്ല-ബ്രസീലാണ്. അതാണ് മാറ്റവും. മരിക്കുമെന്നറുപ്പുളളവന്റെ എടുത്തുചാട്ടമുണ്ടല്ലോ-അതായിരുന്നു ജപ്പാന്‍. ബ്രസീല്‍ മരിക്കാനല്ല വരുന്നത്-ജീവിക്കാന്‍ തന്നെയാണ്. ഇന്നത്തെ കളിയില്‍ മരണമുഖത്ത് ജപ്പാന്‍ അകപ്പെട്ടത് പോലെയാണ് ബെല്‍ജിയം.

ഉറുഗ്വേയില്‍ നിന്നും ഫ്രാന്‍സിലേക്കുളള ദൂരം അല്‍പ്പം കൂടുതലാണ്. പ്രധാന കാരണം ഉറുഗ്വേക്ക് സ്വന്തം കരുത്തില്‍ വിശ്വാസമുണ്ട്. അത് പ്രധാനമാണ്. പക്ഷേ ഫ്രാന്‍സിന് സ്വന്തം കരുത്തിനൊപ്പം പ്രതിയോഗിയെ തോല്‍പ്പിക്കാമെന്ന വിശ്വാസവുമുണ്ട്. ആ മാറ്റമാണ് ആദ്യ ക്വാര്‍ട്ടറില്‍ കാണാനാവുക. അര്‍ജന്റീനയെ നേരിട്ട ഫ്രാന്‍സ് അങ്കലാപ്പിന്റെ ലക്ഷം കാട്ടിയില്ല. ആദ്യം ഗ്രിസ്മാന്റെ പെനാല്‍ട്ടി ഗോള്‍. പിറകെ ഡി മരിയയുടെ സമനില. പിന്നെ അര്‍ജന്റീനയുടെ ലീഡ് ഗോള്‍. അവിടെ നിന്നുമാണ് കൈലിയന്‍ മാപ്പെ രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്-അത്തരമൊരു ഘട്ടത്തില്‍ വിശ്വാസത്തോടെ കളിക്കുമ്പോഴുള്ള ഊര്‍ജ്ജമാണ് പ്രധാനം. അതിനെയാണ് നമ്മള്‍ കില്ലിംഗ് സ്പിരിറ്റ് എന്ന് പറയുന്നത്. രണ്ട് കാര്യങ്ങളില്‍ തോല്‍ക്കരുതെന്നാണ്. യുദ്ധത്തിലും പ്രണയത്തിലും. പക്ഷേ കളിയിലും തോറ്റ് കൂടെന്ന സ്പിരിറ്റാണ് ബ്രസീലും ഫ്രാന്‍സും ഉയര്‍ത്തുന്നത്.

നാല് വര്‍ഷത്തെ കാത്തിരിപ്പാണിത്. ആ കാത്തിരിപ്പ് ഒരു തോല്‍വിക്ക് വേണ്ടിയുള്ളതല്ലെന്ന ബോധം താരങ്ങളിലേക്ക് വരുമ്പോഴാണ് അവര്‍ ആസൂത്രണത്തോടെ കളിക്കുക. മൈതാനം വലം വെച്ചത് കൊണ്ടോ, റഫറിയോട് കയര്‍ത്തത് കൊണ്ടോ കാര്യമില്ല-90 മിനുട്ടിനെ പ്രയോജനപ്പെടുത്തണം. തുല്യമായ അളവില്‍ ഊര്‍ജ്ജവും മനസ്സും നല്‍കുക. നിങ്ങള്‍ക്ക് ജയിക്കാം. പ്രതിയോഗിയെ ഫൗള്‍ ചെയ്യാന്‍ പോയി ഊര്‍ജ്ജം കളയുന്നവന്‍ വിഡ്ഡിയാണ്. റഫറിയോട് കയര്‍ത്ത്് കാര്‍ഡ് വാങ്ങുന്നവന്‍ പമ്പരവിഡ്ഡിയും. മെസിയെ നോക്കുക-അദ്ദേഹത്തിലെ കളിക്കാരന്‍ അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നില്ല. ബഹളത്തിന് പോവുന്നില്ല-പന്തിനെ ശരിക്കുമറിയുന്ന കളിക്കാരന്‍. ഇത്തരക്കാര്‍ ബ്രസീലിലും ഫ്രാന്‍സിലും ഒന്നിലധികമുണ്ട്.

ടിറ്റേയും ദീദിയര്‍ ദെഷാംപ്‌സും ചിന്തിക്കുന്ന പരിശീലകരാണ്. സ്വന്തം ചിന്തകളെ താരങ്ങളിലേക്ക് പകര്‍ത്താനും അവര്‍ക്ക്്് കഴിയുന്നുണ്ട്. ഈ ടീമുകളെ അല്‍പ്പം ഭാഗ്യവും കൂടി തുണച്ചാല്‍ ഒന്നുറപ്പ്-ബ്രസീല്‍-ഫ്രാന്‍സ് സെമി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending