Connect with us

Culture

ചരിത്രമാണിന്ന്, കാണാന്‍ മറക്കരുത്….

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ റിപ്പോര്‍ട്ട്് തയ്യാറാക്കുമ്പോള്‍ ഈ ദിവസം തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടും. കാരണം ഇന്ന്, ഈ ദിവസം ലോകകപ്പിന്റെ ഫൈനലാണ്. മോസ്‌ക്കോയിലെ ലുഷിനിക്കി സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ നിന്നും എന്റെ ഈ കോളം തയ്യാറാക്കുമ്പോള്‍ പുറത്ത് നല്ല ബഹളമാണ്…. ഫൈനല്‍ കാണാന്‍ ആരാധകര്‍ ഇതാ എത്തികൊണ്ടരിക്കുന്നു…. 1930 ല്‍ തുടങ്ങിയ മഹാമേളയുടെ ഈ ഇരുപത്തിയൊന്നാം അധ്യായത്തിന്റെ കലാശത്തിന് ഇന്നിറങ്ങുന്നവരില്‍ ഒരാള്‍ കന്നിക്കാരാണ്-കേവലം 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധികള്‍. അവര്‍ക്കെതിരെ പരമ്പരാഗതമായി ഫുട്‌ബോള്‍ കരുത്തരായ ഫ്രാന്‍സും. ഇന്ന്് ക്രോട്ടുകാര്‍ ജയിച്ചാല്‍ ഈ ദിവസം എന്നുമെന്നും ഓര്‍മ്മിക്കപ്പെടും. ഫ്രാന്‍സ് ജയിച്ചാലും ഈ ദിവസം തഴയപ്പെടില്ല-അവരുടെ രണ്ടാം നേട്ടമാവും. ആര് ജയിച്ചാലും ഈ ലോകകപ്പ് ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.
ചരിത്രം എങ്ങനെയായിരിക്കും 2018 ലെ റഷ്യന്‍ ലോകകപ്പിനെ സ്മരിക്കുക…? വമ്പന്മാരുടെ ദുരന്ത വേദിയായോ…, സൂപ്പര്‍ താരങ്ങളുടെ ദുരന്ത ഭൂമികയായോ, ഫിഫയുടെ പുതിയ പരീക്ഷണങ്ങളുടെ വേദിയായോ, റഷ്യയുടെ സംഘാടക മികവിലോ അതോ പുതിയ ടീമുകളുടെയും താരങ്ങളുടെയും കടന്ന് വരവിലോ…?

എന്റെ പക്ഷം പറയാം-പുത്തന്‍ ടീമുകളുടെയും താരങ്ങളുടെയും വരവ് എന്നതല്ല-രാജകീയ വരവിന്റെ പേരിലാവും 2018 നെ കാലം സാക്ഷ്യപ്പെടുത്തുക. 32 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ കന്നിക്കാര്‍ പാനമ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ലോകകപ്പ് വേദികളില്‍ അനുഭവസമ്പന്നര്‍. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ബ്രസീലും പിന്നെ ജര്‍മനിയും അര്‍ജന്റീനയും ഉറുഗ്വേയും ഇംഗ്ലണ്ടും സ്‌പെയിനും ഫ്രാന്‍സുമെല്ലാം. പക്ഷേ നോക്കൗട്ട് ഘട്ടത്തിലേക്ക് ചാമ്പ്യന്‍ഷിപ്പ് പ്രവേശിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി പുറത്ത്. രണ്ടാം ഘട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലും മടങ്ങുന്നു. മൂന്നാം ഘട്ടത്തില്‍ ബ്രസീലും ഉറുഗ്വേയും മടങ്ങുന്നു.

റഷ്യ, ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയവരുടെ പ്രകടനം ഗംഭീരമായിരുന്നു. റഷ്യക്കാര്‍ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും അവര്‍ അഞ്ച് മല്‍സരങ്ങളില്‍ പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ സമ്മതിക്കണം. ഉറുഗ്വേയോട് തോറ്റ മല്‍സരത്തില്‍ മാത്രമായിരുന്നു ടീം നിരാശപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ക്രോട്ടുകാര്‍ക്കെതിരെ റഷ്യയുടെ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ആ ഗോളുണ്ടല്ലോ-അതല്ലേ ലോകകപ്പിലെ നമ്പര്‍ വണ്‍ ഗോള്‍….ക്രൊയേഷ്യക്കാരായിരുന്നു സത്യത്തില്‍ 2018 ലെ ടീം. രാജകീയമായ യാത്ര. മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന യുദ്ധങ്ങളില്‍ അവര്‍ അജയ്യരായി നിലകൊണ്ടു. ലുക്കാ മോദ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മരിയോ മാന്‍സുക്കിച്ചും സുഭാസിച്ചുമെല്ലാം ഫുട്‌ബോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായി മാറി. ബെല്‍ജിയത്തിന്റെ യാത്രയോ……മൂന്നാം സ്ഥാനമായിരുന്നില്ല അവര്‍ അര്‍ഹിച്ചത്. ഈഡന്‍ ഹസാര്‍ഡിലെ നായകന്‍-അദ്ദേഹത്തിന്റെ സമര്‍പ്പണം. സമ്മതിക്കണം. നായകനെന്നാല്‍ അതാണ് നായകന്‍. സ്വയം മാതൃകയാവുന്നു ആ മധ്യനിരക്കാരന്‍. ജപ്പാന്‍ ഏഷ്യയുടെ മാത്രം അഭിമാനമല്ല-ഫുട്‌ബോളിലെ യുവതയുടെ പ്രതീകമാണ്. കൊളംബിയക്കാരെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ചതും സെനഗലുകാരെ പിടിച്ചുനിര്‍ത്തിയതും ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതും എത്ര സുന്ദരമായിരുന്നു. ജപ്പാന്റെ ഗോളുകളെല്ലാം ആധികാരികമായിരുന്നു. ഒടുവില്‍ ഫെയര്‍ പ്ലേ പോയന്റുകളും അവര്‍ സ്വന്തമാക്കി.
കാല്‍പ്പന്ത് ലോകം ഇനിയും മെസി, നെയ്മര്‍, കൃസ്റ്റിയാനോ എന്ന് പറയുന്നതിന് പകരം ഈഡന്‍ ഹസാര്‍ഡിനെയും കൈലിയന്‍ എംബാപ്പേയെയും ലുക്കാ മോദ്രിച്ചിനെയുമെല്ലാം അംഗീകരിക്കണം. മെസിയും നെയ്മറും സി.ആര്‍-7 ഉം ലോകോത്തരക്കാര്‍. പക്ഷേ അവരെയും കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരെയല്ലേ ലോകം സ്വാഗതം ചെയ്യേണ്ടത്…. അതായിരിക്കണം ഫുട്‌ബോള്‍ സ്‌നേഹം….. കാല്‍പ്പന്തിനെ നെഞ്ചില്‍ ചേര്‍ക്കുമ്പോള്‍ അവിടെ ഉയരുന്ന ശ്വാസം സുന്ദരമായ ഫുട്‌ബോളായിരിക്കണം. ഈ ലോകകപ്പില്‍ അത് നമുക്ക് സമ്മാനിച്ചത് ക്രൊയേഷ്യയും ബെല്‍ജിയവും റഷ്യയും ജപ്പാനുമെല്ലാമാണ്… പോസിറ്റീവ് സോക്കറിന്റെ സുന്ദരമായ അധ്യായങ്ങളാണ് ഇവര് എഴുതിയത്. ആക്രമണത്തിന്റെ സഗൗരവ പാഠങ്ങള്‍. പ്രതിരോധത്തിന്റെ, നെഗറ്റീവിസത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെ കളിയെന്നാല്‍ അത് ജയിക്കാനും മരിക്കാനുമുള്ളതാണെന്ന് തെളിയിച്ച വീരന്മാര്‍. 19 കാരനായ കൈലിയന്‍ എംബാപ്പേയുടെ വേഗത പ്രായത്തിന്റേതല്ല-ആക്രമണ വീര്യത്തിന്റേതാണ്. ഇന്ന് ആര് കപ്പടിച്ചാലും പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ പേരിലാവട്ടെ 2018 ന്റെ അടിവര.

വ്യക്തിപരമായി എനിക്ക് ക്രൊയേഷ്യന്‍ വിജയത്തോടാണ് താല്‍പ്പര്യം. വിശാലമായ ഫുട്‌ബോള്‍ താല്‍പ്പര്യമാണത്. അവരുടെ പോരാട്ട വീര്യം ഒരു മാസമായി നേരില്‍ കാണുന്നു. ജീവന്‍ നല്‍കിയുള്ള ഫുട്‌ബോള്‍. കാല്പ്പന്ത് എന്ന സുന്ദര സൂത്രവാക്യത്തിലെ പ്രധാന കണ്ണിയാണല്ലോ സമര്‍പ്പണമെന്നത്. ക്രോട്ടുകാര്‍ സ്വന്തം ജീവന്‍ പോലും മൈതാനത്് സമര്‍പ്പിക്കുകയാണ്. അവരുടെ ഓരോ നീക്കങ്ങളിലും കാണാം കപ്പിനോടുളള, വിജയത്തിന് വേണ്ടിയുള്ള ആ തൃഷ്ണ… അവര്‍ ജയിച്ചാല്‍ അത് ഈ ലോകകപ്പിനുള്ള ഏറ്റവും നല്ല ഫിനിഷിംഗായിരിക്കും. ഫ്രാന്‍സ് ശുദ്ധമായ, പാകത്തിനുള്ള സോക്കറിന്റെ വക്താക്കളാണ്. നല്ല താരങ്ങളും അവരുടെ നിരയിലുണ്ട്. പക്ഷേ കാലത്തിന്റെ ഒരു കാവ്യനീതിയുണ്ടല്ലോ-അവിടെ ക്രൊയേഷ്യയാണെന്ന് മനസ് പറയുന്നു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending