columns
സര്‍ക്കാര്‍ കുരുക്കില്‍ വഴിമുട്ടി പ്രാദേശിക ഭരണകൂടങ്ങള്‍-പി.കെ ഷറഫുദ്ദീന്
ബജറ്റ് വിഹിതം വെട്ടിക്കുറച്ചും വാര്‍ഷികപദ്ധതി അംഗീകാര നടപടി വൈകിപ്പിച്ചും അധികാരങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ ഒരുക്കുന്ന കുരുക്കില്‍ കുടുങ്ങി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.
ബജറ്റ് വിഹിതം വെട്ടിക്കുറച്ചും വാര്‍ഷികപദ്ധതി അംഗീകാര നടപടി വൈകിപ്പിച്ചും അധികാരങ്ങള്‍ കവര്‍ന്നും സര്‍ക്കാര്‍ ഒരുക്കുന്ന കുരുക്കില്‍ കുടുങ്ങി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. 1994ല്‍ കേരള പഞ്ചായത്ത്രാജ്, നഗരപാലിക നിയമങ്ങള്‍ നിലവില്‍വന്ന ശേഷമുള്ള ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് പ്രാദേശിക സര്‍ക്കാറുകള്‍ കടന്നുപോകുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഇരയാക്കപ്പെടുമ്പോള്‍ സംസ്ഥാന ബജറ്റ് പോലും അട്ടിമറിക്കപ്പെടുകയാണ്. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളും നേരിടുന്ന ഗുരുതര പ്രതിസന്ധി കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയുടെ പ്രതിനിധി നജീബ് കാന്തപുരം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗൗരവമായ ഈ വിഷയത്തിലെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണ് ചെയ്തത്. നജീബ് കാന്തപുരവും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും അക്കമിട്ട് നിരത്തിയ വിഷയങ്ങള്‍ക്ക് ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാതെ വകുപ്പ്മന്ത്രി എം.വി ഗോവിന്ദന് ഇരുട്ടില്‍ തപ്പുന്നതാണ് കണ്ടത്. സര്‍ക്കാറിന്റെ വീഴ്ച മൂലമാണ് പദ്ധതി അംഗീകാര നടപടി മൂന്ന് മാസത്തിലേറെ താമസിച്ചത്. ഇത്മൂലം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെവന്നാല്‍ തുക അടുത്ത വര്‍ഷത്തേക്ക് ക്യാരി ഓവറായി പ്രത്യേകമായി അനുവദിക്കുന്നത് സംബന്ധിച്ചോ ബജറ്റ് വിഹിതത്തില്‍നിന്നും ഓരോ തദ്ദേശസ്ഥാപനത്തിനും കുറവ് വരുത്തിയ കോടികള്‍ പുനസ്ഥാപിക്കുന്നതിനെകുറിച്ചോ സ്പില്‍ഓവര്‍ പദ്ധതികള്‍ക്ക് അധികം വിഹിതം അനുവദിക്കുന്നതിനെകുറിച്ചോ മന്ത്രിയില്‍നിന്നും മറുപടിയുണ്ടായില്ല. പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിന് യാതൊരു മാര്‍ഗവും സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് വ്യക്തമാകുന്നതായിരുന്നു മന്ത്രിയുടെ മറുപടി പ്രസംഗം.
2022-23 സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാര്‍ഷിക പദ്ധതിക്ക് ഇതേവരെ അംഗീകാരം നല്‍കിയിട്ടില്ല എന്ന സാഹചര്യം ഗൗരവമേറിയതാണ്. പ്രാദേശിക സര്‍ക്കാറുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 12 മാസം പൂര്‍ണമായി ലഭിക്കുന്ന സാഹചര്യത്തിന് ഇത്തവണ സര്‍ക്കാര്‍തന്നെ തുരങ്കം വെച്ചിരിക്കയാണ്. ഇനി ഈ മാസം അംഗീകാരം നല്‍കിയാല്‍പോലും 8 മാസം മാത്രമാണ് പ്രവര്‍ത്തനത്തിന് ലഭിക്കുക. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന സാഹചര്യം സംസ്ഥാനത്ത് മുമ്പുണ്ടായിരുന്നു. എന്നാല്‍ 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിന് ഘട്ടംഘട്ടമായി മാറ്റംവരുത്തി. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രില്‍ ഒന്നിന്തന്നെ പദ്ധതി ആരംഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയിരുന്നു. ഈ സംവിധാനമാണ് ഈ വര്‍ഷം തകര്‍ന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കുന്നത് വൈകിയതും ബജറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പവുമാണ് ഈ ഗുരുതര സാഹചര്യത്തിന് കാരണം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ 2022 ജനുവരിയിലെങ്കിലും പുറത്തിറക്കാന്‍ സര്‍ക്കാറിന് സാധിക്കണമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് മാത്രമായി 2022 ജനുവരിയില്‍ തന്നെ പ്രത്യേക ഗ്രാമസഭയും ഭരണസമിതിയും ചേര്‍ന്ന് രൂപം നല്‍കേണ്ട സാഹചര്യമാണ് ഇത്തവണയുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നെങ്കില്‍ ഇതിനൊപ്പം മൊത്തം പദ്ധതികള്‍ക്കും രൂപം നല്കാന് അവസരം ലഭിക്കുമായിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനമാണ് ഈ പ്രവര്‍ത്തനത്തിന് തടസമായത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ പുറത്തിറങ്ങുന്നത് ഏപ്രില്‍ 19 നാണ്. സബ്സിഡി മാര്‍ഗരേഖ പുറത്തിറക്കുന്നത് മെയ് 28 നും. 2022-23 സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച തുക ഓരോരോ കാരണങ്ങള്‍ നിരത്തി തിരിച്ച്പിടിക്കുന്ന നടപടിയും പ്രതിസന്ധി രൂക്ഷമാക്കുന്നു. 4-6-2022ലെ 1376 നമ്പര്‍ ഉത്തരവിലൂടെ സാധാരണ വിഹിതത്തില്‍ നിന്നും തുക വെട്ടിക്കുറച്ച സര്‍ക്കാര്‍ 5-7- 22ലെ 1602 നമ്പര്‍ ഉത്തരവിലൂടെ റോഡ്, റോഡിതര മെയിന്റനന്‍സ് ഗ്രാന്റുകള്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചിരിക്കയാണ്. ബജറ്റ് വിഹിതം കണക്കാക്കിയാണ് ഗ്രാമസഭകളും വികസന സെമിനാറും ഭരണ സമിതികളും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയത്. അതിന്ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി ഡാറ്റാ എന്‍ട്രി നടത്തുന്ന ഘട്ടത്തിലാണ് ഫണ്ട് വെട്ടിക്കുറക്കുന്നത്. അന്തിമമാക്കി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയുംചെയ്ത പദ്ധതി ഉപേക്ഷിക്കേണ്ട ഗുരുതര സാഹചര്യമാണുള്ളത്. ബജറ്റിനെയും സര്‍ക്കാര്‍ ഉത്തരവിനെയും വിശ്വസിച്ച് തയ്യാറാക്കിയ പദ്ധതി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഈ സംവിധാനത്തിന്റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാന ബജറ്റിലെ അനുബന്ധം നാല് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ചുനല്കിയ തുക പ്രകാരമാണ് പദ്ധതി തയ്യാറാക്കേണ്ടത്. ബജറ്റില്‍ സാധാരണ വിഹിതത്തിലും പട്ടികജാതി ഉപപദ്ധതിയിലും പട്ടിക വര്‍ഗ ഉപപദ്ധതിയിലും ഓരോ തദ്ദേശ സ്ഥാപനത്തിനായി നീക്കിവെച്ച തുക കണക്കാക്കുന്ന തുകയുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് അനുബന്ധം 4ലെ 256 ാം പേജില്‍ കൃത്യമായി വ്യക്തമാക്കിയതാണ്. ഇത് പ്രകാരം പദ്ധതി തയ്യാറാക്കുന്നതിന് കണക്കാക്കേണ്ടത് അനുബന്ധം നാലില്‍ വിവരിച്ച തുകയുടെ മൂന്നിരട്ടിയാണ്. മെയിന്റനന്‍സ് ഫണ്ട് പൂര്‍ണ തുക ബജറ്റില്‍ വിവരിച്ചതിനാല്‍ ഈ തുകക്കുള്ള പദ്ധതിയും തയ്യാറാക്കണം. ഇത് കണക്കാക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ കരട്പദ്ധതി തയ്യാറാക്കിയത്. ഗ്രാമസഭകളും വര്‍ക്കിങ് ഗ്രൂപ്പുകളും ഭരണസമിതികളും ചേര്‍ന്ന് കരട് പദ്ധതി തയ്യാറാക്കുകയും വികസന സെമിനാറില്‍ അന്തിമരൂപം നല്‍കുകയും ചെയ്തശേഷമാണ് 4.6.2022ന് 1376 നമ്പര്‍ എല്‍. എസ്.ജി.ഡി ഉത്തരവ് വരുന്നത്. ഈ ഉത്തരവില്‍ മെയിന്റനന്‍സ് ഫണ്ടും ധനകാര്യ കമ്മീഷന് ഗ്രാന്റും ബജറ്റില്‍ വിവരിച്ച തുകപ്രകാരം പദ്ധതി തയ്യാറാക്കാവുന്നതാണെന്നും ജനറല്‍ സാധാരണ വിഹിതത്തിലും പട്ടികജാതി പദ്ധതിയിലും പട്ടിക വര്‍ഗ ഉപപദ്ധതിയിലും ബജറ്റ് വിഹിതം പരിഗണിക്കാതെ 2021-22ലെ ബജറ്റ് വിഹിതത്തെ അടിസ്ഥാനമാക്കി പദ്ധതി തയ്യാറാക്കണമെന്നു വ്യക്തമാക്കി. ഇതോടെ തയ്യാറാക്കിയ പദ്ധതിയില്‍ ജനറല്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ വലിയ തുകയുടെ കുറവ് വരുന്ന സാഹചര്യമുണ്ടായി. പദ്ധതി സംബന്ധിച്ച അന്തിമ ഉത്തരവാണ് എന്ന ഉറപ്പില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അന്തിമമാക്കിയ പദ്ധതി വീണ്ടും ഈ ഉത്തരവ്പ്രകാരം പുനക്രമീകരിച്ചു. പദ്ധതി ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സുലേഖ സോഫ്റ്റ്വെയര് തുറക്കാത്തതായിരുന്നു അടുത്ത പ്രതിസന്ധി. പിന്നീട് ജൂണ്‍ അവസാനം സോഫ്റ്റ്വെയര് തുറന്നതോടെ പദ്ധതികളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുന്നതിനുള്ള വേഗതയാര്‍ന്ന ശ്രമത്തിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍.
ഈ സമയത്താണ് ജൂലൈ 5ന് തദ്ദേശ സ്ഥാപനങ്ങളെ പാടെ തളര്‍ത്തുന്ന 1602 നമ്പര്‍ ഉത്തരവ് വരുന്നത്. മെയിന്റനന്‍സ് റോഡ് വിഹിതവും നോണ്‍ റോഡ് വിഹിതവും കുത്തനെ വെട്ടിക്കുറക്കുന്ന ഉത്തരവായിരുന്നു ഇത്. തുക വെട്ടിക്കുറക്കുന്നതായി വാചകത്തില്‍ പറയുന്നില്ലെങ്കിലും ഉത്തരവിലൂടെ ഒന്നുമുതല്‍ നാല് കോടി രൂപയുടെ വരെ കുറവ് ജില്ലാ പഞ്ചായത്തുകള്‍ ഒഴികെയുള്ള മിക്ക തദ്ദേശ സ്ഥാപനങ്ങള്ക്കുമുണ്ടായിട്ടുണ്ട്. ബജറ്റ് അനുബന്ധം നാലില്‍ വിവരിച്ച തുക പ്രകാരം പദ്ധതി തയ്യാറാക്കിയ സ്ഥാപനങ്ങളോട് ഇതില്‍ മാറ്റം വരുത്തി 2020-21 ലെ ബജറ്റ് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശിച്ചത്. ഇതിന് സര്‍ക്കാര്‍ പറയുന്ന കാരണം സംസ്ഥാന ബജറ്റിന്റെ സാധുതയെ തന്നെ ചോദ്യംചെയ്യുന്നതാണ്. തദ്ദേശസ്ഥാനപങ്ങള്‍ക്ക് മെയിന്റനന്‍സ് ഫണ്ട് വീതിച്ചു നല്‍കിയതില്‍ സംഭവിച്ച ന്യൂനത കുറ്റമറ്റതാക്കുന്നതിന് സാവകാശം വേണമെന്നായിരുന്നു സര്‍ക്കാര്‍ ന്യായീകരണം. 2022-23 സംസ്ഥാന ബജറ്റില്‍ റോഡിതര മെയിന്റനന്‍സ് വിഹിതമായി 115602. 43 ലക്ഷം രൂപയും റോഡ് മെയിന്റനന്‍സ് വിഹിതമായി 184963.88 ലക്ഷം രൂപയുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. ഇത് ആറാം സംസ്ഥാന ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങള്‍ പ്രകാരമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വീതിച്ചു നല്‍കിക്കൊണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ അപാകതയുണ്ടായോ എന്ന് സര്‍ക്കാര്‍ തന്നെ സംശയിക്കുന്നു എന്നത് ബജറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. പദ്ധതി രൂപീകരണം ഇത്രയും വൈകിച്ചതിന് പിന്നിലും ഗൂഡ ലക്ഷ്യമുണ്ട്. പദ്ധതി പ്രവര്‍ത്തനത്തിന് സമയം നല്‍കാതെ ചെലവഴിക്കാത്ത തുക തിരിച്ച്പിടിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ തൊട്ടടുത്ത വര്‍ഷം കൃത്യമായി വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. മാത്രമല്ല, ഒരു വര്‍ഷം മാര്‍ച്ച് 31നകം ചെലവഴിക്കാത്ത തുക അടുത്ത വര്‍ഷം ക്യാരി ഓവര്‍ തുകയായി ഒരു രൂപ പോലും കുറയാതെ അനുവദിച്ചിരുന്നു. നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ജൂലൈ മാസത്തില്‍ അനുവദിക്കുന്നതിനൊപ്പം മുന്‍വര്‍ഷത്തെ ചെലവഴിക്കാത്ത തുകകൂടി അനുവദിക്കണമെന്ന കൃത്യമായ ഉത്തരവ് തന്നെ യു.ഡി. എഫ് സര്‍ക്കാര്‍ പുറത്തിറക്കിയതാണ്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ കൃത്യമായി ഫണ്ട് വര്‍ധിപ്പിക്കുന്ന സാഹചര്യം ഇല്ലാതായി. അനുവദിക്കുന്ന തുക തന്നെ പലരീതിയില്‍ തിരിച്ച്പിടിക്കുന്ന നടപടിക്കും അക്കാലത്ത് തുടക്കമിട്ടു. ധനകാര്യ കമ്മീഷന് ഗ്രാ ന്റില്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ണമായും ക്യാരിഓവറായി തുക അനുവദിക്കുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
