X

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകളിലും സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന് തുടക്കമായി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഓടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കും. ഇതോടെ മൂവായിരത്തോളം സര്‍വീസുകളാണ് പുന:ക്രമീകരിക്കപ്പെടുന്നത്. ജീവനക്കാര്‍ക്കു ഡബിള്‍ ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടി ഓര്‍ഡിനറി ബസുകള്‍ തിരക്കില്ലാത്ത സമയത്തും ഓടിക്കുന്നതു കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നാണു കണ്ടെത്തല്‍. ഇത് അവസാനിപ്പിക്കാനാണ് എല്ലാ ഡ്യൂട്ടിയും എട്ടു മണിക്കൂറാക്കുന്നത്. 160 കിലോമീറ്റര്‍ ഓടുന്ന ഓര്‍ഡിനറി സര്‍വീസിന് ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളവും ഇന്ധനവും ഉള്‍പ്പെടെ പ്രതിദിനം 8500 രൂപ ചെലവുണ്ട്.

ഇനി മുതല്‍ ഇത്രയുമെങ്കിലും വരുമാനം കിട്ടത്തക്കവിധത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കപ്പെടും. ആളില്ലാത്ത ഉച്ചസമയങ്ങളിലെ ട്രിപ്പ് റദ്ദാക്കിയിട്ടു രാവിലെയും വൈകിട്ടും കൂടുതല്‍ ട്രിപ്പ് ഓടിക്കണം. നല്ല വരുമാനമുള്ള ചെയിന്‍ സര്‍വീസുകള്‍ രണ്ട് സിംഗിള്‍ ഡ്യൂട്ടികളാക്കും. രാവിലെ മുതല്‍ ഉച്ചവരെ ഒരാളും ഉച്ചക്കു ശേഷം മറ്റൊരാളും. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു പകരം ഓര്‍ഡിനറിയില്‍ ഡ്യൂട്ടി പരിഷ്‌കരണം കൊണ്ടുവരുന്നതു തിരിച്ചടിയാകുമെന്നാണു തൊഴിലാളി യൂണിയനുകളുടെ പൊതുവിലയിരുത്തല്‍.

സിംഗിള്‍ ഡ്യൂട്ടിയാകുമ്പോള്‍ ഡ്യൂട്ടി സമയം തികയ്ക്കാന്‍വേണ്ടിയുള്ള ഓട്ടം അവസാനിക്കും, വരുമാനത്തിന് അനുസരിച്ചുള്ള ചെലവേ ഉണ്ടാകൂ, സ്ഥിര ജീവനക്കാര്‍ എല്ലാദിവസവും ജോലിക്കെത്തുന്നതോടെ പരമാവധി എംപാനല്‍ ജീവനക്കാരെ കുറയ്ക്കാം, ശമ്പളച്ചെലവിലും ജീവനക്കാരുടെ ആനുകൂല്യങ്ങളിലും കുറവുണ്ടാകും എന്നിവയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍. ദീര്‍ഘദൂര ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതല്‍ നടപ്പിലാക്കിയിരുന്നു.

chandrika: