Video Stories
ഖാഇദേമില്ലത്ത് അവഗണിക്കപ്പെട്ടവരുടെ ശബ്ദം
ഖാഇദെ മില്ലത്ത് (1896 ജൂണ്‍ 05 – 1972 ഏപ്രില്‍ 05) വിടപറഞ്ഞിട്ട് ഇന്ന് 47 വര്‍ഷം
അഡ്വ. അഹമ്മദ് മാണിയൂര്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് അന്തരിച്ചിട്ട് 47 വര്‍ഷം പിന്നിട്ടു. 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈയിലായിരുന്നു അന്ത്യം. ‘രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കേണ്ടുന്ന മതേതരമൂര്‍ത്തിയും പാര്‍ശ്വവല്‍ക്കൃതരുടെ ശബ്ദവും’ എന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എം. ഭക്തവത്സലം വിശേഷിപ്പിച്ച ആ മഹോന്നതന്റെ അന്ത്യത്തോടെ രാജ്യം ഒട്ടുക്കുമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത ഒരു പോരാട്ട ജീവിതമാണ് അവസാനിച്ചത്.
1947ല്‍ ഇന്ത്യാ രാജ്യം വിഭജിക്കപ്പെടുകയും പാകിസ്താന്‍ ഭാഗം പിരിഞ്ഞു പോകുകയും ചെയ്തപ്പോള്‍ ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംകള്‍ അനുഭവിച്ചത് വിരഹ ദുഃഖം മാത്രമായിരുന്നില്ല. കടുത്ത മാനസിക ശാരീരിക പീഢനങ്ങള്‍ക്കും ഇരയായി. ഏകദേശം മൂന്നു മാസത്തോളം വടക്കെ ഇന്ത്യ മുഴുക്കെ കലാപങ്ങളായിരുന്നു. മുസ്‌ലിംകള്‍ വിഭജനവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെട്ടു. അനാഥത്വവും ഒറ്റപ്പെട്ടുത്തലുകളും പരസ്പര വിശ്വാസമില്ലായ്മയും ഗ്രസിച്ച ഒരു പീഢിത സമൂഹമായി അവര്‍ വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ ഒതുങ്ങി.
സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും നടപ്പിലാകുകയും പാകിസ്താന്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഒന്നാം നിരയിലും രണ്ടാം നിരയിലുമുള്ള ഒട്ടുമിക്ക മുസ്‌ലിം നേതാക്കളും കുടുംബങ്ങളും പാകിസ്ഥാനിലേക്ക് പോയി. ഇന്ത്യവിട്ടുപോകാന്‍ തയ്യാറല്ലാതിരുന്ന മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കാനും സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗ് പുനസംഘടിപ്പിക്കാനും ചുമതലപ്പെട്ട ഉത്തര്‍പ്രദേശിലെ ചൗധരി ഖലിക്കുസ്സമാനും പാകിസ്താനില്‍പോയി. 1947 ആഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വേണ്ടി കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയുടെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനത്തില്‍ പ്രസംഗിച്ച നാലു ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു ഖലിക്കുസ്സമാന്‍. ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ദുരിതപൂര്‍ണ്ണമായ അത്തരം ഒരു പരിതോവസ്ഥയിലാണ് 1948 മാര്‍ച്ച് 10ന് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ ദേശീയതലത്തില്‍ മുസ്‌ലിം സമ്മേളനം വിളിച്ചുകൂട്ടിയത്. സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകള്‍ അടക്കമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്ക്‌വേണ്ടി ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും ഉതകുന്ന മതേതര ജനാധിപത്യ രാഷ്ട്രീയ ശാക്തീകരണ പ്രസ്ഥാനം എന്ന ആശയം മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ സമ്മേളനത്തില്‍ മുന്നോട്ടുവെച്ചു. യോഗത്തില്‍ പങ്കെടുത്ത പലരും ആ ആശയത്തെ എതിര്‍ത്തു. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്മായില്‍ സാഹിബിന്റെ വാദം അംഗീകരിക്കപ്പെടുകയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുകയും ചെയ്തു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
76-ാം വയസ്സില്‍ 1972 ല്‍ മരണമടയുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പാര്‍ട്ടി രൂപീകരണവേളയില്‍ അദ്ദേഹം മദ്രാസ് പ്രവിശ്യാ അസംബ്ലി അംഗമായിരുന്നു (1946-1952). 1948 ല്‍ രൂപീകൃതമായ ഭരണഘടനാനിര്‍മ്മാണ സഭയിലും അംഗമായി (1948 – 52). സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് 1946 ല്‍ മദ്രാസ് പ്രവിശ്യ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് 29 സീറ്റുകളില്‍ വിജയിച്ചിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവും ആയി. രാഷ്ട്രീയ നേതാക്കള്‍ മുഹമ്മദ് ഇസ്മയിലിനെ മാതൃകയാക്കണെമെന്ന് എം ഭക്തവത്സലം ആഹ്വാനം ചെയ്തത് അക്കാലത്തായിരുന്നു. പരിശ്രേഷ്ഠ വ്യക്തി എന്നര്‍ത്ഥം വരുന്ന ‘ഗണ്ണിയാതിര്‍കുറിയ’ (ഏമിിശ്യമവേശൃസൗൃശ്യമ) എന്ന ബഹുമതിയും ഇസ്മായില്‍ സാഹിബിന് നല്‍കി. സമൂഹത്തിന്റെ നേതാവ് എന്നര്‍ത്ഥമുള്ള ഖാഇദേമില്ലത്ത് എന്ന വിശേഷണത്തോടെയാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നതും.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുഴുവനും പുതിയ മുസ്‌ലിംലീഗിന് വേരോട്ടം ലഭിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1952 ല്‍ നടന്ന പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയിലേക്ക് അഞ്ച് മുസ്‌ലിംലീഗ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ വന്‍ സാന്നിധ്യം തുടര്‍ന്നുപോരുന്നുണ്ട്. 1960 ല്‍ കെ.എം സീതി സാഹിബ് കേരള നിയമസഭാസ്പീക്കറായതുമുതല്‍ ചില ഇടവേളകളിലൊഴിച്ച് കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരണ പങ്കാളിത്തവും വഹിച്ചുവരുന്നു. 1970 കളുടെ തുടക്കത്തില്‍ പശ്ചിമ ബംഗാളില്‍ മുസ്‌ലിം ലീഗിന് ഏഴ് എം.എല്‍.എമാരുണ്ടായിരുന്നു. ബംഗാളിലെ പ്രമുഖ മുസ്‌ലിംലീഗ് നേതാവ് ചൗധരി അബുതാലിബ് 1971 ല്‍ മുര്‍ഷിദാബാദില്‍നിന്ന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 93716 വോട്ടിന്റെ ഭൂരിപക്ഷവും നേടി. രണ്ടു മാസത്തിനകം അദ്ദേഹം മരണമടഞ്ഞു. ഒറീസ, അസാം, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാന നിയമസഭകളിലും മുസ്‌ലിംലീഗ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍, ബോംബെ, ലഖ്‌നൗ, നാഗ്പൂര്‍, കല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും സാന്നിധ്യമുണ്ടായിരുന്നു. മദ്രാസ് കോര്‍പറേഷനില്‍ മുസ്‌ലിംലീഗിന് ഷെരീഫ്, ഡെപ്യൂട്ടി ഷെരീഫ് പദവികളും ലഭിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ മാസത്തില്‍ ഝാര്‍ഖണ്ഡില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ഒമ്പതു സീറ്റുകള്‍ നേടിയിട്ടുണ്ട്. അവയില്‍ ഒന്ന് തലസ്ഥാന നഗരിയായ റാഞ്ചിക്കടുത്തുള്ള രാം നഗര്‍ മുനിസിപ്പാലിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ദേവ്‌റാം എന്ന അമുസ്‌ലിം ഗിരിവര്‍ഗ നേതാവുമാണ്.
1896 ജൂണ്‍ 5ന് തിരുനല്‍വേലിയില്‍ പേട്ട എന്ന സ്ഥലത്ത് തുകല്‍ വ്യാപാരി കുടുംബത്തിലാണ് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ജനനം. തിരുനല്‍വേലിയിലെ ചര്‍ച്ച് മിഷന്‍ കോളജ് സ്‌കൂള്‍, എം.ഡി.ടി ഹിന്ദു കോളജ്, ട്രിച്ചിയിലെ സെന്റ് ജോസഫ് കോളജ്, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പംതന്നെ വ്യാപാരവും സാമൂഹിക പ്രവര്‍ത്തനങ്ങളും കൂടെ കൊണ്ടുനടന്നു. പതിമൂന്നാമത്തെ വയസില്‍ 1909 ല്‍ സമപ്രായക്കാരോടൊപ്പംചേര്‍ന്ന് തിരുനല്‍വേലിയില്‍ യംഗ് മുസ്‌ലിം സൊസൈറ്റി രൂപീകരിച്ചു. 1918 ല്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്‌ലിസുല്‍ ഉലമ എന്ന സംഘടനക്കു നേതൃത്വം നല്‍കി. 1936 ല്‍ മുഹമ്മദലി ജിന്ന പ്രസിഡന്റായ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. 1945ല്‍ മുസ്‌ലിംലീഗിന്റെ മദ്രാസ് പ്രവിശ്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1952 – 58 കാലത്ത് രാജ്യസഭാംഗമായി. 1962, 67, 71ല്‍ മഞ്ചേരിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ മരിക്കുന്നതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പീഢിത ന്യൂനപക്ഷങ്ങളുടെ പോരാട്ട ശബ്ദമായിരുന്നു. തികഞ്ഞ മതേതരത്വവും അടിയുറച്ച മതവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ വ്യതിരിക്തമായ സവിശേഷത. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ആദരണീയനായി. പെരിയാര്‍, അണ്ണാദുരൈ, കാമരാജ് തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ ശ്രേണിയില്‍പെടുത്തി തമിഴ് ജനത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും ആദരിക്കുന്നു.
മരണശേഷം ആദരസൂചകമായി തമിഴ്‌നാട് ഗവണ്‍മെന്റ് നാഗപട്ടണം ജില്ലക്ക് നാഗാ ഖാഇദെമില്ലത്ത് ജില്ല എന്ന് പേരിട്ടു. ജില്ലകള്‍ക്കും സ്ഥലങ്ങള്‍ക്കും നല്‍കിയിട്ടുള്ള വ്യക്തിനാമങ്ങള്‍ പിന്‍വലിക്കാന്‍ 1997 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഖാഇദെമില്ലത്ത് ജില്ല ഇല്ലാതായി. 2003ല്‍ ചെന്നൈ അണ്ണാശാലയില്‍ ട്രിപ്ലിക്കേനിലെ വല്ലാജാജുമാമസ്ജിദ് അങ്കണത്തില്‍ ഇസ്മായില്‍ സാഹിബിന്റെ ഖബറിടത്തോട്‌ചേര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ‘കന്നിയാ തെന്‍ട്രല്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ മണിമണ്ഡപം’ പടുത്തുയര്‍ത്തി. ചെന്നൈ നന്ദനാമിലുള്ള ഖാഇദേമില്ലത്ത് ഗവണ്‍മെന്റ് വനിതാ കോളജ്, മെടവാക്കം ഖാഇദേമില്ലത്ത് കോളജ്, സിയാല്‍ക്കോട്ടിലെ ഖാഇദേമില്ലത്ത് പബ്ലിക് സ്‌കൂള്‍, ചെന്നൈയിലെ ഖാഇദേമില്ലത്ത് ക്രിക്കറ്റ് അക്കാദമി എന്നിവ അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. 1996 ല്‍ കേന്ദ്ര തപാല്‍ വകുപ്പ് അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പും ഇറക്കി. തമിഴ്‌നാടിനൊപ്പം രാഷ്ട്രീയ തട്ടകമായിരുന്ന കേരളത്തിലും നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആ സ്മരണകള്‍ ഉണര്‍ത്തി നിലകൊള്ളുന്നു. ന്യൂനപക്ഷ ശാക്തീകരണം മുഖ്യ ലക്ഷ്യമാക്കി മുന്നേറുമ്പോഴും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഉലച്ചിലേല്‍ക്കാതെ നിലനിര്‍ത്തിയ മതേതരത്വ സാഹോദര്യ പൊലിമ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മങ്ങലേല്‍ക്കാതെ നിലനിര്‍ത്തിവരുന്നു എന്നതു തന്നെയാണ് ഇസ്മായില്‍ സാഹിബിനുള്ള ഏറ്റവും വലിയ ആദരവും സ്മരണയും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF9 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories21 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

