Culture

ഭീഷണിയായി മലമുകളിലെ വന്‍കിട റിസോര്‍ട്ടുകള്‍

By chandrika

August 19, 2019

കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. തൃശ്ശിലേരി മുത്തുമാരി നരിനരിങ്ങിമല തുരന്ന് വന്‍ പാറകള്‍ ഇളക്കി മാറ്റിയാണ് പതിനാറോളം വന്‍കിട റിസോര്‍ട്ടുകള്‍ മലമുകളില്‍ കെട്ടിപൊക്കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നിരവതി തവണ നിര്‍മ്മാണ പ്രവൃത്തി റവന്യൂ വകുപ്പ് നിര്‍ത്തിവെച്ചതല്ലാതൊ മറ്റൊരു നടപടി ഉണ്ടായിട്ടില്ല. ഇതേ മലമുകളില്‍ തന്നെ കാട്ടരുവി തടസപെടുത്തി നിര്‍മ്മിച്ച വന്‍ തടയണ പോലും പൊളിച്ച് മാറ്റാന്‍ പഞ്ചായത്തോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതിന്റെ സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശവാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും ഉന്നത രാഷ്ട്രിയകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അന്വേഷണം അട്ടിമറിച്ചെന്നാണ് നാട്ടുകാര്‍ ആരോപണം. നൂറ് കണക്കിന് കുടുംബങ്ങളാണ് ഭീതിയോടെ മലയുടെ താഴെ താമസിക്കുന്നത്. 2011-2012 കാലത്താണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുത്തുമാരിയില്‍ മല തുരന്നുള്ള അനധികൃത നിര്‍മ്മാണം നടത്തിയത്. കലക്ടറടക്കമുള്ള ഉന്നത സംഘം സ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യവുമാണ് ഇപ്പോള്‍ ഉയരുന്നത്.