Connect with us

kerala

ഡയറി എഴുതാത്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍

തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിന്‍ ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Published

on

ഡയറി എഴുതാത്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിന്‍ ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് അധ്യാപികയായ സെലിന്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് ചെയ്യാത്തതെന്നും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോള്‍ താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. അധ്യാപിക ഒളിവില്‍ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

 

kerala

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Published

on

അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ഇന്നലെ രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്.

ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം

പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.

Published

on

പരുതൂരില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ആചാരമായ ആട്ടത്തിന്റെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ഞാങ്ങാട്ടിരിയില്‍ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന ആട്ടം എന്ന ചടങ്ങില്‍ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികള്‍ നല്‍കുന്ന പതിവുണ്ട്.
ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വെക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ചശേഷം തുപ്പിക്കളയുകയാണ് ചെയ്യാറ്. എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്നാണ് കരുതിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനുശേഷം കുളിച്ചു വന്ന ഷൈജുവിന് അസ്വസ്ഥത തോന്നുകയും അദ്ദേഹത്തെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് നേതാക്കള്‍ പ്രവര്‍ത്തനം നടത്തുന്നത്‌; സിപിഐ നേതാവ് അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു

പണത്തിനും സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പരാജയപ്പെടുത്താന്‍ മടിയില്ലാത്തവരായി പാര്‍ട്ടി നേതൃത്വം മാറിക്കഴിഞ്ഞു.

Published

on

സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗം അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ മൂല്യച്യുതിയെന്ന് ആരോപിച്ചാണ് അസ്‌ലഫ് പാറേക്കാടന്‍ രാജിവെച്ചത്. കഴിവുകെട്ട പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കൊണ്ട് പാര്‍ട്ടിയുമായുള്ള 16 വര്‍ഷത്തെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. രാജിക്കത്തില്‍ അസ്‌ലഫ് പാറേക്കാടന്‍ വ്യക്തമാക്കി.

അസ്‌ലഫ് പാറേക്കാടന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വഹിക്കുന്ന മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നി സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആയിരുന്നു അസ്‌ലഫ് പാറേക്കാടന്‍. സമകാലീന രാഷ്ട്രീയത്തില്‍ സിപിഐയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പണത്തിനും സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പരാജയപ്പെടുത്താന്‍ മടിയില്ലാത്തവരായി പാര്‍ട്ടി നേതൃത്വം മാറിക്കഴിഞ്ഞു. അതിന് ഏറ്റവും വലിയ തെളിവാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള തൃശൂരില്‍ വി എസ് സുനില്‍കുമാറിന് ഏറ്റ കനത്ത പരാജയം. പാര്‍ട്ടിയെ സമാധി ഇരുത്തി, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ ആരോപിച്ചു.

ഞാനും അപ്പനും അപ്പന്റെ പെങ്ങള്‍ സുഭദ്രയുമാണ് ട്രസ്റ്റ് എന്നു പറഞ്ഞപോലെയായി പാര്‍ട്ടി കമ്മിറ്റികള്‍. അളിയന്‍, കൊച്ചളിയന്‍, അച്ഛന്‍, മകള്‍, മരുമകള്‍, കൊച്ചാപ്പ, വല്യപ്പ ഇങ്ങനെ പോകുന്നു പാര്‍ട്ടി കമ്മിറ്റികളിലെ പ്രാതിനിധ്യം. ഇവരൊക്കെ തന്നെയാണ് പാര്‍ട്ടിയിലെ പരാതിക്കാരും വിചാരണ നടത്തുന്നവരും ശിക്ഷ വിധിക്കുന്നവരും. പാര്‍ട്ടി ദേശീയ സെക്രട്ടറിക്കുവരെ കേരളത്തില്‍ വരാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ശുപാര്‍ശ കത്ത് വേണ്ട ഈ പാര്‍ട്ടിയില്‍ നിന്നും ഇനി നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നവരെ വേണം ചാട്ടവാറിന് അടിക്കാനെന്നും അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ പറയുന്നു.

Continue Reading

Trending