columns
ജലസേചനം,വനം മന്ത്രിമാര്‍ ഇനിയും തുടരുകയോ
ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.

കെ.എം ഷാജഹാന്‍
ഏതൊരു മലയാളിയുടെയും മനസിനെ ഏറെ മഥിക്കുന്ന സുപ്രധാന പ്രശ്‌നമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം. തമിഴ്‌നാടുമായി 1886ല്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ ഭാഗമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്യപ്പെട്ടത്. മദ്രാസ് പ്രസിഡന്‍സിയുടെ ചില ഭാഗങ്ങളില്‍ ജലസേചന ആവശ്യങ്ങള്‍ക്കായി പെരിയാറില്‍ ജലം വഴിതിരിച്ച് വിടാമെന്നും തമിഴ്‌നാടിന് അവരുടെ വിഹിതം അവകാശമായി ഉന്നയിക്കാമെന്നും പാട്ടക്കരാറില്‍ വ്യക്തമാക്കിയിരുന്നു. പെരിയാര്‍ ഒരു അന്തര്‍ സംസ്ഥാന നദിയല്ല എന്നും, കേരളത്തിന്റെ മാത്രം നദിയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടും സമ്പൂര്‍ണമായി കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1886ല്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ നിയമസാധുതയാകട്ടെ, സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ പരിഗണനയിലുമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പതിറ്റാണ്ടുകള്‍ക്കുമുമ്പ്തന്നെ ഉയര്‍ന്നുവന്നതാണ്. നിര്‍മാണ സാങ്കേതികവിദ്യ അതിന്റെ തുടക്കഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അണക്കെട്ട് നിര്‍മിച്ചത്. 1960ല്‍തന്നെ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍, അണക്കെട്ടില്‍നിന്ന് 3500 ടണ്‍ ചുണ്ണാമ്പ് ഒഴുകിപോയിട്ടുണ്ട് എന്ന കാര്യം തമിഴ്‌നാട് സുപ്രീംകോടതിയില്‍തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിന് പകരമായി 542 ടണ്‍ കോണ്‍ക്രീറ്റ് മാത്രമാണ് അണക്കെട്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാല്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല എന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴുള്ള അണക്കെട്ട് നിലനിര്‍ത്തിക്കൊണ്ട്, അണക്കെട്ടിന്റെ താഴ്‌വാരത്തിലുള്ള 1.5 ലക്ഷം ജനങ്ങളുടെയും നാല് ജില്ലകളില്‍ അധിവസിക്കുന്ന 35 ലക്ഷം ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടതുണ്ട് എന്ന ആവശ്യം, കാലങ്ങളായി കേരളം അതിശക്തമായി ഉന്നയിച്ചുപോരുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതും, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 152 അടി വരെ ജലനിരപ്പ് ഉയര്‍ത്തുക എന്ന തമിഴ്‌നാടിന്റെ ദീര്‍ഘകാല ആവശ്യത്തെ സാധൂകരിക്കുകയും ചെയ്യുന്ന നടപടിയാണ്, മുല്ലപ്പെരിയാറിലെ മുഖ്യ അണക്കെട്ടിന് അടുത്ത് സ്ഥിതി ചെയ്യുന്ന ബേബിഡാം ശക്തിപ്പെടുത്തുക എന്നത്. ബേബിഡാം ശക്തിപ്പെടുത്താനുള്ള നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡാമിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുക എന്നത്. അതുകൊണ്ടുതന്നെയാണ്, മരം മുറിക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങളെ കേരളം ശക്തിയുക്തം എതിര്‍ത്തുപോന്നത്. മാത്രമല്ല, മരം മുറിക്കാന്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം, മരം മുറിക്കാന്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിശോധിക്കാന്‍. മുഖ്യമന്ത്രിയോ, ജലസേചന-വനം മന്ത്രിമാരുടെയോ അറിവോ സമ്മതമോ ഇല്ലാതെ ബെന്നിച്ചന്‍ തോമസ് എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വമേധയാ ഇറക്കിയതാണ്, മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് എന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥനെ നവംബര്‍ 7ന് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഒറ്റനോട്ടത്തില്‍തന്നെ ഈ വാദം പച്ചക്കള്ളമാണ് എന്നു കാണാം. അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്കങ്ങള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ്. മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതിനിര്‍ണായക വിഷയവുമാണ്. കേരള റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം അന്തര്‍ സംസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതും, തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതും മന്ത്രിസഭയാണ്. വനം മന്ത്രി അറിയാതെ, വകുപ്പിലെ വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമായ വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇത്ര നിര്‍ണായകമായ തീരുമാനം എടുക്കാന്‍ ഒരിക്കലും കഴിയില്ല.
യഥാര്‍ഥത്തില്‍, വനം-ജലസേചന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിപൂര്‍ണമായ അറിവും സമ്മതവും മാത്രമല്ല, അവരുടെ നേതൃത്വത്തിലാണ് മരംമുറി സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. നവംബര്‍ ഒന്നിന് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്റെ ചേംബറില്‍ യോഗം നടന്നതായി, തമിഴ്‌നാടിന് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നവംബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിന്റെ അനുബന്ധത്തില്‍, ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വ്യക്തമായി പറയുന്നുണ്ട്. ആ കുറിപ്പില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ‘മുല്ലപ്പെരിയാര്‍ ബേബിഡാം പരിസരത്തെ പാട്ടഭൂമിയിലെ 40 സെന്റ് സ്ഥലത്തുള്ള 15 മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാനും തൈകളും അടിക്കാടും വെട്ടിമാറ്റുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഉത്തരവ് അങ്ങയുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു’. ഇതുകൂടാതെ, പറമ്പിക്കുളം ആളിയാര്‍ കരാര്‍ അവലോകനവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 17ന് നടന്ന കേരള-തമിഴ്‌നാട് സംയുക്ത യോഗത്തില്‍ മിനിറ്റ്‌സും ജല വിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മരംമുറി ഉത്തരവിനെ കുറിച്ച് നേരത്തെതന്നെ അറിഞ്ഞിരുന്നു എന്നതിന്റെ വ്യക്തമായ മറ്റൊരു തെളിവാണ്. വീഡിയോ കോണ്‍ഫറന്‍സായി നടന്ന ഈ യോഗത്തില്‍ മരം മുറിക്കാനുള്ള അനുമതി പരിഗണനയിലാണ് എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയ കാര്യവും മിനിറ്റ്‌സിലുണ്ട്.
മാത്രമല്ല, സെപ്തംബര്‍ 15 നും ടി.കെ ജോസിന്റെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തില്‍ മരംമുറി സംബന്ധിച്ച
യോഗം നടന്ന കാര്യവും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച ഏഴ് പേജുള്ള കുറിപ്പില്‍ ഇപ്രകാരം പറയുന്നു: ‘അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അറിവോടെയാണ് നടപടികള്‍ സ്വീകരിച്ചത്. ജലവിഭവ വകുപ്പിനുപുറമെ, വനം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവിനെക്കുറിച്ച് അറിയാമായിരുന്നു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കാനുള്ള അനുവാദം നല്‍കിയത്’.
ഇതിനേക്കാള്‍ ഞെട്ടിക്കുന്ന വസ്തുത, മരംമുറിക്ക് അനുമതി നല്‍കിയ വിവരം കേരളം സുപ്രീംകോടതിയേയും അറിയിച്ചുവെന്നതാണ്. മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തെ ശക്തിയുക്തം സുപ്രീംകോടതിയില്‍ എതിര്‍ത്തുപോന്ന കേരളം, ആ എതിര്‍പ്പ് അവസാനിപ്പിച്ച് മരംമുറിക്ക് അനുവാദം നല്‍കിയ വിവരം, ഒക്ടോബര്‍ 27ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ ജി. പ്രകാശ് കോടതിയെ ഒരു കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇത് കൂടാതെ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മരംമുറി സംബന്ധിച്ച വിവരം നേരത്തെ അറിഞ്ഞിരുന്നു. മരംമുറി അനുമതിക്കായി വനം മേധാവി പി.കെ കേശവന്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ എന്നിവര്‍ക്ക് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി 3 കത്തുകളാണ് എഴുതിയത്.
ഇപ്പറഞ്ഞതില്‍നിന്ന് ഒരു കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാകുന്നുണ്ട്. മരംമുറിക്ക് അനുവാദം നല്‍കി തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള തീരുമാനത്തിന് ചുക്കാന്‍പിടിച്ചത് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയുമാണ്. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും, ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Film21 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്
-
Film3 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്