Connect with us

Video Stories

ഇവിടെ പ്രാണവേദന, അവിടെ വീണവായന

Published

on

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ക്യൂ നിന്ന ജനത എന്ന ഖ്യാതി അടുത്ത കാലത്തൊന്നും ഇന്ത്യക്കാര്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ല. ആദ്യമത് വോട്ടിനായിട്ടായിരുന്നു. ഇപ്പോഴത് നോട്ടിനായി. ആധാര്‍ കാര്‍ഡിന് ക്യൂ, റേഷന്‍ കാര്‍ഡില്‍ സറീനക്കു പകരം സറീന വില്യംസും കെ ഇന്ദിരാമ്മക്കു പകരം കിണ്ടി രമയുമൊക്കെ അടിച്ച് വിട്ട് തിരുത്തും തിരുത്തലിന്‍മേല്‍ തിരുത്തുമൊക്കെയായി മുന്‍ഗണന ലിസ്റ്റിലേക്ക് ചാടിക്കടക്കുന്നതിനായുള്ള കടമ്പ കയറാന്‍ നാളുകളോളം ക്യൂ നിന്ന് വെന്തവരോട് കേന്ദ്രത്തിലെ അണ്ണന്‍മാര്‍ ഇപ്പോള്‍ ചെയ്ത ചെയ്ത്താണ് ചെയ്ത്ത്. നേരം ഇരുട്ടി വെളുക്കുവോളം എല്ലുമുറയെ പണിയെടുത്ത് നേടിയ അഞ്ഞൂറും ആയിരവുമൊക്കെ രാത്രിയായതോടെ വെറും കടലാസാക്കി മാറ്റിയ മാജിക്.

രണ്ടു നാള്‍ കൂലിവാങ്ങാതെ മൂന്നാം നാള്‍ കൂലി വാങ്ങിയവനൊക്കെ സംഘികളുടെ കണക്കില്‍ കള്ളപ്പണം വെളുപ്പിക്കാനിറങ്ങിയവരായി. 500 ഉം 1000വുമൊക്കെ കയ്യില്‍ വെച്ച് ഒരു നേരത്തെ അന്നത്തിനായി കേഴുന്ന ജനങ്ങളെല്ലാം വെള്ളപ്പണമില്ലാത്തവര്‍ മാത്രം. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് നാളിതുവരെ പഴഞ്ചൊല്ല് മാത്രമായി കരുതിയവരൊക്കെ അനുഭവിച്ചു തന്നെ അറിയുന്നു. ഒരു ചെയ്ഞ്ചിനു വേണ്ടി മോദിക്കും ബി.ജെ.പിക്കും വോട്ടു നല്‍കിയവനൊക്കെ ഇപ്പം സ്വന്തം പോക്കറ്റിലുള്ള പൈസ മാറി കിട്ടാന്‍ നെട്ടോട്ടമോടി നക്ഷത്രമെണ്ണുകയാണ്. അധ്വാനിച്ചുണ്ടാക്കിയ പണം നികുതിയായി നല്‍കി അതിന്റെ പ്രതിഫലമായി അപമാനം പേറുന്നവരായി സാധാരണ ജനം മാറുമ്പോള്‍ പെരുമ്പറയടിച്ചു രസിക്കുന്നു ഒരു കൂട്ടര്‍. ഇന്നലെ ബാങ്കിലടച്ച പണം തിരി്ച്ചു കിട്ടാനായി അവര്‍ ഇന്ന് പണി മുടക്കി പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യ. വോട്ടു ചെയ്തതിന് ഇത്രയൊക്കെയല്ലേ ചെയ്യാനൊക്കൂ.

സ്വിസ് ബാങ്കിലെ കള്ളപ്പണം ഓരോരുത്തരുടെ അക്കൗണ്ടിലും 15 ലക്ഷം വീതം കൊണ്ടു നിറക്കുമെന്ന് പറഞ്ഞവര്‍ അക്കൗണ്ടിലുള്ള പൈസക്കു പോലും പണി കളഞ്ഞ് വരി നില്‍ക്കണമെന്ന് തിരുത്തി പറയുന്നു. ആസ്പത്രിയില്‍ ജീവന്‍ രക്ഷിക്കാനായി ഓപറേഷന്‍ തിയേറ്ററിനു മുന്നില്‍ നോട്ടിനു പകരം നാണയത്തുട്ടുകള്‍ എണ്ണിത്തീര്‍ത്ത് അവധിക്കായി കേഴുന്നവനാണല്ലോ കള്ളപ്പണക്കാര്‍. എന്തും ഏതും നടത്താന്‍ പറ്റിയ തുരുപ്പ് ചീട്ട് രാജ്യ സുരക്ഷയും രാജ്യസ്‌നേഹവുമായതിനാല്‍ ആര്‍നബ് ഗോസ്വാമിയെ പോലുള്ള രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് ചാനല്‍ മുറികളില്‍ നിന്നും അടിച്ചു നല്‍കുന്നവരെ പേടിച്ച് ഒന്നും മിണ്ടാതെ പൊതു ജനം ഓച്ഛാനിച്ചു നില്‍ക്കുന്നു. നല്ല കാര്യത്തിനല്ലേ എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നു വീമ്പു പറയുന്ന സംഘിക്കുഞ്ഞുങ്ങള്‍ നിരവധി. പക്ഷേ ലവന്‍മാരൊന്ന് ക്യൂവില്‍ നിന്നും മാറി നിന്നിരുന്നേല്‍ ആസ്പത്രിയില്‍ ഡിസ്ജാര്‍ജായിട്ടും കാശടക്കാന്‍ 500, 1000 നോട്ടുകള്‍ ദയവായി സ്വീകരിക്കൂവെന്ന് കെഞ്ചുന്ന കാശിന് അത്യാവശ്യമുള്ളവര്‍ക്കെങ്കിലും ഉപകരിക്കുമായിരുന്നു.

പൊതുജനം ഐ.ഡികാര്‍ഡും ഫോട്ടോസ്റ്റാറ്റെടുത്ത് ബാങ്കായ ബാങ്കുകളിലെല്ലാം കയറി ഇറങ്ങി നിരാശരാകുമ്പോ അമിട്ട് ഷാജി ഡല്‍ഹിയിലിരുന്നു പറയുന്നു സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ലെന്ന്. കള്ളപ്പണക്കാര്‍ക്കാണത്രേ ദുരിതം പേറേണ്ടി വരുന്നത്. ഒരു ജനതയുടെ അഭിമാനമെല്ലാം ചവിട്ടിയരച്ച് തെരുവില്‍ നോട്ടിനായി തെണ്ടാന്‍ വിട്ടാണോ കള്ളപ്പണം പിടിക്കുന്നത്. ബുദ്ധിമുട്ട് മുഴുവന്‍ പേറുന്നത് കള്ളപ്പണക്കാരായതോണ്ടാവാം ആദ്യം ഇതിനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ പോയത് ഗുജറാത്ത് സര്‍ക്കാറായത്. ഇക്കണ്ട തുഗ്ലക് പരിഷ്‌കാരമെല്ലാം നടത്താനിറങ്ങിയവന്‍മാര്‍ ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പറഞ്ഞപോലെ ആദ്യം ഇന്ത്യയെന്തെന്നറിയണമായിരുന്നു. 9000 കോടി ബാങ്കുകളില്‍ നിന്നും ഒരു ഉളുപ്പുമില്ലാതെ മുക്കി വിദേശത്ത് സുഖവാസം നടത്തുന്ന മല്യമാരൊക്കെ മാന്യന്മാരും അത്താഴപ്പട്ടിണിക്കാരന്റെ കുത്തിനു പിടിച്ച് വരിയില്‍ നിര്‍ത്തി കള്ളപ്പണ പരിശോധനയും ബലേ ഭേഷ്.

ഒരു ബാങ്ക് പോലുമില്ലാത്ത 6.5 ലക്ഷം ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നിരക്ഷരരായ ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് ബാങ്കുകളെ കുറിച്ചോ ബാങ്കുകളിലെ ഇടപാടുകളെ കുറിച്ചോ ഒരു ചെറിയ ധാരണ പോലുമില്ല എന്നതാണ് സംഘികള്‍ക്കു മനസിലാകാത്ത നഗ്ന സത്യം. അവരുടെ നിത്യ വേതനങ്ങള്‍ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികളില്‍ ആണ് ലഭിക്കുന്നത്. ഈ തീരുമാനം വഴി കഷ്ടപ്പെടുന്നത് പണക്കാരേക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ ആണെന്ന് മനസിലാക്കാന്‍ വ്യാജ ബിരുദം കറസ്‌പോണ്ടന്‍സ് വഴി നേടി കേന്ദ്രമന്ത്രിയാവേണ്ട കാര്യമൊന്നുമില്ല. അല്‍പം കോമണ്‍സെന്‍സ് ഉപയോഗിച്ചാല്‍ മാത്രം മതി. നോട്ട് പിന്‍വലിച്ച വകയില്‍ മോദിക്ക് സിന്ദാബാദ് വിളിച്ച സംഘിക്കുട്ടികള്‍ രണ്ടാം നാള്‍ സ്വന്തമായി മരുന്നു വാങ്ങാന്‍ പോലും കാശില്ലാതെ പെരുവഴിയില്‍ അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കേണ്ടി വന്നപ്പോഴാണ് വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന സഖാക്കളുടെ പദം ഇത്ര ലളിതമാണെന്നു മനസിലാവുന്നത്. ഒരു ദിവസം ബാങ്കും പരമാവധി രണ്ടു ദിവസം എ ടി എമ്മും അടഞ്ഞു കിടക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചവനൊക്കെ മൂന്നുദിവസം കഴിഞ്ഞതോടെ ഇതെന്തു നാട് ഇതെന്തു വാക്കെന്ന് സ്വയം ചോദിക്കയാണിപ്പോള്‍.

ചൊവ്വയില്‍ പേടകമെത്തിക്കാന്‍ കെല്‍പുള്ള രാജ്യത്തിന് അതേ പേടകത്തിന്റെ പടമടിച്ച കടലാസുകള്‍ അത്യാവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കാന്‍ പറഞ്ഞ സമയവും അതിലപ്പുറവും കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. പുലിമുരുകന്‍ ഓടുന്ന തിയേറ്ററിനു മുന്നിലെ ക്യൂ കണ്ട് ആഹ്ലാദിച്ചവരൊക്കെ കയ്യിലുള്ള നോട്ടുമായി ബാങ്കുകളില്‍ ചെന്നപ്പോള്‍ നീണ്ട ക്യൂ കണ്ട് സാക്ഷാല്‍ മുരുകനെ വിളിക്കുമ്പോഴാണ് ഇനി ഒരു 50 നാള്‍ കൂടി സഹിക്കണമെന്ന അരുളിപ്പാട്. കേള്‍ക്കാന്‍ സുഖമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഈ സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രേം അറം പറ്റുമെന്ന് ആരും നിനച്ച് കാണില്ല. നേരം വെളുത്താല്‍ മനുഷ്യര്‍ നെട്ടോട്ടം ഓടുന്നു ഉള്ളവനും ഇല്ലാത്തവനും. വ്യായാമം ചെയ്യാനുള്ള ത്വര കൊണ്ടോ, അമേരിക്കയില്‍ ട്രംപ് വന്നതിലുള്ള ഭീതി കൊണ്ടോ, ഹിലരി തോറ്റതിലുള്ള പരിഭവം കൊണ്ടോ അല്ല. ചൈന തര്‍ക്ക ദ്വീപുകളില്‍ ആണവ പരീക്ഷണം നടത്തുന്നതോ, ഉത്തര കൊറിയയില്‍ കിം ജോങ് ഉല്‍ വിമാനം പറത്തിയോ തുടങ്ങിയ വലിയ വലിയ കാര്യങ്ങള്‍ അന്വേഷിക്കാനൊന്നുമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു ചിലവാക്കാന്‍, അവര്‍ സമ്പാദിച്ച പണത്തില്‍നിന്നു കുറച്ചു കിട്ടാന്‍.

തലേ ദിവസം വരെ ആയിരം എന്നു നോക്കി സായൂജ്യമണഞ്ഞവര്‍ വെറും കടലാസായെന്നറിഞ്ഞപ്പോള്‍ ഉണ്ടായ ആധിക്ക് അറുതി വരുത്താന്‍ വേണ്ടിയാണി നെട്ടോട്ടം. ഈ കടലാസുമായി വരുന്ന ആളിന് അതിലെഴുതിയിരിക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യം ഉറപ്പുതരുന്നു എന്നെഴുതി കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റിയുടെ മേല്‍ കേന്ദ്രബാങ്കിന്റെ അധികാരിയുടെ ഒപ്പുമായി ലഭിച്ച കടലാസുമായാണ് അവരുടെ ഓട്ടം. ഇനി കാത്തിരുന്നു… കാത്തിരുന്നു… നോട്ടു മെലിഞ്ഞു പുതിയതെത്തി കിട്ടയവന്റെ അവസ്ഥയോ അതി ദയനീയം. 2000 രൂപ കിട്ടിയവന്‍ ചില്ലറയാക്കാന്‍ എത്തുമ്പോള്‍ വീണ്ടും കിട്ടുന്നു വെറും കടലാസാക്കി മാറ്റിയ ആയിരവും അഞ്ഞൂറും തന്നെ. പുതുമാരനായി എത്തിയ 2000ന്റെ നോട്ടില്‍ ചിപ്പ്, നാനോ ജി.പി.എസ് സംവിധാനം, ഇന്‍ബില്‍റ്റ് മെമ്മറി, 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ കണ്ടെത്താനാകുന്ന സാങ്കേതിക വിദ്യ പിന്നെ എന്തൊക്കെ തള്ളാന്‍ പറ്റുമോ അതൊക്കെ. ഒടുവില്‍ എല്ലാം സംഘികളുടെ പതിവ് തള്ളല്‍ പോലെ തന്നെ. ഒന്നാം സ്വാതന്ത്ര്യ സമരവും രണ്ടാം സ്വാതന്ത്ര്യ സമരവും വായിച്ചറിഞ്ഞും കേട്ടറിഞ്ഞും പരിചയിച്ച പുതിയ തലമുറ മൂന്നാം സ്വാതന്ത്ര്യ സമരം എന്തിന് വേണ്ടിയെന്ന് ഇനി ആരോടും ചോദിക്കാനും ഇടയില്ല. 100 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വലിയ തീരുമാനങ്ങളുടെ വരുംവരാഴികയെക്കുറിച്ച് ചിന്തിക്കാന്‍ കെല്‍പുള്ളവര്‍ ആരുമുണ്ടായിരുന്നില്ലേ എന്ന് ആരേലും ചോദിച്ചാല്‍ അവനെ രാജ്യദ്രോഹിയാക്കാന്‍ ചാനല്‍ പുംഗവന്‍മാര്‍ എത്തുമെന്നതിനാലാവാം എല്ലാം പേറി വീണ്ടും ക്യൂവിലെത്തുന്നത്.

ചോദ്യം ചോദിക്കുന്നവരും കണ്ണു തുറിച്ചു നോക്കുന്നവനുമൊക്കെ കള്ളന്‍മാരും കള്ളപ്പണക്കാരുമാണെന്നാണ് അമിട്ട് ഷാജി മുതല്‍ ഇങ്ങേ തലക്കല്‍ പുകള്‍പ്പെറ്റ മൊഴിമാറ്റ വിദ്വാന്‍ ഉള്ളി സുരു വരെ പറയുന്നത്. മരുന്നിനു പോലും പണമില്ലാതെ കുട്ടികള്‍ മരിക്കുകയും അന്നം കിട്ടാതെ നാട്ടുകാര്‍ കടകള്‍ കൊള്ളയടിക്കുയും ചെയ്ത ഒരു ദുരന്താവസ്ഥ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. സംഘികള്‍ക്കു കുഴലൂതിയിരുന്ന എഴുത്തുകാരന്‍ ചേതന്‍ ഭഗത് പോലും പറയുന്നത് രണ്ടാം ലോകമഹായുദ്ധ സമയത്ത് റേഷനു ക്യൂനിന്നവരെ പോലെയാണിപ്പോ ഇന്ത്യക്കാരെന്നാണ്. 2014ല്‍ 2005 ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വാളും പരിചയുമായി ഇറങ്ങിയിരുന്ന ബി.ജെ.പിക്കാരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്തോ. നിവരാനാകാതെ കുനിഞ്ഞു നില്‍ക്കേണ്ടി വരുന്ന കോടികളുടെ ഭരണാധിപന്‍മാരായതില്‍ ഇനി നിങ്ങള്‍ക്ക് ശരിക്കും അഭിമാനിക്കാം ആഹ്ലാദിക്കാം. കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്ന് പണ്ടുള്ളവര്‍ പറഞ്ഞതു അറിഞ്ഞു തന്നെയാവാം. എന്തോ.

പണ്ടിതുപോലെ താമരക്കു വേണ്ടി പേന ചലിപ്പിക്കുകയും വാജ്‌പേയി മന്ത്രിസഭയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനായി മന്ത്രിപ്പണി ഒപ്പിച്ചെടുക്കുകയും ചെയ്ത പഴയ വീര ശൂര പരാക്രമിയായ അരുണ്‍ ഷൂറി ഇപ്പോള്‍ പറയുന്നത് ശ്ശി കട്ടിയുള്ള വാക്കുകളാണ്. ആള് മുഹമ്മദ്ബിന്‍ തുഗ്ലക്കിനെ കുറിച്ചൊക്കെ അത്യാവശ്യം പഠിച്ചയാളായതിനാലാവാം ഇത്ര കട്ടിയില്‍ നോട്ടിനായി നെട്ടോട്ടമോടുന്ന കള്ളപ്പണക്കാരോടായി ടിയാന്‍ പറയുന്നത് ഇനി അടുത്ത തവണയെങ്കിലും ഒരാളെ പ്രധാനമന്ത്രിയാക്കുകയാണേല്‍ ഭാര്യയും കുടുംബവുമൊക്കെയുള്ള ആളെ ആക്കണമെന്നാണ്. അപ്പോള്‍ മാത്രമാണത്രേ കുടുംബത്തിന്റേയും വീട്ടുകാരുടേയുമൊക്കെ പ്രാരാബ്ധമറിയൂ. അല്ലാതെ അനുവദിച്ചതെല്ലാം തിരിച്ചെടുക്കുന്ന വിഡ്ഢികളെയാവരുതെന്നാണ് മേപ്പടിയാന്‍ പറയുന്നത്. പക്ഷേ എന്‍.ഡി.ടി.വി ഇന്ത്യയുടെ എഡിറ്റര്‍ രാവിഷ് ചോദിച്ചതു പോലെ ഇക്കണ്ട ക്യൂ മുഴുവന്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടായിട്ടും ഐ.പി.എസുകാരോ, ഐ.എ.എസ്‌കാരോ, ഒരു ബി.ജെ.പി എം.എല്‍.എയേയോ എം.പിയോ മന്ത്രിയോ ഒന്നും അതില്‍ കാണാത്തതെന്തേ ആവോ?.

അതോ ജനങ്ങള്‍ക്കു നേരെയുള്ള ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെകുറിച്ച് നോട്ട് വെറും കടലാസാകുന്നതിനു മുമ്പ് കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ച ബംഗാളിലെ ബി.ജെ.പി ഘടകത്തിനും ഉത്തരേന്ത്യയിലെ ചില പത്രക്കാര്‍ക്കും മുന്‍കൂട്ടി അറിയാന്‍ പറ്റിയതു പോലെ വല്ല മാന്ത്രിക ശക്തിയും ഇവര്‍ക്കും ലഭിച്ചിരുന്നോ ആവോ. അതോ പതിവു പോലെ നൂറിന്റെ നോട്ടായിരുന്നോ ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്തായാലും പണത്തിനായി ക്യൂവില്‍ നില്‍ക്കാന്‍ ഇന്നാട്ടിലെ പിണങ്ങള്‍ക്ക് ജീവിതം ഇനിയും ബാക്കിയുണ്ട. ആയതിനാല്‍ മീനവിയല്‍ പരുവത്തില്‍ അടുത്തതായി ക്യൂവില്‍ നിര്‍ത്താനുള്ള തീരുമാനത്തിനായി രാജ്യസ്‌നേഹികള്‍ കാത്തിരിക്കുന്നു.

ലാസ്റ്റ് ലീഫ്:
രാജ്യത്തെ അഴിമതി തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കണമെന്ന് ഐസിഐജെ പുറത്തുവിട്ട കള്ളപ്പണക്കാരുടെ(വിദേശത്ത് പണം ഒളിപ്പിച്ചവര്‍) പട്ടികയില്‍ പേരുള്ള ഐശ്വര്യ റായി. ക്യൂ നില്‍ക്കാത്തവരുടെ രാജ്യസ്‌നേഹം വരുന്ന ഓരോ വഴികളേയ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending