X
    Categories: MoreViews

പരിഹാസമല്ല; അഴിമതി ആരോപണത്തിന് മറുപടി വേണമെന്ന് രാഹുല്‍ഗാന്ധി

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയുകയാണ് മോദി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബുഹ്്‌രൈജില്‍ കോണ്‍്ഗ്രസ് റാലിയെ അഭിമുഖീകരിക്കുകയായിരുന്നു രാഹുല്‍.

‘ ഗുജറാത്തില്‍ ഇന്നലെ, അദ്ദേഹത്തിന്റെ അഴിമതിയെ കുറിച്ച് മൂന്ന് ചോദ്യങ്ങളാണ് താന്‍ ചോദിച്ചത്. ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. വേണ്ടത്ര എന്നെ പരിഹസിച്ചോളൂ. എന്നാല്‍ പൗരന്മാരുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിര്‍ള, സഹാറ വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്രമോദി പണം വാങ്ങിയെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ സഹാറയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ ഇതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സമാന ആരോപണം ആവര്‍ത്തിച്ച രാഹുല്‍, 2012, 2013 കാലയളവില്‍ സഹാറ നല്‍കിയ 10 പായ്ക്കറ്റുകളില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സഹാറയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ എന്ന് അവകാശപ്പെട്ട് ട്വിറ്ററില്‍ തുകയുടെ പട്ടികയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിലെ രേഖയനുസരിച്ച് ഒമ്പത് തവണയായി 40.1 കോടി രൂപയാണ് സഹാറയില്‍ നിന്ന് മോദി കൈപ്പറ്റിയിട്ടുള്ളത്.

ഉയര്‍ന്ന് മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനായിരുന്നില്ല എന്നും രാഹുല്‍ പറഞ്ഞു. ദരിദ്രര്‍ക്കെതിരായിരുന്നു നോട്ട് അസാധുവാക്കാനുള്ള തീരുമാനം. എത്ര കള്ളപ്പണക്കാരെയാണ് മോദി ജയിലിലടച്ചത്. ഒരാളെ പോലുമില്ല. അതിനു പകരം വിജയ് മല്യയെയും ലളിത് മോദിയെയും പോലെയുള്ളവരെ ഓടിപ്പോകാന്‍ അനുവദിക്കുകയാണ് മോദി ചെയ്തത്. ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നില്‍ക്കുന്നത് കള്ളന്മാരല്ല. ഒരു ധനികനെയും വരിയില്‍ താന്‍ കണ്ടിട്ടില്ല. – അദ്ദേഹം പറഞ്ഞു.

chandrika: