Connect with us

Video Stories

ഒരുങ്ങാം, വീടൊരുക്കാന്‍…

Published

on

ഒരു വീടാണ് മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യം. അത് നേടിയെടുക്കുന്നതോ എളുപ്പമല്ലതാനും. വീടൊരുക്കാന്‍ തുടങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തി ഒരുങ്ങിയിരിക്കണം. എന്നാല്‍ മാത്രമേ കയ്യിലൊതുങ്ങുന്ന രീതിയില്‍ ഒരു ഭവനം സ്വന്തമാകൂ. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട് അത്യാവശ്യം ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍
ഭൂമി (പ്ലോട്ട്) തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങുന്നു വീട് നിര്‍മാണത്തിന്റെ ഘട്ടങ്ങള്‍. മറ്റൊരു സൗകര്യവുമില്ലെങ്കിലും മെയിന്‍ റോഡിന്റെ തൊട്ടടുത്ത് തന്നെയായിരിക്കണം സ്ഥലം എന്ന് ശഠിക്കുന്നവര്‍ ഏറെയാണ്. യാത്രാസൗകര്യവും പ്രദര്‍ശന താല്‍പര്യവുമാണ് ഇതിനുപിന്നിലെ പ്രധാന കാരണങ്ങള്‍. എന്നാല്‍, ഇതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട പല കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനം ജല ലഭ്യത തന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കുമുള്ള ദൂരം, സുരക്ഷ, വായുസഞ്ചാരം എന്നീ കാര്യങ്ങള്‍ ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. സ്വസ്ഥതക്ക് തടസ്സമാകുന്ന ശബ്ദമലിനീകരണം, പരിസര ശുചിത്വമില്ലായ്മ എന്നിവയുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

പ്ലാനിംഗ് സുപ്രധാനം
ആസൂത്രണം അഥവാ പ്ലാനിംഗ് ഗൃഹനിര്‍മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ നിര്‍മാണം അനന്തമായി നീണ്ടുപോകും. ധനനഷ്ടവും സമയനഷ്ടവും മാത്രമല്ല, നിര്‍മാണം പൂര്‍ത്തിയായാലും പൂര്‍ണ സംതൃപ്തി ലഭിക്കില്ല എന്നതാണ് പ്ലാനിംഗ് ഇല്ലായ്മയുടെ ഫലം. സ്വന്തമായി ഒരു വീടിനെപ്പറ്റി ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ധാരാളം സ്വപ്‌നങ്ങളുണ്ടാകും. എന്നാല്‍, അവയെല്ലാം സാക്ഷാത്കരിക്കാനാവശ്യമായ പണം കൈവശം ഉണ്ടാകില്ല താനും. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ നല്ലൊരു വീടുണ്ടാക്കാം എന്ന് തീരുമാനിക്കുകയാണ് ചെയ്യേണ്ടത്. യാഥാര്‍ത്ഥ്യമാവില്ലെന്ന് ഉറപ്പുള്ള സ്വപ്‌നം ഉപേക്ഷിക്കുക. പകരം നമ്മുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിട്ടപ്പെടുത്തുക.
വീട്ടില്‍ എന്തെല്ലാം സൗകര്യങ്ങള്‍ വേണമെന്ന കണക്കുകൂട്ടലാണ് ആദ്യം നടത്തേണ്ടത്. ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചനയാവാം. പക്ഷേ, അവരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണോ, പ്രായോഗികമാണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അയല്‍വീട്ടിലേക്ക് നോക്കിയാവരുത് നാം നമ്മുടെ സൗകര്യങ്ങള്‍ നിശ്ചയിക്കുന്നത്.

പ്ലോട്ടിന്റെ ആകൃതി, ചെരിവ്, ചുറ്റുപാട്, വഴി, കാറ്റിന്റെ ദിശ തുടങ്ങി നിരവധി കാര്യങ്ങള്‍ പ്ലാനിംഗിനെ സ്വാധീനിക്കുന്നു. ഒരു വലിയ ചതുരം വരച്ച് അതിനുള്ളില്‍ കുറെ ചതുരങ്ങളിട്ടു കൊണ്ടുള്ള പരമ്പരാഗത പ്ലാനുകളെ ആശ്രയിക്കുന്നതിനു പകരം പ്ലോട്ടിന് അനുയോജ്യമായ പ്ലാനുകള്‍ തെരഞ്ഞെടുക്കാം. കേരളത്തിലെ കാലാവസ്ഥയില്‍, ശരിയായ രീതിയില്‍ വേണ്ട വിധത്തില്‍ പ്ലാന്‍ ചെയ്ത് നിര്‍മിച്ച വീട്ടില്‍ എയര്‍ കണ്ടീഷന്‍ ആവശ്യമായി വരുന്നില്ല എന്ന കാര്യം മനസ്സിലാക്കുക.
കിണറും തറയും
പ്ലോട്ട് നിശ്ചയിച്ചതിനു ശേഷം വീടുപണിക്കു മുമ്പായി ചെയ്തു തീര്‍ക്കേണ്ട പ്രധാന കാര്യമാണ് കിണറു കുഴിക്കല്‍. വീടുപണിക്കാവശ്യമായ വെള്ളത്തിന് കഷ്ടപ്പെടേണ്ടിവരില്ല എന്നതാണ് അതിന്റെ വലിയ മെച്ചം. കിണര്‍ കുഴിച്ചതില്‍നിന്ന് പശിമയും ഈര്‍പ്പവുമില്ലാത്ത മണ്ണ് തറ നിറക്കാനും ഉപയോഗിക്കാം. മറ്റൊരു കാര്യം ചുറ്റുവട്ടം ക്രമീകരിക്കലാണ്. വീടുപണിക്കു മുമ്പുതന്നെ ലാന്റ്‌സ്‌കേപ്പിംഗ് തുടങ്ങാം. മുറ്റത്തും പാര്‍ശ്വങ്ങളിലും അനുയോജ്യമായ മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചാല്‍ പണി തീരുമ്പോഴേക്കും തണല്‍ ലഭിക്കുന്ന ഉയരത്തില്‍ അവയില്‍ ചിലതെങ്കിലും വളര്‍ന്നു കൊള്ളും.
തറ കീറുമ്പോള്‍ മണ്ണ് ഇരുവശത്തും പരത്തിയിടാതെ ഉള്‍വശത്തേക്ക് മാത്രം ഇട്ടാല്‍ തറ നിറക്കാനാവശ്യമായ മണ്ണ് കുറെ ലാഭിക്കാം. അത്യാവശ്യം ഉറപ്പുള്ള മണ്ണാണെങ്കില്‍ വീടിന് തറക്കുമുകളില്‍ ബെല്‍ട്ട് (പ്ലിന്ത് ബീം) കൊടുക്കേണ്ടതില്ല. ഇന്ന് വീട് നിര്‍മിക്കുകയാണെങ്കില്‍ ബെല്‍ട്ട് നിര്‍ബന്ധമാണെന്ന ഒരു ധാരണ വ്യാപകമാണ്. തെറ്റായ ധാരണമൂലമാണ് ധനനഷ്ടമുണ്ടാക്കുന്ന ഈ സംഗതി വ്യാപകമായിട്ടുള്ളത്. മണ്ണിന് ഉറപ്പുണ്ടെങ്കില്‍ ബെല്‍ട്ട് ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. തറയുടെ നിര്‍മാണം ഒരേ നിരപ്പിലായിരിക്കണം. ഇല്ലെങ്കില്‍ ഫ്‌ളോറിംഗ് ചെയ്യുന്ന സമയത്ത് വിലയേറിയ മണല്‍ തറയിലെ ഉയര്‍ച്ച താഴ്ചകള്‍ പരിഹരിക്കാന്‍ ഉപയോഗിക്കേണ്ടിവരും. തറ നിരപ്പാണോ എന്ന് പരിശോധിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ.

ലളിതമാണ് മനോഹരം
ലളിതമായ, അനാവശ്യമായ ഏച്ചുകെട്ടലുകളും മറ്റുമില്ലാത്ത വീടാണ് മനോഹരം. 1990-കളുടെ അവസാന കാലത്ത് മനോഹരമായി നിര്‍മിക്കപ്പെട്ട പല വീടുകളും ഇന്നു നോക്കുമ്പോള്‍ മോശമായി തോന്നാറില്ലേ? ട്രെന്‍ഡുകളും ഫാഷനുകളും ഓരോ കാലത്തിനുമനുസരിച്ച് മാറും. അതിനാല്‍, എപ്പോഴും സ്റ്റാന്‍ഡേഡ് ആയി തോന്നുന്ന തരത്തിലുള്ള ഡിസൈന്‍ ആണ് നല്ലത്.
വീട് നിര്‍മാണത്തിന്റെ ചെലവ് തറവിസ്തീര്‍ണത്തിനനുസരിച്ച് ഗണ്യമായി വര്‍ധിക്കുന്നു. അതിനാല്‍ അത്യാവശ്യമുള്ള സ്ഥലത്തു മാത്രം നിര്‍മിക്കുക. അതുപോലെ, നിര്‍മിക്കുന്ന സ്ഥലത്തിന്റെ ഓരോ ഇഞ്ചും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കണം. അനാവശ്യമായ ഇത്തിരി സ്ഥലം പോലും വീടിനുള്ളില്‍ ഉണ്ടാവരുത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം വായുസഞ്ചാരം ലഭ്യമാക്കുക എന്നതാണ്. വീടിന് മൊത്തത്തിലും ഓരോ മുറിക്ക് പ്രത്യേകമായും വായു സഞ്ചാരം ലഭിക്കുന്ന തരത്തിലായിരിക്കണം നിര്‍മാണം. ജനല്‍, വാതില്‍ തുടങ്ങിയ തുറപ്പുകളുടെ നിര്‍മാണം നേര്‍രേഖയിലായിരിക്കണം. വായുസഞ്ചാരം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.

ബജറ്റില്‍ തുടങ്ങുക
ബജറ്റ് ആദ്യമേ തീരുമാനിക്കുക. നിര്‍മ്മാണത്തിന്റെ ഒരു ഘട്ടമെത്തുമ്പോഴേക്കും കണക്കുകൂട്ടിയ തുക തീര്‍ന്നുപോയെന്ന് പലരും പരാതി പറയുന്നതു കാണാം. നിര്‍മാണ വസ്തുക്കളുടെ വില, പണി പൂര്‍ത്തിയാകാന്‍ എടുക്കുന്ന സമയം, കൂലി എന്നിവ മനസ്സില്‍ കണ്ടുവേണം ബജറ്റ് നിശ്ചയിക്കേണ്ടത്. ഇതിന് ഏറ്റവു നല്ലത് സമീപത്ത് ആ പ്രദേശങ്ങളില്‍ പൂര്‍ത്തിയായ ഏതെങ്കിലും വീട്ടുടമയോട് അന്വേഷിക്കുകയാണ്. നല്ല കോണ്‍ട്രാക്ടര്‍, തൊഴിലാളികള്‍, നിര്‍മാണ സാമഗ്രികളുടെ ലഭ്യത, ചെലവ് തുടങ്ങിയ വിവരങ്ങള്‍ ഏറെക്കുറെ അവരില്‍ നിന്നു ലഭിക്കും. ഇപ്പോള്‍ നിര്‍മാണത്തിന്റെ പകുതിയിലധികവും കൂലി ആയതിനാല്‍ ആ ഇനത്തിലുള്ള പാഴ്‌ചെലവ് കുറക്കാനും അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനും ഇതുകൊണ്ടു കഴിയും.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയരുത്

കരാര്‍ കൊടുക്കുകയാണെങ്കില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്്. പറയുന്ന തുകയിലെ ലാഭം മാത്രം കണ്ട കരാര്‍ നല്‍കരുത്. അവര്‍ നിര്‍മിക്കുന്ന വീടിന്റെ മികവ്, അതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ, ജോലിക്കാരുടെ വൈദഗ്ധ്യം തുടങ്ങിയവ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കരാറുകാരന്‍ മുമ്പ് നിര്‍മിച്ചിട്ടുള്ള വീടുകള്‍ കാണുന്നതും അവിടുത്തുകാരുമായി ആശയവിനിമയം നടത്തുന്നതും നല്ലതാണ്. വഞ്ചിക്കപ്പെടാതിരിക്കാനും സമയബന്ധിതമായി ജോലി തീരാനും ഇത് ഗുണകരമാവും. ജോലി കൈമാറുമ്പോള്‍ വ്യവസ്ഥകളും ഉപാധികളും പ്രതിപാദിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെക്കാന്‍ മറക്കരുത്. ഭാവിയില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. വ്യക്തിബന്ധത്തിന്റെയോ മറ്റോ പേരില്‍ ഇത് ചെയ്യാതിരുന്നാല്‍, തിരിച്ചടിയേറ്റാല്‍ നിശ്ശബ്ദം സഹിക്കേണ്ടതായി വരും.

ആവശ്യവും അനാവശ്യവും
ചെറിയ വീടാണ് വെക്കുന്നതെങ്കില്‍ ലിന്റല്‍ വാതില്‍, ജനല്‍, വെന്റിലേറ്റര്‍ തുടങ്ങിയ തുറസ്സുകള്‍ക്കു മുകളില്‍ മാത്രം ചെയ്താല്‍ മതിയാവും. അങ്ങനെ പോരെന്ന് പലരും പറയുമെങ്കിലും അതിന് പ്രായോഗികവും ശാസ്ത്രീയവുമായ അടിത്തറയില്ല. അതുപോലെ ചുവര്‍ പടവിനുള്ള ചെങ്കല്ല് യന്ത്രം ഉപയോഗിച്ച് കട്ട് ചെയ്ത് ഉപയോഗിച്ചാല്‍ പല തരത്തിലും അത് ലാഭകരമാവും. മെഷീന്‍ കട്ട് ചെയ്യാന്‍ ചെലവല്‍പം കൂടുമെങ്കിലും പ്ലാസ്റ്ററിംഗ് (തേപ്പ്), പെയിന്റിംഗ് എന്നിവ ഒഴിവാക്കാം. വീടിന് ഒരു ആഢ്യത്വം കൈവരാനും ഇത് നല്ലതാണ്. പടവ് നടത്തുമ്പോള്‍ നല്ല രീതിയില്‍ തന്നെ ആയിരിക്കണമെന്നു മാത്രം. വീടിനു ചുറ്റും സണ്‍ഷേഡ് നല്‍കുന്നതിനു പകരം ജനലുകള്‍ക്ക് മുകളില്‍ മാത്രമാക്കിയാല്‍ ചെലവ് വളരെ കുറക്കാമെന്നു മാത്രമല്ല കാണാന്‍ ഭംഗിയുമാണ്.
മെയിന്‍ വാര്‍പ്പില്‍ കോണ്‍ക്രീറ്റിന്റെ അളവ് കുറക്കാനായി ഫില്ലര്‍ സ്ലാബ് എന്ന ഒരു രീതി ഇപ്പോള്‍ അവലംബിക്കപ്പെടുന്നുണ്ട്്. സ്ലാബുകള്‍ക്കിടയില്‍ ഓടുകളോ, കനംകുറഞ്ഞ മറ്റുവസ്തുക്കളോ വെച്ചുകൊണ്ടുള്ള രീതിയാണിത്. വാര്‍പ്പിന്റെ മുപ്പത് ശതമാനത്തിലധികം ഇതുവഴി ലാഭിക്കാം. ഇതുകൊണ്ട്് കോണ്‍ക്രീറ്റിന് ബലംകുറയില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മാത്രവുമല്ല, ഇടയില്‍ വെക്കുന്ന ഓട് ശ്രദ്ധയോടെ വിന്യസിച്ചാല്‍ താഴെനിന്ന് നോക്കുമ്പോള്‍ മനോഹരമായി തോന്നും. ഈ രീതിയില്‍ സീലിംഗ് പ്ലാസ്റ്റര്‍ ചെയ്യാതെ പെയിന്റ് ചെയ്താല്‍ മാത്രം മതിയാവും. ചൂട് കുറക്കാനും ഇത് സഹായകമാണ്.

മുറ്റത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. ഗുണത്തിന്റെ എത്രയോ ഇരട്ടി ദോഷമാണ് അതുകൊംണ്ട്് ഉണ്ടാകുന്നത്. വേനല്‍ക്കാലത്ത് ചൂടുകൂടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ കുഴപ്പം. മഴ പെയ്യുമ്പോള്‍ വെള്ളം നേരിട്ട് ഭൂമിയിലേക്ക് ഇറങ്ങാത്തതിനാല്‍ വേനല്‍ക്കാലത്ത് കിണറ്റില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നു. ഇളംനിറത്തിലുള്ള കട്ടകളാണ് പാകുന്നതെങ്കില്‍ വെയിലുള്ള സമയങ്ങളില്‍ അത് കണ്ണിന് കുത്തലുണ്ടാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending