kerala

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും

By webdesk17

May 22, 2025

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ ശ്രീകാന്ത് ഏകനാഥ് ഷിണ്ടെ തലവനായ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തിലുളളത്.

ലോകസമാധാനത്തിന് ഇന്ത്യ നല്‍കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്.

തുറന്നതും നേരെയുളളതുമായ സമീപനമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന്‍ എക്കാലവും വളഞ്ഞവഴിയില്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയപ്പോഴും സാധാരണക്കാര്‍ക്ക് ഹാനിവരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഈ സൂക്ഷ്മതയോടെയുളള ആര്‍ജ്ജവത്തിന് പാക്കിസ്ഥാന്‍ തിരിച്ചടിച്ചതു പോലും സാധാരണക്കാരെ ഉന്നമിട്ടായിരുന്നു. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.