Connect with us

kerala

അടുക്കള പൊള്ളിച്ച് വിലക്കയറ്റം തുടരുന്നു

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം.

Published

on

മൂനീര്‍ കപ്പാട്

പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും പിന്നാലെ സംസ്ഥാനത്ത് അരിക്കും പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് വില വര്‍ധിച്ചത് ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി. തക്കാളി ഒരു കിലോയ്ക്ക് ചില്ലറ വിപണിയില്‍ 120 രൂപയ്ക്ക് മുകളിലാണ് വില. മൊത്ത വ്യാപാര വിപണിയില്‍ 90 രൂപയും. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്.

സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറുപയറിന് 30 രൂപയാണ് കൂട്ടിയിരിക്കുന്നത്. കുറുവ അരിക്ക് ഏഴ് രൂപയും കൂട്ടിയിട്ടുണ്ട്. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില ഉയരുന്നത്. ചെറുപയര്‍ പരിപ്പിന് 105 രൂപയായിരുന്നത് 116 ആക്കി വര്‍ധിപ്പിച്ചു. മുളകിന് 22 രൂപയാണ് കൂട്ടിയിരിക്കുന്നത്. പരിപ്പിന് ആറ് രൂപ കൂട്ടിയതോടെ കിലോയ്ക്ക് 82 രൂപയായി വില. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 110 രൂപയും ഉഴുന്നിന് 104 രൂപയുമാണ് ഇന്നത്തെ വില. കടുക്, ജീരകം, മട്ട അരി, പഞ്ചസാര എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ ആറ് രൂപയുടെ വര്‍ദ്ധനവാണ് ഒരു കിലോ അരിയില്‍ ഉണ്ടായിരിക്കുന്നത്. പെട്ടെന്നാണ് വില വര്‍ദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്. പച്ചക്കറികളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചു. വെണ്ടയ്ക്കയ്ക്കും ബീന്‍സിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെയാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്.

ഉളളിയുടെ വിലയും കൂടിയതിനാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ചെലവ് കൂടും. മണ്ഡലകാലമായതിനാല്‍ പല വീടുകളിലും സസ്യാഹാരമാണ് കൂടുതലും. പക്ഷെ പുറത്തുനിന്ന് പച്ചക്കറി വാങ്ങി പാചകം ചെയ്യാന്‍ വില സമ്മതിക്കില്ല എന്ന സാഹചര്യമാണ്. വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് വ്യാപരികള്‍ പറയുന്നു. ഇന്ധനവിലയില്‍ ഇടപെടാനോ പച്ചക്കറി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണ്. പച്ചക്കറികള്‍ ലഭിച്ചാല്‍ തന്നെ പൊളളുന്ന വിലയില്‍ ആരും വാങ്ങുന്നില്ല. എടുത്തുവെക്കുന്നവ ചീത്തയാകുന്നു. പച്ചക്കറികള്‍ക്ക് ഏകദേശം എല്ലാത്തിനും നൂറ് രൂപ കൂടുതല്‍ ആയിക്കഴിഞ്ഞു. ഒരു കിലോ പയര്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്. ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും വൃശ്ചികം പൊതുവേ വെജിറ്റേറിയന്‍ സീസണാണ്.

കോവിഡ് കഴിഞ്ഞ് ഹോട്ടലുകള്‍ തുറന്നശേഷം കച്ചവടം ഉഷാറാകുന്ന കാലത്താണ് പച്ചക്കറിയുടെ വിലവര്‍ധന. പാചകവാതകം, വിറക്, ഡീസല്‍ എന്നിവയുടെ വില വര്‍ധനയ്‌ക്കൊപ്പം പച്ചക്കറിയും ചതിച്ചു. കല്യാണ സീസണ്‍ കണക്കാക്കി നേരത്തെ ബുക്കിങ് സ്വീകരിച്ച കേറ്ററേഴ്‌സിനെയും വിലവര്‍ധന ദോഷമായി ബാധിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; തടയാനെത്തിയ പോലീസുകാരന് പരിക്ക്

ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്.

Published

on

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്.

ചികിത്സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ മൂര്‍ച്ചയുള്ള ആയുധവുമായി ഇയാള്‍ ആക്രമിക്കുകയായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ കൈക്ക് കുത്തേല്‍ക്കുകയും നെഞ്ചിനും വയറിനും ചവിട്ടേല്‍ക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ ചവിട്ടില്‍ വാരിയല്ലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.

Continue Reading

kerala

കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി വെള്ളാപ്പള്ളി

വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ കണക്കുകളുമായാണ് ഇന്നലെയും വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

Published

on

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്‌ലിം ലീഗ് വിവേചനം കാട്ടിയെന്ന പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശന് കണക്കുകള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. എസ്.എന്‍.ഡി.പി യോഗത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ലീഗ് തയാറായില്ലെന്ന് വാദിച്ച വെള്ളാപ്പള്ളി തന്നെ ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് അനുവദിക്കപ്പെട്ട കോളജുകളുടെ എണ്ണം വാര്‍ത്താസമ്മേളനത്തിനിടെ വിളിച്ചുപറയുകയും ചെയ്തു. ചേര്‍ത്തല കാണിച്ചു കുളങ്ങരയിലെ വസതിയില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വെള്ളാപ്പള്ളി മലപ്പുറത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ കണക്കുകളുമായാണ് ഇന്നലെയും വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മലപ്പുറത്ത് വിവിധ മാനേജ്‌മെന്റുകളുടെ കീഴില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കോളജുകളെ മുസ്‌ലിംലീഗിന്റേത് ആക്കിയാണ് വെള്ളാപ്പള്ളി കണക്കിലെ കളി തുടങ്ങിയത്. അതിനിടെ മലപ്പുറം പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി വൈ.എസ്.എസ് കോളേജ് ആരുടെ ഭരണകാലത്താണ് ലഭിച്ചതെന്ന ചോദ്യം ഉയര്‍ന്നു. ഉത്തരംപറയാതെ ഒഴിഞ്ഞുമാറുന്നതിനിടെ അത് മുസ്‌ലിംലീഗ് അംഗം നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അനുവദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു. അത് സ്വാശ്രയമല്ലേ, ഉമ്മന്‍ചാണ്ടിയല്ലേ തന്നത് തുടങ്ങിയ വിചിത്ര വാദങ്ങളാണ് വെള്ളാപ്പള്ളി മുന്നോട്ടുവെച്ചത്.

ആര് നല്‍കിയാലും മുസ്‌ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി എന്‍.ഒ.സി നല്‍കി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മുസ്‌ലിംലീഗിന്റെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍കൂടി അനുമതി നല്‍കി ആരംഭിച്ചതാ ണെന്ന കാര്യം വെള്ളാപ്പള്ളി സൗകര്യപൂര്‍വ്വം മറച്ചുവെച്ചു.

വാര്‍ത്തസമ്മേളനത്തിലെ ആവേശത്തിനിടെ 13 സ്വാശ്രയ കോളജുകള്‍ എസ്.എന്‍. ഡി.പി യോഗത്തിന് നല്‍കിയത് ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മുസ്‌ലിംലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെള്ളാപ്പള്ളി തന്നെ തുറന്ന് സമ്മതിച്ചു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് ഒന്നും നല്‍ കിയില്ലെന്ന പ്രചാരണം നടത്തുന്നതെന്ന ചോദ്യം വിണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ വിഷയത്തില്‍ നിന്നും ഒളി ച്ചോടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുക സ്വാഭാവികമല്ലെയെന്നും തെക്കന്‍ കേരളത്തില്‍ എത്ര മുസ്‌ലിം സ്ഥാപനങ്ങള്‍ ഉണ്ടെന്നുള്ള ചോദ്യം ഉയര്‍ന്നപ്പോഴും വെള്ളാപ്പള്ളി കൃത്യമായ ഉത്തരം നല്‍കാന്‍ തയാറായില്ല. അതിനിടെ എല്‍.ഡി.എഫാണോ യു.ഡി.എഫാണോ എസ്.എന്‍.ഡി.പി യോഗത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ചോദ്യം ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവിയിരുന്ന ആര്‍ ശങ്കറാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയതെന്നാണ് വെള്ളാപ്പള്ളി മറുപടി നല്‍കിയത്. പിന്നീട് സഹായിച്ചത് ഉമ്മന്‍ചാ ണ്ടിയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പാമ്പനാറില്‍ കോളജ് അനുവദിച്ചതെന്നും വെ ള്ളാപ്പള്ളി പറഞ്ഞു. ഇതെല്ലാം യു.ഡി.എഫ് അനുകൂല മന്ത്രിസഭകളായിരുന്നെന്ന യാഥാര്‍ത്ഥ്യം തുറന്ന് സമ്മ തിക്കാന്‍ വാര്‍ത്താസമ്മേളനത്തിന്റെ ഒരുഘട്ടത്തിലും വെള്ളാപ്പള്ളി തയാറായില്ല.

Continue Reading

kerala

പോക്സോ കേസ് പ്രതിക്ക് സി.ഐ ജാമ്യം

കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.

Published

on

പത്തനംതിട്ട: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പോക്സോ കേസിലെ പ്രതിക്ക് സൈബർ സെൽ സി.ഐ ജാമ്യം നിന്നതായി ഗുരുതര ആരോപണം. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.

പ്രതി ശങ്കരൻകുട്ടി സുനിൽ കൃഷ്ണന്റെ അയൽവാസിയാണെന്നും, തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജാമ്യം നിന്നതെന്നും കള്ളക്കേസിലാണ് ഇയാളെ കുടുക്കിയതെന്നും സി.ഐ സുനിൽ കൃഷ്ണൻ വിശദീകരിച്ചു. എന്നാൽ, സംഭവം പുറത്തായതോടെ ശക്തമായ വിമർശനം ഉയരുകയും തുടർന്ന് സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

നവംബർ എട്ടിനാണ് ശങ്കരൻകുട്ടിക്കെതിരെ ഏനാത്ത് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് വകുപ്പിനുള്ളിലും വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending