Video Stories
അംഗീകരിക്കാനാവില്ല ഭരണ സ്തംഭനം
ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ നിലപാടുകള്‍ സഹ മന്ത്രിമാരില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലും കടുത്ത നീരസമുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വകുപ്പുതല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഇക്കാര്യം പരസ്യമാക്കിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് ഭരണ നിര്‍വഹണം ബാലികേറാ മലയായിരിക്കും. സര്‍ക്കാറില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥപ്പടയാണ് സെക്രട്ടറിയേറ്റില്‍ മനമുരുകിക്കഴിയുന്നത്. മുഷ്ടി ചുരുട്ടിയും കണ്ണുരുട്ടിയും ഉദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യമോഹം വിപരീത ഫലമാണ് വരുത്തിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ ക്രമവിരുദ്ധ നടപടികളെ ഭയന്ന് പ്രധാന ഫയലുകള്‍ ഒപ്പുപതിയാതെ സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് അംഗീകരിക്കാവതല്ല.
സര്‍ക്കാറിന്റെ നിലപാടുകളില്‍ അസംതൃപ്തി വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം ഭരണത്തെ നിശ്ചലമാക്കുന്നുവെന്ന യാഥാര്‍ഥ്യം പ്രതിപക്ഷം അര്‍ഹിച്ച ഗൗരവത്തില്‍ സര്‍ക്കാറിനെ ധരിപ്പിച്ചതാണ്. എന്നാല്‍ വസ്തുതയെ ക്രിയാത്മകമായി കാണാതെ രാഷ്ട്രീയ വിമര്‍ശമായി കാണാനാണ് മുഖ്യമന്ത്രിയുടെ സങ്കുചിത മനസ്സ് താത്പര്യപ്പെട്ടത്. ഇതിന്റെ പരിണിത ഫലമാണ് സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കുന്ന രീതി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തുടരുന്നത് പാര്‍ട്ടിയിലും മുന്നണിയിലും രൂക്ഷമായ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ കുടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘മുണ്ടുടുത്ത മോദി’ എന്നതിനേക്കാള്‍ പിണറായിക്ക് ചേര്‍ന്ന പദം മറ്റൊന്നില്ലെന്ന് സി.പി.ഐയുടെ നിരീക്ഷണം യാദൃച്ഛികമായി കാണാനാവില്ല. ഭരണ വൈകല്യവും വിശ്വാസ്യതക്കുറവും കൊണ്ട് സങ്കീര്‍ണത കുമിഞ്ഞു കൂടിക്കിടക്കുന്ന മന്ത്രിസഭാ-ഉദ്യോഗസ്ഥ ശൃംഖലകളെ മേക്കാന്‍ പാടുപെടുന്ന പിണറായിയില്‍ നിന്ന് ഇതിലും കൂടുതല്‍ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല.
ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തലയിണക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ നേതാവിനോട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ച ‘എല്ലാം ശരിയാകും’ എന്ന പ്രമേയം ഗതികിട്ടാ പ്രേതം പോലെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലാകെയും അലയുകായണെന്നര്‍ഥം. സര്‍ക്കാറുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ‘ഉടന്‍ പരിഹാരമുണ്ടാകും’ എന്ന പല്ലവി തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് തുനിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടെ ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അനാവശ്യമായി കേസെടുക്കുന്നുവെന്നും പരാതിപ്പെട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ട മുഖ്യമന്ത്രിക്കു മുന്നില്‍ പത്തിമടക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ക്കു മുമ്പില്‍വച്ചു അപമാനിച്ചുവെന്നു പരിഭവപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഇന്നലെ വ്യവസായ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതോടെ അണിയറയിലെ കലഹം വീണ്ടും കലാപമായി അരങ്ങത്തെത്തിയെന്നര്‍ഥം.
വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ ഭരണ സ്തംഭനത്തിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. മാത്രമല്ല, പല ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനാവാത്തതിനാല്‍ പല വകുപ്പുകളിലും പ്രധാന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ മിക്കവയും ഫലയലിനുള്ളില്‍ വിശ്രമിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
തദ്ദേശവകുപ്പു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനം താളംതെറ്റിയത് സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് പരാതിപ്പെട്ടത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തി. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നുമുള്ള നിര്‍ദേശവും ജലരേഖയായി. കുത്തഴിഞ്ഞ ഭരണത്തില്‍ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേവലം 26 ശതമാനം മാത്രം ഫണ്ട് വിനിയോഗിച്ച് ഭരണത്തെ നിശ്ചലമാക്കിയ ഇടതു സര്‍ക്കാര്‍ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു കാത്തിരുന്നുകാണാം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories13 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

