Connect with us

Video Stories

വേണ്ടത് ‘ഇന്ത്യത്വ’മാണ്

Published

on

കെ.എന്‍.എ ഖാദര്‍

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നവരെ മാറ്റി നിര്‍ത്താനും വലതുപക്ഷ സവര്‍ണ ശക്തികള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ചെന്നു കൊത്തണ മെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്‍ വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്‍ കോലിട്ടിളക്കിയാല്‍ വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷികത്തകര്‍ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്‍ എന്നിവയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും വര്‍ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാവുകയില്ല.

പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുടെ അജണ്ടയില്‍ തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്‍ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്‍ ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്‍ പെരുമാറുന്നത്. വാസ്തവത്തില്‍ ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.
ഇന്ത്യയിലിപ്പോള്‍ തൊഴില്‍ സമരങ്ങളോ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്‍ത്ഥ പോരാട്ടങ്ങളിലേര്‍പ്പെടലാണ്. വര്‍ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്‍ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര – വിദേശ നയങ്ങളിലും കാര്‍ഷിക – വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്‍ ലയിപ്പിച്ച് വന്‍ കിടക്കാര്‍ക്ക് വായ്പനല്‍കാന്‍ ഉതകും വിധം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്‍ക്ക് മേലില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്‍ ഡോളര്‍ കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്‍ഷിക മേഖല കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നു.

അമേരിക്കയും ഇസ്രാഈലുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. മേലില്‍ തങ്ങള്‍ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്‍ അമേരിക്കക്കും സഖ്യശക്തികള്‍ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്‍ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്‍ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ ‘സംരക്ഷി’ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്‍പ്പെടെയുള്ള ഇടത്തരം സമ്പന്നര്‍ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്‍ വാതില്‍ തുറന്നുവെക്കുക വഴി യഥാര്‍ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്‍ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്‍പ്പം വളരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്‍ മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്‍ കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഴങ്കഥകളാക്കി മാറ്റാന്‍ ഭരണ കക്ഷികള്‍തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്‍ ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്‍ രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ന്യൂനപക്ഷ-ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്‍ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ മെനക്കെടേണ്ടത്. ആ പണി ചെയ്യാന്‍ മത പണ്ഡിതരും അര്‍ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്‍ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending