india

ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയില്‍ പ്രതിഷേധം

By Test User

November 21, 2022

ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമര്‍ത്തുകയാണ് ഇറാന്‍ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇതിനിടെ ദോഹയിലെ ലോകകപ്പ് വേദിയില്‍ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാന്‍ ഫുട്ബോളര്‍മാര്‍.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇറാന്‍ താരങ്ങള്‍ ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാനിയന്‍ താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിന്നത്. തങ്ങള്‍ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാന്‍ ടീം ക്യാപ്റ്റന്‍ അലിറീസാ ജഹാന്‍ ബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ഇറാന്‍ ടീം ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. ഖത്തറിലെ മത്സരവേദിയിലും ഭരണകൂട ഭീകരതയ്ക്കെതിരായ സന്ദേശം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ചിരിക്കയാണ് ഇറാന്‍ ഫുട്ബോള്‍ ടീം താരങ്ങള്‍.

നേരത്തെ ഭരണകൂടത്തിന്റെ അടച്ചമര്‍ത്തലുകള്‍ക്കെതിരെ ഇറാനിയന്‍ മെസി എന്ന് വിളിക്കുന്ന സര്‍ദാര്‍ അസ്മൂണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അസ്മൂണ്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കൂടാതെ അസ്മൂണിന് ഇറാനിയന്‍ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് കോച്ച് കാര്‍ലോസ് ക്വിറോസിന് ഭരണകൂടം സമ്മര്‍ദ്ദം നല്‍കിയിരുന്നു. അത് വകവയ്ക്കാതെ പോര്‍ച്ചുഗീസ് കോച്ച് അസ്മൂണിനെ തന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.