Connect with us

Video Stories

കെടുകാര്യസ്ഥതയുടെ പത്ത് മാസം

Published

on

പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്

രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിന്നെങ്കില്‍ മാത്രമേ സര്‍ക്കാറിന് ജനക്ഷേമകരങ്ങളായ പ്രവൃത്തികളുമായി മുന്നോട്ടുനീങ്ങാന്‍ സാധിക്കുകയുള്ളൂ. നാട്ടില്‍ ക്രമസമാധാന നില താറുമാറാകാതെ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര വകുപ്പ് ഓരോ കാര്യത്തിലും കടുത്ത വീഴ്ചയും പക്ഷപാതവുമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
ഇടപെടുന്ന ഓരോ സംഭവത്തിലും പൊലീസിന് വീഴ്ച പറ്റിയെന്ന് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി തുറന്നുസമ്മതിക്കുന്നുണ്ടെങ്കിലും പൊലീസിനെ തിരുത്താനോ നിയന്ത്രിക്കാനോ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ജിഷാ വധക്കേസില്‍ ഒരന്യ സംസ്ഥാന തൊഴിലാളിയായ ആമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയത് പൊലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി തന്നെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണച്ചുകൊണ്ട് നിയമസഭക്കകത്തും പുറത്തും സംസാരിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഡയരക്ടര്‍ തന്നെ പ്രതിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വിജിലന്‍സ് ഡയരക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് വരെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. നീതിബോധമുള്ള ഒരു ഭരണകര്‍ത്താവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പക്ഷം പിടിച്ചുള്ള പരാമര്‍ശമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നു ഉണ്ടായത്. പിന്നീട് ഡയരക്ടറെ അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ സംഘടിതമായി എതിര്‍ത്തുകൊണ്ടിരുന്ന ഒരാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി അതിരുകവിഞ്ഞ ആവേശം പ്രകടമാക്കിയത്.
വെറും കഴിവുകൊണ്ട് മാത്രം ഭരണം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയെന്ന് വരില്ല. കൂടെ അല്‍പം നയവും തന്ത്രവുമൊക്കെ ആവശ്യമുണ്ട്. ധാര്‍ഷ്ട്യ പ്രകടനവും ഭീഷണികൊണ്ടും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. സ്വല്‍പം ഭാഗ്യവും വിജയിക്കാന്‍ അനിവാര്യമാണ്. സ. അച്യുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദൗര്‍ഭാഗ്യം പിണറായി മന്ത്രിസഭയെ വിട്ടുപിരിയാതെ പിന്തുടരുകയാണ്. മന്ത്രിസഭയില്‍ പിണറായിക്ക് പ്രിയപ്പെട്ടവനും രണ്ടാമനുമായിരുന്ന ഇ.പി ജയരാജന് തുടക്കത്തില്‍ തന്നെ രാജിവെച്ച് ഇറങ്ങിപ്പോകേണ്ടിവന്നു. സ്വജന പക്ഷപാതിത്വത്തിന്റെയും കുടുംബ വാല്‍സല്യ നിയമനത്തിന്റെയും പേരിലാണ് ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. സദാചാര മൂല്യങ്ങളെ അതിലംഘിച്ചവെന്ന മനസ്സാക്ഷിക്കുത്തുകൊണ്ടാണ് മന്ത്രി ശശീന്ദ്രന്, പുറമെനിന്ന് വലിയ സമ്മര്‍ദ്ദം ഇല്ലാഞ്ഞിട്ടുപോലും രാജിവെച്ച് ഒഴിയേണ്ടിവന്നത്. തന്റെ വിശുദ്ധിയില്‍ മന്ത്രിക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ ‘കുസൃതി ഒപ്പിച്ച’ ചാനലിനെതിരെ കേസ് കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
ധാര്‍മ്മികത മറ്റുള്ളവര്‍ പാലിക്കേണ്ട മുറയാണ്; തങ്ങള്‍ക്കത് ബാധകമല്ല എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകള്‍ പലപ്പോഴും സ്വീകരിച്ചുവരാറുള്ളത്. അതുകൊണ്ടാണല്ലോ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എം.എം. മണിയെ മന്ത്രിസഭയിലെടുക്കാന്‍ പാര്‍ട്ടിക്ക് ഒരു മടിയും തോന്നാതിരുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വാശ്രയ ലോബിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും, സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്ന പാര്‍ട്ടിയും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് സ്വാശ്രയ ലോബിക്കെതിരെ അനങ്ങുന്നില്ല. സ്വാശ്രയ മുതലാളിമാരെ നിലക്ക് നിര്‍ത്തുന്നതിന് പകരം അവരെ വഴിവിട്ട് സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ നിലപാടിനെതിരെ സി.പി.ഐ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും വിദ്യാര്‍ത്ഥി സംഘടനയും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ വിമര്‍ശിക്കുന്നതില്‍ സി.പി.ഐ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മകന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പിടികൂടണം എന്ന ആവശ്യവുമായി സമരത്തിന് വന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച ദൃശ്യം കേരളീയ മനസ്സുകളെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. എന്നിട്ടും പൊലീസിന്റെ ആ നിഷ്ഠൂര നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മഹിജയോടൊപ്പം തോക്കുസ്വാമിയും എസ്.യു.സി.ഐ പ്രവര്‍ത്തകരും നുഴഞ്ഞുകയറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കോടിയേരിയാണെങ്കില്‍ കൂട്ടത്തില്‍ എസ്.ഡി.പി.ഐക്കാരെയും കണ്ടെത്തി.
കഴിഞ്ഞ പത്തു മാസക്കാലമായി കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും ദുരൂഹ മരണങ്ങളും പെരുകിയിരിക്കയാണ്. പീഡനത്തിരയായ പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കുന്നു. മാര്‍ക്‌സിസ്റ്റുകളും സംഘ് പരിവാറുകളും പരസ്പരം കൊന്നൊടുക്കുന്നു. സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നത് പൊലീസും ഗുണ്ടകളും ചേര്‍ന്നാണെന്ന് അമ്മമാരും കുട്ടികളും പരാതിപ്പെടുന്നു. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഒരു കാലം കേരളത്തില്‍ സംജാതമായിരിക്കുന്നു. വര്‍ഗീയ കൊലപാതകങ്ങള്‍ അനുദിനം കൂടിവരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസലിനെ കൊലക്കത്തിക്കിരയാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ മൃദുലമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. സന്തപ്ത കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാസര്‍ക്കോട് റിയാസ് മൗലവിയുടെ വധത്തിലും കുറ്റവാളികളോട് ഇതേ നിലപാട് തന്നെ അനുവര്‍ത്തിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെകുറിച്ച് സര്‍ക്കാറിന് ചിന്തപോലുമില്ല.
ആകപ്പാടെ അരക്ഷിതാവസ്ഥ അരങ്ങുതകര്‍ക്കുന്ന ഭരണമാണ് പത്തുമാസക്കാലത്ത് കേരളം കണ്ടത്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ സംഘ്പരിവാറിന്റെ അതെ സമീപനം തന്നെയാണ് പിണറായി സര്‍ക്കാറും പിന്തുടരുന്നത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സര്‍ക്കാറിന്റെ വീഴ്ചകളോടും ഭരണ പരാജയങ്ങളോടുമുള്ള പ്രതികരണങ്ങളുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending