Culture
സൂകിക്ക് റോഹിംഗ്യന്‍ അഭയാര്‍ത്ഥി എഴുതിയ തുറന്ന കത്ത് വൈറലാകുന്നു
കോക്സ്ബസാര്‍: മ്യാന്മര് ഭരണകൂടത്തിന്റെ വംശീയ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട് ബംഗ്ലാദേശിലെ കോക്സ്ബസാറിലെ ക്യാമ്പില്‍ കഴിയുന്ന റോഹിംഗ്യകളിലൊരാളായ റോ മയ്യു അലി ഓങ് സാങ് സൂകിക്ക് എഴുതിയ തുറന്ന കത്ത് ചര്‍ച്ചയാവുന്നു.
പ്രിയ സൂകി നിങ്ങള്‍ സമാധാനത്തിന്റെ നൊബേല്‍ പുരസ്കാരം നേടിയ വര്‍ഷമാണ് ഞാന്‍ ജനിച്ചത്. നമ്മുടെ രാജ്യത്തേക്ക് ഒരാള്‍ കൊണ്ടു വരുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. ഞാന്‍ താമസിച്ചിരുന്ന റാകിനെ മേഖലയിലെ മോങ്ദാവുവില് എല്ലാവര്ക്കും നിങ്ങളുടെ പുരസ്കാര ലബ്ധി സന്തോഷം നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ലഭിച്ച പുരസ്കാരം തങ്ങളുടേത് കൂടിയായാണ് ഏവരും കണ്ടത്. സ്വാതന്ത്ര്യത്തിന് ശേഷം ഞങ്ങള്‍ക്ക് (റോഹിംഗ്യകള്‍) ആദ്യമായി ഈ രാജ്യത്തിന്റെ പൗരന്മാരാണെന്ന തോന്നല്‍ അന്നുണ്ടായി.
മ്യാന്മറികളെന്ന് വിളിക്കുന്നതില്‍ അഭിമാനം തോന്നി. സൈന്യത്തില്‍ നിന്നും വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന കൊടിയ പീഡനത്തില്‍ നിന്നും നിങ്ങളുടെ പുരസ്കാരം ഞങ്ങളെ പ്രചോദിപ്പിച്ചു. ഞാന്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്റെ മുത്തച്ഛനില്‍ നിന്നും കേട്ടത് നിങ്ങളെ കുറിച്ചുള്ള വലിയ വാക്കുകളായിരുന്നു. നിങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കന്മാര് സന്ദര്‍ശനത്തിന് എത്തുമ്പോള്‍ വലിയ ആടിനേയോ മാടിനേയോ അറുത്ത് വിഭവങ്ങളൊരുക്കി അദ്ദേഹം അവരെ സ്വാഗതം ചെയ്തിരുന്നു.
നിങ്ങള്‍ തെരഞ്ഞെടുത്ത രീതി പിന്തുടരാനായിരുന്നു എന്റെ പിതാവും മുത്തച്ഛനും തീരുമാനിച്ചത്. നിങ്ങളുടെ ശക്തമായ വാക്കുകളില്‍ എന്റെ മാതാവ് ഏറെ ആകൃഷ്ടയായിരുന്നു. 2010ല്‍ നിങ്ങളെ വീട്ടു തടങ്കലില്‍ നിന്നും സൈന്യം മോചിപ്പിച്ചപ്പോള്‍ ഞങള്‍ ഏറെ സന്തോഷിച്ചു. പക്ഷേ കഴിഞ്ഞ ഏഴു വര്‍ഷമായി ഞങ്ങള്‍ (റോഹിംഗ്യന്‍ മുസ്്ലിംകള്‍) പീഡിതരായി ക്രൂരമായ വംശഹത്യയുടെ ഇരകളായി തുടരുകയാണ്. ഇപ്പോള്‍ പക്ഷേ ഒരു മാറ്റമുണ്ട്. നിങ്ങള്‍ കൂടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
2015ല്‍ പൊതു തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ജയിച്ചപ്പോള്‍ മുസ്്ലിം പ്രതിനിധികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി രാഷ്ട്രീയ ഭീരുത്വത്തിന്റെ ആദ്യ സൂചന നിങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം നിങ്ങളുടെ ഭരണകൂടം റോഹിംഗ്യകളെ തുടച്ചു നീക്കാനുള്ള പദ്ധതി ആരംഭിച്ചു. പ്രത്യേകിച്ചും വടക്കന്‍ റാകിനെ സംസ്ഥാനത്തു നിന്നും. ഈ കാലയളവില്‍ എണ്ണമറ്റ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
പിഞ്ചുകുഞ്ഞുങ്ങടക്കം നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ലോക വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴും നിങ്ങള്‍ മാത്രം അത് നിരാകരിച്ചു. നൂറ്റാണ്ടുകളായി റാകിനെയില്‍ വസിക്കുന്ന ഞങ്ങളെ റോഹിംഗ്യ എന്നു ഉച്ചരിക്കാന്‍ പോലും നിങ്ങള്‍ക്ക് ആയിരുന്നില്ല. ആഗസ്റ്റ് 25ന് വംശീയ കലാപം ആരംഭിച്ചതിനു ശേഷം അഞ്ചു ലക്ഷം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
ആയിരത്തിലധികം റോഹിംഗ്യകള്‍ കൊല്ലപ്പെട്ടു. 15.000ല്‍ അധികം ഭവനങ്ങള്‍ നാമാവശേഷമായി. സെപ്തംബര്‍ ഒന്നിന് ഞാനും മാതാപിതാക്കളോടൊപ്പം വീട് വിട്ട് അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ മൂന്ന് പകലും രണ്ട് രാത്രിയും യാത്ര ചെയ്ത് നാഫ് നദി വഴി ബംഗ്ലാദേശിലെത്തി. ഇപ്പോള്‍ കുതുപലോങ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നു. ഞങ്ങളുടെ വീട് ചാരമായെന്ന് ഞാന്‍ അറിഞ്ഞു. പലരും പറയുന്നു സൈന്യമാണ് വീടുകള്‍ ചാമ്പലാക്കുന്നതെന്ന്. പക്ഷേ ഞാന്‍ അതിന് കുറ്റപ്പെടുത്തുന്നത് നിങ്ങളെയാണ്.
നിങ്ങള്‍ എന്റെ വീട് മാത്രമല്ല ചുട്ട് ചാമ്പലാക്കിയത്. എന്റെ പുസ്തകങ്ങളേയുമാണ്. ഒരു എഴുത്തുകാരനാവുക എന്നതായിരുന്നു എന്റെ എക്കാലത്തേയും സ്വപ്നം. സിത്ത് വെ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പഠിക്കുകയായിരുന്നു ഞാന്‍. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു റോഹിംഗ്യകള്‍ക്ക് അവിടേക്ക് പ്രവേശനമില്ലെന്ന്. അതിനാല്‍ ഞാന്‍ പുസ്തകങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയായിരുന്നു.
നിങ്ങള്‍ കത്തിച്ചത് നെല്സന് മണ്ടേലയുടെ ലോങ് വാക് ടു ഫ്രീടമാണ്, നിങ്ങള്‍ കത്തിച്ചത് മഹാത്മാ ഗാന്ധിയുടെ എന്റ സത്യാന്വേഷണ പരീക്ഷണങ്ങളാണ്, ലേയ്മ ബോവീയുടെ മൈറ്റി ബി അവര്‍ പവറാണ് നിങ്ങള്‍ ചാമ്പലാക്കിയത്. അല്ല നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തം പുസ്തകമായ ഫ്രീഡം ഫ്രം ഫിയറാണ് കത്തിച്ചത്. എന്റെ പ്രതീക്ഷകളേയും സ്വപ്നങ്ങളേയും ഒരുപിടി ചാരമാക്കാനായി എന്നതാണ് നിങ്ങളുടെ നേട്ടം.
ഇപ്പോള്‍ ഞങ്ങളുടെ പേര് അഭയാര്‍ത്ഥികളെന്നാണ്. എന്റെ പിതാവിന് നിങ്ങളോട് ചോദിക്കാന്‍ ഒരു ചോദ്യമുണ്ട്. എന്തു കൊണ്ട് റോഹിംഗ്യകളെ സന്ദര്‍ശിക്കുന്നില്ല. ഞങ്ങളുടെ അവസ്ഥ നിങ്ങള്‍ അറിയുന്നുണ്ടോ?. ലോകത്തെ ഏറ്റവും പീഡിത വിഭാഗം എന്നതല്ല എന്റെ ഹൃദയ വേദനക്കു കാരണം. പകരം ആങ് സാങ് സൂകിയുടെ മ്യാന്മറില് പീഡനമേല്ക്കുന്നവരെന്നതാണ്.
ആകാധനയോടെ കണ്ടിരുന്ന സൂകി എന്ന നിങ്ങളുടെ പേര് സ്വരാജ്യത്തു നിന്നും അഭയം തേടി മറ്റു രാജ്യങ്ങളില്‍ ചിന്നിച്ചിതറി തെറിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് റോഹിംഗ്യകളുടെ മനസില്‍ എണ്ണമറ്റ ഏകാധിപതികളുടേയും സ്വാഛാധിപതികളുടേയും കൂടേയാണ്.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

