Connect with us

Video Stories

അംഗീകരിക്കാനാവില്ല ഭരണ സ്തംഭനം

Published

on

ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ നിലപാടുകള്‍ സഹ മന്ത്രിമാരില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലും കടുത്ത നീരസമുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വകുപ്പുതല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഇക്കാര്യം പരസ്യമാക്കിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് ഭരണ നിര്‍വഹണം ബാലികേറാ മലയായിരിക്കും. സര്‍ക്കാറില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥപ്പടയാണ് സെക്രട്ടറിയേറ്റില്‍ മനമുരുകിക്കഴിയുന്നത്. മുഷ്ടി ചുരുട്ടിയും കണ്ണുരുട്ടിയും ഉദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യമോഹം വിപരീത ഫലമാണ് വരുത്തിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ ക്രമവിരുദ്ധ നടപടികളെ ഭയന്ന് പ്രധാന ഫയലുകള്‍ ഒപ്പുപതിയാതെ സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് അംഗീകരിക്കാവതല്ല.

സര്‍ക്കാറിന്റെ നിലപാടുകളില്‍ അസംതൃപ്തി വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം ഭരണത്തെ നിശ്ചലമാക്കുന്നുവെന്ന യാഥാര്‍ഥ്യം പ്രതിപക്ഷം അര്‍ഹിച്ച ഗൗരവത്തില്‍ സര്‍ക്കാറിനെ ധരിപ്പിച്ചതാണ്. എന്നാല്‍ വസ്തുതയെ ക്രിയാത്മകമായി കാണാതെ രാഷ്ട്രീയ വിമര്‍ശമായി കാണാനാണ് മുഖ്യമന്ത്രിയുടെ സങ്കുചിത മനസ്സ് താത്പര്യപ്പെട്ടത്. ഇതിന്റെ പരിണിത ഫലമാണ് സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കുന്ന രീതി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തുടരുന്നത് പാര്‍ട്ടിയിലും മുന്നണിയിലും രൂക്ഷമായ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ കുടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘മുണ്ടുടുത്ത മോദി’ എന്നതിനേക്കാള്‍ പിണറായിക്ക് ചേര്‍ന്ന പദം മറ്റൊന്നില്ലെന്ന് സി.പി.ഐയുടെ നിരീക്ഷണം യാദൃച്ഛികമായി കാണാനാവില്ല. ഭരണ വൈകല്യവും വിശ്വാസ്യതക്കുറവും കൊണ്ട് സങ്കീര്‍ണത കുമിഞ്ഞു കൂടിക്കിടക്കുന്ന മന്ത്രിസഭാ-ഉദ്യോഗസ്ഥ ശൃംഖലകളെ മേക്കാന്‍ പാടുപെടുന്ന പിണറായിയില്‍ നിന്ന് ഇതിലും കൂടുതല്‍ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തലയിണക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ നേതാവിനോട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ച ‘എല്ലാം ശരിയാകും’ എന്ന പ്രമേയം ഗതികിട്ടാ പ്രേതം പോലെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലാകെയും അലയുകായണെന്നര്‍ഥം. സര്‍ക്കാറുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ‘ഉടന്‍ പരിഹാരമുണ്ടാകും’ എന്ന പല്ലവി തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് തുനിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടെ ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അനാവശ്യമായി കേസെടുക്കുന്നുവെന്നും പരാതിപ്പെട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ട മുഖ്യമന്ത്രിക്കു മുന്നില്‍ പത്തിമടക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ക്കു മുമ്പില്‍വച്ചു അപമാനിച്ചുവെന്നു പരിഭവപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഇന്നലെ വ്യവസായ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതോടെ അണിയറയിലെ കലഹം വീണ്ടും കലാപമായി അരങ്ങത്തെത്തിയെന്നര്‍ഥം.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ ഭരണ സ്തംഭനത്തിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. മാത്രമല്ല, പല ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനാവാത്തതിനാല്‍ പല വകുപ്പുകളിലും പ്രധാന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ മിക്കവയും ഫലയലിനുള്ളില്‍ വിശ്രമിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

തദ്ദേശവകുപ്പു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനം താളംതെറ്റിയത് സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് പരാതിപ്പെട്ടത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തി. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നുമുള്ള നിര്‍ദേശവും ജലരേഖയായി. കുത്തഴിഞ്ഞ ഭരണത്തില്‍ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേവലം 26 ശതമാനം മാത്രം ഫണ്ട് വിനിയോഗിച്ച് ഭരണത്തെ നിശ്ചലമാക്കിയ ഇടതു സര്‍ക്കാര്‍ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു കാത്തിരുന്നുകാണാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

Trending