Connect with us

Video Stories

അംഗീകരിക്കാനാവില്ല ഭരണ സ്തംഭനം

Published

on

ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ നിലപാടുകള്‍ സഹ മന്ത്രിമാരില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലും കടുത്ത നീരസമുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വകുപ്പുതല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഇക്കാര്യം പരസ്യമാക്കിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് ഭരണ നിര്‍വഹണം ബാലികേറാ മലയായിരിക്കും. സര്‍ക്കാറില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥപ്പടയാണ് സെക്രട്ടറിയേറ്റില്‍ മനമുരുകിക്കഴിയുന്നത്. മുഷ്ടി ചുരുട്ടിയും കണ്ണുരുട്ടിയും ഉദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യമോഹം വിപരീത ഫലമാണ് വരുത്തിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ ക്രമവിരുദ്ധ നടപടികളെ ഭയന്ന് പ്രധാന ഫയലുകള്‍ ഒപ്പുപതിയാതെ സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് അംഗീകരിക്കാവതല്ല.

സര്‍ക്കാറിന്റെ നിലപാടുകളില്‍ അസംതൃപ്തി വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം ഭരണത്തെ നിശ്ചലമാക്കുന്നുവെന്ന യാഥാര്‍ഥ്യം പ്രതിപക്ഷം അര്‍ഹിച്ച ഗൗരവത്തില്‍ സര്‍ക്കാറിനെ ധരിപ്പിച്ചതാണ്. എന്നാല്‍ വസ്തുതയെ ക്രിയാത്മകമായി കാണാതെ രാഷ്ട്രീയ വിമര്‍ശമായി കാണാനാണ് മുഖ്യമന്ത്രിയുടെ സങ്കുചിത മനസ്സ് താത്പര്യപ്പെട്ടത്. ഇതിന്റെ പരിണിത ഫലമാണ് സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കുന്ന രീതി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തുടരുന്നത് പാര്‍ട്ടിയിലും മുന്നണിയിലും രൂക്ഷമായ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ കുടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘മുണ്ടുടുത്ത മോദി’ എന്നതിനേക്കാള്‍ പിണറായിക്ക് ചേര്‍ന്ന പദം മറ്റൊന്നില്ലെന്ന് സി.പി.ഐയുടെ നിരീക്ഷണം യാദൃച്ഛികമായി കാണാനാവില്ല. ഭരണ വൈകല്യവും വിശ്വാസ്യതക്കുറവും കൊണ്ട് സങ്കീര്‍ണത കുമിഞ്ഞു കൂടിക്കിടക്കുന്ന മന്ത്രിസഭാ-ഉദ്യോഗസ്ഥ ശൃംഖലകളെ മേക്കാന്‍ പാടുപെടുന്ന പിണറായിയില്‍ നിന്ന് ഇതിലും കൂടുതല്‍ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തലയിണക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ നേതാവിനോട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ച ‘എല്ലാം ശരിയാകും’ എന്ന പ്രമേയം ഗതികിട്ടാ പ്രേതം പോലെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലാകെയും അലയുകായണെന്നര്‍ഥം. സര്‍ക്കാറുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ‘ഉടന്‍ പരിഹാരമുണ്ടാകും’ എന്ന പല്ലവി തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് തുനിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടെ ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അനാവശ്യമായി കേസെടുക്കുന്നുവെന്നും പരാതിപ്പെട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ട മുഖ്യമന്ത്രിക്കു മുന്നില്‍ പത്തിമടക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ക്കു മുമ്പില്‍വച്ചു അപമാനിച്ചുവെന്നു പരിഭവപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഇന്നലെ വ്യവസായ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതോടെ അണിയറയിലെ കലഹം വീണ്ടും കലാപമായി അരങ്ങത്തെത്തിയെന്നര്‍ഥം.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ ഭരണ സ്തംഭനത്തിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. മാത്രമല്ല, പല ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനാവാത്തതിനാല്‍ പല വകുപ്പുകളിലും പ്രധാന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ മിക്കവയും ഫലയലിനുള്ളില്‍ വിശ്രമിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

തദ്ദേശവകുപ്പു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനം താളംതെറ്റിയത് സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് പരാതിപ്പെട്ടത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തി. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നുമുള്ള നിര്‍ദേശവും ജലരേഖയായി. കുത്തഴിഞ്ഞ ഭരണത്തില്‍ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേവലം 26 ശതമാനം മാത്രം ഫണ്ട് വിനിയോഗിച്ച് ഭരണത്തെ നിശ്ചലമാക്കിയ ഇടതു സര്‍ക്കാര്‍ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു കാത്തിരുന്നുകാണാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending