columns
വീണ്ടുവിചാരം വേണ്ടത് പ്രശാന്ത്ഭൂഷണോ ജുഡീഷ്യറിക്കോ

സി.കെ സുബൈര്‍
വീണ്ടുവിചാരത്തിനു നല്‍കിയ ദിവസങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണില്‍ ഒരു മാറ്റവും വരുത്തിയില്ല. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രശാന്ത്ഭൂഷന്റെ ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസില്‍ അദ്ദേഹത്തിന് ഒരു രൂപ യാണ് പിഴയിട്ടത്. തന്റെ പരാമര്‍ശങ്ങളില്‍ പ്രശാന്ത്ഭൂഷണ്‍ മാപ്പുപറയണം എന്നതാണ് കോടതി ആഗ്രഹിച്ചിരുന്നത് എന്ന് വ്യക്തമാണ്. ശക്തമായ സമ്മര്‍ദ്ദമാണ് അതിനുവേണ്ടി ഉണ്ടായത്. പക്ഷേ തന്റെ സത്യവാങ്മൂലത്തില്‍ നിലപാടുകള്‍ ഒന്നുകൂടി ഉറപ്പിച്ച് പറയുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.
സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കടുത്ത ശിക്ഷകളൊന്നും നല്‍കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു രക്തസാക്ഷി പരിവേഷം അദ്ദേഹത്തിന് ലഭിക്കുമോ എന്ന ഭയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌വെച്ചത്. ആറു മാസംവരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റമായിരുന്നിട്ടും താരതമ്യേന ചെറിയ ശിക്ഷ വിധിച്ചതെന്തുകൊണ്ടായിരിക്കും. പ്രശാന്ത്ഭൂഷന്റെ വാക്കുകളിലെ ധാര്‍മ്മിക ശക്തിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നത്‌കൊണ്ട് തന്നെയാണ്. സാധാരണ പൗരന്റെ മനസിലെ ആശങ്കകള്‍ തന്നെയാണ് അദ്ദേഹത്തിലൂടെ പുറത്ത്‌വന്നത്.
പാവപ്പെട്ടവന്റെ അവസാനത്തെ പ്രതീക്ഷയാണ് ജുഡീഷ്യറി എന്നത് എത്ര ആവര്‍ത്തിച്ചാലും ക്ലീഷേ ആകാത്ത പ്രയോഗമാണ്. ലോകമാകെ ഭരണകൂടങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളും പൗരന്‍മാരുടെ അവകാശങ്ങളെ നിക്ഷേധിക്കുന്ന കാലത്ത് പ്രത്യേകിച്ചും. പൗരന്റെ അവസാനത്തെ പ്രതീക്ഷയുടെ കാവലാളാവുക എന്ന ദൗത്യനിര്‍വഹണമാണ് കോടതിയുടെ വിശുദ്ധ ധര്‍മ്മം. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത്ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിനെ പരിശോധിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുന്നയിക്കുന്ന ആളല്ല പ്രശാന്ത് ഭൂഷണ്‍ എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷിയാണ്.
ശാന്തിഭൂഷന്റെയും കുമുദ്ഭൂഷന്റെയും മൂത്ത മകന്‍ അടിയന്തിരാവസ്ഥ കാലം മുതലേ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ നിരന്തരം ചോദ്യംചെയ്തുകൊണ്ടേയിരിക്കുന്ന ആളാണ്. അഭിഭാഷക വൃത്തിയെ ധനസമ്പാദന മാര്‍ഗമായി കണ്ടിട്ടില്ല അദ്ദേഹം. സന്ധിയായാല്‍ ലഭിക്കുന്ന ഉന്നത പദവികള്‍ ഒരിക്കലുമദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. ജുഡീഷ്യറിയുടെ അക്കൗണ്ടബിലിറ്റിക്കും നവീകരണത്തിനും നിഷ്പക്ഷതക്കുംവേണ്ടി വാദിക്കുക മാത്രമല്ല തന്റെ നിയമ ജീവിതത്തെ അതിനുള്ള പോരാട്ട വേദിയാക്കിമാറ്റുകയും ചെയ്തു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍ സിങ് എന്നിവരെയൊക്കെ രൂക്ഷമായി വിമര്‍ശിച്ചു. ജന്‍ ലോക്പാല്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഴിമതി വിരുദ്ധ മൂവ്‌മെന്റിന്റെ മുന്‍നിര പോരാളിയായിരുന്നു. തുടര്‍ന്ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു. അതും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ വേര്‍പിരിഞ്ഞു സ്വന്തം നിലയില്‍ തന്റെ ഇടപെടലുകളുമായി മുന്നോട്ട്‌പോയി.
പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടികളും ഇതാദ്യമായല്ല. 2009ല്‍ സുപ്രിംകോടതിയിലെ 16 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന പ്രസ്താവനയെതുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടു (കേസ് ഇപ്പോഴും തുടരുകയാണ്). കശ്മീരിലെ സായുധസേന സവിശേഷാധികാര നിയമം നീക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ 2011 ല്‍ ഒരു വലതു തീവ്രവാദി കൈയേറ്റം ചെയ്തു, നിലത്തിട്ട് ചവിട്ടി. കോടികള്‍ വിലമതിപ്പുള്ള അഭിഭാഷകനായിരുന്നില്ല അദ്ദേഹം. തന്റെ നാലിലൊന്നുസമയം മാത്രമേ അദ്ദേഹം പണം വാങ്ങി സേവനമനുഷ്ഠിച്ചുള്ളു. അതും മറ്റ് അഭിഭാഷകരേക്കാള്‍ കുറഞ്ഞ ഫീസ് മാത്രം. ശേഷിക്കുന്ന സമയമത്രയും ചിലവഴിച്ചത് തന്റെ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്ന ഇടപെടലുകള്‍ക്കായിരുന്നു.
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്‍ട്രസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍) പി.യു.സി.എല്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു. പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ നടത്തിയ നിയമയുദ്ധങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ കരുത്തു പകര്‍ന്നവയാണ്. ജുഡീഷ്യല്‍ ആക്റ്റിവിസത്തിന്റെ മാസ്മരിക സൗന്ദര്യമുള്ള ധീരോദാത്തമായ ഇടപെടലുകള്‍. കോടതി മുറിയായിരുന്നു അദ്ദേഹത്തിന്റെ സമര വേദി. ഭരണഘടനയായിരുന്നു സമരായുധം. അഴിമതിക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, പരിസ്ഥിതി കൈയേറ്റങ്ങള്‍ക്കെതിരെ നിലക്കാത്ത സമരമാണ് അദ്ദേഹത്തിന്റെ ജീവിതം. നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മോദിയുടെ മൗനാനുവാദത്തോടെ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട ഭീകരതക്കെതിരെ ശക്തമായ നിലപാടെടുത്തു. നോട്ടു നിരോധനം മഹാ മണ്ടത്തരമാണെന്ന് തുറന്നുപറഞ്ഞു. റഫേല്‍ ഇടപാടിലെ അഴിമതി തുറന്നുകാണിക്കാന്‍ സുപ്രിംകോടതിയില്‍ പൊരുതി. വിവരാവകാശ നിയമം ദുര്‍ബലമാക്കാന്‍ നീക്കമുണ്ടായപ്പോള്‍ ശക്തമായി ചെറുത്തു. ജുഡീഷ്യറിയും ആ നിയമത്തിന്റെ പരിധിയില്‍ വരണമെന്ന് വാദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു. ഭരണകൂടത്തിന്റെ അടിയാളന്‍മാരായി മാറിയ മാധ്യങ്ങളെ വിമര്‍ശിച്ചു.
മാവോവാദി, രാജ്യദ്രോഹി വാക്കുകളും അദ്ദേഹത്തിനെതിരെ നിരന്തരം ഉപയോഗിക്കപ്പെട്ടു. രാജ്യത്തോടുള്ള സ്‌നേഹമാണ് അദ്ദേഹത്തിന്റെ ആത്മധൈര്യം. രാജ്യസ്‌നേഹമെന്നാല്‍ അധികാരത്തിന്റെ പരമോന്നത സിംഹാസനങ്ങളിലിരിക്കുന്നവരോടുള്ള ഭക്തിയല്ല. നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരോടുള്ള സ്‌നേഹവും ഈ നാടിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയുമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. മോദിയെ വിമര്‍ശിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയോ, പാകിസ്താനു വേണ്ടിയോ അല്ല. കോടതിയെ വിമര്‍ശിക്കുന്നത് ബഹുമാനക്കുറവ് കൊണ്ടോ അരാജകവാദി ആയതുകൊണ്ടോ അല്ല. ആയുസിന്റെ നല്ലൊരു പങ്ക് കോടതി മുറിയില്‍ സത്യത്തിന്റെ പക്ഷത്ത്‌നിന്ന് സംസാരിച്ച മനുഷ്യനാണ്. ശരിയായ നീതി നടപ്പാക്കാന്‍ കോടതിയെ സഹായിച്ച അഭിഭാഷകനാണ്. ആ പ്രതിബദ്ധത തന്നെയാണ് ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നിലും.
ഒരു നിലക്കും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത വിശുദ്ധ പശുവല്ല കോടതികള്‍. ജനാധിപത്യ സംവാദങ്ങളില്‍നിന്നും വിമര്‍ശനങ്ങളില്‍ നിന്നും സമ്പൂര്‍ണമായും ഒഴിച്ചുനിര്‍ത്തപ്പെടുന്ന സംവിധാനവും ഉണ്ടായിക്കൂട.
സുപ്രിംകോടതിയിലെ തന്നെ നാല് സിറ്റിങ് ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനങ്ങളുന്നയിച്ചത് സമീപകാല ചരിത്രമാണ്. അവരിലൊരാള്‍ പിന്നീട് ചീഫ് ജസ്റ്റിസ് ആയപ്പോള്‍ നാടകീയമായ വിധേയത്വം രൂപപ്പെട്ടു. രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ ഭരണകക്ഷിക്ക് അനുകൂലമായ വിധി നല്‍കിയതും അതേ മനുഷ്യന്‍ വിരമിച്ച ശേഷം ബി.ജെ.പിയുടെ ചിലവില്‍ രാജ്യസഭാ അംഗമായതും പിന്നീട് കണ്ടു. ഇനി മുഖ്യമന്ത്രിക്കസേര ലക്ഷ്യംവച്ച് അസമിന്റെ സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹം ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നു എന്ന് കേള്‍ക്കുന്നു. കോടതിയിലെ തന്നെ ഒരു ജീവനക്കാരി ഇദ്ദേഹത്തിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണവും വാര്‍ത്തയായി. കോവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ സംബന്ധിക്കുന്ന മൗലികമായ ചോദ്യങ്ങളുന്നയിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍നടപടികള്‍ നിശ്ചലമാണ്. ഇത്തരം നിരവധി വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടുകയും തീര്‍പ്പുകല്‍പിക്കുകയും ചെയ്യുക എന്നത് സുപ്രിംകോടതിയുടെ ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ അധികാരം പ്രവര്‍ത്തിക്കേണ്ടത് അവിടെയാണ്.
കോടതി വിധികളെക്കുറിച്ചും നടപടികളെക്കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാവുക തീര്‍ത്തും സ്വാഭാവികമാണ്. അതിനെ അഭിസംബോധന ചെയ്യാതെയുള്ള ഈ പോക്ക് അപകടമാണ്, അസ്വാഭാവികമാണ്, അശുഭകരമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന രാജ്യത്തിന്റെ പരമാധികാരികളായ കോടിക്കണക്കിന് മനുഷ്യരുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുന്നതാണ്. അവരുടെ ആധിയും ആശങ്കയുമാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്.
അതിന്റെ പേരില്‍ മാപ്പുപറയാനോ കരുണ യാചിക്കാനോ ഞാനില്ല എന്നു പറയുന്നത് ധിക്കാരമല്ല. അത് സുപ്രിംകോടതി തിരച്ചറിയാതെ പോയത് പരമോന്നത കോടതിയുടെ മഹത്വത്തിനേറ്റ മങ്ങല്‍ തന്നെയാണ്. ജനാധിപത്യ സമൂഹത്തില്‍ അത്തരം സംവാദങ്ങള്‍ക്കായി ഒരു ഇടം തുറന്നിടേണ്ട ബാധ്യത സുപ്രിംകോടതിക്കുണ്ട്. ആ വിശുദ്ധ ദൗത്യം നിറവേറ്റാന്‍ സുപ്രിംകോടതിക്കു കഴിയേണ്ടതായിരുന്നു. ചരിത്രം ഒരിക്കലും മാപ്പു പറഞ്ഞവരുടേതായിരുന്നില്ല. എന്തു നഷ്ടപ്പെട്ടാലും ഞങ്ങള്‍ സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കും എന്ന് തീരുമാനിച്ചവരുടെ ത്യാഗങ്ങളാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്. ആ ത്യാഗസ്മരണകള്‍ ഇന്നും ഇവിടുത്തെ പൗരന്‍മാരുടെ മനസില്‍ കെടാതെ തെളിഞ്ഞു നില്‍ക്കുകയാണ്. അവരുടെ മനസില്‍ പ്രശാന്ത് ഭൂഷണ് വീരപരിവേഷം ലഭിച്ചു കഴിഞ്ഞു. ചരിത്രം അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് വിധിക്കും.
(മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
Health3 days ago
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു
-
News3 days ago
അമ്പതോളം യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിക്ക് സമീപം കാണാതായി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
നഴ്സ് അമീന ജീവനൊടുക്കിയ സംഭവം; ആശുപത്രി മുന്‍ മാനേജറുടെ മാനസിക പീഡനമൂലമെന്ന് പൊലീസ് കണ്ടെത്തല്‍