kerala

‘അപാര തൊലിക്കട്ടി’; വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് കമല്‍ വരദൂര്‍

By webdesk17

April 02, 2026

മലപ്പുറം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം പാളിയതോടെ, ടീമിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് രംഗത്തെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക എഡിറ്ററുമായ കമeല്‍ വരദൂര്‍. മന്ത്രിയുടെ പ്രസ്താവനകളില്‍ ആശ്ചര്യം തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റേത് ‘അപാരമായ തൊലിക്കട്ടി’ ആണെന്നും കമല്‍ വരദൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മന്ത്രിക്ക്, ഫുട്‌ബോള്‍ ആരാധകരുടെ ഇടയിലുണ്ടായ കടുത്ത പ്രതിഷേധം മറികടക്കാനാണ് പുതിയ ‘ചതി’ ആരോപണമെന്നാണ് വിമര്‍ശനം.

മെസ്സിയെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ പോയി നടത്തിയ നാടകത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13.5 ലക്ഷം രൂപ വിനിയോഗിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ താന്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നതായി കമാല്‍ ചൂണ്ടിക്കാട്ടി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രതിനിധിയെന്ന പേരില്‍ കൊച്ചിയിലെത്തിച്ചത് അര്‍ജന്റീനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെ ആയിരുന്നു. ഇതിനു പിന്നില്‍ ഒരു ചാനല്‍ സ്‌പോണ്‍സറുടെ നാടകമായിരുന്നു നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ കായിക മന്ത്രിയുടെ പുതിയ പ്രസ്താവനയില്‍ അല്‍ഭുതമില്ല.. അര്‍ജന്റീന ചതിചെന്നാണ് താനുരില്‍ നിന്നും തിരൂരിലെത്തിയ ഇടത് സ്ഥാനാര്‍ത്ഥി പറയുന്നത്.. അപാരമാണ് വി.അബ്ദുറഹ്‌മാന്റെ തൊലിക്കട്ടി.. 2024 സെപ്തംബര്‍ 6 നായിരുന്നു മെസി വിഷയത്തില്‍ ഞാനിട്ട ആദ്യ പോസ്റ്റ്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലുടെ സഞ്ചരിച്ചാലറിയാം എന്തെല്ലാം നുണകളാണ് അദ്ദേഹം പറയുന്നതെന്ന്.. മെസിയെ ക്ഷണിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവിലെ 13.5 ലക്ഷം വിനിയോഗിച്ച് സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി നടത്തിയ നാടകത്തിന് ശേഷം വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം പറഞ്ഞു- ചില പത്രക്കാര്‍ക്ക് വിവരമില്ലെന്ന്.. ദിവസങ്ങള്‍ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു-മെസിയുടെ വരവിന് മുന്നോടിയായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി വേദി പരിശോധിക്കാനായി കൊച്ചിയിലെത്തുമെന്ന്.. അങ്ങനെ ഒരാളെ കൊച്ചിയിലെത്തിച്ചു. ആ നാടകത്തിനൊപ്പമായിരുന്നു ചാനല്‍ സ്‌പോണ്‍സറുടെ ഹൈ വോള്‍ട്ടേജ് പെര്‍ഫോര്‍മന്‍സ്. പിന്നിട് അന്വേഷിച്ചപ്പോള്‍ മനസിലായി ആ വന്നത് അര്‍ജന്റിനയുടെ ആരുമല്ലെന്ന്.. അടുത്ത നാടകം കലുരിലെ നെഹ്‌റു സ്റ്റേഡിയം നവീകരണമായിരുന്നു. സ്‌പോണ്‍സര്‍ മുതലാളി പറഞ്ഞു 70 കോടിയാണ് മുടക്കുന്നതെന്ന്.. സ്റ്റേഡിയത്തിന്റെ ഉടമകളായ Greater Cohin Development Authortiy ഇതൊന്നും അറിഞ്ഞിട്ടാലിയിരുന്നു. അതിനിടെ കോഴിക്കോട്ട് ഒരു കോളജ് പരിപാടിയില്‍ മന്ത്രി പറഞ്ഞു മെസി വന്നിരിക്കും. നാടകത്തിലെ അടുത്ത രംഗം അര്‍ജന്റീനക്കാരുടെ പ്രതികരണമായിരുന്നു. ഇന്ത്യയിലേക്കില്ല എന്ന് അവര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ മന്ത്രി കോഴിക്കോട് KMCT യിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 24 ചാനല്‍ റിപ്പോര്‍ട്ടറോട് തട്ടിക്കയറി. ആ ചടങ്ങിന് ഞാനുമുണ്ടായിരുന്നു. ഇടക്ക് സംസ്ഥാനത്ത് ഉപതെരഞെടുപ്പുകള്‍ വന്നു. പാലക്കാട്ടും നിലമ്പുരും. അപ്പോഴെല്ലാം മന്ത്രി മുടങ്ങാതെ പത്രസമ്മേളനം വിളിച്ചു. മെസി ഇന്നല്ലെങ്കില്‍ നാളെ എന്ന് പറഞ്ഞു.. അടുത്ത രംഗം അര്‍ജന്റിനയിലേക്കുള്ള സ്‌പോണ്‍സര്‍ സംഘത്തിന്റെ യാത്രയായിരുന്നു. ഉടന്‍ മന്ത്രി രംഗത്തെത്തി മെസി വരുന്ന തിയ്യതികള്‍ വരെ പ്രഖ്യാപിച്ചു.. അര്‍ജന്റിനക്കാര്‍ രണ്ടാഴ്ച കേരളത്തില്‍. ചിലപ്പോള്‍ രണ്ട് മല്‍സരം കളിക്കും. എതിരാളികള്‍ ഓസ്ട്രേലിയ എന്ന പ്രഖ്യാപനവും. രാമനാട്ടുകരയില്‍ നിന്നും മെസിയെ ആനയിച്ച് ഓപ്പണ്‍ റാലി. അതിന്റെ Promo video വരെ വന്നപ്പോള്‍ എന്റെ വാള്‍ നിറയെ സഖാക്കളുടെ ഫ്രികിക്കുകളായിരുന്നു നാടകം അവിടെയും അവസാനിച്ചില്ല അര്‍ജന്റീനയുടെ മല്‍സര ഷെഡ്യൂള്‍ വന്നു. അംഗോളക്ക് പോവുന്ന ലോക ചാമ്പ്യന്മാര്‍ ഇന്ത്യയിലേക്കില്ല എന്ന് വ്യക്തമായി. മന്ത്രി വീണ്ടും ക്ഷുഭിതനായി നവംബറും ഡിസംബറും പിന്നിട്ട് മെസി മാര്‍ച്ച് വിന്‍ഡോയില്‍ വരുമെന്നായി അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ കോഴിക്കോട്ടെ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരു കായികസംവാദം ഉണ്ടായിരുന്നു. ആ ദിവസം രാവിലെ അദ്ദേഹം സംവാദത്തിനുണ്ടാവില്ലെന്ന് സംഘാടകര്‍ ഫോണിലുടെ എന്നെ അറിയിച്ചു.. ഇടയില്‍ നടന്നതും പറയണമല്ലോ.. കലുര്‍ സ്റ്റേഡിയം നവികരണനാടകം തിരക്കഥയില്ലാതെയായിരുന്നു. സ്റ്റേഡിയം ഉടമകളും സ്‌പോണ്‍സറും തമ്മില്‍ നോ ഉടമ്പടി. വേനല്‍ മഴ പെയ്തപ്പോള്‍ ഗ്യാലറി ഷവറായി..?? ഗേറ്റ് നിലം പതിച്ചു. Kerala Blasters കളിക്കാന്‍ വന്നപ്പോള്‍ സ്റ്റേഡിയം ഉടമകള്‍ പുലികളായി-ഗേറ്റ് താഴിട്ട് പൂട്ടി. ഇന്ത്യന്‍ ടീം പരിശീലനത്തിന് വന്നു. ദേശിയ പരീശിലകന്‍ ഖാലിദ് ജമിലിനെ പുറത്തിരുത്തി വീണ്ടും ഗേറ്റ് അടച്ചു.. മാര്‍ച്ചും കഴിഞ്ഞു ഇതാ ഏപ്രിലായി.. താനുരില്‍ നിന്നും തിരുരിലേക്കുളള ദൂരം പത്തര കിലോമീറ്ററാണ്. ആ ലാഘവത്തിലാണ് വി.അബ്ദുറഹ്‌മാന്‍ ഇന്ന് പറഞ്ഞിരിക്കുന്നത് അര്‍ജന്റിന ചതിചെന്ന് കേസ് കൊടുക്കുമെന്ന്.. മറ്റ് പലരെയും ചതിച്ചിട്ടുണ്ടെന്ന്.. വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന്. വിവരാവകാശ പ്രകാരം ആദ്യ സ്പാനിഷ് യാത്രക്ക് മാത്രം ഖജനാവിന് നഷ്ടം പതിമൂന്നര ലക്ഷമാണ്.. എങ്കിലും കായികമന്ത്രി..എന്താ പറയുക