kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി
ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
kerala
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: കുട്ടിയെ മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതിച്ചു
കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഷിജിന് കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്‍ദ്ദിച്ചതെന്ന് ഷിജിന് പൊലീസിന് മൊഴി നല്കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.
കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന് കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്‍.
കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്‍ നല്‍കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.
ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്കിയ ബിസ്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് എന്നുമാണ് വിവരം. കേസില്‍ തുടര്‍നടപടികള്‍ പൊലീസ് തുടരുകയാണ്.
kerala
പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ കാട്ടുതീ; സൈലന്റ് വാലിക്ക് സമീപം തീപിടിച്ചു
സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ തീപിടുത്തം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മലയുടെ താഴെ ഭാഗത്ത് നിന്നാണ് തീ ആരംഭിച്ചതെന്നും ശക്തമായ കാറ്റിന്റെ സഹായത്തോടെ മുകളിലേക്ക് ആളിപടരുകയാണെന്നും വിവരം.
നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ വനം വകുപ്പ്, അഗ്നിരക്ഷാ സേന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തനെയുള്ള പ്രദേശമായതിനാല്‍ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കായി തീ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.
സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് തീപിടുത്തം ഭീഷണിയാകുന്നുണ്ട്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിലനില്ക്കുന്നു.
മങ്കട മലയില്‍ ഇതേ രീതിയില്‍ കാട്ടുതീ ഉണ്ടായത് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ വഴി വെള്ളം എത്തിച്ചാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
kerala
മെന്റലിസ്റ്റ് ആദിക്കെതിരെ തട്ടിപ്പ് കേസ്; 35 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി;സംവിധായകൻ ജിസ് ജോയ് നാലാം പ്രതി
‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കൊച്ചി: മെന്റലിസ്റ്റ് ആദിയെന്നറിയപ്പെടുന്ന ആദര്‍ശിനെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കൊച്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 35 ലക്ഷം രൂപ നല്‍കിയെങ്കിലും പണം തിരികെ നല്കാന് പ്രതികള്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
കേസില്‍ സംവിധായകന് ജിസ് ജോയിയെയും ഉള്‍പ്പെടുത്തി. കേസിലെ നാലാം പ്രതിയാണ് ജിസ് ജോയ്. ആകെ നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി മെന്റലിസ്റ്റ് ആദിയെന്ന ആദര്‍ശാണ്.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
News1 day agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
More2 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket1 day agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
