health
യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവം: ‘നിഷ്പക്ഷമായ അന്വേഷണം വേണം, നീതി ഉറപ്പാക്കണം’; പ്രിയങ്ക ഗാന്ധി
പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത്.
പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍, മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് ഒരു സുപ്രധാന അഭയസ്ഥാനമാണ്. നിരവധി സ്‌പെഷ്യാലിറ്റികളുടെ അഭാവത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുമ്പോള്‍ മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു. ഈ പ്രശ്‌നങ്ങള്‍ താന്‍ മുന്‍പും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍പും ഈ സ്ഥാപനത്തില്‍ നിരവധി മെഡിക്കല്‍ അശ്രദ്ധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍, മെഡിക്കല്‍ അശ്രദ്ധ കേസുകള്‍ പരിഹരിക്കുന്നതിനായി,ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കല്‍ അശ്രദ്ധയുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം – പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായും വയനാട്ടിലെ ജനങ്ങള്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കാന്‍ ഇപ്പോഴും പാടുപെടുന്നതിനാല്‍ ഇത് ഒരു അടിയന്തിര ആവശ്യമാണ് എന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു.
health
ഗ്രീഫ് അറ്റാക്ക്: അപ്രതീക്ഷിത ദുഃഖതിരമാലകൾ; തിരിച്ചറിയാനും മറികടക്കാനും അറിയേണ്ടത്
പ്രതിസന്ധി ഘട്ടങ്ങളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
ദുഃഖം അനുഭവപ്പെടുന്നതും അത്തരം സന്ദർഭങ്ങളിൽ ശരീരം പ്രതികരിക്കുന്ന രീതികളും ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാൽ ചില ശാരീരിക–മാനസിക പ്രതികരണങ്ങൾ മിക്കവരിലും സമാനമായി കാണപ്പെടുന്നു. അത്തരത്തിലൊരു അവസ്ഥയാണ് ഗ്രീഫ് അറ്റാക്ക്. ഇത് എന്താണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസിലാക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
എന്താണ് ഗ്രീഫ് അറ്റാക്ക്?
ചില ഓർമ്മകൾ, സ്ഥലങ്ങൾ, മണങ്ങൾ, ചിന്തകൾ എന്നിവ അപ്രതീക്ഷിതമായി ആഴത്തിലുള്ള ദുഃഖം ഉണർത്താം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരിൽ ഇത്തരം അനുഭവങ്ങൾ കൂടുതലായി കാണപ്പെടുന്നു. പെട്ടെന്നുണ്ടാകുന്ന ഈ ദുഃഖതിരമാലകൾ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ചിലപ്പോൾ ശരീരവേദന വരെ സൃഷ്ടിക്കാം. ഭയം, നിയന്ത്രണം നഷ്ടപ്പെടുന്നതുപോലുള്ള തോന്നൽ എന്നിവയും ഇതോടൊപ്പം വരാം. ഈ അവസ്ഥയെയാണ് ഗ്രീഫ് അറ്റാക്ക് എന്ന് വിളിക്കുന്നത്. ശരിയായ പരിശീലനത്തിലൂടെ ഇത്തരം വൈകാരിക പ്രതികരണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും.
ഗ്രീഫ് അറ്റാക്ക് വന്നാൽ എന്ത് ചെയ്യണം?
1. തിരിച്ചറിയുക: ഇത് ഒരു ഗ്രീഫ് അറ്റാക്കാണെന്ന് മനസിലാക്കുക. ഈ ദുഃഖവും പരിഭ്രാന്തിയും താൽക്കാലികമാണെന്നും കടന്നുപോകുമെന്നും സ്വയം ഓർമ്മിപ്പിക്കുക.
2. ശ്വസന വ്യായാമം: 4–7–8 ശ്വസന രീതി പരീക്ഷിക്കുക — 4 സെക്കൻഡ് ശ്വസിക്കുക, 7 സെക്കൻഡ് പിടിച്ചുവയ്ക്കുക, 8 സെക്കൻഡ് നിശ്വസിക്കുക. നാഡീവ്യവസ്ഥ ശാന്തമാക്കാൻ ഇത് സഹായിക്കും.
3. ശരീരചലനം: ശാന്തമായ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ശരീരം മരവിച്ചതായി തോന്നുന്നുവെങ്കിൽ നടക്കുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്യാം. സ്വയം കെട്ടിപ്പിടിക്കുന്നതും ആശ്വാസം നൽകും.
4. ഇന്ദ്രിയങ്ങളെ സജീവമാക്കുക: തണുത്ത വെള്ളം കുടിക്കുക, ഐസ് ക്യൂബ് പിടിക്കുക, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള സുഗന്ധങ്ങൾ മണക്കുക.
5. വികാരങ്ങൾ പ്രകടിപ്പിക്കുക: കരയാൻ മടിക്കേണ്ട. ദുഃഖം പുറത്തുവിടാനുള്ള സ്വാഭാവിക മാർഗമാണിത്. ജേണലിൽ ചിന്തകൾ എഴുതുന്നതും സഹായകരമാണ്.
6. ആശ്വാസ വാക്യങ്ങൾ: “ഞാൻ സുരക്ഷിതയാണ്”, “ഇതും കടന്നുപോകും”, “എനിക്ക് ദുഃഖിക്കാൻ അവകാശമുണ്ട്” തുടങ്ങിയ വാക്യങ്ങൾ ആവർത്തിക്കുക. വിശ്വാസികളാണെങ്കിൽ പ്രാർത്ഥനയും ആശ്വാസകരമാകും.
7. പിന്തുണ തേടുക: വിശ്വസ്തനായ സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ തെറാപ്പിസ്റ്റ് എന്നിവരുമായി സംസാരിക്കുക.
8. സ്വയം പരിചരണം: വിശ്രമിക്കുക, വെള്ളം കുടിക്കുക, സംഗീതം കേൾക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക, വായന, ധ്യാനം, ലഘു വ്യായാമം എന്നിവ ചെയ്യുക.
കാലക്രമേണ ഗ്രീഫ് അറ്റാക്കുകളുടെ തീവ്രത കുറയുകയും നിയന്ത്രിക്കാവുന്നതായി മാറുകയും ചെയ്യും. എന്നാൽ ഇവ പതിവായി സംഭവിക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
health
ഇന്ത്യക്കാർ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരോഗ്യ ചോദ്യങ്ങൾ; ജീവിതശൈലി രോഗങ്ങളോട് ആശങ്ക ഉയർന്നു
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്.
ന്യൂഡൽഹി: പ്രമേഹം മുതൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമാവുന്നതിനൊപ്പം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്. ഈ വർഷവും ഇന്ത്യയിൽ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ചോദ്യങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടവയായിരുന്നു.
ബ്ലഡ് ഷുഗർ, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കക്കല്ല്, വയറുവേദന തുടങ്ങിയ വിഷയങ്ങളാണ് തിരച്ചിലിൽ കൂടുതൽ മുന്നിൽ. ഇന്ത്യക്കാർ കൂടുതലായി ഗൂഗ്ളിൽ അന്വേഷിച്ച മുൻനിര ആരോഗ്യ ചോദ്യങ്ങൾ ഇതാ:
1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?
ഫാസ്റ്റിങ്ങിന് മുൻപ് 70–100 എംജി/ഡിഎൽ, ഭക്ഷണത്തിന് രണ്ട് മണിക്കൂറിനു ശേഷം 140 എംജി/ഡിഎലിൽ താഴെ ആയിരിക്കണം.
2. ഉയർന്ന രക്തസമ്മർദം എന്താണ്?
130/80 എംഎം എച്ച്‌ജി अथവ അതിൽ കൂടുതലായിരിക്കുമ്പോൾ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു.
3. രക്തസമ്മർദം കുറയ്ക്കാനുള്ള വഴികൾ?
ഉപ്പിന്റെ ഉപയോഗം കുറക്കൽ, വ്യായാമം, ഭാരം കുറക്കൽ, പുകവലി–മദ്യപാനം നിയന്ത്രണം എന്നിവ പ്രധാനമാണ്.
4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഉൾപ്പെട്ട ഹൃദയാരോഗ്യകരമായ ഭക്ഷണക്രമവും 150 മിനിറ്റ് വ്യായാമവും ശുപാർശ ചെയ്യുന്നു.
5. പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ?
ആരോഗ്യകരമായ ഭാരം, സമീകൃതാഹാരം, പഞ്ചസാര കുറവ്, വ്യായാമം, സ്റ്റ്രെസ് കുറയ്ക്കൽ, പുകവലി ഒഴിവാക്കൽ എന്നിവ നിർണായകം.
6. വയറുവേദനയ്ക്ക് കാരണമെന്ത്?
ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഭക്ഷണ അലർജി, ഇൻഫെക്ഷൻ എന്നിവയും ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് പോലുള്ള ഗുരുതര കാരണംകളും.
7. താരൻ എങ്ങനെ ഒഴിവാക്കാം?
ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ, വെളിച്ചെണ്ണ, ടീട്രീ ഓയിൽ എന്നിവയിലൂടെ പരിഹാരമുണ്ട്; തുടർന്നാൽ ഡെർമറ്റോളജിസ്റ്റിനെ കാണണം.
8. വയറിളക്കത്തിന് കാരണം?
ബാക്ടീരിയ, വൈറസ്, പരാദങ്ങൾ മൂലമുള്ള അണുബാധകൾ; കൂടാതെ ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത, IBS തുടങ്ങിയവ.
9. കാൻസറിന്റെ ലക്ഷണങ്ങൾ?
ശരീരഭാരം കുറയൽ, സ്ഥിര ക്ഷീണം, ചർമമാറ്റങ്ങൾ, അനിയന്ത്രിത രക്തസ്രാവം, വേദന, വീക്കം, ശ്വസപ്രശ്നങ്ങൾ എന്നിവ.
10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ?
നെഞ്ചുവേദന, വിയർപ്പ്, തോളിലേക്ക്–കൈയിലേക്ക്–കഴുത്തിലേക്ക് വ്യാപിക്കുന്ന വേദന. സ്ത്രീകളിൽ അമിത ക്ഷീണം, കഴുത്ത്–താടി വേദന, ഓക്കാനം എന്നിവയും കാണാം.
ഇതോടൊപ്പം സ്ഥിരമായ ക്ഷീണത്തിന് കാരണമെന്ത്, വയറുവീർക്കാനുള്ള കാരണം, വൃക്കക്കല്ലിന് വഴിയൊരുക്കുന്ന ഘടകങ്ങൾ, ചെറുനാരങ്ങ ചേർത്ത വെള്ളം ഭാരം കുറയ്ക്കുമോ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വൃക്കകൾക്ക് ദോഷമാണോ, ഒരു ദിവസം എത്ര കലോറി കഴിക്കണം, പഞ്ചസാര ചേർക്കാത്ത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാർ ഈ വർഷം ഗൂഗളിൽ വ്യാപകമായി തെരഞ്ഞു.
ഇന്ത്യയിൽ ആരോഗ്യബോധവത്കരണം കൂടുന്നതിന്റെ തെളിവാണിത്, അതേസമയം ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
health
ഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
പ്രഗല്‍ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരണം.
ശരിയായ ഭക്ഷണ ശീലം തിരഞ്ഞെടുത്താല്‍ തന്നെ ആരോഗ്യ പൂര്‍ണമായ ജീവിതം ആസ്വദിക്കാം. ആഹാരം ശരീരത്തിന്റെ മരുന്നാണ്. നമ്മള്‍ മലയാളികള്‍ മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നവരുമാണ്.
വറുത്തതും പൊരിച്ചതും തുടങ്ങി നാവിന് രുചിയുള്ളതെന്തും നമ്മള്‍ ആസ്വദിച്ച് കഴിക്കും. അവിടെ ആരോഗ്യത്തിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല. അതുക്കൊണ്ടു തന്നെ രുചിയും ശീലങ്ങളും മാത്രം നോക്കിയുള്ള ഭക്ഷണം അസിഡിറ്റി, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യമുള്ളത് അതുമാത്രം കഴിച്ചാല്‍ മതിയാകും.
പ്രഗല്‍ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരണം. ഡയറ്റ് എന്നത് മെലിയാനോ, വണ്ണം വയ്ക്കാനോ മാത്രമുള്ളതല്ല. ആരോഗ്യവാനായി ഇരിക്കാന്‍ നാം ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ്.
ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
*പഴങ്ങള്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂ ബെറി, മുന്തിരി, കാന്‍ ബെറി, ആപ്പിള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ.
*കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്‌സിക്കം, വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഉള്ളി എന്നിവയൊക്കെ നീരുവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്.
*പ്രോ ബയോട്ടിക് വിഭാഗത്തില്‍പെടുന്ന ഓട്‌സ്, വാഴപ്പഴം, യോഗര്‍ട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
*കൊഴുപ്പ് ലഭിക്കാന്‍ ഒലിവ് എണ്ണ, കടല്‍ മത്സ്യങ്ങളായ ചൂര, അയല എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ചിയ സീഡ്, ഫ്‌ലാക്‌സീഡ് തുടങ്ങിയവയും സഹായിക്കും.
*വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കണം. കുരുമുളകില്‍ കാണപ്പെടുന്ന പൈപ്പെറിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഗ്രീന്‍ ടീ, മഞ്ഞള്‍ ചേര്‍ത്ത പാല്‍, ജിന്‍ജര്‍ ടീ തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
ഒരു ദിവസത്തെ ഭക്ഷണക്രമം
*പ്രഭാത ഭക്ഷണം
നാരങ്ങ ഇട്ട ചൂട് വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. ഹൈഡ്രെറ്റഡ് ആകാനും ദഹനത്തെ ഉത്തേജിപ്പിക്കാനും പോഷകങ്ങളെ ശരിയായി ആഗിരണം ചെയ്യാനും ഇതു സഹായിക്കും ഫൈബര്‍ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണമാണ് നല്ലത്. മിക്‌സഡ് ഫ്രൂട്ട്‌സ്, നട്‌സ്, ചിയ സീഡ് എന്നിവ ചേര്‍ത്ത ഓട്‌സ് കഴിക്കാം. ഗ്രീക്ക് യോഗര്‍ട്ടും നല്ലതാണ് (ഒരു സ്പൂണ്‍ തേനും കുറച്ചു ഫ്‌ലാക്സീഡും ബെറികളും ചേര്‍ക്കാം). സ്മൂത്തികളും ഉള്‍പ്പെടുത്താം.
*സ്‌നാക്‌സ്
സ്‌നാക്കായി ആപ്പിള്‍, ബദാം മില്‍ക്ക്, മഞ്ഞള്‍ ചേര്‍ത്ത പാല് എന്നിവയില്‍ ഏതെങ്കിലും. വോള്‍നട്ടും നല്ലതാണ്.
*ഉച്ചഭക്ഷണം
ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ് കൊണ്ടുള്ള ചോറ്, കൂടെ പനീര്‍ അല്ലെങ്കില്‍ ചിക്കന്‍. ധാരാളം പച്ചക്കറികള്‍. ചെറിയ ഒരു സാലഡ് (ഒലിവ് എണ്ണയും മിക്‌സഡ് പച്ചക്കറികളും ഉള്‍പ്പെടുന്നത്). കൂടെ ലെമണ്‍ ജ്യൂസും.
*സ്‌നാക്‌സ്
ഉച്ചയ്ക്കുശേഷം സ്‌നാക്കായി ബദാം അല്ലെങ്കില്‍ ഏതെങ്കിലും പഴം.
*അത്താഴം
ദഹനശേഷി കൂടുതലുള്ള ആഹാരങ്ങളാണ് അത്താഴത്തിന് നല്ലത്. വെജിറ്റബിള്‍ സൂപ്പോ പരിപ്പും ചോറ്/ റൊട്ടി എന്നിവയില്‍ ഏതെങ്കിലും നല്ലത്. കിടക്കുന്നതിനു മുന്‍പ് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ഒരു ഗ്ലാസ് പാല്‍ കുടിക്കാം. ഇതു ശരിയായ ഉറക്കത്തിനും ദഹനത്തിനും ശരീരത്തെ ഡി ടോക്‌സിഫൈ ചെയ്യുന്നതിനും സഹായിക്കും.
-
kerala1 day agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala1 day agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
