india
ഗ്യാന്‍വാപി ശിവലിംഗ വാദം തള്ളി കാശി ക്ഷേത്രത്തിലെ സന്യാസിമാര്‍
തങ്ങള്‍ ചെറുപ്പം മുതലേ ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാന (ഹൗള്) കണ്ടിട്ടുട്ടുണ്ടെന്നും അതിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.
വരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ വാദം തള്ളിക്കളഞ്ഞ് തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍. മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറുമാണ് ആജ് തക് ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹിന്ദുത്വ സംഘടനകളുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയത്.
തങ്ങള്‍ ചെറുപ്പം മുതലേ ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാന (ഹൗള്) കണ്ടിട്ടുട്ടുണ്ടെന്നും അതിലെ ശിലാഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു. ഞാന്‍ കുട്ടിക്കാലം മുതല്‍ ആ വുദുഖാന കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല- രാജേന്ദ്ര തിവാരി പറഞ്ഞു. ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും എന്റെ പ്ക്കലുണ്ട്. അത് യഥാര്‍ത്ഥ ശിവലിംഗം മാറ്റിസ്ഥാപിക്കാന്‍ ക്ഷേത്രത്തിന്റെ പരിചാരകരായിരുന്ന എന്റെ പൂര്‍വികര്‍ക്ക് നല്‍കിയതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വികര്‍ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അത് കേടുപാടു കൂടാതെ ഇന്നും കാണാം- തിവാരി കൂട്ടിച്ചേര്‍ത്തു.
കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മ്മാണത്തിനായാണ് യഥാര്‍ത്ഥത്തില്‍ ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടനാഴി വിപുലീകരണം നടക്കുമ്പോള്‍ അവര്‍ ശിവലിംഗങ്ങള്‍ തകര്‍ത്തു. കരുണേശ്വര്‍ മഹാദേവ്, അമൃതേശ്വര്‍ മഹാദേവ്, അഭിമുക്തേശ്വര്‍ മഹാദേവ്, ചണ്ഡി-ചന്ദേശ്വര് മഹാദേവ് എന്നിവരാണ് കാശിയുടെ അധിപത ദേവതകള്‍. ദുര്‍മുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ പഞ്ചവിനായക പ്രതിമകകളും ഇടനാഴി വിപുലീകരണത്തിനിടെ അവര്‍ തകര്‍ത്തുകളഞ്ഞു. അവയെയെല്ലാം മൂലസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പക്ഷേ ഇതേക്കുറിച്ച് ആരും സംസാരിക്കില്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സന്യാസി മഹന്ത് ഗണേഷ് ശങ്കറും ഇതുതന്നെ ആവര്‍ത്തിച്ചു. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഇത് കാണുന്നു. വിവിധ രൂപകല്‍പ്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ അവക്ക് ഒരു കല്ലിന്റെ അടിത്തറയുണ്ട്. എന്റെ അറിവില്‍ ഇത് ഒരു ഉറവയാണ്. അല്ലാത്തെ മറ്റു ചിലര്‍ അവകാശപ്പെടുന്നതുപോലുള്ള ശിവലിംഗം അല്ല – ഗണേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ചയാണ് ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ഈ ഭാഗം സീല്‍ചെയ്ത് ഭദ്രമാക്കാനും പ്രവേശനം നിഷേധിക്കാനും സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.
india
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍
അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
കൊല്‍ക്കത്ത: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന് ക്ലാസിലും സ്കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന് മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
-
kerala9 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
