Connect with us

Video Stories

മാന്നാര്‍ഗുഡി കഥകള്‍

Published

on

പ്രതിഛായ

മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുതും എന്നും കരുതേണ്ടിയിരിക്കുന്നു. ഉരുക്കുവനിതയായ പുരട്ച്ചി തലൈവി ഡോ.ജെ ജയളിത എന്തുകൊണ്ട് ശശികലക്ക് മുമ്പില്‍ ഇങ്ങനെ തരളിതയാവുന്നുവെന്ന് മാത്രമാണ് സുബ്രഹ്മണ്യ സ്വാമിയുടെ കവടിക്കും കുരുട്ടു ബുദ്ധിക്കും ഇനിയും വഴങ്ങാത്തത്. വെറുമൊരു വീഡിയോ കട നടത്തിപ്പുകാരിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായി വളര്‍ന്ന ശശികല നടരാജന്റെ തലയില്‍ കൈവെച്ച് ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ചില കഥകള്‍ തീര്‍ച്ചയായും പറയാനുണ്ട്. കൃത്യം 15 വര്‍ഷം മുമ്പ് ശശികലയെയും ബന്ധുക്കളായ 13 പേരെയും എ.ഐ.ഡി.എം.കെയില്‍ നിന്ന് ജയലളിത നിഷ്‌കരുണം പുറത്താക്കി.

പോയസ് ഗാര്‍ഡനില്‍ തമ്പടിച്ച മാന്നാര്‍ഗുഡി മക്കളെയത്രയും നിഷ്‌കാസിതരാക്കി പിണ്ഡം വെച്ചത് 2011 ഡിസമ്പര്‍ 19ന്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു ഇത്തരം ഒരു നടപടിക്ക് ജയലളിതയെ ഉപദേശിച്ചത്. മുഖ്യമന്ത്രിയുടെ അധികാരത്തിനപ്പുറത്തേക്ക് വളര്‍ന്ന ശശികലയുടെയും ബന്ധുക്കളുടെയും ഇടപെടല്‍ കാരണം പല നിക്ഷേപകരും തമിഴകം ഉപേക്ഷിക്കുന്നുവെന്നാണ് അന്നും പണക്കാരുടെ തേരാളിയായ മോദി ഉപദേശിച്ചത്. തൊട്ടു മുമ്പ് അതിനേക്കാള്‍ വലിയ വിവരങ്ങള്‍ ജയലളിത കേട്ടിരുന്നു. അധികാരം പിടിച്ചടക്കാനായി ശശികലയും മാന്നാര്‍ ഗുഡി ടീമും തന്നെ പതുക്കെ വിഷം കുത്തിവെച്ച് കൊല്ലുന്നുണ്ടെന്നായിരുന്നു കിട്ടിയ വിവരം. പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ അനഭിലഷണീയമായ വിഷ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ശശികല നിയമിച്ച മാന്നാര്‍ ഗുഡിക്കാരായിരുന്നു ജയലളിതയുടെ വാസസ്ഥലമായ പോയസ് ഗാര്‍ഡനിലത്രയും. ജയലളിതയുടെ വിശ്വസ്ത നഴ്‌സ് പോലും ശശികല ടീമായിരുന്നു. അത് ഞെട്ടിച്ച സംഭവമായിരുന്നെങ്കിലും 2012 മാര്‍ച്ചില്‍ ശശികല തിരിച്ചുവരിക തന്നെ ചെയ്തു. എല്ലാത്തിനും മാപ്പ് ചോദിച്ച് ശശികല എഴുതി. തന്റെ കുടുംബക്കാരുടെ ഗൂഢാലോചനയെപറ്റി തനിക്ക് അറിയില്ലെന്ന ആണയിടല്‍ ജയലളിത വിശ്വസിക്കുകയും ചെയ്തു.

ഈ ചെറിയ ഇടവേള ഒഴിച്ചാല്‍ ജയക്കൊപ്പമുണ്ടായിരുന്നു ശശികല. ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശശികലയെ വിവാഹം കഴിച്ചത് തമിഴ്‌നാട് സര്‍ക്കാറില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി താല്‍ക്കാലിക ജോലി നോക്കിയിരുന്ന എം. നടരാജനാണ്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ഉള്ള ജോലിയും പോയി. അങ്ങനെയാണ് വലിയ സിനിമാ തല്‍പരയായ ശശികല വീഡിയോ കസെറ്റ് വാടകക്ക് നല്‍കുന്ന കട ആരംഭിച്ചത്. വൈകാതെ ഒരു വീഡിയോ ക്യാമറ വാങ്ങി വിവാഹച്ചടങ്ങുകളും മറ്റും പകര്‍ത്തുകയും വില്‍ക്കുകയും ചെയ്തു. 1980ല്‍ അടിയന്തരാവസ്ഥ പോയതോടെ നടരാജന് ജോലിയില്‍ തിരികെ കയറാനുമായി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയില്‍ വി.എസ് ചന്ദ്രലേഖ ഐ.എ.എസുമായി നടരാജന് ബന്ധമുണ്ടാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അടുത്ത ബന്ധം സൂക്ഷിച്ച ചന്ദ്രലേഖയിലൂടെ ജയലളിതയുമായി ഭാര്യയെ അടുപ്പിക്കാനുമായി. രണ്ട് സ്ത്രീകളുടെ ഈ കൂടിക്കാഴ്ച തമിഴ്‌നാടിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നതായി.

ജനങ്ങളെ ആകര്‍ഷിക്കുന്ന ജയലളിത അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു. എം.ജി.ആറിന്റെ മരണത്തോടെ ജയലളിതക്ക് കടുത്ത പരീക്ഷണങ്ങളായിരുന്നു. ജാനകിയമ്മയുടെ അനുകൂലികളായ പാര്‍ട്ടിക്കാരില്‍ നിന്ന് ജയക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നു. അതു പക്ഷെ അവസരമായി ഉപയോഗിക്കുകയാണ് ജയ ചെയ്തത്. അങ്ങനെയാണ് 1991ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സുബ്രഹ്മണ്യ സ്വാമി മാന്നാര്‍ ഗുഡി മാഫിയ എന്ന് പേരിട്ട ശശികല കമ്പനി ആരംഭിക്കുന്നത് ഈ സ്ഥാനാരോഹണത്തോടെയാണ്. ജയലളിതയുടെ വാസ സ്ഥലമായ പോയസ് ഗാര്‍ഡനിലേക്ക് 40 പേരെയാണ് ഒറ്റയടിക്ക് ശശികലയുടെ ജന്മനാടായ മാന്നാര്‍ഗുഡിയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയേക്കാള്‍ വലിയ അധികാര കേന്ദ്രമായി മാന്നാര്‍ ഗുഡി ടീം വളര്‍ന്നപ്പോഴാണ് 1996ല്‍ ഭരണം നഷ്ടപ്പെടേണ്ടിവന്നത്. എന്നാല്‍ 1998ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമെന്ന നിലയില്‍ ഭരണ കക്ഷിയായി. അന്ന് പ്രമോദ് മഹാജനും കൂട്ടരും ശശികലയെ പുകച്ചു പുറത്തുചാടിക്കാന്‍ പഠിച്ചതത്രയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, അതാണ് വാജ്‌പേയി മന്ത്രിസഭയുടെ ആയുസ് നഷ്ടപ്പെടുത്തിയതും. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ജയ വോട്ട് ചെയ്തു. 1999ല്‍ ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ശശികല സംഘടിപ്പിച്ച ചായപ്പാര്‍ട്ടിയാണ് വാജ്‌പേയി മന്ത്രിസഭയുടെ വിധി നിശ്ചയിച്ചത്. സോണിയയും ജയയും അന്നു ഒരുമിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച സുബ്രഹ്മണ്യ സ്വാമി ഈ ചായപ്പാര്‍ട്ടിക്ക് ചരട് വലിച്ചു.

ഇതുപോലൊരു മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഏഴിനാണ് ജയക്കൊപ്പം ശശികലയെയും അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. മുപ്പത് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. കളര്‍ ടി.വി കുംഭകോണക്കേസിലായിരുന്നു അറസ്റ്റ്. സുപ്രീംകോടതി വെറുതെവിട്ടു. 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ കോടതി ജയക്കും ശശികലക്കും എതിരെ നാലു വര്‍ഷം തടവും പിഴയും വിധിച്ചു. 100 കോടി രൂപയുടെ പിഴയാണ് ന്യായാധിപന്‍ ജയലളിതക്ക് വിധിച്ചതെങ്കില്‍ 10 കോടി ശശികലയും കണ്ടെത്തേണ്ടിയിരുന്നു. ജയലളിതയുടെ വളര്‍ത്തുപുത്രിയുടെ വിവാഹത്തിലെ ധൂര്‍ത്തിനാണ് ആദ്യം മറുപടി പറയേണ്ടിവന്നത്. ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് കാറില്‍ സഞ്ചരിക്കുക ശശികലയുടെ ഇഷ്ടമായിരുന്നുപോല്‍, വഴിയില്‍ ഒരു ഭൂമി കണ്ട് ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കിയിരുന്നുപോല്‍, അങ്ങനെ ഒരു പാട് വീടുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു പോല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending