Connect with us

News

സൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം: സെമിയിലേക്ക് കൈയെത്തും ദൂരത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

മത്സരം സമനിലയായാലും സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാം

Published

on

ഫാത്തോര്‍ദ: സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഡി-യിലെ നിര്‍ണായക മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി നാളെ രാത്രി 7:30-ന് ഫാത്തോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും. തുടര്‍ച്ചയായ രണ്ട് ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട കളത്തിലിറങ്ങുന്നത്.

മത്സരം സമനിലയായാലും സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാം, എങ്കിലും മൂന്ന് പോയിന്റ് ലക്ഷ്യമിട്ട് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

ഇതിനകം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് നേടി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പില്‍ ഒന്നാമതുണ്ട്. കാറ്റലയുടെ പരിശീലന ശൈലിയുടെ പ്രതിഫലനമായി ടീമിന്റെ കളിയില്‍ നിയന്ത്രണവും ലക്ഷ്യബോധവും വ്യക്തമാണ്. സ്പാനിഷ് സ്ട്രൈക്കര്‍ കോള്‌ഡോ ഒബിയേറ്റ ആദ്യ രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടി ഉജ്ജ്വല ഫോമിലാണ്. ഹുവാന്‍ റോഡ്രിഗസും ബികാഷ് യുമ്‌നവും അടങ്ങിയ പ്രതിരോധ നിര ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങിയിട്ടില്ല.

നാല് ഗോളുകള്‍ നേടി, രണ്ട് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ഈ ടൂര്‍ണമെന്റിലെ മികച്ച ടീമുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.

മറ്റുവശത്ത്, മുംബൈ സിറ്റി എഫ്.സി.യ്ക്കിത് ”ജയിക്കേണ്ടതേ ഉള്ളൂ” എന്ന അവസ്ഥയാണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിനോട് തോറ്റതോടെ അവര്‍ മൂന്നു പോയിന്റുമായി രണ്ടാമതുണ്ട്. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്, അതും മികച്ച ഗോള്‍ മാര്‍ജിനോടെ. ജയത്തില്‍ കുറവൊന്നും മുംബൈയെ പുറത്താക്കും. അതിനാല്‍ പീറ്റര്‍ ക്രാറ്റ്കിയുടെ ടീം ശക്തമായ ആക്രമണത്തോടെയാകും കളത്തിലിറങ്ങുക.

ഇരു ടീമിനും നിര്‍ണായകമായ ഈ മത്സരം കടുത്ത പോരാട്ടമാകുമെന്ന് ഉറപ്പ്.
സെമിയിലേക്ക് കാല്‍വെയ്ക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, മികച്ച പ്രകടനത്തോടെ ആത്മവിശ്വാസം ഇരട്ടിയാക്കാനാണ് ശ്രമിക്കുക.

kerala

സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്

Published

on

കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്‍ത്തകന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്‍കാതിരുന്നാല്‍ ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.

ഇതിനിടെ പ്രശ്‌നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

kerala

മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു

ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

Published

on

ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.

 

Continue Reading

kerala

ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വന്ന പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ മംഗലപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ രാജുവിനെതിരെ പൊലീസ് കേസ് എടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.

വോട്ടു ചോദിച്ച് മടങ്ങുന്നതിനിടെ വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട രാജു, അവര്‍ അകത്തേക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ പിന്നാലെ ചെന്നു കയറിപ്പിടിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വീട്ടമ്മ നിലവിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്തതോടെ പ്രതിയായ രാജു ഒളിവില്‍ പോയെന്നാണ് വിവരം.

 

Continue Reading

Trending