Connect with us

More

ഓഖി ദുരന്തം: കാണാതായവരുടെ കണക്കില്‍ അവ്യക്തത മുഖ്യമന്ത്രിയുടെ കണക് 104, ഫിഷറീസ് മന്ത്രിയുടേത് 103

Published

on

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതത്തില്‍പെട്ട് കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് നിശ്ചയമില്ല. കാണാതായവരുടെ കാര്യത്തില്‍ വ്യത്യസ്ത കണക്കുകളാണ് നിയമസഭയില്‍ ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയത്.
103 പേരെ കാണാതായി എന്ന് ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞപ്പോള്‍, 104 പേരെ കാണാതായി എന്നാണ് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചത്. ചോദ്യോത്തരവേളയില്‍ വി.എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ 103പേരുടെ കണക്ക് അവതരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ് കാണാതായതെന്ന് വിശദീകരിച്ച മന്ത്രി, ബോധപൂര്‍വമാണ് ചിലര്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി. കാണാതായവരെക്കുറിച്ച് വകുപ്പിന് അവ്യക്തതയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പി. അബ്ദുള്‍ ഹമീദിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം 104 ആണ്. തിരുവനന്തപുരത്ത് നിന്നുള്ള 49 പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഓരോരുത്തരുമായി ആകെ 51 മത്സ്യതൊഴിലാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഫിഷറീസ് മന്ത്രി പറഞ്ഞു.
കാണാതായവര്‍ ഇനി തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ മരിച്ചവര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം കാണാതായവര്‍ക്കും നല്‍കും. മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 188 കുട്ടികളുണ്ട്. ഇവരുടെ തുടര്‍ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോഡിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കും. ഓഖി ദുരന്ത തീരത്ത് കേന്ദ്ര സംഘം വന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളിലേയ്ക്ക് പോയിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അതെ സമയം, ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ നഷ്ടമായ ഉടമകള്‍ക്ക് നഷ്ടപരിഹാരം പ്രത്യേകമായി നല്‍കുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ശാക്തീകരണത്തിന്റെ ഭാഗമായി പ്രത്യേക ധനസഹായം നല്‍കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ രമണ്‍ശ്രീവാസ്തവ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അപകടത്തില്‍ പെടുന്ന മത്സ്യതൊഴിലാളികളെ കഴിയുന്നത്ര വേഗം രക്ഷപ്പെടുത്തി കരയിലെത്തിക്കാന്‍ സൗകര്യമുള്ള മുന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ സംരക്ഷണം സംബന്ധിച്ച് സംസ്ഥാനം കര്‍മ്മ പദ്ധതി തയാറാക്കുമെന്ന് സി മമ്മൂട്ടിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിലവിലെ നിയമപ്രകാരം സമുദ്ര തീരത്തുനിന്ന് 200 മീറ്റര്‍ അകലത്തില്‍ മാത്രമേ വീടുവെക്കാന്‍കഴിയു. മറ്റു സംസ്ഥാനങ്ങള്‍ തീര സംരക്ഷണം സംബന്ധിച്ച് കര്‍മ പദ്ധതി തയാറാക്കിയതിനാല്‍ വീടു വെക്കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ട്. കടലില്‍ നിന്ന് 50 മീറ്റര്‍വരെ അകലത്തില്‍ മാറ്റി പാര്‍പ്പിക്കാന്‍ 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിക്കുണ്ട്. ക്രമേണ കടല്‍ത്തീരത്തുനിന്ന് 50 മീറ്റര്‍ അകലെവരെ താമസിക്കുന്ന മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

kerala

അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്

Published

on

തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.

Continue Reading

kerala

‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്

Published

on

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്.

ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ആഴ്ചയുടെ അവസാനം തീവ്രമഴയക്കുള്ള സാധ്യതയുമുണ്ട്. വെളളി,ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 22/07/2025 (ഇന്ന്) മുതല്‍ 26/07/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ 26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഢലൃ്യ ഒലമ്്യ ഞമശിളമഹഹ) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട് 22/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 23/07/2025:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 24/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
Continue Reading

Trending