Connect with us

Video Stories

അനുഭവത്തിന്റെ മഹാശക്തി

Published

on

 

2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന്‍ പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക ഭരണ സംഘത്തില്‍ അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിസുവിന് കഴിയാതെ വന്നതോടെ അതേ മാര്‍ക്ക പത്രം എഴുതി-സിദാന്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ പരാജയമാണെന്ന്……
അതേ സിദാന്‍, അല്‍പ്പ മാസങ്ങള്‍ക്ക് ശേഷം റാഫേല്‍ ബെനിറ്റസ് റയല്‍ വിട്ടതിന് ശേഷം അതി നാടകീയമായി സീനിയര്‍ ടീമിന്റെ അമരത്തേക്ക് വരുന്നു. അത് വരെ പരിശീലകന്‍ എന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത, വലിയ ടീമിനെ തനിച്ച് നിയന്ത്രിച്ചിട്ടില്ലാത്ത ഒരാള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീമം ബെന്‍സേമ, മാര്‍സിലോ, സെര്‍ജിയോ റാമോസ്, കാസിമിറോ തുടങ്ങിയ ലോക ഫുട്‌ബോളിലെ വിലയുളള താരങ്ങളെ നിയന്ത്രിക്കാന്‍ വരുമ്പോള്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കാര്യമായ ആശങ്കയില്ലാതിരുന്നത്-റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന്. ഇന്ന് സിദാന്‍ ഇത് വരെ ഒരു പരിശീലകനും കഴിയാത്ത റെക്കോര്‍ഡിന് അരികിലെത്തി നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ടുള്ള ആ മാറ്റത്തെ ഫുട്‌ബോള്‍ പണ്ഡിതര്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയാണ്-എന്താണ് ആ മാറ്റം…? എവിടെയാണ് സിദാന്‍ മാറിയത്….രണ്ട് ദിവസം കഴിഞ്ഞ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ സിദാന്റെ റയല്‍ മാസിമിലാനോ അല്‍ഗേരിയുടെ യുവന്തസിനെ എതിരിടുകയാണ്. കപ്പ് സ്വന്തമാക്കാനായാല്‍ അത് സിസുവിന്റെ കരിയറിലെ സുവര്‍ണ നേട്ടമാവും. കാരണം ഇത് വരെ ഒരു പരിശീലകനും ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ ലാലീഗ കിരീടം ഒരു പോയന്റിന് ബാര്‍സിലോണക്ക് അടിയറവെക്കേണ്ടി വന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ സിസുവിന്റെ തന്ത്രമാണ് വിജയിച്ചത്. അയല്‍ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ വിജയം. രണ്ട് ദിവസമാണ് ഇനി കാര്‍ഡിഫ് പോരാട്ടത്തിനുള്ളത്. അവിടെ ചാമ്പ്യന്മാരായാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാം.
ഫ്രാന്‍സിന്റെയും യുവന്തസിന്റെയും പിന്നെ റയലിന്റെയുമെല്ലാം താരമായി മൈതാനം വാഴുന്ന കാലത്ത് സംസാര പ്രിയനായിരുന്നില്ല അദ്ദേഹം. കളി നിയന്ത്രിക്കുന്ന ശരിയായ പ്ലേ മേക്കറായി എല്ലാവരെയും കളിപ്പിക്കുന്ന താരം. എല്ലാവര്‍ക്കും അവസരം നല്‍കി എല്ലാവര്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്ന ടീം മാന്‍. ക്ഷുഭിതനാവാറില്ല അദ്ദേഹം- ഒരേ ഒരു തവണ മാത്രമാണ് സിസു പൊട്ടിത്തെറിക്കുന്നത് കണ്ടത്. അതാവട്ടെ അദ്ദേഹത്തിന്റെ നിറമുള്ള കരിയറന്റെ അവസാനാവസരത്തിലെ കറുത്ത പേജുമായി. 2006 ലെ ലോകകപ്പ് ഫൈനലിന്റെ സമാപനസമയത്ത് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി സിദാനെ പ്രകോപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിയെയും അഭിസാരികമാര്‍ എന്ന് വിളിച്ചപ്പോഴുണ്ടായ ആ പ്രകോപനം- തലക്കിടി… മൈതാനത്തെ വെച്ചിരുന്ന ലോകകപ്പിന് മുന്നിലൂടെ തലയും താഴ്ത്തി മടങ്ങിയ ആ രൂപം ആരും മറക്കില്ല.
പരിശീലകനായ സിദാന്‍ ചെയ്യുന്നത് കളിക്കളത്തിലുണ്ടായിരുന്ന സിദാന്‍ ചെയ്ത അതേ ജോലിയാണ്. എല്ലാവര്‍ക്കുമിടയില്‍ ഒരാള്‍. സൂപ്പര്‍ കോച്ച് എന്ന അഹന്തയില്ല, സൂപ്പര്‍ താരങ്ങളെ മാത്രം പരിഗണിക്കുന്ന കോച്ചാവുന്നില്ല, തന്നിഷ്ടമാണ് മൈതാന സുത്രവാക്യം എന്ന് പ്രഖ്യാപിക്കുന്നില്ല. ഒരു മധ്യനിരക്കാരന്‍ കളി നിയന്ത്രിക്കുന്നത് പോലെ, എല്ലാവര്‍ക്കും പന്ത് പാസ് ചെയ്യുന്നത് പോലെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും താല്‍പ്പര്യങ്ങളെ പരിഗണിച്ച് കുടുംബനാഥനാവുന്നു.ഇവിടെയാണ് റൊട്ടേഷന്‍ പോളിസി വിജയിക്കുന്നത്, ടീം ഫോര്‍മേഷന്‍ വിജയിക്കുന്നത്, ടീമിന്റെ കെമിസ്ട്രി വിജയിക്കുന്നത്.
മാധ്യമങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതില്‍ സിദാന്‍ വിജയാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുന്നവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികളായ റയല്‍ പരിശീലകരെങ്കില്‍ സിദാന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നു. എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു. ഇംഗ്ലീഷ് അധികം വഴങ്ങാറില്ലെങ്കിലും ഫ്രഞ്ചുകാരനായ സിദാന്‍ സ്പാനിഷില്‍ മനോഹരമായി സംസാരിക്കുമ്പോള്‍ അത് സ്പാനിഷ് പത്രങ്ങള്‍ക്ക് ധാരാളം. തന്റെ മക്കള്‍ റയലില്‍ കളിക്കുമ്പോഴും അവര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നില്ല.
മാര്‍സിലോ ലിപ്പിയെന്ന യുവന്തസിന്റെ ഇറ്റാലിയന്‍ പരിശീലകന് കീഴിലാണ് സിദാന്‍ വളര്‍ന്നു പന്തലിച്ചത്. അതിനാല്‍ തന്നെ ലിപ്പി ശൈലി അദ്ദേഹത്തിലെ പരിശീലകനുമുണ്ട്. മധ്യനിരയുടെ ഊര്‍ജ്ജത്തിലാണ് സിദാന്റെ വിശ്വാസം. മധ്യനിര എത്ര മാത്രം കരുത്തരാണോ അത്രമാത്രം ആ ടീമിന് വിജയസാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു അദ്ദേഹം. വിംഗിലൂടെ കുതിച്ചു പായാന്‍ നല്ല ഡിഫന്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ മധ്യനിരയുടെ ചിറകായി മാറുമെന്നും അദ്ദേഹം പറയുമ്പോള്‍ മാര്‍സിലോയെ പോലുള്ളവര്‍ക്ക് ആ ശൈലി പ്രിയങ്കരമാവുന്നു.
