Connect with us

Video Stories

വരുമോ വീണ്ടും ആ വെള്ളിയാഴ്ച

Published

on

എം.സി വടകര

എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില്‍ ഒത്തുചേരുകയും എല്ലാ മാര്‍ക്‌സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിശേഷിച്ചൊരു കാരണവുമില്ലാതെ പി.കെ വാസുദവന്‍ നായര്‍ രാജിവെച്ചിറങ്ങിപ്പോയ ശൂന്യതയെ നേരിടേണ്ടിവന്നപ്പോഴാണ് ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട അവസരം സംജാതമായത്. പഞ്ചാബിലെ ഭട്ടിന്‍ഡായില്‍ ചേര്‍ന്ന സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു പതിവ് പ്രമേയത്തില്‍ തൂങ്ങിപ്പിടിച്ച് കൊണ്ടാണ് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ മരീചിക തേടി പി.കെ.വി മുഖ്യമന്ത്രി പദം വിട്ടൊഴിഞ്ഞത്. ഹിമാലയന്‍ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് സി.പി.ഐക്ക് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിരിക്കണം. കമ്യൂണിസ്റ്റ് ഐക്യം നടന്നതുമില്ല, സി.പി.ഐക്കാരന്‍ പിന്നീടൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതുമില്ല. പി.കെ.വിയുടെ ബലിദാനം വെറുതെയായി. ഭരണശൂന്യത കളിയാടിനിന്ന കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളിയാണ് നേതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടാത്ത ഒരു മന്ത്രിസഭയായിരുന്നു ലക്ഷ്യം. സൂചിത്തുളയില്‍കൂടി ഒട്ടകം കടന്നാലും തങ്ങള്‍ പരസ്പരം യോജിക്കുകയില്ലെന്ന് വാശിപിടിച്ചുനില്‍ക്കുന്ന ഈ ജനായത്ത കക്ഷികളെ എങ്ങനെ ഒന്നിപ്പിക്കാന്‍ കഴിയും? ഐ കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയാവുന്നതിനെ യു കോണ്‍ഗ്രസുകാരന്‍ ഒരിക്കലും സഹിക്കില്ല. കെ.എം മാണിയുള്ള മുന്നണിയില്‍ പി.ജെ ജോസഫിനെ കണികാണാന്‍ കിട്ടില്ല. എന്‍.സി.പിയുള്ള മുന്നണിയില്‍ എസ്.ആര്‍.പി ചേരുന്ന പ്രശ്‌നമേയില്ല. ആലോചനകള്‍ മുട്ടിനില്‍ക്കുമ്പോഴാണ് ഒരു വടക്ക് നോക്കിയന്ത്രത്തിന്റെ സൂചി പോലെ എല്ലാ കണ്ണുകളും സി.എച്ച് മുഹമ്മദ് കോയയിലേക്കു തിരിഞ്ഞത്.

നിയമസഭാസ്പീക്കറായ ചാക്കീരി അഹമ്മദ് കുട്ടിയും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയസ് തിരുമേനിയും അതിനുള്ള തറയൊരുക്കങ്ങള്‍ നടത്തി. പ്രഗത്ഭനായ മന്ത്രി, നിഷ്പക്ഷനായ സ്പീക്കര്‍, അതുല്യനായ ചെസ് കളിക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌നായിരുന്നു ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്. പ്രായോഗിക രാഷ്ട്രീയത്തില്‍ മിടുക്കനായ ചാക്കീരി പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്നു. ബിഷപ്പ്ഹൗസില്‍നിന്നും സ്പീക്കറുടെ വസതിയില്‍നിന്നും നിരന്തരമായ ടെലിഫോണ്‍ കോളുകള്‍ വന്നും പോയും കൊണ്ടിരുന്നു. കെ. കരുണാകരനെയും കെ.എം മാണിയേയും എ.കെ ആന്റണിയേയും ചാക്കീരി നേരില്‍കണ്ട് സംസാരിച്ചു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം ബന്ധപ്പെട്ട് തന്റെ ശ്രമങ്ങള്‍ക്ക് ആശീര്‍വാദം നേടി. ചക്രവാളത്തില്‍ മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുസ്്‌ലിംലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അടിയന്തരമായി തിരുവനന്തപുരത്ത് ചേര്‍ന്നു. ‘മാന്യമായ പിന്തുണയും വ്യക്തമായ ഭൂരിപക്ഷവുമുണ്ടെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയില്‍ ഒരു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാന്‍ ലീഗ് കൗണ്‍സില്‍ സി.എച്ചിന് അനുമതി നല്‍കി.
അപകടം മണത്തറിഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു തുടര്‍മന്ത്രിസഭ വരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിനോക്കി. തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഒരു സര്‍ക്കാറുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒക്ടോബര്‍ ഏഴാം തിയ്യതി ഇ.എം.എസ് നമ്പൂതിരിപ്പാട് രണ്ട് തവണ എ.കെ ആന്റണിയെ സംഭാഷണത്തിനായി ക്ഷണിച്ചു. ആ ക്ഷണം ആന്റണി ഇടംകൈ കൊണ്ട് തട്ടിക്കളഞ്ഞു. ടെലിഫോണിലൂടെ വീണ്ടും വിളിച്ചപ്പോള്‍ ആന്റണി പറഞ്ഞു. ‘ഇനി നമ്മള്‍ തമ്മില്‍ രാഷ്ട്രീയ ഐക്യ ചര്‍ച്ചയില്ല’. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു സംഘം പാലായിലേക്ക് പോയെങ്കിലും അതും നടന്നില്ല. സംഭവങ്ങളുടെ സിരാകേന്ദ്രം രാജ്ഭവനിലേക്ക് നീങ്ങി.

കോണ്‍ഗ്രസ് (ഐ) നേതാവ് കെ. കരുണാകരന്‍, പ്രൊഫ കെ.എം ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ്, എന്‍.ഡി.പി നേതാവ് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള, സുന്ദരേശന്‍ നായര്‍, പി.എസ്.പി നേതാവ് സി.എം സുന്ദരം, എന്‍. ബാലകൃഷ്ണന്‍, ജനതാപാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്‍, എം.പി വീരേന്ദ്രകുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ജോസഫ്, ടി.എസ് ജോണ്‍ എന്നിവര്‍ രാജ്ഭവനില്‍ വെവ്വേറെയായി ഗവര്‍ണറെ കണ്ട് സംഭാഷണം നടത്തി. ഏറ്റവുമൊടുവിലാണ് കെ.പി.സി. സി പ്രസിഡണ്ട് എ.കെ ആന്റണി ഗവര്‍ണറെ കണ്ടത്. തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി.എച്ച് മുഹമ്മദ് കോയക്ക് പിന്തുണ നല്‍കുന്നു എന്ന വിവരം ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരന്‍ ഗവര്‍ണറെ ഔപചാരികമായി അറിയിച്ചു. തൊട്ടുപിന്നാലെ പി.ജെ ജോസഫും ഗവര്‍ണറെ കണ്ട് കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബോധ്യപ്പെടുത്തി.

വൈകുന്നേരം 6 മണി. ക്ലിഫ്ഹൗസില്‍ സി.എച്ചിന്റെ പത്ര സമ്മേളനം. താന്‍ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറായിരിക്കുന്ന വിവരം അദ്ദേഹം പത്രക്കാരെ അറിയിച്ചു. ‘ഭൂരിപക്ഷമുണ്ടെന്ന വിവരം ഗവര്‍ണറെ അറിയിക്കും. ബാക്കി കാര്യങ്ങള്‍ നാളെ പറയാം.’ അതും പറഞ്ഞ് സി.എച്ച് രാജ്ഭവനിലേക്ക് പുറപ്പെട്ടു, ഗവര്‍ണറെ കണ്ട് വിവരമറിയിക്കാന്‍. രാത്രി 7 മണി; സി.എച്ച് മുഹമ്മദ് കോയ, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, കെ.എം മാണി, കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരോടൊപ്പം രാജ്ഭവനിലെത്തി. കാപ്പിയും കശുവണ്ടിയും നല്‍കി ഗവര്‍ണര്‍ അവരെ സ്വീകരിച്ചു. ഒരു മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് സി.എച്ച് ഗവര്‍ണറെ ബോധ്യപ്പെടുത്തി.

രാത്രി 8 മണി: എ.കെ ആന്റണിയുടെ കാര്‍ രാജ്ഭവനു മുന്നിലെത്തി. പത്രക്കാര്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കെ ‘കോണ്‍ഗ്രസ് പാര്‍ട്ടി സി.എച്ചിന് പിന്തുണ നല്‍കുന്നു എന്ന് ആന്റണി ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തു. കരിമുകിലുകള്‍ നീങ്ങി, ആകാശം തെളിഞ്ഞു. ചാക്കീരിയുടെ ചാണക്യ തന്ത്രം വിജയപ്രദമാവുകയായിരുന്നു. എല്ലാവരും പിറ്റേ ദിവസം നടക്കാനിരിക്കുന്ന ചരിത്ര സംഭവത്തിന് ഉറക്കമിളച്ച് നിന്നു. 1979 ഒക്ടോബര്‍ 12, അതൊരു വെള്ളിയാഴ്ചയായിരുന്നു. നമ്മുടെ ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത വെള്ളിയാഴ്ച. ഇന്ത്യയില മുസ്്‌ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഒരധ്യായം ഇതള്‍വിരിയുന്നത് കണ്ടുകൊണ്ടാണ് അന്ന് പ്രഭാതം പൊട്ടിവിരിഞ്ഞത്. സി.എച്ച് മുഖ്യമന്ത്രിയാവുന്നു എന്ന് കേട്ട് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും മുസ്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ കിട്ടാവുന്ന വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്കൊഴുകി. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിംലീഗുകാരന്‍ മുഖ്യമന്ത്രിയാവുന്ന അവിശ്വസനീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍.

ക്ലിഫ്ഹൗസില്‍ അന്ന് സൂര്യന്‍ നേരത്തെ ഉദിച്ചു. നനുത്ത പ്രഭാതത്തില്‍ ആനന്ദബാഷ്പം പൊഴിച്ചുകൊണ്ട് ആത്മനിര്‍വൃതിയുടെ പൂച്ചെണ്ടുകളുമായെത്തുന്ന അനുയായി വൃന്ദങ്ങളെ കണ്ട് ആ വിശാലമായ മണിമന്ദിരത്തിന്റെ മുറ്റത്തുള്ള പുല്‍ത്തകിടികള്‍ പോലും പുളകമണിഞ്ഞു. സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഉലമാക്കളും പുരോഹിതന്മാരും പത്രപ്രവര്‍ത്തകരും അങ്ങനെ എണ്ണമറ്റ സന്ദര്‍ശകരെകൊണ്ട് നന്തന്‍കോട് വീര്‍പ്പുമുട്ടി. എല്ലാവരോടും പുഞ്ചിരിച്ച് കുശലംപറഞ്ഞ് സി.എച്ച് ക്ലിഫ്ഹൗസിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. സമയം ഉച്ച 12 മണി: ജുമുഅ നമസ്‌കാരത്തിനായി സി.എച്ച് പാളയം പള്ളിയിലേക്ക് പുറപ്പെടുന്നു. കൈയ്യറ്റം നീണ്ട തൂവെള്ള ഷര്‍ട്ടും കരയില്ലാത്ത വെള്ള മുണ്ടും വെളുത്ത രോമത്തൊപ്പിയുമായി ചോക്കലേറ്റ് നിറമുള്ള 36 ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ മകന്‍ മുനീറിനോടും ബന്ധുക്കളായ ഡോ. അഹമ്മദ് ശരീഫ്, മൂസ്സക്കോയ എന്നിവരോടുമൊപ്പം സി.എച്ച് പള്ളിയിലെത്തി. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി സി.എച്ചിന്റെ കാര്‍ നേരെ രാജ്ഭവനിലേക്ക്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും അതേ കാറില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

സമയം 2.30: സി.എച്ചിന്റെ കാര്‍ രാജ്ഭവന്‍ അങ്കണത്തിലെത്തി. ജയാരവം മുഴക്കിയ പുരുഷാരം സി.എച്ചിനെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കുള്ള വേദിയൊരുങ്ങി. ശിഹാബ് തങ്ങളും ബി.വി അബ്ദുല്ലക്കോയയും മുസ്്‌ലിംലീഗിനെകൊണ്ട് ഇനി പ്രയോജനമില്ലെന്ന് കരുതി സിറ്റി ലീഗിന്റെ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചുപോയ വര്‍ത്തക പ്രമുഖനായ മുന്‍ എം.എല്‍. എ പി.പി ഹസ്സന്‍ കോയ സാഹിബ് മുതല്‍ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആര്‍.എസ്.പി നേതാവ് ബേബി ജോണ്‍ സി.എച്ചിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പ്രതിപക്ഷത്ത് നിന്ന് ആര്‍.എസ്.പിയുടെയും സി.പി.ഐയുടെയും നേതാക്കള്‍ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ. ചടങ്ങ് ആരംഭിക്കാനുള്ള മണിമുഴങ്ങി. മദിരാശി നിയമസഭയില്‍ രാജാജിയുടെയും ഖാഇദെ മില്ലത്തിന്റെയും സഹപ്രവര്‍ത്തകയും സ്വാതന്ത്ര്യസമര നായികയും മുന്‍മന്ത്രിയുമായ ഗവര്‍ണര്‍ ജോതി വെങ്കിട ചെല്ലം യുഗപകര്‍ച്ചക്ക് കാര്‍മ്മികത്വം വഹിക്കാനെന്ന പോലെ ഇളം തവിട്ട് ഖദര്‍ സാരിയുമണിഞ്ഞ് ഔദ്യോഗിക പരിവേഷത്തോടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഗവര്‍ണറുടെ പ്രഖ്യാപനം ചീഫ് സെക്രട്ടറി സി. ഭാസ്‌കരന്‍ നായര്‍ വായിച്ചു.

പിന്നീട് സത്യപ്രതിജ്ഞക്കായി സി.എച്ചിന്റെ പേര് വിളിച്ചു. അപ്പോള്‍ സദസ്സില്‍ നീണ്ടുനിന്ന കരഘോഷം. സി.എച്ച് സദസ്സിലെ മുന്‍വരിയിലുള്ള നേതാക്കന്മാരോടെല്ലാം അനുഗ്രഹം വാങ്ങി മെല്ലെ വേദിയില്‍ കയറി. ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവം. ഗവര്‍ണര്‍ മെല്ലെ ഇംഗ്ലീഷില്‍ സത്യവാചകം വായിച്ചു. സി.എച്ച് അതേറ്റു പറഞ്ഞു. In the name of God എന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ In the name of Allah എന്ന് സി.എച്ച് പ്രതിവചിച്ചു. അങ്ങിനെ മുസ്്‌ലിം കേരളത്തിന്റെ കരള്‍ തുടിപ്പായ സി.എച്ച് മുഹമ്മദ് കോയ തന്റെ അന്‍പത്തിരണ്ടാമത്തെ വയസ്സില്‍ മുഖ്യമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ ഒമ്പത് തവണ നമ്പൂതിരിയും നായരും ഈഴവനും ക്രിസ്ത്യാനിയും മാറി മാറി മുഖ്യമന്ത്രിയായ കേരളത്തില്‍ പത്താമതായി ഒരു മുസല്‍മാന്‍ മുഖ്യമന്ത്രിയാവുകയെന്നുള്ളത് ഒരു കാവ്യ നീതിയായിരുന്നു. അതാണിവിടെ സംഭവിച്ചത്. ഒക്ടോബര്‍ 12ാം തിയ്യതി മലയാള മനോരമ ഇങ്ങനെ എഴുതി. ‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ മുസ്്‌ലിംലീഗിനു വേണ്ടി നിരവധി ബഹുമതികള്‍ വാരിക്കൂട്ടിയ നേതാവാണ് സി.എച്ച് മുഹമ്മദ് കോയ. അധികാരത്തിന്റെ അയലത്ത് പോലും അടുത്ത് ചെല്ലാനാകാതെ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മുസ്്‌ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തില്‍ ഒരു ഭാഗ്യതാരകമായി അദ്ദേഹം ഉദിച്ചുയര്‍ന്നു.

പോക്കര്‍ സാഹിബിനെയും സീതി സാഹിബിനെയും ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തില്‍ ലീഗിന്റെ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലവും വിലസിയത് വികാരങ്ങളും വിചാരങ്ങളും മാറ്റൊലി കൊള്ളിച്ചത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. അത്‌കൊണ്ട് എതിരാളികള്‍ ഏറെയുണ്ടെങ്കിലും ലീഗിന് ലഭിക്കുന്ന ഏത് സ്ഥാനമാനങ്ങളും അവസാനം തുന്നിച്ചേര്‍ക്കപ്പെടുക കോയയുടെ തൊപ്പിയിലായിരിക്കും. ഇന്ന് ലീഗിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗള മുഹൂര്‍ത്തമാണെങ്കില്‍ അതണിയുന്ന വിജയ തിലകവും മറ്റാരുമല്ല.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending