News
പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്
തിരുവനന്തപുരം/കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആലോചനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി. സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി. പൊലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് ജനമഹായാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കൊലപാതകം സി.പി.എം ജില്ലാ നേതൃത്വം നല്കിയ ക്വട്ടേഷനാണെന്ന് കെ മുരളീധരന് ആരോപിച്ചു. കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. ഷുഹൈബിന്റെ കൊലയാളികളുടെ കരങ്ങള്‍ പെരിയ കൊലക്കേസിന് പിന്നിലുണ്ട്. പരസ്യമായി കൊലവിളിനടത്തിയ വി.പി.പി മുസ്തഫക്കെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ല. കൊലക്കേസ് പ്രതിയുടെ വീട്ടില്‍ എം.പിക്കും എം.എല്‍.എക്കും എന്താണ് കാര്യമെന്നും മുരളീധരന് ചോദിച്ചു.
പോകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത്. മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകണമെങ്കില്‍ ആരുടേയും അനുമതിയുടെ ആവശ്യമില്ല. കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായി ഒരുതരം ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.
മരണ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ല. അത് സി.പി.എമ്മിന്റെ സംസ്കാരമായിരിക്കും. പാലക്കാട് സി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ മുസ്ലിംലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടിലല്ലാതെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ആരുടെ വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ. മുരളീധരന് പറഞ്ഞു. സമുദായ സംഘടനകള്‍ സി.പി.എമ്മിന് അനുകൂലമായ തീരുമാനം എടുക്കുമ്പോള്‍ അവരെ നവോത്ഥാന പ്രവര്‍ത്തകരായും അല്ലെങ്കില്‍ മാടമ്പിമാരായും ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുരളീധരന് പറഞ്ഞു.
പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് പെരിയ ഇരട്ടക്കൊലക്കു പിന്നിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. കൊലക്ക് ഉപയോഗിച്ചതെന്ന പേരില്‍ പൊലീസ് കണ്ടെത്തിയ ആയുധങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് സിപിഎം നേതാക്കള്‍ കേസില്‍ അറസ്റ്റിലായ പീതാംബരന്റെ വീട്ടില്‍ പോയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഉദുമ എം.എല്‍.എക്കും മുന്‍ എം.എല്‍.എക്കുമെതിരെ അന്വേഷണം വേണം. നിലവില്‍ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ.പി.സി.സിക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കാസര്‍ക്കോട് ഡി.സി.സി നിരുത്സാഹപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് കെ.പി.സി.സി സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്നും എല്ലാ ആദരവോടെയും അദ്ദേഹത്തെ സ്വീകരിക്കണെമന്നും ഡിസിസി നേതൃത്വത്തിന് കെപിസിസി നിര്‍ദേശവും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തെ ആരും സമീപിച്ചിട്ടില്ല. മാടമ്പിമാര്‍ കൊന്നു തള്ളിയ കീഴാളരുടെ കഥ എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലെ സിപിഎമ്മിന്റെ മാടമ്പിമാര്‍ നടത്തുന്നത്. സിപിഎം കൊന്നുതള്ളിയവര്‍ ഏറെയും പിന്നോക്ക ജാതിയിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. മാടമ്പി സംസ്കാരം ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് സി.പി.എം ഇന്ന് വരെ ഒരു പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ പൊളിറ്റ് ബ്യൂറോയില്‍ എടുക്കാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇതിനിടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്താന്‍ പെരിയയില്‍ എത്തുന്നുണ്ട്.
india
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.
ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.
ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര് കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന് വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്-മകന് ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
kerala
അലന് കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി
പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്
തിരുവനന്തപുരം: അലന് കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന് കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന് പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
kerala
ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
തൃശൂര്‍ സ്വദേശി അലന് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.
കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.
ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.
നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News15 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

