Connect with us

Culture

കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സമയമെടുക്കും

Published

on

വാസുദേവന്‍ കുപ്പാട്ട്

കാലവര്‍ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്.

തോട്ടം മേഖലയില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വിവിധ ജില്ലകളില്‍ മൂന്ന് ലക്ഷത്തില്‍പരം കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്‍ കെടുതിക്ക് ഇരയായി. പാലക്കാട്, ഇടുക്കി, തൃശൂര്‍, വയനാട്, ആലപ്പുഴ ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് വലിയതോതില്‍ കൃഷിഭൂമി നശിച്ചത്.

നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞള്‍ എന്നിവ വ്യാപകമായി നശിച്ചു. ഏലം, തേയില, കാപ്പി, റബ്ബര്‍ തുടങ്ങിയ തോട്ടവിളകള്‍ നശിച്ചത് കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടുക്കി, വയനാട്, മൂന്നാര്‍, നെല്ലിയാമ്പതി, വണ്ടിപെരിയാര്‍ മേഖലകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. തേയില ഉല്‍പാദനത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹെക്ടറിന് 200 കിലോയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ മുതലുള്ള മാസങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചെടുക്കാന്‍ വഴി തേടുന്നതിനിടെയാണ് പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞത്. തോട്ടം ഉടമകളെയും തൊഴിലാളികളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്നതാണിത്.

വയനാട്ടില്‍ ഉണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലും തേയില തോട്ടങ്ങളെയും മറ്റു തോട്ടവിളകളെയും ബാധിക്കുകയുണ്ടായി. മൊത്തം 600 ഹെക്ടര്‍ സ്ഥലത്തെ കൃഷിഭൂമിയാണ് നഷ്ടമായത്. കുറിച്യ മലയില്‍ മാത്രം 127 ഏക്കര്‍ തേയിലതോട്ടം നശിച്ചു. ഇതിന് പുറമെ തോട്ടങ്ങളിലെ തണല്‍മരങ്ങളും നിലംപതിച്ചു. മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്‍ തോട്ടവും നശിച്ചു. കല്‍പറ്റ, വൈത്തിരി, മാനന്തവാടി തുടങ്ങിയ ഭാഗങ്ങളിലെ തോട്ടങ്ങളും മറ്റു കാര്‍ഷികവിളകളും നാശത്തിനിരയായി.

വണ്ടിപെരിയാറില്‍ രണ്ടര ഏക്കര്‍ തോട്ടഭൂമിയാണ് നഷ്ടമായത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍ വ്യാപകമായ തോതില്‍ കൃഷിഭൂമി നഷ്ടമായി. തോട്ടങ്ങള്‍ക്ക് പുറമെ തെങ്ങ്, കമുക് തുടങ്ങിയ വിളകളും വെള്ളത്തില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിലും മലവെളളപ്പാച്ചിലിലും എല്ലാം നഷ്ടമായ കര്‍ഷകരാണ് ഇവിടെയുള്ളത്. മൊത്തം ജില്ലയില്‍ 50 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു.

റബ്ബര്‍ വിലയില്‍ അടുത്തകാലത്ത് ഉണര്‍വ് ഉണ്ടായിരുന്നത് പ്രളയം തല്ലികെടുത്തുന്ന അവസ്ഥയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദനത്തില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉല്‍പാദനം 30 ശതമാനം വര്‍ധിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് മഴക്കെടുതി എത്തിയത്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കുന്നത്. പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമെ കൃഷിഭൂമിയും വിളകളും സംരക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് തിരിയാന്‍ സാധിക്കുകയുള്ളു. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, ബാലുശ്ശേരി, പുതുപ്പാടി മേഖലകളിലാണ് കൂടുതല്‍ കൃഷിനാശം നേരിട്ടത്. പുതുപ്പാടിക്കടുത്ത് മട്ടിക്കുന്ന്,കണ്ണപ്പന്‍കുണ്ട് മേഖലയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വീടിനൊപ്പം കൃഷിഭൂമിയും നഷ്ടമായവര്‍ സര്‍ക്കാറിന്റെ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.

Film

ബോക്സ് ഓഫീസിൽ ‘കളങ്കാവൽ’ തരംഗം; അതിവേഗം 100 കോടി ക്ലബ്ബിലേക്ക്

ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി.

Published

on

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്നു. ഡിസംബർ 5-ന് തിയേറ്ററുകളിലെത്തിയ അന്വേഷണാത്മക ക്രൈം ത്രില്ലർ വെറും 11 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 75.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി 2025-ലെ മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറി. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി പിന്നിടുമെന്നാണ് കരുതുന്നത്.

റിലീസ് ദിനത്തിൽ 4.75 കോടി രൂപ നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ 62.50 കോടി രൂപ സ്വന്തമാക്കിയിരുന്നു. വിദേശ വിപണിയിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ, ചിത്രത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് ഈ കുതിപ്പിന് കാരണം. പലപ്പോഴും കേരളത്തിലെ കളക്ഷനേക്കാൾ മികച്ച പ്രകടനമാണ് വിദേശ സെന്ററുകളിൽ ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ ഇതിനകം 32.5 കോടിയാണ് കളക്ഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിനായക ഛായയുള്ള മമ്മൂട്ടിയുടെ കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന പോലീസ് വേഷവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുടെ പ്രകടനങ്ങളും സാങ്കേതിക തികവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Continue Reading

Film

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.

എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.

‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.

1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.

Continue Reading

Film

36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

Published

on

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.

‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.

തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.

മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.

Continue Reading

Trending