Connect with us

india

ഗുജറാത്തിൽ 600 വർഷം പഴക്കമുള്ള ദർഗ തകർത്തു; കാവിക്കൊടികൾ സ്ഥാപിച്ചു, 35 പേർ അറസ്റ്റിൽ- വിഡിയോ

മെയ് ഏഴിന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്

Published

on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദര്‍ഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദര്‍ഗ തകര്‍ക്കുകയും ദര്‍ഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് ഏകദേശം 600 ഓളം വര്‍ഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരും ദര്‍ഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദര്‍ഗ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ വലിയൊരു വിഭാഗം നാട്ടുകാരും കുറച്ചുപേര്‍ പുറത്തുനിന്നുള്ളവരുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സിയാസറ്റ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ദര്‍ഗയുടെ ട്രസ്റ്റ് കൈകാര്യം ചെയ്തത് ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നാണ്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ഇമാംഷാ ബാവയുടെയും കുടുംബാംഗങ്ങളുടെയും ഖബറിടം ട്രസ്റ്റിമാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു.

ഇത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും നയിച്ചു’.. അഹമ്മദാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് ഓംപ്രകാശ് ജാട്ട് പറഞ്ഞു. സംഘര്‍ഷത്തില്‍ 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

സമീപകാലങ്ങളിലായി ദര്‍ഗയെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഹിന്ദു വിഭാഗം ഇമാം ഷാഹ് ബാവയെ ‘സദ്ഗുരു ഹന്‍സ്റ്റേജ് മഹാരാജ്’ എന്ന് പുനര്‍നാമകരണം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദര്‍ഗയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഉപവാസ സമരവും നടന്നിരുന്നു. ദര്‍ഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുന്നി അവാമി ഫോറം 2022-ല്‍ പൊതുതാല്‍പ്പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദര്‍ഗയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ക്ഷേത്രമാക്കി മാറ്റുകയാണെന്നും ഇമാം ഷാഹ് ബാവയെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കുകയാണെന്നും മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

india

കശ്മീര്‍ താഴ്‌വരയില്‍ കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില

മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.

Published

on

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്‌നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില്‍ 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില്‍ 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.

Continue Reading

india

മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്

. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.

Published

on

ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന്‍ ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

india

വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍

ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്‌നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.

Continue Reading

Trending