Connect with us

Video Stories

കേരള പൊലീസിന്റെ സംഘ്പരിവാര്‍ ബാധ

Published

on

കേരള പൊലീസിന് അടുത്ത കാലത്തായി ബാധിച്ചിരിക്കുന്ന ‘ഭരണകൂട ഭീകരത’ പിന്തിരിപ്പന്മാരുടെ ആള്‍ക്കൂട്ടമായ സംഘ്പരിവാറിന്റെ മടിയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണോ എന്ന് ബലമായും സംശയിക്കേണ്ടി വന്നിരിക്കുന്നു. നിലമ്പൂരില്‍ രണ്ട് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദികള്‍ നവംബര്‍ 24ന് രാത്രി വെടിയേറ്റു കൊല്ലപ്പെട്ട സഭവവും ദേശീയഗാനം സംബന്ധിച്ച അറസ്റ്റുകളും മതപണ്ഡിതനെതിരെ എടുത്ത കേസുമൊക്കെ കേരള പൊലീസിന് പൊടുന്നനെ എന്തു സംഭവിച്ചു എന്ന ചോദ്യമുയര്‍ത്തുന്നു. പരമാധികാര രാഷ്ട്രത്തിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് 1967ല്‍ പാര്‍ലമെന്റ് പാസാക്കിയ അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട ്(യു.എ.പി.എ) സംസ്ഥാനത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരെ പ്രയോഗിക്കപ്പെടുന്നു. ഭരണ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിംലീഗും സി.പി.ഐയും യൂത്ത്‌ലീഗുമെല്ലാം പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നിരിക്കയാണ്. എന്നാല്‍ കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. സി.പി.എം എതിര്‍ക്കുന്ന കേന്ദ്ര ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങളെല്ലാം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് അനുകൂലമാണെന്നത് വെറും യാദൃച്ഛികമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന നിലയും വന്നിരിക്കുന്നു.

മേയില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും പൊതുവെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പക്ഷത്താണെന്നാണ് അവകാശപ്പെട്ടുവരുന്നത്. ഇതനുസരിച്ചാണ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് പറഞ്ഞത്. പകരം നിയമിച്ചത് സീനിയോരിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിനെയായിരുന്നു. തനിക്ക് ബെഹ്്‌റ ആകാന്‍ കഴിയില്ലെന്നായിരുന്നു മികച്ച സേവന ട്രാക്ക് റെക്കോര്‍ഡുള്ള സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ വൈകാതെ തന്നെ സെന്‍കുമാറിന്റെ പ്രസ്താവനയിലെ ധ്വനി തിരിച്ചറിയപ്പെടുന്ന വിധത്തിലായി സംസ്ഥാന പൊലീസ് സേനയിലെ കാര്യങ്ങളാകെ. നിലമ്പൂര്‍ സംഭവത്തിനു മുമ്പുതന്നെ കാസര്‍കോട്ടെ ഒരു മത പണ്ഡിതനെ വര്‍ഗീയ വൈരം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് കാട്ടി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഏതാണ്ടിതേ കാലത്തുതന്നെയാണ് മലപ്പുറത്തും പാലക്കാട്ടുമായി രണ്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മതവൈരം പ്രസരിപ്പിച്ചത്. എന്നാലിവര്‍ക്കെതിരെ പിണറായിയുടെ പൊലീസ് പെറ്റി കേസുപോലും എടുക്കുകയുണ്ടായില്ല. കൊച്ചി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച മുംബൈ സ്വദേശികള്‍ ചെയ്തത് ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാനെത്തിയവര്‍ക്ക് ഭരണഘടനയനുസരിച്ച് അത് നല്‍കുക മാത്രമായിരുന്നു. മാവോയിസ്റ്റുകളെ പിടിച്ചുകൊണ്ടുവന്ന് പച്ചക്ക് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പറഞ്ഞത് ഭരണകക്ഷിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രനാണ്. എന്നാല്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തില്ലെന്ന അര്‍ഥഗര്‍ഭമായ പ്രസ്താവനയാണ് മുഖ്യമന്ത്രി പരസ്യമായി നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെയും ഈ പൊലീസ് വേട്ട ദൃശ്യമായി. കേരളം ഇതുവരെ കാണാത്ത രീതിയില്‍ സിനിമാശാലക്കകത്തുനിന്ന് രാത്രി പതിനഞ്ചോളം പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ കമലിനെതിരെയും ബി.ജെ.പി യുവജനസംഘടനയായ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വര്‍ഗീയ വിഷം ചീറ്റി മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തിന്റെ വീടിനുനേര്‍ക്ക് പരാക്രമം നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഒരു കേസ് പോലുമെടുക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ കമല്‍ സി ചാവറയെ ഫെയ്‌സ്ബുക്കില്‍ ദേശീയ ഗാനത്തെ അപലപിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സുഹൃത്ത് നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെതുടര്‍ന്ന് കമല്‍ സിക്കെതിരെയും നദീറിനെതിരെയുമുള്ള കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഈ കേസ്. മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചെന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച മുണ്ടൂര്‍ രാവുണ്ണിക്കെതിരെയും കേസെടുത്തത്. ഇതിലെല്ലാം യുവമോര്‍ച്ചക്കാരാണ് പരാതിയുമായി രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട്ട് കുറ്റിയാടിയില്‍ അകാരണമായി രാത്രി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിനെതുടര്‍ന്ന് ദലിത് യുവതി ആത്മഹത്യ ചെയ്തത്. ഗാന്ധിജിയെയും ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരെയും കൊന്ന് വായടപ്പിച്ച സംസ്‌കാരത്തിന്റെ വക്താക്കള്‍ തന്നെയാണ് ഇവിടെ കമലുമാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. ഇതെല്ലാം കേട്ടയുടന്‍ നടപടിയെടുക്കാന്‍ പൊലീസെന്താ സംഘ്പരിവാറിന്റെ കര്‍സേവകരോ. കേരളം ഭരിക്കുന്നത് മോദിയല്ലെന്ന സാമാന്യബോധമെങ്കിലും പൊലീസിനുണ്ടാകേണ്ടിയിരിക്കുന്നു. പിണറായി വിജയന്റെ കേരള പൊലീസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ എസ്.എഫ്. ഐ കുട്ടികള്‍ വേണ്ടി വന്നിരിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് തുണിയുരിഞ്ഞ നാണക്കേടല്ലാതെന്താണ്. കടപ്പുറത്ത് ഭരണകക്ഷിക്കാരനും കിട്ടി ബെഹ്്‌റയുടെ പൊലീസിന്റെ ‘തലോടല്‍’.

പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി കാണുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകള്‍. ഉന്നത ബിരുദധാരികള്‍ അടങ്ങുന്ന കേരള പൊലീസിലെ 20 ശതമാനവും ക്രിമിനലുകളാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വഞ്ചന, മൂന്നാം മുറ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ കാട്ടുന്ന കേരള പൊലീസിനെതിരെ പ്രതിവര്‍ഷം മുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരുള്ള സേനയാണ് നമ്മുടേതെന്ന് കളമശേരിയില്‍ ഗുണ്ടാ കേസ് പ്രതിയായ സി.പി.എം ഏരിയാ സെക്രട്ടറിയെ പിടിക്കാന്‍ പാര്‍ട്ടി ഓഫീസിന് വെളിയില്‍ ചായ കുടിച്ചിരുന്ന കാക്കിധാരികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. ‘ഞങ്ങടെ സര്‍ക്കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് കുട്ടി സഖാക്കളെകൊണ്ട് വിളിപ്പിച്ച കാലം മുഖ്യമന്ത്രിയുടെ മനോവീര്യപ്രസ്താവനയിലുണ്ടെങ്കിലും വി.എസിന്റെ ചോദ്യം മറിച്ചാണ്. എന്തിന്റെ പേരിലായാലും പതിറ്റാണ്ടുകളായി കേരളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ -പൗരാവകാശങ്ങള്‍ക്കും മതേതര സാംകാരിക പരിസരത്തിനും മേലെയാകരുത് സംഘികളുടെയും പൊലീസിന്റെയും തേര്‍വാഴ്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending