Connect with us

Video Stories

കെടുകാര്യസ്ഥതയുടെ പത്ത് മാസം

Published

on

പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്

രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിന്നെങ്കില്‍ മാത്രമേ സര്‍ക്കാറിന് ജനക്ഷേമകരങ്ങളായ പ്രവൃത്തികളുമായി മുന്നോട്ടുനീങ്ങാന്‍ സാധിക്കുകയുള്ളൂ. നാട്ടില്‍ ക്രമസമാധാന നില താറുമാറാകാതെ നിലനില്‍ക്കണമെങ്കില്‍ ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര വകുപ്പ് ഓരോ കാര്യത്തിലും കടുത്ത വീഴ്ചയും പക്ഷപാതവുമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
ഇടപെടുന്ന ഓരോ സംഭവത്തിലും പൊലീസിന് വീഴ്ച പറ്റിയെന്ന് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി തുറന്നുസമ്മതിക്കുന്നുണ്ടെങ്കിലും പൊലീസിനെ തിരുത്താനോ നിയന്ത്രിക്കാനോ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ജിഷാ വധക്കേസില്‍ ഒരന്യ സംസ്ഥാന തൊഴിലാളിയായ ആമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയത് പൊലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി തന്നെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണച്ചുകൊണ്ട് നിയമസഭക്കകത്തും പുറത്തും സംസാരിച്ചുകൊണ്ടിരുന്ന വിജിലന്‍സ് ഡയരക്ടര്‍ തന്നെ പ്രതിയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വിജിലന്‍സ് ഡയരക്ടറുടെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് വരെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. നീതിബോധമുള്ള ഒരു ഭരണകര്‍ത്താവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പക്ഷം പിടിച്ചുള്ള പരാമര്‍ശമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നു ഉണ്ടായത്. പിന്നീട് ഡയരക്ടറെ അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ സംഘടിതമായി എതിര്‍ത്തുകൊണ്ടിരുന്ന ഒരാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി അതിരുകവിഞ്ഞ ആവേശം പ്രകടമാക്കിയത്.
വെറും കഴിവുകൊണ്ട് മാത്രം ഭരണം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റിയെന്ന് വരില്ല. കൂടെ അല്‍പം നയവും തന്ത്രവുമൊക്കെ ആവശ്യമുണ്ട്. ധാര്‍ഷ്ട്യ പ്രകടനവും ഭീഷണികൊണ്ടും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. സ്വല്‍പം ഭാഗ്യവും വിജയിക്കാന്‍ അനിവാര്യമാണ്. സ. അച്യുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദൗര്‍ഭാഗ്യം പിണറായി മന്ത്രിസഭയെ വിട്ടുപിരിയാതെ പിന്തുടരുകയാണ്. മന്ത്രിസഭയില്‍ പിണറായിക്ക് പ്രിയപ്പെട്ടവനും രണ്ടാമനുമായിരുന്ന ഇ.പി ജയരാജന് തുടക്കത്തില്‍ തന്നെ രാജിവെച്ച് ഇറങ്ങിപ്പോകേണ്ടിവന്നു. സ്വജന പക്ഷപാതിത്വത്തിന്റെയും കുടുംബ വാല്‍സല്യ നിയമനത്തിന്റെയും പേരിലാണ് ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. സദാചാര മൂല്യങ്ങളെ അതിലംഘിച്ചവെന്ന മനസ്സാക്ഷിക്കുത്തുകൊണ്ടാണ് മന്ത്രി ശശീന്ദ്രന്, പുറമെനിന്ന് വലിയ സമ്മര്‍ദ്ദം ഇല്ലാഞ്ഞിട്ടുപോലും രാജിവെച്ച് ഒഴിയേണ്ടിവന്നത്. തന്റെ വിശുദ്ധിയില്‍ മന്ത്രിക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ ‘കുസൃതി ഒപ്പിച്ച’ ചാനലിനെതിരെ കേസ് കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
ധാര്‍മ്മികത മറ്റുള്ളവര്‍ പാലിക്കേണ്ട മുറയാണ്; തങ്ങള്‍ക്കത് ബാധകമല്ല എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകള്‍ പലപ്പോഴും സ്വീകരിച്ചുവരാറുള്ളത്. അതുകൊണ്ടാണല്ലോ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള എം.എം. മണിയെ മന്ത്രിസഭയിലെടുക്കാന്‍ പാര്‍ട്ടിക്ക് ഒരു മടിയും തോന്നാതിരുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്വാശ്രയ ലോബിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും, സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്ന പാര്‍ട്ടിയും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് സ്വാശ്രയ ലോബിക്കെതിരെ അനങ്ങുന്നില്ല. സ്വാശ്രയ മുതലാളിമാരെ നിലക്ക് നിര്‍ത്തുന്നതിന് പകരം അവരെ വഴിവിട്ട് സഹായിച്ചുകൊണ്ടിരിക്കുന്നു. ഈ നിലപാടിനെതിരെ സി.പി.ഐ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും വിദ്യാര്‍ത്ഥി സംഘടനയും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ വിമര്‍ശിക്കുന്നതില്‍ സി.പി.ഐ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മകന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പിടികൂടണം എന്ന ആവശ്യവുമായി സമരത്തിന് വന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച ദൃശ്യം കേരളീയ മനസ്സുകളെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. എന്നിട്ടും പൊലീസിന്റെ ആ നിഷ്ഠൂര നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മഹിജയോടൊപ്പം തോക്കുസ്വാമിയും എസ്.യു.സി.ഐ പ്രവര്‍ത്തകരും നുഴഞ്ഞുകയറിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കോടിയേരിയാണെങ്കില്‍ കൂട്ടത്തില്‍ എസ്.ഡി.പി.ഐക്കാരെയും കണ്ടെത്തി.
കഴിഞ്ഞ പത്തു മാസക്കാലമായി കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും ദുരൂഹ മരണങ്ങളും പെരുകിയിരിക്കയാണ്. പീഡനത്തിരയായ പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കുന്നു. മാര്‍ക്‌സിസ്റ്റുകളും സംഘ് പരിവാറുകളും പരസ്പരം കൊന്നൊടുക്കുന്നു. സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നത് പൊലീസും ഗുണ്ടകളും ചേര്‍ന്നാണെന്ന് അമ്മമാരും കുട്ടികളും പരാതിപ്പെടുന്നു. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഒരു കാലം കേരളത്തില്‍ സംജാതമായിരിക്കുന്നു. വര്‍ഗീയ കൊലപാതകങ്ങള്‍ അനുദിനം കൂടിവരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞിയിലെ ഫൈസലിനെ കൊലക്കത്തിക്കിരയാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ മൃദുലമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. സന്തപ്ത കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാസര്‍ക്കോട് റിയാസ് മൗലവിയുടെ വധത്തിലും കുറ്റവാളികളോട് ഇതേ നിലപാട് തന്നെ അനുവര്‍ത്തിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെകുറിച്ച് സര്‍ക്കാറിന് ചിന്തപോലുമില്ല.
ആകപ്പാടെ അരക്ഷിതാവസ്ഥ അരങ്ങുതകര്‍ക്കുന്ന ഭരണമാണ് പത്തുമാസക്കാലത്ത് കേരളം കണ്ടത്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ സംഘ്പരിവാറിന്റെ അതെ സമീപനം തന്നെയാണ് പിണറായി സര്‍ക്കാറും പിന്തുടരുന്നത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും സര്‍ക്കാറിന്റെ വീഴ്ചകളോടും ഭരണ പരാജയങ്ങളോടുമുള്ള പ്രതികരണങ്ങളുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending