Connect with us

Video Stories

താമരക്കാരുടെ നക്കാപ്പിച്ചയും അരിവാള്‍ വീഴേണ്ട കുടവും

Published

on

 
കൂപ്പുകൈയ്യുമായി എത്തി ഒടുവില്‍ മണ്‍കുടത്തിലടച്ച ചരിത്രമാണ് സാക്ഷാല്‍ നടേശഗുരുക്കളുടെ ബി.ഡി.ജെ.എസ് എന്ന സംഘ്പരിവാര്‍ ബി ടീമിന്റേത്. ഹണിമൂണ്‍ തീരും മുമ്പേ ഇപ്പോള്‍ കുടത്തില്‍ നിന്നും താമര പുറത്തിട്ട് അരിവാള്‍ കയറ്റണമെന്നാണ് സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ പൂതി. സംഗതി കേരള കാസ്‌ട്രോ എന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടാത്ത പരിഷ്‌കാര ചെയര്‍മാന്‍ മൈക്രോ ഫിനാന്‍സെന്ന പേരില്‍ കിട്ടുന്ന വേദിയിലെല്ലാം പൂട്ടാന്‍ നടന്നിരുന്നെങ്കിലും നാളിതുവരെ ചങ്കന്‍മാരുടെ വിരലനങ്ങാതിരുന്നത് എന്തു കൊണ്ടെന്നത് ഏതാണ്ടൊക്കെ ദേശീയ പാതയിലെ കുഴി പോലെ തെളിഞ്ഞുവന്നുകൊണ്ടിരിക്കയാണ്.
നിലനില്‍പിനായി അപ്പോഴപ്പോള്‍ കാണുന്നവനെയെല്ലാം അപ്പാ എന്നു വിളിക്കുന്ന ടീംസ് ആയതിനാല്‍ ഇനിയിപ്പോ ചെങ്കൊടിക്കു കീഴില്‍ കുടം കമിഴ്ത്തിയാലും അല്‍ഭുതപ്പെടേണ്ട. പാര്‍ട്ടി രൂപീകരിക്കും മുമ്പേ കാസര്‍കോട് നിന്നും പ്രചാരണ ജാഥ തുടങ്ങി തിരുവനന്തപുരം എത്തും മുമ്പേ സംഘികളേക്കാളും വലിയ വര്‍ഗീയതയുമായി കലക്കാനിറങ്ങിവരായതിനാല്‍ കൂടെക്കൂട്ടാന്‍ മുണ്ടുടുത്ത മോദി ടീംസിന് വലിയ പ്രശ്‌നമൊന്നുമില്ല താനും. ന്യൂനപക്ഷങ്ങള്‍ ഏതാണ്ടൊക്കെ വിഴുങ്ങുന്നുവെന്നാരോപിച്ച് മാന്‍ഹോളില്‍ ഇതര സംസ്ഥാനക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചയാളെ പോലും വര്‍ഗീയത പുരട്ടി എരിവ് പകര്‍ന്നത് ടിയാനായിരുന്നു. പിന്നൊന്നുണ്ട് കേരളം മുഴുവന്‍ വല്യക്കാട്ട് സ്വാധീനുമുള്ള പാര്‍ട്ടിയായതിനാല്‍ എങ്ങോട്ട് ചാഞ്ഞാലും ആര്‍ക്കും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുള്ളത് പച്ചപരമാര്‍ത്ഥം. എങ്കിലും കുടം കൈവിട്ടാല്‍ താമര സ്വല്‍പം വാടുമെന്നത് മൂന്നു തരം.
അധികാരത്തിന്റെ ചക്കരക്കുടത്തില്‍ ഏതാണ്ടൊക്കെ നക്കാന്‍ കിട്ടുമെന്ന് കരുതി തന്നെയാണ് ഒരു തട്ടിക്കൂട്ട് പാര്‍ട്ടിയുമായി താമരക്ക് വെള്ളമൊഴിക്കാന്‍ വെള്ളാപ്പള്ളിയും സംഘവും കുടം നിറച്ചത്. എന്നാല്‍ അമ്മാത്തിന്ന് പോരുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ലെന്ന മട്ടില്‍ കയ്യാലപ്പുറത്തായതോടെ പാര്‍ട്ടിയിലിപ്പോ നടേശ ഗുരുവിന്റെ മകന്‍ ഗുരു മാത്രമേ കാര്യമായിട്ടുള്ളൂ.
അതു കൊണ്ടാവണം മെഡിക്കല്‍ കോഴയില്‍ മുഖം നഷ്ടപ്പെട്ട് കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടിയ താമരക്കാര്‍ സ്വന്തം രക്ഷ തേടി നടത്തുന്ന ജനരക്ഷാ യാത്രയില്‍ പേരിനൊരു സ്റ്റാമ്പ് സൈസില്‍ പോലും ഘടക കക്ഷിയായിട്ടു പോലും ബി.ഡി.ജെ.എസുകാരെ അടുപ്പിച്ചിട്ടില്ല. ഇനിയിപ്പോ ഏറെ പക്വത (?) കാണിച്ച് ചരിത്രമിട്ടയാളായതോണ്ട് മുഖ്യനൊപ്പം ചേരാനാണ് നടേശ ഗുരുക്കളുടെ ആഗ്രഹം.
ഇക്കാര്യം ഏതാണ്ട് പരസ്യമായ രഹസ്യമാക്കി പലവുരു അടിയന്‍ അടിയന്‍ എന്ന് പറഞ്ഞ് അങ്ങോട്ടു ചെന്ന് മുഖം കാണിക്കയും ചെയ്തു. തന്നെ ഒപ്പം കൂട്ടിയാല്‍ ഭരണത്തുടര്‍ച്ചയാണെന്ന് കോഴി കൂവും പോലെ ദിനേന വിളംബരം ചെയ്യുന്നുമുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി 2000 കോടി രൂപയുടെ ഉഡായിപ്പ് നടത്തിയെന്നാണ് കാസ്‌ട്രോ സഖാവ് മുമ്പ് പറഞ്ഞിട്ടുള്ളത്. പക്ഷേ ടിയാന് പാര്‍ട്ടിയിലോ, എല്‍ഡിഎഫിലോ ശക്തിയില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
പോരാത്തതിന് കേറിവാ മക്കളെ എന്നും പറഞ്ഞ് കാനം ചേട്ടന്‍ മാടി വിളിക്കുന്നുമുണ്ട്. എന്തിനേയും ഏതിനേയും എതിര്‍ക്കുന്നവരാണെങ്കിലും അല്‍പസ്വല്‍പം വര്‍ഗീയതയൊക്കെ ഉണ്ടെങ്കില്‍ പോന്നോട്ടെയന്ന മട്ടാണ് സാക്ഷാല്‍ സി.പി.ഐക്കാര്‍ക്കു പോലുമിപ്പോള്‍. പക്ഷേ പിള്ളയും പുള്ളയും പോലെ തന്നെ പറയുന്നതത്രയും അനുസരിക്കുന്നതാണ് പാര്‍ട്ടിയിലെ യുവ കേസരികളുടെ രീതിയെന്നതിനാല്‍ നടേശന്‍ ജി പറഞ്ഞിട്ടും കുമ്മനം ജിയും അമിട്ട് ഷാജി ജിയും അവസാന കാലത്ത് വല്ല നക്കാപ്പിച്ചയും തന്നാല്‍ അതുമതി ജി എന്നാണ് മകനും പാര്‍ട്ടിയുടെ എല്ലാമെല്ലാമായ തുഷാര്‍ജി പറയുന്നത്. ഞാന്‍ ജി എന്റെ ചുറ്റുമുള്ള കോര്‍പറേറ്റുകള്‍ ജി എന്നു മാത്രം ചിന്തിക്കുന്ന ഭരണക്കാര്‍ക്കുണ്ടോ ഇവിടെ കാലങ്ങളായി താമര നനക്കാന്‍ മണ്‍കലം ചുമന്നു നടക്കുന്നവന്റെ രോദനമറിയുന്നു.
ഭരണം തുടങ്ങി ഏതാണ്ട് എല്ലാ കോര്‍പറേഷനുകളെയും കുളം തോണ്ടി പരിപ്പെടുത്തിട്ടുണ്ടെങ്കിലും ഇനി രണ്ടു കൊല്ലം കഷ്ടിച്ചുള്ളപ്പോള്‍ ഏതാവത് ബോര്‍ഡ് കോര്‍പറേഷന്‍ ചൂണ്ടയില്‍ കുരുക്കി എറിഞ്ഞാലും കലത്തില്‍ കൊളുത്തുമെന്ന് അമിട്ട് ജിക്ക് വ്യക്തമായി അറിയാം. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പാണ് വിമാനത്തില്‍ വെച്ച് കണ്ണന്താനവുമായി റബ്ബര്‍ വില ചര്‍ച്ച ചെയ്യാറുള്ള ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ഷാജിജി നല്‍കിയിരിക്കുന്ന വാഗ്ദാനം.
എല്ലാ മാസവും ഈ പറഞ്ഞ 15 ദിവസങ്ങളുണ്ടെന്നതിനാല്‍ തുഷാര്‍ജി കാത്തിരിക്കാന്‍ തയാറാണ് താനും. കണ്ണന്താനത്തിനെ മന്ത്രിയാക്കാമെങ്കില്‍ തനിക്ക് നാളികേര വികസനമെങ്കിലും സാധ്യമാക്കാമെന്നാണ് ടിയാന്‍ പറയുന്നത്.
വാഗ്ദാനങ്ങള്‍ പതിവു പോലെ ലഭിക്കുന്നതിനാല്‍ അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാര്‍ജി പ്രഖ്യാപിച്ചതായാണ് പാപ്പരാസികള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാര്‍ജി പറയുന്നു. ഇല്ലെന്നും 5000ത്തിനു അപ്പുറം താമരയില്‍ പതിയില്ലെന്നും അച്ഛന്‍ജി പറയുന്നു. ഇതില്‍ ഏത് ജി വിജയിക്കുമെന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
കാരണം മെഡിക്കല്‍ കോഴ കഴുകാനായി യാത്രക്ക് കോപ്പുകൂട്ടുന്ന കുമ്മനം ജിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി മാന്ദ്യമില്ലെന്ന പ്രചരണം നടത്തണം. മറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മുക്കണം അതിനെന്ത് വഴിയെന്ന് ആരായണം. പുതിയ മേഗാ പദ്ധതി കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയണം. പുതിയ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ ഇറക്കണം, പോരാത്തതിന് യശ്വന്ത് സിന്‍ഹ പറഞ്ഞതിനെ തടയണം, പോരാത്തതിന് കേരളത്തില്‍ നടക്കുന്നതത്രയും ജിഹാദാണെന്ന് കൗസ്വാമി ചാനല്‍ മുതല്‍ സകല ദേശസ്‌നേഹി ചാനലുകളിലും ചര്‍ച്ച നടത്തണം.
ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് കേരളത്തില്‍ 2019ല്‍ താമര പൂത്തുലഞ്ഞു നില്‍ക്കുന്ന സമ്പന്നമായ സ്വ പ്നം കണ്ട് യാത്ര തീരുന്നതു വരെ ഒപ്പിക്കണം. ഇത്രയും ഭാരിച്ച ചുമതലയുള്ളപ്പോള്‍ ഘ ടക കക്ഷിയെന്ന് പറയുന്നവര്‍ക്ക് നക്കാപിച്ച തന്നെ ധാരാളം. അല്ലേലും ഈ എന്‍.ഡി.എ എ ന്നൊ ക്കെ പറയുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച് നടക്കുന്നവര്‍ക്ക് ചുമ്മാ ഒരു പദവിയിരിക്കട്ടെ എന്നു കരുതി തട്ടിക്കൂട്ടിയ സംവിധാനമാണ് കേരളത്തിലെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.
യാത്രക്കു മുമ്പേ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ തൊപ്പിയില്‍ ഒരു കാക്കത്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട് പാചക വാതക വിലയും കുത്തനെ കൂട്ടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കക്കൂസുണ്ടാക്കാനാണെങ്കില്‍ പാചക വാതക വില വര്‍ധനവ് നാടു മുഴുവന്‍ കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനാവാനും സാധ്യതയുണ്ട്.

ലാസ്റ്റ്‌ലീഫ്:
ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ സ്വതന്ത്ര്യ ഡയരക്ടറാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നു പറഞ്ഞാല്‍ ഏതാണ്ടിതുപോലെയൊക്കെയാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending