Connect with us

Art

അകക്കണ്ണിന്‍ വിജയവഴി

Published

on

പി.എ അബ്ദുല്‍ കരീം

വീടു വിട്ടിറങ്ങുമ്പോള്‍ അമ്മയും അച്ഛനും കരയുന്നുണ്ടായിരുന്നു. പോവരുതെന്ന് വിലക്കുന്നുണ്ടായിരുന്നു. ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും മുഖവിലക്കെടുക്കാന്‍ അപ്പോള്‍ അവള്‍ക്കാവുമായിരുന്നില്ല.
പുലര്‍ച്ചെയെഴുന്നേറ്റു കുളിച്ചുറെഡിയായി. ഒരു കൊച്ചു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം. കട്ടന്‍ചായ ഊതിക്കുടിക്കുമ്പോള്‍ കബനിയുടെ തീരത്തു നിന്നും കുളിരുള്ള കാറ്റടിക്കുന്നുണ്ടായിരുന്നു. കനലെരിയുന്ന ഉള്ളിലപ്പോള്‍ കുളിരായിരുന്നില്ല, വല്ലാത്ത നിസ്സംഗതയായിരുന്നു. മലയും വയലും തോടും അമ്പലക്കൊല്ലിയും പിന്നിട്ട് മാനന്തവാടിക്കടുത്ത തലപ്പുഴ റോഡിലൂടെ ചുരമിറങ്ങുമ്പോള്‍ സമയം നാലു മണി. കണ്ണിന്റെ മൂടലാണോ നേരം വെളുക്കാഞ്ഞിട്ടാണോ, ഇരുട്ടാണെങ്ങും. ആടിക്കുലുങ്ങുന്ന ജീപ്പില്‍ അച്ഛനുമമ്മയുമുണ്ട്. അച്ഛന്‍ ഇടയ്ക്ക് അമ്മയെ ആശ്വസിപ്പിക്കുന്നതു കേട്ടു: ”ഏറിയാല്‍ ഒരാഴ്ച. അതു കഴിഞ്ഞാല്‍ പോയ വഴിയേ തിരിച്ചു വരും; നീ നോക്കിക്കോ.”

പക്ഷെ, അവള്‍ക്ക് തിരിച്ചുവരാനാവുമായിരുന്നില്ല. ജീവിതം തിരിച്ചുപിടിക്കണം. അങ്ങനെ തോറ്റുകൊടുക്കാനവള്‍ക്ക് മനസ്സില്ലായിരുന്നു.
കൊല്ലം തോറും കെട്ടി മേയും മുമ്പ്, ഓലയും വൈക്കോലുമൊക്കെ നീക്കിയ പുരയുടെ നേര്‍ത്ത എല്ലിന്‍കൂടിലൂടെ മലര്‍ന്നു കിടന്ന് നേര്‍ത്ത വെളിച്ചപ്പൊട്ട് പോലെ അവള്‍ നക്ഷത്രങ്ങളെണ്ണുമായിരുന്നു. അതിന്റെ ഉത്തരത്തിലെവിടെയോ അവളുള്‍പ്പെടെ സഹോദരങ്ങളുടെയെല്ലാം ജനനത്തീയതി കരിക്കട്ട കൊണ്ട് അച്ഛന്‍ കോറിയിട്ടിട്ടുണ്ടായിരുന്നത് വരുന്നവരും പോകുന്നവരും വായിക്കുന്നത് അവളും കേട്ടിട്ടുണ്ട്. സുശീല, 1141 വൃശ്ചികം 8. പിന്നീടെപ്പോഴോ ആരോ അതു മായ്ച്ചു കളയുകയായിരുന്നു.
ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത ഒരു ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടി പോക്കുവെയിലില്‍ പെരിയാറിന്റെ തീരത്തു നില്ക്കുന്ന അവളെയിപ്പോള്‍ എല്ലാവരും വായിക്കുന്നത് സുശീല ടീച്ചര്‍ എന്നാണ്. ആലുവയ്ക്കടുത്ത കുട്ടമശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്ററി വിദ്യാലയത്തിലെ അന്ധരായവരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമ്മയോ ചേച്ചിയോ ഒക്കെയായ, വിദ്യാലയത്തിന്റെ അവിഭാജ്യ ഘടകമായ ഭാഷാധ്യാപിക.

ദുരിതപര്‍വങ്ങളുടെ ഇന്നലെകള്‍

സുശീല ടീച്ചറുടെ ജീവിതകഥയറിയാന്‍ പ്രാരബ്ധങ്ങളുടെ മല കയറണം. കാടും മേടും നഗരവുമെല്ലാം ടീച്ചര്‍ക്കിപ്പോള്‍ ഒരുപോലെ. ഭുവനൈകശില്പി മിഴിനീരിലിട്ട് ഉരുക്കിയെടുത്ത ജീവിതം. കുട്ടിക്കാലത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വേദന കലര്‍ന്ന ഒരു നേര്‍ത്ത ചിരി.

ഇനി ടീച്ചര്‍ തന്നെ പറയട്ടെ:

ശൈശവവും ബാല്യവും കൗമാരയൗവനങ്ങളൊന്നുമില്ലാതെ നേരിട്ടു ജീവിതത്തിലേക്കു വന്നവളാണു ഞാന്‍. ജനനം 1966 ഫെബ്രുവരി 2 ന്. വയനാട് അമ്പലക്കൊല്ലിയില്‍ പരമേശ്വരന്‍ തങ്കമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമത്തവള്‍. എന്നാല്‍ എന്റെ ജനനം ആരിലും സന്തോഷം ജനിപ്പിച്ചില്ല. ആഞ്ഞൊന്നു കരയാന്‍പ്പോലും കരുത്തില്ലാത്ത പെണ്‍കുഞ്ഞിന് കണ്ണുകളുണ്ടായിരുന്നില്ല! കണ്ണിന്റെ അടയാളം പോലും ഉണ്ടായിരുന്നില്ലത്രേ. ആരുടെയൊക്കെയോ ഉപദേശപ്രകാരം ആ സ്ഥാനത്ത് അമ്മ പതുക്കെ തലോടുമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം നെല്‍പ്പോള പൊട്ടി വരുമ്പോലെ രണ്ടു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെട്ടു. അമ്മയുടെ പരിചരണവും പ്രാര്‍ത്ഥനയും കൊണ്ടാവണം പയ്യെപ്പയ്യെ അവ രണ്ടു കുഞ്ഞിക്കണ്ണുകളായി രൂപാന്തരപ്പെട്ടു, നേരിയ കാഴ്ചയോടെ. ഇഴഞ്ഞു നടക്കുന്ന പ്രായത്തില്‍ ഞാന്‍ ഇരിക്കുകയായിരുന്നു. നാലുവര്‍ഷം മലര്‍ന്നുകിടന്നു ചെലവഴിച്ചു. അമ്മ ഒരുപാടു സഹിച്ചു. മുഖത്തുവീണ നനഞ്ഞൊരു തുണിയില്‍ കുഞ്ഞുസുശീലയുടെ ജീവിതം കെടുത്താതിരുന്നത് അമ്മയുടെ കാരുണ്യം.

രണ്ടര ഏക്കര്‍ പറമ്പും ഏതാണ്ടത്ര തന്നെ വയലും ഞങ്ങള്‍ക്കുണ്ടായിരുന്നു. പാടത്തും പറമ്പിലുമായി അതികഠിനമായി അച്ഛനുമമ്മയും പണിയെടുത്തു. പക്ഷേ അച്ഛന്റെ മദ്യാസക്തി ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. മക്കളില്‍ മൂത്തവളായ ഓമനച്ചേച്ചി അസ്സലായി പഠിക്കുമായിരുന്നു. എന്നെയും താഴെയുള്ളവരെയും നോക്കാനായി നാലാംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ചേച്ചി ഇന്നും എന്റെ വേദനയാണ്. രണ്ടാമത്തെ ചേട്ടന്‍ ഗംഗാധരനും പഠിക്കാന്‍ മോശമല്ലായിരുന്നു. ചേട്ടനൊക്കെ സ്‌കൂളില്‍ പോകുന്നതു കാണുമ്പോള്‍ എനിക്കു സങ്കടം വരും. കുറച്ചൊക്കെ എനിക്കും കാണാമല്ലോ. പക്ഷേ, എന്നെ സ്‌കൂളില്‍ ചേര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ല. ചേട്ടന്‍ സ്ലേറ്റില്‍ ഗൃഹപാഠമൊക്കെ ചെയ്തു വച്ചതു കാണുമ്പോള്‍ എനിക്കു കലി കയറും. വെള്ളമൊഴിച്ച് ഞാനതൊക്കെ മായ്ച്ചുകളയും. എനിക്കില്ലാത്ത അക്ഷരവെളിച്ചം ആര്‍ക്കും വേണ്ട, അത്ര തന്നെ. ചേട്ടന്‍ വായിക്കുന്ന പാഠഭാഗങ്ങള്‍ ഞാന്‍ കേട്ടിരിക്കും.
പിന്നെപ്പിന്നെ അമ്മയോടൊപ്പം കൃഷിപ്പണിക്കും നെല്ലുകൊയ്യാനും കറ്റമെതിക്കാനും നെല്ലുകുത്താനും പാചകംചെയ്യാനുമെന്നുവേണ്ട, വീട്ടിലും പറമ്പിലുമായി എല്ലുനുറുങ്ങും വരെ ഞാനും പണിയെടുത്തു. ഒരു മൃഗത്തെക്കാള്‍ കഷ്ടമായിരുന്നു എന്റെ ജീവിതം. എനിക്കു മടുത്തു തുടങ്ങി. അച്ഛനമ്മമാരുടെ കാലശേഷം ഞാനും നാലനിയത്തിമാരും എങ്ങനെ കഴിയും? പഠിച്ച് ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ അവരെയും സഹായിച്ച് കഴിയാമായിരുന്നു. നേത്രഞരമ്പ് ദുര്‍ബലമായ എന്റെ കാഴ്ച അല്പാല്പമായി കുറഞ്ഞു തുടങ്ങിയിരുന്നു.

വഴിത്തിരിവ്

മൂവാറ്റുപുഴ വാഴക്കുളത്തിനടുത്ത തെക്കുമ്മലയിലേക്ക് വിവാഹം കഴിച്ചയച്ച അമ്മയുടെ ചേച്ചിയുടെ മകന്‍ ഗിരിയായിരുന്നു, തോട്ടുമുഖത്തിനടുത്ത ശ്രീനാരായണഗിരിയെപ്പറ്റി പറഞ്ഞത്. തൊടുപുഴ എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറിയാണ് ആള്‍. ഗിരിയിലെ സേവികാസമാജത്തിന് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ജോലിയുണ്ട്. അന്ധരായവരെ സംരക്ഷിക്കുന്ന അവിടെ സുശീല സുരക്ഷിതമായിരിക്കുമെന്ന് ഗിരി പറഞ്ഞു. ആ വാക്കുകള്‍ ഒരു രക്ഷാമാര്‍ഗത്തിന്റെതായിരുന്നെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. പോകണമെന്നു ഞാനും. അങ്ങനെയാണ് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് മലയിറങ്ങുന്നത്.
ഇറച്ചിയും മീനും വേണ്ടതൊക്കെയും വാങ്ങിത്തന്ന് അച്ഛന്‍ ഞങ്ങളെ സന്തോഷിപ്പിക്കുമായിരുന്നു. കുടിച്ചു വന്നാലോ എല്ലാവരെയും തല്ലും. കുട്ടിയായിരുന്നപ്പോള്‍, ഓടിപ്പോകാതിരിക്കുന്ന എനിക്കായിരിക്കും കൂടുതല്‍ തല്ല്. ചിലപ്പോള്‍ അമ്മയ്ക്കു വേണ്ടിയും ഞാന്‍ തല്ലു വാങ്ങുമായിരുന്നു. പറമ്പില്‍ മോശമല്ലാതെ കാപ്പിയും കുരുമുളകും ഏലവുമൊക്കെയുണ്ട്. കായ് വീണു തുടങ്ങുമ്പോഴേക്കും കച്ചവടക്കാരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അച്ഛന്‍ കുടിച്ചു തീര്‍ക്കും.

സേവികാസമാജത്തിലെ അന്തേവാസി

ആലുവയിലെ ശ്രീനാരായണ ഗിരിയിലെത്തുമ്പോള്‍ നേരം രാത്രിയായിരുന്നു. 1989 ഡിസംബര്‍ 31. അന്തേവാസികളെല്ലാം ‘ഹാപ്പി ന്യൂ ഇയര്‍’ ആശംസിച്ചു. ആ വെളിച്ചത്തിലും അവരെ നേരാംവണ്ണം കാണാനോ അവര്‍ പറഞ്ഞതെന്തെന്ന് മനസ്സിലാക്കാനോ സാധിച്ചില്ല. നേത്രഞരമ്പുകള്‍ കൂടുതല്‍ ക്ഷീണിച്ചിരിക്കുന്നു. റൂംമേറ്റായ പ്രേമയാണ് ആ ആശംസകളുടെ അര്‍ത്ഥം പറഞ്ഞു തന്നത്. പ്രേമ പാലക്കാട്ടുകാരി. അച്ഛനമ്മമാരില്ല. സഹോദരങ്ങള്‍ കൈയൊഴിഞ്ഞു.
പത്തു ദിവസത്തിനകം ഗിരിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു. അപ്പോഴാണ് ഒരു നിമിത്തം പോലെ ലക്ഷ്മിച്ചേച്ചിയെ പരിചയപ്പെടുന്നത്. പഠിക്കാനുള്ള തന്റെ ആഗ്രഹത്തിനു പറ്റിയ ഇടം പോത്താനിക്കാട് അന്ധവിദ്യാലയമാണെന്ന് അവരില്‍ നിന്നറിഞ്ഞു. സമാജത്തിലുള്ളവരും അതിനു പിന്തുണ നല്‍കിയതോടെ പതിനൊന്നാം നാള്‍ അവിടെയെത്തി.

പോത്താനിക്കാട് അന്ധവിദ്യാലയത്തില്‍

‘കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ്’ എന്ന സംഘടനയ്ക്കു കീഴില്‍ സര്‍ക്കാര്‍ ഗ്രാന്റും ഉദാരമതികളുടെ സഹായവും കൊണ്ട് പ്രവര്‍ത്തിക്കുന്ന അന്ധ വനിതാ പുനരധിവാസ കേന്ദ്രത്തില്‍ സുശീലയെത്തി. അന്തേവാസികള്‍ക്ക് കുട, മെഴുകുതിരി നിര്‍മാണം, തയ്യല്‍ തുടങ്ങിയവയില്‍ പരിശീലനമാണ് മുഖ്യം. അവിടത്തെ രാജമ്മ ടീച്ചര്‍ പറഞ്ഞു: ”നീ മിടുക്കിയാണ്. ഈ തൊഴിലൊന്നും വേണ്ട. നീ പത്താംക്ലാസ് പരീക്ഷയെഴുത്.” ഉള്ളു നടുങ്ങിപ്പോയി. അക്ഷരം പോലുമറിയാത്തവള്‍, കാഴ്ചാപരിമിതിയുള്ളവള്‍.
തോറ്റു പോയാലും ഈ ലോകത്തിന് ഒന്നും സംഭവിക്കില്ലെന്ന ടീച്ചറുടെ നിര്‍ബന്ധമാണ് പതിനെട്ടു മാസത്തെ കണ്ടന്‍സ്ഡ് കോഴ്‌സിനു ചേരാന്‍ നിമിത്തമായത്. പത്താം ക്ലാസ് പരീക്ഷയ്ക്കു വേണ്ട വിഷയങ്ങളിലൂടെ ഓരോട്ടപ്രദക്ഷിണമാണ് പരിപാടി.

മറ്റൊരു ഗുരുനാഥ ജയടീച്ചര്‍ ജനറല്‍ സയന്‍സും പൊതുവായ കാര്യങ്ങളും പഠിപ്പിച്ചു. ഇതിനകം ബ്രെയില്‍ ലിപിയില്‍ പരിശീലനം നേടിയിരുന്നു. കരിമല കയറ്റത്തിനെക്കാള്‍ കഠിനം. ഒഴിവുവേളകളില്‍ കുട, മെഴുകുതിരി, തയ്യല്‍. ടൈപ്പും ഷോര്‍ട്ട് ഹാന്റും പരിശീലിക്കാന്‍ തിരുവനന്തപുരത്ത് ഏതാനും മാസത്തേക്കയച്ചതും അവരായിരുന്നു. 1992 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാം മാറ്റിമറിച്ചു. 266 മാര്‍ക്കോടെ സുശീല വിജയിച്ചു! ദൈവമേ, മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പടര്‍ന്നു. ആ ഇരുനൂറ്റി അറുപത്താറ് അവള്‍ക്ക് 916 പൊന്നായിരുന്നു.
പ്രീഡിഗ്രി പ്രവേശനത്തിന് പല കോളേജുകളിലും കയറിയിറങ്ങി. ആര്‍ക്കും കാഴ്ചാപരിമിതിയുള്ളവളുടെ ആ മാര്‍ക്കു വേണ്ട. ആലുവ സെന്റ് സേവ്യേഴ്‌സില്‍ നിന്നിറങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞ അവളെക്കണ്ട ബിഷപ്പു പറഞ്ഞു: ”നീ ഇവിടെപ്പഠിക്കും. പഠിച്ചു മിടുക്കിയാവണം.” ചരിത്രവും സാമ്പത്തികശാസ്ത്രവുമൊക്കെയായി രണ്ടു വര്‍ഷം. മലയാളാധ്യാപിക ലില്ലി ടീച്ചറുടെ ക്ലാസ്സുകളാണ് ഭാഷയോടും സാഹിത്യത്തോടും താത്പര്യമുണ്ടാക്കിയത്.
അതേ കോളേജില്‍ത്തന്നെ ബിരുദ പഠനം. മോശമല്ലാത്ത രണ്ടാം ക്ലാസ് മാര്‍ക്കോടെ മലയാള ബിരുദം. തുടര്‍ന്ന് യു.സി. കോളജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. വി.ടി പറഞ്ഞ പോലെ ഉണങ്ങിവരണ്ട ചപ്പിലക്കൂട്ടങ്ങളെ ആളിക്കത്തിക്കുന്ന ആവേശം തന്നെ. ഇതിനിടെ വിവരങ്ങളെല്ലാം വീട്ടിലേക്കെഴുതുമായിരുന്നു. മറുപടിയൊന്നുമില്ലെന്നു മാത്രം.

ഒരു അധ്യാപിക ജനിക്കുന്നു

ആര്യാദേവി ടീച്ചറാണ് ബി.എഡിനു പോകാന്‍ ഉപദേശിച്ചത്. ടീച്ചറും അന്ധയായിരുന്നല്ലോ. ആശങ്കകളുണ്ടായിരുന്നു. ഒടുവില്‍ അധ്യാപന പരിശീലനത്തിന് കോഴിക്കോട്ടേക്ക്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ കുറച്ചു നേരം. എന്റെ സഹായി ടി.വി.യും കണ്ടിരുന്നു. പോകാന്‍ നോക്കുമ്പോള്‍ ബാഗില്ല. വസ്ത്രങ്ങളും പഠനാവശ്യത്തിനുള്ള ടേപ്പ് റെക്കോര്‍ഡറുമെല്ലാം പോയി. രണ്ടും കല്പിച്ച് ഫറൂഖിലെത്തി. 900 രൂപ ഫീസടയ്ക്കണം. കാല്‍ കാശില്ല. വിശപ്പും ക്ഷീണവും. കണ്ണീരു കണ്ട് ഒരാള്‍ ആശ്വസിപ്പിച്ചു. മകളെ ചേര്‍ക്കാന്‍ വന്നിരിക്കുകയാണ്. ഒരു ഡോക്ടര്‍. അദ്ദേഹം ആയിരം രൂപ തന്നു. ഫീസടച്ചു. പിറ്റേന്ന് പുതിയ വസ്ത്രങ്ങളും ഒരു പുത്തന്‍ ടേപ്പ് റെക്കോര്‍ഡറും കഴിക്കാന്‍ വൈറ്റമിന്‍ ഗുളികകളുമായി അദ്ദേഹമെത്തി. ഡോക്ടറുടെ മകള്‍ നബീസയായിരുന്നു റൂം മേറ്റ്. ചാര്‍ട്ടുകളും ലസണ്‍ പ്ലാനും മോഡലുകളുമൊക്കെ കൂട്ടുകാര്‍ തയ്യാറാക്കിത്തന്നു. അവരൊക്കെ ഏറെ സഹായിച്ചു.

തൊഴിലിടം

ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റിലെ നിരന്തര സന്ദര്‍ശനശല്യത്തിനൊടുവില്‍ വാഴക്കുളം ഗവ: ഹൈസ്‌കൂളില്‍ യു.പി.ടീച്ചറായി താല്ക്കാലിക നിയമനം കിട്ടി. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പി.എസ്.സിയുടെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സ്‌പെഷല്‍ നിയമനം. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നൂറിന പരിപാടിയുമായി ബന്ധപ്പെട്ടാണ്, എറണാകുളം റാങ്കുലിസ്റ്റിലുള്ള ടീച്ചറുടെ നിയമനം. അങ്ങനെ ഇരുപത്തിമൂന്നാം വയസ്സില്‍ പഠിച്ചു തുടങ്ങിയ ആ കുട്ടി മുപ്പത്തിയൊമ്പതാം വയസ്സില്‍ അധ്യാപികയായിരിക്കുന്നു! 2005 ല്‍ ചെങ്ങമനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി. തസ്തികയില്‍.
അടുത്ത വര്‍ഷം ട്രാന്‍സ്ഫറിലൂടെ സേവികാ സമാജത്തിനടുത്തുള്ള കുട്ടമശ്ശേരി സ്‌കൂളിലേക്കു മാറി. മുന്‍ വിദ്യാലയത്തിലേതുപോലെത്തന്നെ ഇവിടെയുള്ളവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അധ്യാപകരുടെ നിലനില്പിനെ ബാധിക്കുന്ന സമയത്ത് ഈ ആശങ്കകള്‍ സ്വാഭാവികം. അന്ധയായ ഒരധ്യാപിക കൂടി വന്നാല്‍ രക്ഷിതാക്കള്‍ മക്കളെ ആ വിദ്യാലയത്തിലേക്കയക്കുമോ? ഡി.ഡി കൂടി ഇടപെട്ടാണ് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞത്. നാലു വര്‍ഷം അവിടെത്തുടര്‍ന്നു. കുട്ടികള്‍ കൂടിത്തുടങ്ങിയതോടെ ടീച്ചര്‍ കുട്ടമശ്ശേരിയുടെ പ്രിയങ്കരിയായി. അപ്പോള്‍ ഹൈസ്‌കൂള്‍ ടീച്ചറായി പ്രൊമോഷന്‍. ആലുവ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലും പിന്നെ പറവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും.

പറവൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അമ്മയുടെ മരണം. കടുത്ത പ്രമേഹം. ഏഴു വര്‍ഷം ചികിത്സ. ചെലവു വഹിച്ചു. നട്ടെല്ലിന് അകല്‍ച്ച വന്ന് പെട്ടെന്നു മരിച്ചു. 2016ല്‍ അച്ഛനും പോയി. മരിയ്ക്കുന്നതിനു രണ്ടു ദിവസംമുമ്പ് തന്നെ കാണണമെന്ന് അച്ഛന്‍ പറഞ്ഞു. പരീക്ഷത്തിരക്കു കാരണം പോകാന്‍ പറ്റിയില്ല. ചേട്ടന്‍ വന്നു വിളിച്ചു കൊണ്ടുപോയി. ഫ്രീസറില്‍ അച്ഛന്റെ തണുത്തുറഞ്ഞ ശരീരത്തിനരികെ ഞാന്‍ വിറങ്ങലിച്ചു നിന്നു.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ടീച്ചറെ ആദരിച്ചു. പ്രൊഫ.എം.കെ.സാനുവില്‍ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. ആദരവുകളും അംഗീകാരങ്ങളും നല്‍കുന്ന ഊര്‍ജം കുടിച്ചിറക്കിയ സങ്കടങ്ങളേക്കാള്‍ വലുതാണെന്ന് ടീച്ചര്‍ കരുതുന്നു. ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും ടീച്ചര്‍ക്കിനി പറയാനില്ല. വിവാഹത്തിന് ശ്രമിച്ചെങ്കിലും ഒന്നും ഒത്തുവന്നില്ല. ആരുമില്ലാത്ത തന്റെ സന്തത സഹചാരിയായ പ്രേമയോടൊത്ത് ശിഷ്ടകാലം ചെലവഴിക്കാനാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

award

എനിക്ക് ഇട്ട വില വെറും 2400, ഇനി ബുദ്ധിമുട്ടിക്കരുത്; അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

Published

on

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു.

50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 35,00 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല.

ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

 

Continue Reading

Trending