Connect with us

Video Stories

കെ.എ.എസ് സംവരണം: ചരിത്രം കുറിച്ച് മുസ്‌ലിംലീഗ്

Published

on


ഫിര്‍ദൗസ് കായല്‍പുറം

സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ അത് ബോധ്യമാവുകതന്നെ ചെയ്യും.
മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്‍ ഗുണം ചെയ്തത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്‍ക്കാണ്. ഏറ്റവുമൊടുവില്‍ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഐ.എ.എസ് പോലെ ഉന്നതമായ കേഡര്‍ തസ്തികകള്‍ ഉള്‍പെടുന്ന കെ.എ.എസില്‍ സംവരണം നിഷേധിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇടത്‌സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. 2018 ഏപ്രില്‍ പത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.
മുസ്‌ലിം ലീഗിന്റെ സര്‍വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന്റേയും പി.എസ്.സിയുടേയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെ.എ.എസില്‍ സ്ട്രീം ഒന്ന് വിഭാഗത്തില്‍ നേരിട്ടുള്ള നിയമനമാണെന്നും അതില്‍ സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇതില്‍ സംവരണ സമുദായങ്ങള്‍ക്ക് ഒരു തവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും അതിനാല്‍ വീണ്ടും സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിശോധിച്ച കമ്മീഷന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല. പിന്നാലെ എസ്.സി- എസ്.ടി കമ്മീഷനും മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്ന് നിര്‍ദേശിച്ചു.
മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്‍.എയായിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. നിര്‍ണായമായ ഒരു ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്‍ നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.
എന്നാല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എ.എസിലെ സംവരണ വിഷയത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ടി.എ അഹമ്മദ് കബീര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്‍കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending