Connect with us

Culture

ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍; ചരിത്രം കുറിക്കാന്‍ പെണ്‍പുലികള്‍

Published

on

ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്‍  ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്‍ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും. മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ നേടിക്കൊടുത്ത ടൂര്‍ണമെന്റ് കലാശത്തിലെത്തുമ്പോള്‍ ആദ്യന്തം ത്രസിപ്പിക്കുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോര്‍ഡ്‌സിലെ 26,500 ടിക്കറ്റുകളും വിറ്റഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഫൈനല്‍ ഉയര്‍ത്തുന്ന ആവേശം എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി ആരംഭിക്കുന്നത്.

വനിതാ ക്രിക്കറ്റിലെ 11-ാം ലോകകപ്പ് ജൂണ്‍ 24-ന് ആരംഭിക്കുമ്പോള്‍ എട്ട് ടീമുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒടുവില്‍ അത് രണ്ട് ടീമുകളിലേക്കു മാത്രമായി ചുരുങ്ങുമ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യയും ഏറെക്കുറെ ഒരേ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിന് ആതിഥേയരെന്ന മുന്‍ഗണന ഉണ്ടെങ്കിലും ഗാലറിയില്‍ നിന്നുള്ള പിന്തുണ ഇരുകൂട്ടര്‍ക്കും തുല്യമായിരിക്കും. വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി ‘ഭാരത് ആര്‍മി’ ഗാലറി കൈയടക്കുമ്പോള്‍ വിദേശത്ത് കളിക്കുകയാണെന്ന തോന്നല്‍ മിഥാലി രാജിനും സംഘത്തിനുമുണ്ടാവില്ല. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ സംഘത്തിന് ആത്മവിശ്വാസമേകുമ്പോള്‍ പ്രതികാര ദാഹത്തോടെയുള്ള ഇംഗ്ലീഷ് പെണ്‍പുലികള്‍ കൂടുതല്‍ അപകടകാരികളാവും.

തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചെത്തിയ ഇംഗ്ലണ്ടിനെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യമത്സരത്തില്‍ 35 റണ്‍സിന് വീഴ്ത്തിയത്. സ്മൃതി മന്ദാന (90), പൂനം റാവത്ത് (84), മിഥാലി രാജ് (71) എന്നിവരുടെ മികവില്‍ ഇന്ത്യ 281 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ പേസര്‍ ശിഖ പാണ്ഡെയുടെ രണ്ട് വിക്കറ്റ് പ്രകടനവും ഓഫ്‌സ്പിന്നര്‍ ദീപ്തി ശര്‍മയുടെ മൂന്നു വിക്കറ്റ് നേട്ടവും ഇന്ത്യയക്ക് ജയമൊരുക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലെ ജയം ആധികാരികമായിരുന്നു. എതിരാളികളെ 183 ലൊതുക്കിയ ഇന്ത്യ, സ്മൃതി മന്ദാനയുടെ (106) സെഞ്ച്വറി മികവില്‍ ലക്ഷ്യം കണ്ടു. പാകിസ്താനെതിരെ ബാറ്റര്‍മാര്‍ പതറിയപ്പോള്‍ ബൗളര്‍മാരുടെ മികവാണ് ജയമൊരുക്കിയത്. 169 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെതിരെ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത എക്ത ബിഷ്തിന്റെ മികവില്‍ 95 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നാലാം മത്സരത്തില്‍ ദീപ്തി ശര്‍മയും (78), മിഥാലി രാജും (53) അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ശ്രീലങ്കയെ 10 റണ്‍സിനും നീലപ്പട തോല്‍പ്പിച്ചു.

കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി രുചിച്ചത്. 115 റണ്‍സിന്റെ പരാജയത്തിനു പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനോടും പരാജയമറിഞ്ഞു. എന്നാല്‍, മിഥാലിയുടെ സെഞ്ച്വറി മികവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്റിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ ഇടമുറപ്പിച്ചു.

പ്രാഥമിക റൗണ്ടിലെ തോല്‍വിക്ക് സെമിയില്‍ പകരം വീട്ടിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. 115 പന്തില്‍ 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് പ്രകടനത്തിനു മുന്നില്‍ ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയക്ക് മറുപടിയില്ലാതായി. പേസര്‍മാരായ ഝുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡെയും ഓസീസ് മുന്‍നിരയെ താളം തെറ്റിച്ചപ്പോള്‍ മറ്റു ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നു. 56 പന്തില്‍ 90 റണ്‍സെടുത്ത് അലക്‌സ് ബ്ലാക്ക്‌വെല്‍ ഭീഷണിയുയര്‍ത്തിയെങ്കിലും മിഥാലിയുടെ ബൗളിങ് റൊട്ടേഷന്‍ തന്ത്രങ്ങളില്‍ ഓസ്‌ട്രേലിയ വീണു.

ഇന്ത്യയോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരീക്ഷണം നേരിട്ടെങ്കിലും ജയിച്ചു കയറിയ അവര്‍ നാലാം കിരീടത്തിനായുള്ള മത്സരത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ്. ഇന്ത്യയുടെ ജയങ്ങളെല്ലാം ഡെര്‍ബിയില്‍ ആയിരുന്നു എന്നതിനാല്‍ ലോര്‍ഡ്‌സിലെ അന്തരീക്ഷം പിന്തുണക്കുക ആതിഥേയരെ തന്നെയാവും. 2012-ല്‍ ഇവിടെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നത് മിഥാലിക്കും സംഘത്തിനും പ്രതീക്ഷ പകരുന്നുണ്ട്.
ഒരാള്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ തിളങ്ങുന്നു എന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആത്മവിശ്വാസം പകരുന്ന ഘടകം. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്മൃതി മന്ദാനക്ക് പിന്നീട് മികവിലെത്താന്‍ കഴിയാതിരുന്നപ്പോള്‍ മിഥാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം അവസരത്തിനൊത്തുയര്‍ന്നു.

19-കാരിയായ ദീപ്തി ശര്‍മ ടൂര്‍ണമെന്റില്‍ 200 റണ്‍സ് നേടുകയും പത്ത് വിക്കറ്റെടുക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന വെറ്ററന്‍ താരം ഝുലന്‍ ഗോസ്വാമിയുടെ തിരിച്ചുവരവ് പേസ് അറ്റാക്കിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ ഡെര്‍ബിയിലെ പിച്ചില്‍ സ്പിന്നര്‍മാരും തിളങ്ങി. സെമിയില്‍ ശിഖ പാണ്ഡെക്ക് തന്റെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടും ഹര്‍മന്‍പ്രീത് കൗര്‍ ഒരു പന്തുപോലും എറിയാതിരുന്നിട്ടും സ്പിന്നര്‍മാരെ വെച്ച് കളി ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതേസമയം, ടാമി ബ്യുമണ്ട് (387), ഹിതര്‍ നൈറ്റ് (363), സാറ ടെയ്‌ലര്‍ (351) എന്നീ മൂന്ന് ബാറ്റര്‍മാര്‍ 350-ലധികം റണ്‍സ് കുറിച്ചത് ഇംഗ്ലണ്ടിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
2005-ല്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച മിഥാലി രാജ് ഇത് രണ്ടാം തവണയാണ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കലാശക്കളിയില്‍ നയിക്കുന്നത്. പുരുഷ, വനിതാ ക്യാപ്ടന്‍മാരില്‍ ആര്‍ക്കുമില്ലാത്ത ഈ റെക്കോര്‍ഡ് ചരിത്ര വിജയമാക്കി മാറ്റാനാവും ടീമിന്റെ ശ്രമം. 392 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മിഥാലിക്ക് അതിനു കഴിയട്ടെ എന്നാണ് ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥനയും.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending