india
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു, ബംഗാളില്‍ കോണ്‍ഗ്രസില്ലെങ്കില്‍ സിപിഎം പൂജ്യം!
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല
കൊല്‍ക്കത്ത: ഒടുവില്‍ അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യാഴാഴ്ചയാണ് പച്ചക്കൊടി കാണിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് ഒക്ടോബറില്‍ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു.
ഒരു കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ശക്തിദുര്‍ഗമായിരുന്നു പശ്ചിമബംഗാള്‍. സംസ്ഥാനത്ത് തുടര്‍ച്ചയായി 34 വര്‍ഷമാണ് ഇടതു മുന്നണി അധികാരത്തിലിരുന്നത്. 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഏഴു തവണ!
തകര്‍ന്നടിഞ്ഞ ഇടതുപക്ഷം
2011ല്‍ മമത ബാനര്‍ജിക്കു മുമ്പിലാണ് ഇടതുമുന്നണിയുടെ അജയ്യയാത്ര അവസാനിച്ചത്. അതിന് വഴിയൊരുക്കിയത് സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍. 2006ല്‍ 294ല്‍ 234 സീറ്റില്‍ ജയിച്ച് അധികാരത്തിലെത്തിയ ഇടതിന് 2011ല്‍ കിട്ടിയത് വെറും 62 സീറ്റ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ച 2016ല്‍ ഇടതിന് ജയിക്കാനായത് 32 ഇടത്ത്. 147 സീറ്റില്‍ മത്സരിച്ച സിപിഎം നേടിയത് 26 സീറ്റും. 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.

2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതു മുന്നണിയും കൂടി നേടിയത് 76 സീറ്റാണ്. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടി. സിപിഐ മത്സരിച്ച 11ല്‍ ഒരു സീറ്റിലും ജയിച്ചു. ആര്‍എസ്പി മൂന്നും എഐഎഫ്ബി രണ്ടും സീറ്റു നേടി. 291 സീറ്റില്‍ മത്സരിച്ച ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. 219 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി.
സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു 2016ലേത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം എട്ടു ശതമാനം വര്‍ധിച്ച് 46.7 ശതമാനമായപ്പോള്‍ ഇടതിന്റേത് 28ല്‍ നിന്ന് 25 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വോട്ടുവിഹിതത്തിലും കുറവുണ്ടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17 ശതമാനമായിരുന്ന വിഹിതം നിയമസഭയില്‍ ഏഴു ശതമാനമായി മാറി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഔദ്യോഗികമായി ധാരണയിലെത്താന്‍ ഇരുകക്ഷികള്‍ക്കും ആയിരുന്നില്ല. ലോക്സഭയില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല. 39 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് ജയിച്ചത്. 38 ഇടങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായി. 42 ലോക്സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചു. ഭരണകക്ഷിയായ തൃണമൂലിന് 22 സീറ്റു കിട്ടി.
india
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍
അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
കൊല്‍ക്കത്ത: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന് ക്ലാസിലും സ്കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന് മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