നല്ല സപ്പോര്‍ട്ടിംഗ് സ്റ്റാഫാണ് സിസുവിന്റെ മറ്റൊരു കരുത്ത്. തന്റെ സഹ പരിശീലകരായി വലിയ പേരുകള്‍ക്ക് പിറകെ പോവാതെ വിശ്വസ്തരെ മാത്രം അദ്ദേഹം ഒപ്പം കൂട്ടി. ചെറുപ്പം മുതല്‍ സഹചാരിയായ ഡേവിഡ് ബെറ്റോണിയെ പോലുള്ളവരുടെ പിന്തുണ ഏത് ഘട്ടത്തിലും ഹെഡ് കോച്ചിനുണ്ട്. അന്റോണി പിന്റസ് എന്ന് ഫിറ്റ്‌നസ് കോച്ച് എല്ലാ താരങ്ങളെയും ഒരേ സമയം ഊര്‍ജ്വസ്വലരാക്കി നിലനിര്‍ത്തുന്നു. എല്ലാ മല്‍സരത്തിലും കളിക്കുക, ഗോള്‍ നേടുക എന്നതിനപ്പുറം കൃസറ്റിയാനോയെ പോലെ അവസരവാദിയായ ഒരു മുന്‍നിരക്കാരനോട് സിദാന്‍ പറയുന്നത് ഇത്ര മാത്രം-ടീമിന് അത്യാവശ്യമായ മല്‍സരങ്ങളില്‍ അമരക്കാരന്റെ സ്ഥാനത്ത് മറ്റൊരാളില്ല. അതിനാല്‍ നമ്പര്‍ വണ്‍ താരമെന്ന നിലയില്‍ എല്ലാ മല്‍സരങ്ങളിലും കളിക്കുക എന്നതിന് പകരം ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്ന ഒന്നാം നമ്പര്‍ താരമാവുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തിന് കോച്ച് നല്‍കുന്നത്. റയല്‍ ലാലീഗയില്‍ അവസാനം കളിച്ച എട്ട് എവേ മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമായിരുന്നു കൃസ്റ്റിയാനോ കളിച്ചത്. ഗോള്‍ വേട്ടയില്‍ ഒന്നാമനാവുക എന്നതായിരിക്കും പലപ്പോഴും ഒരു മുന്‍നിരക്കാരന്റെ ലക്ഷ്യമെങ്കില്‍ സിദാനിലൂടെ കൃസ്റ്റിയാനോ ആരോഗ്യവാനായ മുന്‍നിരക്കാരനായി മാറിയിരിക്കുന്നു. ഈ വിധം ടീം ആകെ മാറുമ്പോള്‍ അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ സിസു ഇപ്പോഴും പറയുന്നു-ഏറ്റവും മികച്ച പ്രരടനം നടത്തിയാല്‍ മാത്രം കപ്പ് ലഭിക്കുമെന്ന്. യുവന്തസിനെ അദ്ദേഹത്തിന് നന്നായി അറിയാം. അവരുടെ പ്രതിരോധ മികവുമറിയാം. ആ മികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ തന്റെ കുട്ടികളുടെ മികവിനെ ചൂഷണം ചെയ്യുന്ന സിസുവിലെ പരിശീലകന്‍ 100 ദിവസത്തിനിടെ ഒരു കിരീടം എന്ന തരത്തിലാണ് ക്ലബിന് നേട്ടം സമ്മാനിക്കുന്നത്. രണ്ട് സീസണുകളിലായി 58 ലാലീഗ മല്‍സരങ്ങളിലാണ് സിസു ടീമിനെ ഇറക്കിയത്. ഇതില്‍ പരമാവധി ലഭിക്കാവുന്നത് 174 പോയന്റാണെങ്കില്‍ 146 പോയന്റ് സമ്പാദിച്ചു അദ്ദേഹത്തിന്റെ ടീം. രണ്ട് വന്‍കരാ ഫൈനലും… നേട്ടങ്ങളില്‍ മതിമറക്കുന്നില്ല പക്ഷേ കോച്ച്. അതാണ് മാറ്റവും.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending