GULF
ഈദ് നല്‍കുന്നത് ഉന്നതമായ സംസ്കാരത്തിന്റെ സന്ദേശം: ഹുസൈന് കക്കാട്
ദുബൈ: വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാ നിരതവുമായ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ടും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന് കക്കാട് പ്രസ്താവിച്ചു. ഈദ് ആഘോഷമെന്നത് കേവല വിനോദങ്ങളില്‍ മുഴുകലോ ആര്‍ഭാടങ്ങളിള്‍ അഭിരമിക്കലോ അല്ലെന്നും പ്രത്യുത, മഹിതമായ ഒരു സന്ദേശത്തെ ഉദ്ഘോഷിക്കുകയും ഉന്നതമായ ഒരു സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മലയാളികള്‍ക്കായി ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹില്‍ ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലോകത്തെ ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു കീര്‍ത്തന മന്ത്രമാണ് ഇന്നുയരുന്നത്. അത് സ്രഷ്ടാവിന്റെ ഏകത്വവും മഹത്വവും പ്രകീര്‍ത്തിക്കുകയും അവനെ സ്തുതിക്കുകയും അവനുമുമ്പില്‍ നിസ്സാരനായ മനുഷ്യന് സര്‍വ്വം സമര്‍പ്പിക്കുന്നതിന്റെയും തക്ബീര്‍ ധ്വനികളാണ്, അദ്ദേഹം തുടര്‍ന്നു. മാനവരാശിക്ക് മാര്‍ഗ്ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച ദിവ്യസന്ദേശമായ വിശുദ്ധ ഖുര്‍ആനിന് സാക്ഷിയായിട്ടാണ് വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുള്ളത്. നിഷ്കളങ്കമായി അനുഷ്ഠിച്ച വ്രതത്തിന്റെ വിശുദ്ധിയില്‍ വിശ്വാസിക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍.
ആചാരം, അനുഷ്ഠാനം, ആഘോഷം തുടങ്ങിയവ ഇസ്ലാമില്‍ കേവലം ഐതിഹ്യത്തിന്റെ പിന്‍ബലത്തിലല്ല, മറിച്ച് വസ്തുതാപരവും ആദര്‍ശപരമായ ഉള്ളടക്കമുള്ളവയുമാണ്. അവബോധവും തിരിച്ചറിവും തത്വദീക്ഷയും ഇസ്ലാമില്‍ പ്രധാനമാണ്. വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നവയാണ്. അക്ഷരജ്ഞാനമില്ലാതിരുന്ന പ്രവാചകന് മുഹമ്മദ് നബി (സ)യോട് വായിക്കാനാണ് ആദ്യത്തെ ഉദ്ബോധനം. ആഴക്കടലിന്റെ അത്യഗാധതയിലും ആകാശത്തിന്റെ അനന്തതയിലും പഠന നിരീക്ഷണങ്ങള്‍ നടത്തുന്ന മനുഷ്യരുടെ മുന്നില്‍പോലും അവരുടെ വൈഞാനിക തൃഷ്ണയെ ഉത്തേജിപ്പിക്കുന്ന ഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നു.
ഇസ്ലാമില്‍ ആഘോഷങ്ങള്‍ രണ്ടെണ്ണമേയുള്ളൂ, ഈദുല്‍ ഫിത്വറും ഈദുല്‍ അദ്’ഹയും. ‘ചെറിയ’ പെരുന്നാള്‍, ‘വലിയ’ പെരുന്നാള്‍ എന്നിവ തിരിച്ചറിയാന്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്ന പേരുകള്‍ മാത്രമാണെന്നും ആഘോഷങ്ങള്‍ക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്ക് വിലക്കിടുകയല്ല ഇസ്ലാം ചെയ്തിട്ടുള്ളതെന്നും പ്രത്യുത പ്രപഞ്ചനാഥന് നിര്‍ണ്ണയിച്ച അതിര്‍വരമ്പുകള്‍ പാലിക്കുക എന്നത് മാത്രമാണ് വിശ്വാസിക്കുള്ള നിര്‍ദേശമെന്നും അദ്ദേഹം വിശദീകരിച്ചു. അതിര്‍വരമ്പുകള്‍ എന്നത്, അതിനകത്തുള്ളവ അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നതോടൊപ്പം അതിനപ്പുറമുള്ളതില്‍നിന്നും അകലം പാലിച്ച് സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതുമാണ്.
വ്രതത്തിലൂടെ വിശ്വാസികള്‍ ആര്‍ജ്ജിക്കുന്നത് നിയന്ത്രണവും ഇച്ചാശക്തിയും തിരിച്ചറിവും സഹാനുഭൂതിയുമാണ്. പട്ടിണിയും ദാരിദ്ര്യവും യുദ്ധങ്ങള്‍ നിമിത്തവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും സഹാനുഭൂതിയോടെ സഹായിക്കാനും അവര്‍ക്കായി നിലകൊള്ളാനും ഇത് വിശ്വാസിയെ പ്രാപ്തമാക്കുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ ബ്ലാക്ക് മാജിക്കോ അന്യഗ്രഹവാസമോ അല്ല ജീവല്‍പ്രശ്നങ്ങളുടെ പരിഹാരം, മറിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള കരുത്ത് നേടാന്‍ സമൂഹത്തിന്റെ പ്രാപ്തമാക്കുന്നതാണ് വ്രതം, അദ്ദേഹം തുടര്‍ന്നു.
30 ദിനരാത്രങ്ങളിലൂടെ നേടിയെടുത്ത സൂക്ഷ്മതയും നിയന്ത്രണവും നന്മയുടെ ശീലങ്ങളും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയണം. ഓരോ ഉദയാസ്തമയങ്ങളും ശ്രദ്ധിക്കുകയും ഘടികാരസൂചിയുടെ ചലനം പോലും നിരീക്ഷിക്കുകയും ചെയ്ത വിശ്വാസിക്ക് സമയത്തിന്റെയും ആയുസ്സിന്റെയും മൂല്യം നഷ്ടപ്പെട്ടുപോവരുത്. നോമ്പ് ഒരു പരിചയായി പരിചയപ്പെടുത്തിയ പ്രവാചകവചനം ഉദ്ദരിച്ചുകൊണ്ട് തന്റെ സുരക്ഷാകവചം നഷ്ടപ്പെടുത്തുന്നവനാവരുത് വിശ്വാസി എന്നദ്ദേഹം ഉണര്‍ത്തി.
മഹത്തായ ഒരു ദാനദര്‍മ്മത്തിനുശേഷമാണ് ഈദ്ഗാഹിലെ പ്രാര്‍ത്ഥന. അനുഷ്ഠാനങ്ങളിലെ പിഴവുകള്‍ക്കുപോലും ദാനധര്‍മ്മങ്ങള്‍ പ്രായശ്ചിത്തമായി നിശ്ചയിച്ച മതമായ ഇസ്ലാമിലെ ആഘോഷങ്ങളും വിശേഷങ്ങളും ദാനദര്‍മ്മങ്ങള്‍ക്ക് കൂടിയുള്ള വലിയ അവസരമാണ്. നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങളും സമയബന്ധിതമായ അനുഷ്ഠാനങ്ങളാണ്. അവസരം ലഭിക്കുമ്പോള്‍ മാത്രം ചെയ്യേണ്ടുന്ന കര്‍മ്മങ്ങളല്ല മതത്തിലെ ആരാധനകളെന്നും മറിച്ച് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് സ്വമേധയാ നല്കുന്ന നികുതിയാണിതെന്നും അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.
മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.
GULF
‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്
മസ്കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.
ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.
പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.
മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.
അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
GULF
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്പതോളം പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര് സ്ത്രീകളും 11 പേര് കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
GULF
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം
അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
അബുദാബി: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.
പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.
കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.
ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്കാരം.
നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്, ഹായ്സ്, ഹൈസ.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala16 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala14 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

