Connect with us

india

മദ്യം , മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള ഏത് നീക്കത്തെയും ഒരു വിശുദ്ധ യുദ്ധം ആയി എടുക്കണമെന്ന് എം പി ഇ ടി മുഹമ്മദ് ബഷീര്‍

പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

മദ്യം , മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള ഏത് നീക്കത്തെയും ഒരു വിശുദ്ധ യുദ്ധം ആയി എടുക്കണമെന്ന് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഇത് സംബന്ധിച്ച നിയമത്തിന് അടിസ്ഥാനപരമായി ഭേദഗതി വേണ്ടതുണ്ട്. എന്‍.ടി.പി.എസ് ആക്ടില്‍ വരുത്തിയ ഭേദഗതി പ്രകാരം മയക്കുമരുന്നിന്റെ ചെറിയ അളവ് പുനര്‍ നിര്‍വച്ചിട്ടുണ്ട്.
നേരത്തെ കഞ്ചാവിന് 500 ഗ്രാം എന്നുള്ളത് ആയിരം ഗ്രാമാക്കി.

ഓപിയത്തിനും ഹാഷിസിനും 5 ഗ്രാം ഉണ്ടായിരുന്നത് പിന്നീട് യഥാക്രമം 25 ഉം 100 ഉം ആക്കി. കൊക്കായിന്‍ 1.25 ഗ്രാം ഉണ്ടായിരുന്നത് 2 ഗ്രാം ആക്കി മാറ്റി. ചെറിയ അളവ് കൂട്ടിയാല്‍ ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് സൗകര്യമാണ്. വലിയ കുറ്റം ചെയ്താല്‍ പോലും അവര്‍ക്ക് രക്ഷപെടാം. വേഗം ജാമ്യം കിട്ടുകയും ചെയ്യും. ഇന്ത്യയുടെ നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കേണ്ട പാര്‍ലമെന്റ് ഇത് സംബന്ധിച്ച നിയമങ്ങളുടെ പഴുതുകള്‍ കണ്ടെത്തി പരിഹാരം കാണണം അല്ലെങ്കില്‍ ചരിത്രം നമ്മെ കുറ്റവാളികള്‍ എന്ന് രേഖപ്പെടുത്തും. ഓരോ ദിവസവും നമ്മള്‍ പ്രഭാതത്തില്‍ കാണുന്നത് ദുരന്ത വാര്‍ത്തകളാണ്.

കുട്ടികളുടെയും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമം, വാഹനാപകടം, കലാപം, ആത്മഹത്യ ഇവയുടെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയുടെ ഏറ്റവും സുരക്ഷിതമായ ഇടം എന്ന് പറയുന്നത് അവരുടെ വീടാണ്.എന്നാല്‍ അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങളാണ്. ഇതിന്റെ എല്ലാം പിന്നിലുള്ളത് മദ്യവും മയക്കുമരുന്നും തന്നെ.
ആരോഗ്യ രംഗത്തെ കണക്കുകളും അമ്പരപ്പിക്കുന്നതാണ്. ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ ഇവയെല്ലാം കൂടി വരുന്നു. ഇവയില്‍ പലതിന്റെയും പിന്നില്‍ ഈ ദുരുപയോഗങ്ങളാണ്.
മയക്കുമരുന്നു മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാലവീശുകയാണ്. കുട്ടിക്കാലവും കൗമാരപ്രായവും കുട്ടികളെ വശത്താക്കാന്‍ പറ്റിയ കാലമാണെന്ന് മാഫിയ കണ്ടെത്തുന്നു.

നമ്മുടെ പുത്തന്‍ തലമുറ ഇഞ്ചിഞ്ചായി തകരുന്നു. ഇതിനെതിരെ രാജ്യ മനസ്സാക്ഷി ഉയരണം ഒന്നിച്ചു നേരിടണം മദ്യത്തിന്റെ വിപുലീകരണത്തിന് ഉദാരമായ പ്രോത്സാഹനം കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. സ്‌കൂളുകളായാലും ക്ഷേത്രവും ചര്‍ച്ചും പള്ളിയും ആയാലും അതിനരികില്‍ മദ്യം എത്തിക്കാന്‍ ഒരു തടസ്സുവുമില്ല. പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending