Connect with us

columns

വി.എച്ച്.പിയും സംഘ് രാഷ്ട്രീയത്തിന്റെ ഭാവിയും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ മേല്‍ക്കുമേല്‍ നേടിയ ‘വിജയങ്ങള്‍’ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. ‘തര്‍ക്കഭൂമി’ സ്വന്തമാക്കാന്‍ കഴിഞ്ഞതിനു ശേഷം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയും ഒടുവില്‍ മസ്ജിദ് തകര്‍ത്ത പ്രതികളെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ മേല്‍കോയ്മയും ജുഡീഷ്യറിയുടെ മേലുള്ള ദുഃസ്വാധീനവും ഘടകങ്ങളായിട്ടുണ്ടെന്ന് പറയുമ്പോഴും സംഘ്പരിവാര്‍ അത് രാഷ്ട്രീയവിജയമായി അവകാശപ്പെടുന്നു. ഭരണഘടനയുടെ അടിസ്ഥാനശിലകളെ ഇളക്കാന്‍ മാത്രമുള്ള ധൈര്യം അവര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ഒന്നുമില്ലാതിരുന്ന സംഘ് രാഷ്ട്രീയത്തിന് ഇന്ത്യയെ അടക്കിവാഴാന്‍ സാധിക്കുന്ന വിധത്തിലേക്ക് മുമ്പോട്ട്‌പോകാന്‍ കഴിഞ്ഞതിന്റെ പിന്നിലെ ചാലകശക്തികളെക്കുറിച്ചും ഭാവി ഇന്ത്യയെ അവരെങ്ങനെ രൂപകല്‍പന ചെയ്തുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള അവലോകനം അനിവാര്യമായിരിക്കുന്നു.

ഹിന്ദു മഹാസഭയും ആര്‍.എസ്.എസും പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും ആദ്യകാലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സംഘ് രാഷ്ട്രീയത്തിന് സാധിച്ചിരുന്നില്ല. മഹാത്മജിയുടെ വധം ആര്‍.എസ്.എസിനും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിനും വലിയ തിരിച്ചടിയായി. ഗാന്ധി വധത്തിനുശേഷം നിവര്‍ന്നു നില്‍ക്കുന്നതിന് വേണ്ടിയായിരുന്നു 1951 ല്‍ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി അവര്‍ രൂപീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധിവരെയുള്ള ശക്തരായവര്‍ ഭരിച്ചിരുന്ന കാലത്ത് ജനസംഘത്തിന് വളരാന്‍ സാധിച്ചില്ല. ജനസംഘം 1977 ല്‍ ഭാരതീയ ജനതാപാര്‍ട്ടിയായി മാറിയിട്ടും ഹൈന്ദവ സമൂഹത്തില്‍ വലിയ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആര്‍.എസ്.എസ് ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലധിഷ്ഠിതമായ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കേവലം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം കൊണ്ട് മാത്രം സാധ്യമാവില്ലെന്നും ഹിന്ദു ജനമനസ്സുകളില്‍ ഇളക്കം തട്ടിക്കണമെങ്കില്‍ ഹൈന്ദവ സന്യാസിമാരെയും പുരോഹിതന്മാരെയും സ്വാധീനിക്കേണ്ടതുണ്ടെന്നും ആഗോളാടിസ്ഥാനത്തിലുള്ള ഹിന്ദു ഏകീകരണം ആവശ്യമാണെന്നും അവര്‍ മനസ്സിലാക്കി. അതായിരുന്നു 1964ല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ രൂപീകരണത്തിലേക്ക് ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചതിന്റെ ചേതോവികാരം. പ്രധാനമായും മൂന്നു വിഷയങ്ങളാണ് ഹൈന്ദവ സമൂഹത്തിന്മുന്നില്‍ അവര്‍ വെച്ചത്. 1) ഇന്ത്യയില്‍ വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നു; അതിനെതിരെ ഹിന്ദു സമൂഹം ഉണരണം. 2) ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയ ഹൈന്ദവരെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ഹൈന്ദവ ഏകീകരണം ഉണ്ടാക്കണം. 3) സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി ഹൈന്ദവ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണം.
ക്രിസ്ത്യന്‍ മിഷനറികള്‍ മധ്യപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയിരുന്ന മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈന്ദവ സമൂഹം വലിയ ഭീഷണി നേരിടുന്നുവെന്ന് ഹൈന്ദവ ജനസാമാന്യത്തെ അവര്‍ ബോധ്യപ്പെടുത്തിയിരുന്നത്. ക്രിസ്ത്യന്‍ മിഷനറികള്‍ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം ഉദ്ദേശിച്ച് നടത്തിക്കൊണ്ടിരിക്കുന്ന മതപ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനു 1956 ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നിയോഗി കമ്മിറ്റി റിപ്പോര്‍ട്ടായിരുന്നു വി.എച്ച്.പിയുടെ ആധാരം. ക്രിസ്ത്യന്‍ മിഷനറികള്‍ വ്യാപകമായി നടത്തുന്ന മതപ്രചാരണം ഹിന്ദു സമൂഹത്തെ ക്രൈസ്തവവത്കരിക്കുന്നതിനുവേണ്ടിയാണെന്നായിരുന്നു നിയോഗി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്.

നിരക്ഷരരായ ഹിന്ദു സമൂഹത്തെ ഭൗതിക പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അതിനെതിരെ ഹിന്ദു സമൂഹം ചെറുത്തുനില്‍ക്കണമെന്നും അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.
1948 ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം വച്ച് അത് പിടിച്ചടക്കാനുള്ള ശ്രമത്തിന് ഹൈന്ദവ സമൂഹത്തില്‍നിന്നും വര്‍ധിച്ച പിന്തുണ ഉണ്ടായില്ല എന്നത് സംഘ്പരിവാറിന് ബോധ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസിന്റെ ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തിലേക്ക് സാധാരണക്കാരായ ഹിന്ദുക്കളെ നയിക്കുന്നതിനുവേണ്ടിയുള്ള മനഃശാസ്ത്രപരമായ നീക്കമായിരുന്നു അത്. ചില സംഘര്‍ഷങ്ങളും പ്രകോപനങ്ങളുമെല്ലാം സൃഷ്ടിക്കാന്‍ സാധിച്ചു എന്നതല്ലാതെ മതപരമോ രാഷ്ട്രീയമോ ആയ ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല. 1948 മുതല്‍ 1964 ല്‍ വി.എച്ച്.പി രൂപീകരിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ അങ്ങനെ പോയി. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിക്കല്ലിളക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ആര്‍.എസ്.എസ് ഹൈന്ദവ സമൂഹത്തെ മൊത്തത്തില്‍ അണിനിരത്താനും അവരെ സജ്ജമാക്കാനുമുള്ള തന്ത്രങ്ങള്‍ മെനഞ്ഞു. സംഘ് ആശയങ്ങള്‍ തലയില്‍ കയറിയ സന്യാസിമാരും പുരോഹിതന്മാരും നേതൃത്വം നല്‍കുന്ന, ആഗോളാടിസ്ഥാനത്തിലുള്ള, ഹിന്ദു പേരുള്ള സംഘടന വേണമെന്ന് അവര്‍ ചിന്തിച്ചു. ആ ചിന്തയാണ് വിശ്വഹിന്ദുപരിഷത്തിന്റെ (വി.എച്ച്.പി) രൂപീകരണത്തിലേക്ക് ആര്‍.എസ്.എസിനെ എത്തിച്ചത്.

സംഘ് രാഷ്ട്രീയത്തെ ‘മോബിലൈസ്’ ചെയ്യാന്‍ പ്രാപ്തമായ ഒരു ഐഡിയോളജി വി.എച്ച്.പി സൃഷ്ടിച്ചെടുത്തു. ഹൈന്ദവ വിജ്ഞാനീയങ്ങള്‍ക്കും പുണ്യ പ്രദേശങ്ങള്‍ക്കും ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം അവര്‍ വികസിപ്പിച്ചു. ‘ഭക്തിപ്രദേശങ്ങളെ’ ശ്രദ്ധാ കേന്ദ്രങ്ങളാക്കി ഭക്തജനങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഗംഗാ നദിയെ കേന്ദ്ര ബിന്ദുവാക്കിയായിരുന്നു വി.എച്ച്.പി ആദ്യം ഹൈന്ദവ സമൂഹത്തെ കൈയിലെടുക്കാന്‍ ശ്രമിച്ചത്. 1983 ല്‍ സംഘടിപ്പിച്ച ‘ഏകാത്മതാ യാത്ര’ അത്തരമൊരു ലക്ഷ്യത്തോടെയുള്ള ‘രാഷ്ട്രീയ തീര്‍ത്ഥയാത്ര’യായിരുന്നു. കാഠ്മണ്ഡു മുതല്‍ രാമേശ്വരം വരെ, ഗംഗാസാഗര്‍ മുതല്‍ സോമനാഥ ക്ഷേത്രം വരെ ഹരിദ്വാര്‍ മുതല്‍ കന്യാകുമാരി വരെ എന്നിങ്ങനെ മൂന്നു യാത്രകള്‍ ചേര്‍ന്നതായിരുന്നു ഏകാത്മതാ യാത്ര. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെട്ട ചെറുയാത്രകള്‍ വലിയ യാത്രകളില്‍ ലയിച്ചുചേര്‍ന്നു. യാത്രയിലെ അംഗങ്ങള്‍ വിഗ്രഹങ്ങളും തിരുശേഷിപ്പുകളും കൂടെ കരുതിയിരുന്നു. മൂന്നു യാത്രകളെയും ഗംഗാ നദിയുമായി സമന്വയിപ്പിച്ചു കൊണ്ട് ‘ഏകാത്മത’ എന്ന ആശയത്തിലൂടെ ഹൈന്ദവ മനസ്സുകളെ സ്വാധീനിക്കാന്‍ പരിശ്രമിച്ചു. ‘ഭാരത് മാതാ ഗംഗാ മാതാ യാത്ര’ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. മൂന്നു യാത്രകളെയും ആര്‍.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ സമ്മേളിപ്പിക്കാനും വി.എച്ച്.പി മറന്നില്ല. ഇന്ത്യക്ക് പുറമെ ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹൈന്ദവ വിശ്വാസികളെയും യാത്രയില്‍ കണ്ണിയാക്കി.

ഇപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നദികളില്‍ നിന്നുമുള്ള വെള്ളം ഗംഗയില്‍ ഒഴുക്കുകയും തിരിച്ച് ഗംഗാജലം രാജ്യത്തിന്റെ വിവിധ നദികളില്‍ ഒഴുക്കുകയും ചെയ്തുകൊണ്ട് ഗംഗയെ കേന്ദ്രബിന്ദുവാക്കിയാണ് വി.എച്ച്.പി ഹൈന്ദവമനസ്സുകളെ കീഴടക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇതിലൂടെ ആര്‍.എസ്.എസ് മനസ്സില്‍കണ്ട ‘ഹിന്ദുത്വ മുന്നേറ്റം’ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചു. ഈ യാത്രയാണ് 1990 ല്‍ എല്‍.കെ അദ്വാനി നേതൃത്വം നല്‍കിയ സോമനാഥില്‍ നിന്നും അയോധ്യയിലേക്കുള്ള രാമ രഥയാത്രക്ക് പ്രചോദനമായത്. അത് പിന്നീട് ബാബരി മസ്ജിദ് ധ്വംസനത്തിലേക്കും രാമക്ഷേത്രമെന്ന ആശയത്തിലേക്കും ആര്‍.എസ്.എസിന് എളുപ്പമാര്‍ഗം തുറന്നുകൊടുത്തു.

1981 ലെ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം കൂട്ട മതംമാറ്റം വി.എച്ച്.പി ആയുധമായെടുത്തു. ജാതി വ്യവസ്ഥയുടെ പേരില്‍ അയിത്തം കല്‍പിക്കപ്പെട്ടിരുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട ആയിരത്തിലധികം പേര്‍ സവര്‍ണ്ണ മേധാവിത്തത്തിന്റെ പീഡനങ്ങളില്‍ മനംമടുത്ത് ഇസ്‌ലാം മതം സ്വീകരിച്ചത് വി.എച്ച്.പിക്ക് തലവേദനയായി. ജാതിവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ട് ഹൈന്ദവ മുന്നേറ്റം സാധ്യമല്ലെന്ന നിലപാട് വി.എച്ച്.പി സ്വീകരിക്കുകയും ദലിത് വിഭാഗങ്ങളെ കൂടെനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. സവര്‍ണ്ണ മേധാവിത്തമാണ് വി.എച്ച്.പിയെ നിയന്ത്രിക്കുന്നതെങ്കില്‍പോലും രാഷ്ട്രീയ വിജയം നേടാന്‍ ദലിത് വിഭാഗങ്ങളെ കൂടെനിര്‍ത്തണമെന്നായിരുന്നു അവരുടെ നിലപാട്. സവര്‍ണ്ണര്‍ ദലിതര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ മൗനമവലംബിക്കുകയും അതേസമയം ഇതര മതങ്ങളിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുവരികയും ചെയ്യുക എന്ന കാപട്യം നിറഞ്ഞതും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതുമായ നിലപാടായിരുന്നു അത്. 1985 ലെ ശാബാനുബീഗം കേസിനെയും വി.എച്ച്.പി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തിപ്പിടിച്ചു. ശാബാനു കേസില്‍ കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച് ഹൈന്ദവ വികാരം കത്തിക്കാന്‍ ശ്രമിച്ച വി.എച്ച്.പി ഹൈന്ദവ സമൂഹത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളും സ്ത്രീ പീഡനങ്ങളും ഇല്ലാതാക്കാന്‍ കാര്യമായി ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല.

1984 ല്‍ രൂപംകൊണ്ട വിശ്വഹിന്ദു പരിഷത്തിന്റെ യുവഘടകമായ ബജ്‌റംഗ്ദള്‍ ഇതര മതവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമോല്‍സുകമായ പ്രവര്‍ത്തനങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഭയവിഹ്വലതകള്‍ സൃഷ്ടിച്ചും ഭീഷണികള്‍ മുഴക്കിയും അവര്‍ ഇതര മതവിഭാഗങ്ങളെ പേടിപ്പിച്ചുനിര്‍ത്തി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചും ആളുകളെ കൊന്നൊടുക്കിയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരുപക്ഷത്ത് വി.എച്ച്.പി ഹൈന്ദവ സമൂഹത്തെ പരോക്ഷ തീവ്രവാദത്തിലൂടെ ഒന്നിപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയും മറുപക്ഷത്ത് ബജ്‌റംഗ്ദള്‍ പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. അതുവഴി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന സംഘ് രാഷ്ട്രീയത്തിന്റെ വളരെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു.
അയോധ്യയില്‍ ക്ഷേത്രം ഉയരുന്നതോടെ വി.എച്ച്.പിയുടെ അടുത്ത ലക്ഷ്യം എന്താണ്? വി.എച്ച്.പിക്ക് നിലനില്‍ക്കണമെങ്കില്‍ അതിവൈകാരികതയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട സ്വപ്‌നങ്ങള്‍ ഇനിയും ആവശ്യമാണ്. അവയില്ലെങ്കില്‍ വി.എച്ച്.പിക്ക് ഇന്ത്യയുടെ സാമൂഹിക ഭൂമികയില്‍ വലിയ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ അടുത്ത ലക്ഷ്യമെന്താണ് എന്നതും അതിനുവേണ്ടിയുള്ള സാമൂഹിക ഊര്‍ജ്ജം സമാഹരിക്കുന്നത് എങ്ങനെയാണ് എന്നതും വലിയ ചോദ്യമാണ്.

അയോധ്യയില്‍ ഉയരാന്‍ പോകുന്ന രാമക്ഷേത്രവുമായി ബന്ധപ്പെട്ടു ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും അവര്‍ വ്യാപൃതരായിരിക്കും. അസ്തിത്വം അടയാളപ്പെടുത്താന്‍ അത് മാത്രം മതിയാകുമോ? കാശിയെയും മഥുരയെയും ‘മോചിപ്പിക്കുക’ എന്ന പുതിയ അജണ്ടയുമായി വി.എച്ച്.പി സമീപഭാവിയില്‍ പ്രത്യക്ഷപ്പെടുമോ? 2019 നവംബര്‍ മാസത്തില്‍ ഉണ്ടായ അയോധ്യ വിധിയില്‍ പുതിയ അവകാശവാദങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമമാണ് കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാശിയും മഥുരയും ഉന്നയിച്ചു തുടങ്ങി. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം മഥുര ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞുവെങ്കിലും 1991 ലെ നിയമം ചൂണ്ടിക്കാണിച്ച് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ 1991 ലെ നിയമം റദ്ദ് ചെയ്യണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു കഴിഞ്ഞു. ബാബരി വിധികളില്‍ കണ്ടപോലെയാണ് കാര്യങ്ങളെങ്കില്‍ കാശിയും മഥുരയും മാത്രമല്ല അസ്തിത്വം നിലനിര്‍ത്താന്‍വേണ്ടി നിയമങ്ങളെയും കോടതികളെയും അട്ടിമറിച്ച് ലക്ഷ്യം നേടാന്‍ സംഘ് രാഷ്ട്രീയത്തിന് മടിയുണ്ടാവില്ല. വി.എച്ച്.പിയുടെ ഗവേഷണശാലയില്‍ എന്തെല്ലാം അജണ്ടകളാണ് വിരിഞ്ഞുവരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി ഇന്ത്യയിലെ സംഘ് രാഷ്ട്രീയം.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending