Connect with us

Video Stories

അനുഭവത്തിന്റെ മഹാശക്തി

Published

on

 

2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന്‍ പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക ഭരണ സംഘത്തില്‍ അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിസുവിന് കഴിയാതെ വന്നതോടെ അതേ മാര്‍ക്ക പത്രം എഴുതി-സിദാന്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ പരാജയമാണെന്ന്……
അതേ സിദാന്‍, അല്‍പ്പ മാസങ്ങള്‍ക്ക് ശേഷം റാഫേല്‍ ബെനിറ്റസ് റയല്‍ വിട്ടതിന് ശേഷം അതി നാടകീയമായി സീനിയര്‍ ടീമിന്റെ അമരത്തേക്ക് വരുന്നു. അത് വരെ പരിശീലകന്‍ എന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത, വലിയ ടീമിനെ തനിച്ച് നിയന്ത്രിച്ചിട്ടില്ലാത്ത ഒരാള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീമം ബെന്‍സേമ, മാര്‍സിലോ, സെര്‍ജിയോ റാമോസ്, കാസിമിറോ തുടങ്ങിയ ലോക ഫുട്‌ബോളിലെ വിലയുളള താരങ്ങളെ നിയന്ത്രിക്കാന്‍ വരുമ്പോള്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കാര്യമായ ആശങ്കയില്ലാതിരുന്നത്-റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന്. ഇന്ന് സിദാന്‍ ഇത് വരെ ഒരു പരിശീലകനും കഴിയാത്ത റെക്കോര്‍ഡിന് അരികിലെത്തി നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ടുള്ള ആ മാറ്റത്തെ ഫുട്‌ബോള്‍ പണ്ഡിതര്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയാണ്-എന്താണ് ആ മാറ്റം…? എവിടെയാണ് സിദാന്‍ മാറിയത്….രണ്ട് ദിവസം കഴിഞ്ഞ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ സിദാന്റെ റയല്‍ മാസിമിലാനോ അല്‍ഗേരിയുടെ യുവന്തസിനെ എതിരിടുകയാണ്. കപ്പ് സ്വന്തമാക്കാനായാല്‍ അത് സിസുവിന്റെ കരിയറിലെ സുവര്‍ണ നേട്ടമാവും. കാരണം ഇത് വരെ ഒരു പരിശീലകനും ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ ലാലീഗ കിരീടം ഒരു പോയന്റിന് ബാര്‍സിലോണക്ക് അടിയറവെക്കേണ്ടി വന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ സിസുവിന്റെ തന്ത്രമാണ് വിജയിച്ചത്. അയല്‍ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ വിജയം. രണ്ട് ദിവസമാണ് ഇനി കാര്‍ഡിഫ് പോരാട്ടത്തിനുള്ളത്. അവിടെ ചാമ്പ്യന്മാരായാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാം.
ഫ്രാന്‍സിന്റെയും യുവന്തസിന്റെയും പിന്നെ റയലിന്റെയുമെല്ലാം താരമായി മൈതാനം വാഴുന്ന കാലത്ത് സംസാര പ്രിയനായിരുന്നില്ല അദ്ദേഹം. കളി നിയന്ത്രിക്കുന്ന ശരിയായ പ്ലേ മേക്കറായി എല്ലാവരെയും കളിപ്പിക്കുന്ന താരം. എല്ലാവര്‍ക്കും അവസരം നല്‍കി എല്ലാവര്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്ന ടീം മാന്‍. ക്ഷുഭിതനാവാറില്ല അദ്ദേഹം- ഒരേ ഒരു തവണ മാത്രമാണ് സിസു പൊട്ടിത്തെറിക്കുന്നത് കണ്ടത്. അതാവട്ടെ അദ്ദേഹത്തിന്റെ നിറമുള്ള കരിയറന്റെ അവസാനാവസരത്തിലെ കറുത്ത പേജുമായി. 2006 ലെ ലോകകപ്പ് ഫൈനലിന്റെ സമാപനസമയത്ത് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി സിദാനെ പ്രകോപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിയെയും അഭിസാരികമാര്‍ എന്ന് വിളിച്ചപ്പോഴുണ്ടായ ആ പ്രകോപനം- തലക്കിടി… മൈതാനത്തെ വെച്ചിരുന്ന ലോകകപ്പിന് മുന്നിലൂടെ തലയും താഴ്ത്തി മടങ്ങിയ ആ രൂപം ആരും മറക്കില്ല.
പരിശീലകനായ സിദാന്‍ ചെയ്യുന്നത് കളിക്കളത്തിലുണ്ടായിരുന്ന സിദാന്‍ ചെയ്ത അതേ ജോലിയാണ്. എല്ലാവര്‍ക്കുമിടയില്‍ ഒരാള്‍. സൂപ്പര്‍ കോച്ച് എന്ന അഹന്തയില്ല, സൂപ്പര്‍ താരങ്ങളെ മാത്രം പരിഗണിക്കുന്ന കോച്ചാവുന്നില്ല, തന്നിഷ്ടമാണ് മൈതാന സുത്രവാക്യം എന്ന് പ്രഖ്യാപിക്കുന്നില്ല. ഒരു മധ്യനിരക്കാരന്‍ കളി നിയന്ത്രിക്കുന്നത് പോലെ, എല്ലാവര്‍ക്കും പന്ത് പാസ് ചെയ്യുന്നത് പോലെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും താല്‍പ്പര്യങ്ങളെ പരിഗണിച്ച് കുടുംബനാഥനാവുന്നു.ഇവിടെയാണ് റൊട്ടേഷന്‍ പോളിസി വിജയിക്കുന്നത്, ടീം ഫോര്‍മേഷന്‍ വിജയിക്കുന്നത്, ടീമിന്റെ കെമിസ്ട്രി വിജയിക്കുന്നത്.
മാധ്യമങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതില്‍ സിദാന്‍ വിജയാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുന്നവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികളായ റയല്‍ പരിശീലകരെങ്കില്‍ സിദാന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നു. എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു. ഇംഗ്ലീഷ് അധികം വഴങ്ങാറില്ലെങ്കിലും ഫ്രഞ്ചുകാരനായ സിദാന്‍ സ്പാനിഷില്‍ മനോഹരമായി സംസാരിക്കുമ്പോള്‍ അത് സ്പാനിഷ് പത്രങ്ങള്‍ക്ക് ധാരാളം. തന്റെ മക്കള്‍ റയലില്‍ കളിക്കുമ്പോഴും അവര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നില്ല.
മാര്‍സിലോ ലിപ്പിയെന്ന യുവന്തസിന്റെ ഇറ്റാലിയന്‍ പരിശീലകന് കീഴിലാണ് സിദാന്‍ വളര്‍ന്നു പന്തലിച്ചത്. അതിനാല്‍ തന്നെ ലിപ്പി ശൈലി അദ്ദേഹത്തിലെ പരിശീലകനുമുണ്ട്. മധ്യനിരയുടെ ഊര്‍ജ്ജത്തിലാണ് സിദാന്റെ വിശ്വാസം. മധ്യനിര എത്ര മാത്രം കരുത്തരാണോ അത്രമാത്രം ആ ടീമിന് വിജയസാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു അദ്ദേഹം. വിംഗിലൂടെ കുതിച്ചു പായാന്‍ നല്ല ഡിഫന്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ മധ്യനിരയുടെ ചിറകായി മാറുമെന്നും അദ്ദേഹം പറയുമ്പോള്‍ മാര്‍സിലോയെ പോലുള്ളവര്‍ക്ക് ആ ശൈലി പ്രിയങ്കരമാവുന്നു.
നല്ല സപ്പോര്‍ട്ടിംഗ് സ്റ്റാഫാണ് സിസുവിന്റെ മറ്റൊരു കരുത്ത്. തന്റെ സഹ പരിശീലകരായി വലിയ പേരുകള്‍ക്ക് പിറകെ പോവാതെ വിശ്വസ്തരെ മാത്രം അദ്ദേഹം ഒപ്പം കൂട്ടി. ചെറുപ്പം മുതല്‍ സഹചാരിയായ ഡേവിഡ് ബെറ്റോണിയെ പോലുള്ളവരുടെ പിന്തുണ ഏത് ഘട്ടത്തിലും ഹെഡ് കോച്ചിനുണ്ട്. അന്റോണി പിന്റസ് എന്ന് ഫിറ്റ്‌നസ് കോച്ച് എല്ലാ താരങ്ങളെയും ഒരേ സമയം ഊര്‍ജ്വസ്വലരാക്കി നിലനിര്‍ത്തുന്നു. എല്ലാ മല്‍സരത്തിലും കളിക്കുക, ഗോള്‍ നേടുക എന്നതിനപ്പുറം കൃസറ്റിയാനോയെ പോലെ അവസരവാദിയായ ഒരു മുന്‍നിരക്കാരനോട് സിദാന്‍ പറയുന്നത് ഇത്ര മാത്രം-ടീമിന് അത്യാവശ്യമായ മല്‍സരങ്ങളില്‍ അമരക്കാരന്റെ സ്ഥാനത്ത് മറ്റൊരാളില്ല. അതിനാല്‍ നമ്പര്‍ വണ്‍ താരമെന്ന നിലയില്‍ എല്ലാ മല്‍സരങ്ങളിലും കളിക്കുക എന്നതിന് പകരം ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്ന ഒന്നാം നമ്പര്‍ താരമാവുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തിന് കോച്ച് നല്‍കുന്നത്. റയല്‍ ലാലീഗയില്‍ അവസാനം കളിച്ച എട്ട് എവേ മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമായിരുന്നു കൃസ്റ്റിയാനോ കളിച്ചത്. ഗോള്‍ വേട്ടയില്‍ ഒന്നാമനാവുക എന്നതായിരിക്കും പലപ്പോഴും ഒരു മുന്‍നിരക്കാരന്റെ ലക്ഷ്യമെങ്കില്‍ സിദാനിലൂടെ കൃസ്റ്റിയാനോ ആരോഗ്യവാനായ മുന്‍നിരക്കാരനായി മാറിയിരിക്കുന്നു. ഈ വിധം ടീം ആകെ മാറുമ്പോള്‍ അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ സിസു ഇപ്പോഴും പറയുന്നു-ഏറ്റവും മികച്ച പ്രരടനം നടത്തിയാല്‍ മാത്രം കപ്പ് ലഭിക്കുമെന്ന്. യുവന്തസിനെ അദ്ദേഹത്തിന് നന്നായി അറിയാം. അവരുടെ പ്രതിരോധ മികവുമറിയാം. ആ മികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ തന്റെ കുട്ടികളുടെ മികവിനെ ചൂഷണം ചെയ്യുന്ന സിസുവിലെ പരിശീലകന്‍ 100 ദിവസത്തിനിടെ ഒരു കിരീടം എന്ന തരത്തിലാണ് ക്ലബിന് നേട്ടം സമ്മാനിക്കുന്നത്. രണ്ട് സീസണുകളിലായി 58 ലാലീഗ മല്‍സരങ്ങളിലാണ് സിസു ടീമിനെ ഇറക്കിയത്. ഇതില്‍ പരമാവധി ലഭിക്കാവുന്നത് 174 പോയന്റാണെങ്കില്‍ 146 പോയന്റ് സമ്പാദിച്ചു അദ്ദേഹത്തിന്റെ ടീം. രണ്ട് വന്‍കരാ ഫൈനലും… നേട്ടങ്ങളില്‍ മതിമറക്കുന്നില്ല പക്ഷേ കോച്ച്. അതാണ് മാറ്റവും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending