kerala

ശബരിമല നെയ്യ് വിതരണത്തില്‍ വന്‍ ക്രമക്കേട്; പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കണം: ഹൈക്കോടതി

By sreenitha

January 13, 2026

കൊച്ചി: ശബരിമല സന്നിധാനത്ത് അഭിഷേകത്തിന് ഉപയോഗിക്കുന്ന നെയ്യ് (ആടിയ ശിഷ്ടം നെയ്യ്) വിതരണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മണ്ഡലമകരവിളക്ക് സീസണില്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയും ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയും ഉണ്ടായ ഇടപാടുകളില്‍ ഏകദേശം 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് കോടതി വ്യക്തമാക്കി. ചെറിയ കാലയളവില്‍ ഇത്രയും വലിയ തട്ടിപ്പ് നടന്നത് ഞെട്ടിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്ക് ജോലിയേക്കാള്‍ പണം അപഹരിക്കാനാണ് താല്‍പര്യമെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഹര്‍ജി പരിഗണിച്ചത്. നെയ്യ് വാങ്ങിയവര്‍ക്ക് രസീത് നല്‍കാതിരിക്കുകയും 68,200 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയ സുനില്‍കുമാര്‍ പോറ്റി എന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

10 മില്ലിലിറ്റര്‍ നെയ്യിന്റെ ഒരു പാക്കറ്റിന് 100 രൂപയാണ് വില. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെ 3.52 ലക്ഷം പാക്കറ്റുകള്‍ തയ്യാറാക്കിയതില്‍, മരാമത്ത് കെട്ടിടത്തിലെ കൗണ്ടര്‍ വഴി വിറ്റ 13,679 പാക്കറ്റുകളുടെ വിലയായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനുവരി 2ന് പുതിയ ടെംപിള്‍ ഓഫീസര്‍ ചുമതലയേറ്റപ്പോള്‍ 5,985 പാക്കറ്റുകള്‍ മാത്രമാണ് സ്റ്റോക്കിലുണ്ടായിരുന്നത്22,565 പാക്കറ്റുകളുടെ കുറവ്, ഇതിന്റെ മൂല്യം 22.65 ലക്ഷം രൂപ.

പ്രാഥമികമായി ക്രിമിനല്‍ ധനാപഹരണം, വ്യാജരേഖ നിര്‍മ്മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നതായി കോടതി വിലയിരുത്തി. ”ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല” എന്നും കോടതി വ്യക്തമാക്കി. സോഫ്റ്റ്വെയര്‍ അധിഷ്ഠിത അക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.

പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ അന്വേഷണം കോടതിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കോടതിയുടെ അനുമതിയും തേടണം. ശബരിമല സ്വര്‍ണക്കൊള്ള കേസിലും ഇതേ ബെഞ്ച് പ്രത്യേക സംഘം രൂപീകരിച്ചതായും കോടതി ഓര്‍മ്മിപ്പിച്ചു.