india

ഗ്യാൻവാപി പള്ളിയിൽ കൂടുതൽ സർവേ നടത്തണമെന്ന ഹിന്ദുവിഭാഗത്തിന്റെ ഹരജി തള്ളി

By webdesk13

October 25, 2024

ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം നൽകിയ ഹരജി വാരണാസി കോടതി തള്ളി. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.

അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എ.എസ്.ഐ സർവേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.

ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ 4 സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.