Connect with us

Video Stories

വൈലിത്തറ ; അറിവിന്റെ നിലാവെളിച്ചം

ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു.

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പുലരുവോളം നീളുന്ന പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനിനൊപ്പം ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും വേദികളില്‍ നിറഞ്ഞൊഴുകും. ഇലയനക്കത്തിന്റെ ശബ്ദത്തിന് പോലും ഇടം നല്‍കാതെ സദസ്യര്‍ അറിവിന്റെ നിലാമഴയില്‍ ലയിച്ചു കഴിഞ്ഞിരിക്കും ആരാത്രിയില്‍. ഇടയ്ക്ക് ബര്‍ണാട്ഷായുടെ കവിതകള്‍ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ഉദ്ദരിച്ച് ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. കേരളത്തിന്റെ പ്രഭാഷണ രംഗത്തെ കുലപതിയായി വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാണിരുന്ന കാലത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം.
വൈലിത്തറ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന തന്റെ പ്രഭാഷണ പരമ്പരയെ കുറിച്ച് 1960-80 കാലഘട്ടത്തില്‍ ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട് അദ്ദേഹത്തെ ഒരു ജനത എത്രമാത്രമാണ് നെഞ്ചേറ്റിയെന്നതിന്റെ തെളിവ്. ആ പ്രഭാഷണ പരമ്പരകളിലൂടെ ഉയര്‍ന്ന് പൊങ്ങിയ പള്ളിമിനാരങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
തിരുവിതാംകൂറിന്റെ മലയാളത്തനിമയില്‍ പ്രഗല്‍ഭര്‍ വാണിരുന്ന മലബാറിന്റെ പ്രഭാഷണ വേദികളെ വേറിട്ട ശൈലികൊണ്ട് കീഴടക്കിയ മഹാപ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മദ്ഹബുകളും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ലളിതമായ ഭാഷയില്‍ കേള്‍വിക്കാര്‍ക്ക് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും തിരക്കുള്ള പ്രഭാഷകനായി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. നാട്ടിലേക്ക് ലീവിനെത്തുന്ന പ്രവാസികള്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി കൊണ്ടുവന്നിരുന്നത് വൈലിത്തറയുടെ പ്രഭാഷണ കാസറ്റുകളായിരുന്നു എന്നതിലുണ്ട് നാട്ടിലും ഗല്‍ഫിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത. അറിവായിരുന്നു മുഖമുദ്ര. മരണപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹം വായനയ്ക്കായി ജീവിതം മാറ്റിവെച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ആരില്‍ നിന്നും പുതിയ അറിവുകള്‍ തേടുന്നതിനായി അദ്ദേഹം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാഷണ പരമ്പരകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പും ദിവസങ്ങള്‍ നീണ്ട പഠനം നടത്തും. വിഷയത്തില്‍ നിന്നും വഴുതി മാറാതെ ശ്രോതാക്കളെ പിടിച്ചിരുത്തുകയെന്നത് ഏറെ അധ്വാനമുള്ള പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസ്ലിയാര്‍, വേണാട് ഹൈദ്രോസ് മുസ്ലിയാര്‍, ആലി മുസ്ലിയാര്‍, വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. കുട്ടനാട് തകഴി കുന്നുമ്മ പള്ളിയിലായിരുന്നു ദറസ് പഠനം ആരംഭിച്ചത്. പാപ്പിനപ്പള്ളി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് മുദരിസ്. തുടര്‍ന്ന് സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസിലും ചേര്‍ന്ന് ദറസ് പഠനം നടത്തി. ദറസ് പഠനകാലത്ത് തന്നെ പ്രഭാഷണ രംഗത്ത് കഴിവ് തെളിച്ച അദ്ദേഹത്തിന് 18-ാം വയസില്‍ ജന്മാനാടായ തൃക്കുന്നപ്പുഴയിലെ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ആദ്യ പൊതുപ്രഭാഷണ വേദിയായി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ അഭിനന്ദനം വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയത് അഭിമാനത്തോടെ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു തുടക്കമായിരുന്നു, കേരളത്തിലൂടനീളമുള്ള പ്രഭാഷണ വേദികള്‍ കീഴടക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെന്ന യുവ പ്രഭാഷകന്റെ പിറവി. തുടര്‍ന്ന് സമീപ പ്രദേശമായ താമല്ലാക്കല്‍ പ്രഭാഷണ പരമ്പര തന്നെ നടത്തി. ഹരിപ്പാടിനും ആലപ്പുഴയുടെയും പുറത്തേക്ക് യുവ പ്രഭാഷകന്റെ ഖ്യാതി പടര്‍ന്നത് വളരെ വേഗത്തിലായിരുന്നു. പിന്നീട് മലബാര്‍ അദ്ദേഹത്തെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പര എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെടുന്ന വൈലത്തറ ആഴ്ചകള്‍ക്ക് ശേഷവും വീട്ടില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തി. പരമ്പരയ്ക്ക് അനുവദിച്ച ദിവസം കഴിഞ്ഞിട്ടും പലനാടും അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കാത്ത സഹചര്യം വരെ സംജാതമായി. മലബാറിന്റെ ഹൃദയം കീഴടക്കിയ മുന്നേറിയ അദ്ദേഹം അവിടത്തെ ആത്മീയ രാഷട്രീയ രംഗത്തെ പ്രമുഖരുമായി വേഗത്തില്‍ അടുക്കുകയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങി കാലയവനികയിലേക്ക് മറഞ്ഞ മഹാരതന്മാരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയുരുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളെ ഉറക്കെ പറയുമ്പോഴും ഇതര മതവിശ്വാസികളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. അതിനാല്‍ തന്നെ പ്രഭാഷണ വേദികളില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഇതര മതസ്ഥര്‍ ഒഴുകിയെത്തുമായിരുന്നു. തൃക്കുന്നപ്പുഴയിലെ എസ്.എന്‍.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം പെരുന്നാള്‍ ദിവസം ഇതര മതസ്ഥര്‍ക്കായി വീട്ടില്‍ തന്നെ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

 

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending