Connect with us

Video Stories

പിണറായി ചോദിച്ചു; എവിടെ നിന്നു കിട്ടി ഈ വിവരം?

Published

on

കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.’മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്ന് ജോലി ചെയ്ത ചന്ദ്രിക ദിനപത്രത്തില്‍ അച്ചടിച്ചു വന്ന സമയവും കാലവും തിരിച്ചറിയുമ്പോള്‍ മാത്രമേ ആ വാര്‍ത്തയുടേയും വാര്‍ത്തയിലെ നിലപാടിന്റെയും ഗൗരവം ഉള്‍ക്കൊള്ളാന്‍ സാധിക്കുയുള്ളൂ. വലിയ റിസ്‌ക്കുള്ള നിലപാട് തന്നെയായിരുന്നു അന്നത്. കേരളത്തിലെ മാധ്യമ രംഗമാകെ അന്ന് മറ്റൊരു വഴിക്ക് ഒഴുകുകയായിരുന്നു. ഭ്രാന്തമായ ഏതോ ആവേശത്തോടെയുള്ള കുത്തൊഴുക്ക്. ചാനലുകള്‍ ഇന്നത്തേത് പോലെ സജീവമല്ലാത്തതിനാല്‍ പത്രങ്ങളായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കഥ ആഘോഷിച്ചത്. ഒരു കഥ പിന്നേയും കഥ.. കഥകള്‍ക്ക്‌മേല്‍ കഥ, എന്നതായിരുന്നു അവസ്ഥ. അത്തരമൊരു ഘട്ടത്തില്‍ വേറിട്ട വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ ഇങ്ങിനെ കത്തികയറുന്നതിനിടക്ക് ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശബ്ദം കേള്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലമായിരുന്നു അത്. സ്വാതന്ത്ര്യ സമരസേനാനിയും ദേശീയതയുടെ ജീവിക്കുന്ന ആള്‍രൂപവുമൊക്കെയായ അദ്ദേഹം ഒരുനാള്‍ തിരുവന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വന്‍ ജനാവലിക്ക് മുന്നിലെത്തിയപ്പോള്‍ ‘ചാരന്‍, ചാരന്‍’ എന്ന മര്‍മ്മരത്താല്‍ സദസ് പ്രകമ്പനം കൊണ്ടെങ്കില്‍ ചാരക്കഥക്കെതിരെ നിലപാട് സ്വീകരിച്ച വെറുമൊരു പത്രക്കാരന്‍ മാത്രമായ ഈ കുറിപ്പുകാരനും പത്രവും ആ വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നതില്‍ ഒരതിശയത്തിനും വകയില്ലായിരുന്നു. വിമര്‍ശനത്തിനും പരിഹാസത്തിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കാനും അന്ന് ചില പത്രങ്ങള്‍ തയ്യാറായി. ചാരക്കേസില്‍ മറിയം റഷീദക്കനുകൂലമായ നിലപാട് സ്വീകരിച്ച പത്രങ്ങളുടെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടക്കുമെന്ന വാര്‍ത്തയായിരുന്നു അത്തരമൊരു തോന്നലിന് കാരണം. ലേഖകന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രചാരണവും അന്ന് ചെവിമാറി ചെവിമാറി സഞ്ചരിച്ചു. മറിയം റഷീദക്ക് വേണ്ടി കേസ് വാദിച്ച തിരുവനന്തപുരത്തെ പ്രസാദ് ഗാന്ധി എന്ന അഭിഭാഷകന്റെ ഓഫീസിനു നേരെ നടന്ന ആക്രമണവും തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒവിന്റെ ചാര നിറത്തിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതുമൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത മാസ് ഹിസ്റ്റീരിയയുടെ പ്രതിഫലനമായിരുന്നു. അതൊക്കെ ഇപ്പോഴും പല രൂപത്തില്‍ തുടരുന്നു. അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാര്‍ത്തയുടെ കാര്യത്തില്‍ അന്ന് അങ്ങിനെയൊരു നിലപാടെടുക്കാന്‍ പ്രേരണയായത്. സത്യത്തിന് എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉടമയുടെ പിന്തുണ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളില്‍ പ്രഥമ സ്ഥാനീയരില്‍ ഒരാളായ പരേതനായ പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയായിരുന്നു അന്ന് ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹം അദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു. ചരിത്ര വായനയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നു. ‘ഒരു മാലിക്കാരനോ, മാലിക്കാരിയോ ചാര പ്രവര്‍ത്തനം പോലുള്ള ചതിയും വഞ്ചനയും കാട്ടി ഇന്ത്യയെ പോലുള്ള ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനാകില്ല. ഇത്തരം ഒരു നീച തിന്മയില്‍ അവര്‍ പങ്കാളികളുമാകില്ല.’ അതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ചാരക്കഥ വ്യാജമെന്ന് പറഞ്ഞതിനെ അക്രമിച്ചവരും അപഹസിച്ചവരും ഒടുവില്‍ പരിഹാസ്യരാകുന്നത് കേരളം കണ്ടു, കേട്ടു. അസീസ് മൗലവിയായിരുന്നു ശരി. അല്ല, അദ്ദേഹത്തിന്റെ അറിവും ബോധ്യവുമായിരുന്നു ശരി. സത്യത്തിന്റെ സൂചി എല്ലാകറക്കങ്ങളും കഴിഞ്ഞ് യഥാസ്ഥാനത്ത് വന്നുനില്‍ക്കുന്നു. അതെ മാധ്യമങ്ങളുടെ ചാരക്കഥ ചാരമായി.
‘..നിഷ മോള്‍ക്ക് ഉടുപ്പും വാങ്ങി മറിയം റഷീദ പോയി’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ അധ്യായം ചന്ദ്രിക പത്രത്തില്‍ ഈ കുറിപ്പുകാരന്‍ ആഘോഷിച്ചത്. മറിയം റഷീദ കേരളത്തിലേക്ക് വരുമ്പോള്‍ അവരുടെ മകള്‍ക്ക് 12 വയസായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ജയില്‍ വാസവും പീഡനങ്ങളും കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നിഷ മോള്‍ക്കായി വാങ്ങിയ ഉടുപ്പുമായി ബന്ധപ്പെടുത്തി നല്‍കിയ ആ വാര്‍ത്തയില്‍ അത്രയും നാള്‍ സ്വീകരിച്ചു പോന്ന നിലപാടുകളത്രയും ചുരുക്കി വിവരിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കനുഭവിച്ച ആഹ്ലാദം അക്ഷരങ്ങളില്‍ ഒതുങ്ങുന്നതല്ല. അതിപ്പോഴും എന്റെ സന്തോഷത്തിന്റെ ഋതുവാണ്. വിജയത്തിന്റെ വസന്തമാണ്. ഇന്നില്ലാത്ത, ഇന്ത്യാവിഷന്‍ ചാനലില്‍ ‘മാധ്യമ പക്ഷത്തെ’ ക്കുറിച്ച് നടന്ന ഒരു ചര്‍ച്ച (31.12.2007ന്) ഓര്‍ക്കട്ടെ, മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിക്കവേ, മുന്‍ ടെക്‌നോപാര്‍ക്ക് സി.ഇ. ഒ.യും പ്രമുഖ ഐ.ടി വിദഗ്ധനുമായ കെ. വിജയരാഘവന്റെ ചോദ്യം മാധ്യമങ്ങള്‍ ആഘോഷിച്ച ചാരക്കഥ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞപ്പോള്‍ എത്രമാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിച്ചു?. ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം ടി.എന്‍ ഗോപകുമാറില്‍ നിന്നാണ് ആ ചോദ്യത്തിന് അന്ന് പ്രതികരണമുണ്ടായത്. നമ്പിനാരായണനെ (ഐ.എസ്.ആര്‍.ഒ ചാരക്കഥയുടെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍. ഈ പീഡന നാളുകളിലെപ്പോഴോ അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മനോനില തെറ്റുക പോലുമുണ്ടായി. ഇന്നദ്ദേഹം കാലത്തിന് മുന്നില്‍ തിളങ്ങി നില്‍ക്കുന്നു) വിളിച്ച് ഞാന്‍ ക്ഷമ ചോദിച്ചിരുന്നു. എന്നായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സ്വകാര്യ മലയാളം ചാനലായ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം തലവന്റെ പ്രതികരണം. ടി.എന്‍.ജിയും അദ്ദേഹത്തിന്റെ ചാനലും അത്രയെങ്കിലും ചെയ്തു. പത്രങ്ങളോ? ചാരക്കഥയുടെ ഗുണഫലം ഏറെ അനുഭവിച്ച രാഷ്ട്രീയക്കാരോ?

കുഞ്ഞമ്മദ് വാണിമേല്‍
( ചന്ദ്രികയുടെ മുന്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍)

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending