Connect with us

Video Stories

ഭരിക്കാന്‍ മറന്ന് വിദേശങ്ങളില്‍ പറന്നുല്ലസിച്ച മോദി

Published

on

എ.വി ഫിര്‍ദൗസ്

2014ല്‍ അധികാരത്തിലെത്തിയ ശേഷം രണ്ടര വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ നരേന്ദ്രമോദി-അമിത്ഷാ സംഘത്തെ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ പിടികൂടിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘കോണ്‍ഗ്രസ് ഭരണകാലത്തിന്റെ കെടുതികളില്‍ നിന്ന് ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കുക’ എന്ന, കേള്‍ക്കുമ്പോള്‍ വലിയ സംഭവമായിത്തോന്നുന്ന, വാഗ്ദാനമാണ് മോദി തന്റെ ഭരണത്തിന്റെ സമഗ്ര സന്ദേശവുമായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത്രമാത്രം എളുപ്പവും ക്ഷിപ്രസാധ്യവുമായ കാര്യമല്ലെന്ന് മോദിക്കും അമിത്ഷാക്കും മനസ്സിലാക്കാന്‍ രണ്ടര വര്‍ഷക്കാലം വേണ്ടിവന്നു. വലിയൊരു ജനാധിപത്യ രാഷ്ട്രത്തെ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സാധ്യമായത്ര മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിച്ചുകൊണ്ട് മോദി വാഗ്ദാനം ചെയ്ത ‘സമഗ്ര പരിവര്‍ത്തനം’ എന്ന ആശയം അതിന്റെ അന്തസ്സത്തയില്‍തന്നെ കപടവും വ്യാജവും ആയിരിക്കയാലാണ് ആ വാഗ്ദാന പാലനം അത്രക്ഷിപ്ര സാധ്യമല്ലെന്ന് തിരിച്ചറിയാന്‍ മോദി സംഘം നിര്‍ബന്ധിതമാകുന്ന സാഹചര്യം വന്നുചേര്‍ന്നത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ ആദ്യ വര്‍ഷങ്ങളിലെ അധിക നാളുകളും നരേന്ദ്രമോദി വിനിയോഗിച്ചത് വിദേശ സന്ദര്‍ശനങ്ങള്‍ക്കായിരുന്നു. 2017ന്റെ അവസാനം വരെ മോദി നടത്തിയ വിദേശ യാത്രകളില്‍ പലതും ഒഴിവാക്കാമായിരുന്ന യാത്രകളായിരുന്നുവെന്ന് ആ യാത്രകളുടെ നേട്ട കോട്ടങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും. പ്രധാനമന്ത്രി പദവികൊണ്ട് വിദേശ രാഷ്ട്രങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വ്യക്തികേന്ദ്രിതമായ സ്വയം പ്രചാരണത്തിന്റെ ഘടകങ്ങള്‍ മോദിയുടെ ആദ്യ വര്‍ഷങ്ങളിലെ വിദേശ യാത്രകളില്‍ കാണാം. ജവഹര്‍ലാല്‍നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യയെ വിദേശ രാജ്യങ്ങളില്‍ അവതരിപ്പിച്ചതും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശേഷികളും പ്രതാപങ്ങളും ശക്തി ചൈതന്യങ്ങളും ആഗോള ജനതയെ മനസ്സിലാക്കിപ്പിക്കാന്‍ പരിശ്രമിച്ചതും യാത്രകള്‍ കൊണ്ടായിരുന്നില്ല. രാജ്യത്തിന്റെ പൊതുവായ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയും വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട നയനിലപാടുകളില്‍ ഊന്നി നിന്നുകൊണ്ടും അതതു കാലങ്ങളിലെ ഭരണകൂടങ്ങള്‍ രൂപപ്പെടുത്തിയെടുത്ത വിദേശ നയങ്ങളുടെ പ്രയോഗക്ഷമത കൊണ്ടും അത്തരം വിദേശ നയങ്ങളുടെ സ്വീകാര്യത കൊണ്ടുമായിരുന്നു. സാമ്രാജ്യത്വ ശാക്തിക രാഷ്ട്രങ്ങളുമായി ഒരു തുലനത്തിന് അര്‍ഹതയില്ലെങ്കില്‍ പോലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഉരുത്തിരിഞ്ഞുവന്ന സ്വതന്ത്ര ജനാധിപത്യ ജനകീയ രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് അനന്യ പരിഗണന അര്‍ഹിക്കുന്നുണ്ട് എന്ന ചിന്ത നെഹ്‌റുവിയന്‍ കാലം മുതല്‍ തന്നെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്നു.
നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇന്ത്യക്ക് ലോക രാഷ്ട്രങ്ങളില്‍ നേടിയെടുക്കാന്‍ സാധിച്ച പരിഗണനയുടെ അടിത്തറയാണ് സത്യത്തില്‍ നരേന്ദ്രമോദി ഉപയോഗപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലും മുന്‍ ഭരണകൂടങ്ങളുടെ കാലഘട്ടങ്ങളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ‘പാര്‍ശ്വവല്‍ക്കരണം’ നേരിട്ടുവരികയായിരുന്നു. എന്നും ഇന്ത്യയെ പുതുതായി ലോക രഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തേണ്ടതുണ്ട് എന്നുമുള്ള ഭാവേനയാണ് നരേന്ദ്രമോദി വിദേശങ്ങളിലേക്ക് പറന്നത്. നയതന്ത്ര വികാസം, വിദേശ നിക്ഷേപം സ്വരൂപിക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കല്‍, വിദേശ ജനതകളുമായി ഇന്ത്യയെ ബന്ധിപ്പിച്ചെടുക്കല്‍ എന്നിങ്ങനെ പല ലക്ഷ്യങ്ങളാണ് തന്റെ വിദേശ യാത്രകള്‍ക്ക് മോദി അവതരിപ്പിച്ചത്. ഇത്തരം അവകാശവാദങ്ങള്‍ എത്രമാത്രം ഫലപ്രാപ്തിയിലെത്തി എന്നു പരിശോധിക്കുമ്പോള്‍, 2014ലെ അതേ അവസ്ഥയില്‍ തന്നെയാണ് എന്നു പറയാനാവില്ലെങ്കിലും, മോദി നടത്തിയ യാത്രകളും അവയുടെ സാമ്പത്തിക ഭാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ അഞ്ചിലൊന്നുപോലും നേട്ടങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ആദ്യത്തെ രണ്ടര വര്‍ഷക്കാലത്തെ മോദിയുടെ ഇത്തരം സഞ്ചാര ബഹളങ്ങള്‍ മോദിയുടെ സ്വന്തം രാഷ്ട്രീയ പക്ഷമായ സംഘ്പരിവാറിനകത്ത് നിന്നുതന്നെ രൂക്ഷമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നു മാത്രവുമല്ല മോദിക്കുതന്നെ രണ്ടുരണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിദേശ സഹവാസങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം ജനിക്കയും ചെയ്തിരുന്നു. രാജ്യത്തെ ഇവിടെ വിട്ടേച്ചുകൊണ്ടുള്ള ആകാശ സഞ്ചാരങ്ങള്‍ വഴി, ഒരു പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരിക്കേണ്ടതും, സാന്നിധ്യം അനിവാര്യങ്ങളുമായ നിരവധി സന്ദര്‍ഭങ്ങളെ രാജ്യം അഭിമുഖീകരിക്കേണ്ടുന്ന സ്ഥിതി വന്നു. ഭരണ-ഭരണകൂട നയപരാജയങ്ങളുടെ ഭീതിതമായ അനുഭവങ്ങളിലൂടെ രാഷ്ട്രം കടന്നുപോകുന്ന സ്ഥിതിയുണ്ടായി. ഈ ഘട്ടം മുതലാണ് ഇനിയും ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനുണ്ടല്ലോ എന്ന ഉള്‍വിളിയും ഭീതിയും നരേന്ദ്രമോദിയില്‍ ഉരുണ്ടുകൂടുന്നത്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങളുടെ സവിശേഷ ഘട്ടം മോദിയുടെ ഭരണത്തില്‍ ആരംഭിക്കുന്നത് ഈ രണ്ടര വര്‍ഷത്തിന് ശേഷമാണ്. നോട്ടു നിരോധനമൊക്കെ വരുന്നത് ഇതിനോട് ചേര്‍ന്നാണ്. ‘രാജ്യത്തെ ഒരു വലിയ വിഭാഗം സാധാരണക്കാരില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസംതൃപ്തിയെ രാഷ്ട്രീയമായി വഴിതിരിച്ചുവിടുക’ എന്നൊരു ബാലിശയുക്തി കൂടി നോട്ടു പിന്‍വലിക്കലിനുപിന്നില്‍ ഉണ്ടായിരുന്നു. കുത്തകകളെ സഹായിക്കുകയും കോര്‍പറേറ്റ് സാമ്പത്തിക നയങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും രാജ്യത്തെ ദരിദ്ര ജനങ്ങള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചും സര്‍ക്കാറിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും നിരന്തരം അന്വേഷിച്ച് സര്‍ക്കാര്‍ കാര്യാലയങ്ങളുമായി സമ്പര്‍ക്ക നൈരന്തര്യം പുലര്‍ത്തുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്നതും നോട്ടുനിരോധനത്തിന് പിന്നിലെ ഉദ്ദേശങ്ങളായിരുന്നു. അതോടൊപ്പം മോദി കണക്കുകൂട്ടിയെടുത്ത മറ്റൊരാശയം, രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ പണക്കാര്‍ കുന്നുകൂട്ടിവെച്ച സമ്പാദ്യങ്ങളെക്കുറിച്ചു പുലര്‍ത്തുന്ന അസംതൃപ്തിയെ വഴിതിരിച്ചുവിടാന്‍ നോട്ടുപിന്‍വലിക്കല്‍ സഹായിക്കുമെന്നാണ്. ‘കള്ളപ്പണക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങളെയത്രയും വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമാക്കിയിരിക്കുന്നു നമ്മുടെ പ്രധാനമന്ത്രി’യെന്ന് സാധാരണക്കാര്‍ പറയുമെന്ന് മോദി സ്വപ്‌നം കാണുക തന്നെ ചെയ്തിരുന്നു.
ജനങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന വിചാരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങുന്നത് രണ്ടര വര്‍ഷത്തിന് ശേഷമാണ് എന്ന് മോദി കാലഘട്ടം വിലയിരുത്തിയാല്‍ കാണാം. ഏത് വിഷയങ്ങളും അജണ്ടകളുമായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുമെന്ന ചോദ്യം ഒരു ഭരണകൂടത്തെ നയിക്കുന്നവരുടെ ഭാഗത്ത് ഭരണത്തിന്റെ ആദ്യ പകുതിക്ക് തൊട്ടുടനെതന്നെ ഉരുണ്ടുകൂടുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് മോദിക്കാലത്ത് കണ്ടത്. 2016ന്റെ പകുതിക്കുശേഷം പെട്ടെന്ന് രാഷ്ട്ര വികസനത്തെകുറിച്ചുള്ള മോദിയുടെ വായ്ത്താരികളുടെ ഭാഷ മാറുന്നത് കാണാം. അമിത്ഷായുടെ ‘രാഷ്ട്രീയ നിരീക്ഷണ സംവിധാനം’ അത്തരം ഭാഷാ-പ്രയോഗ വ്യതിയാനങ്ങള്‍ രാജ്യത്തെ ജനങ്ങളില്‍ എത്തരം അനുരണനങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ കയറിയ ശേഷം രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളിലോ, ഉപതെരഞ്ഞെടുപ്പുകളിലോ ‘വികസനം’ എന്ന ഒരൊറ്റ തെരഞ്ഞെടുപ്പ് അജണ്ടയുടെ അടിസ്ഥാനത്തില്‍ മാത്രം ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എവിടെയും വര്‍ഗീയതയും വംശീയതയും ഉപരിപ്ലവ പ്രാദേശിക വാദങ്ങളും രാജ്യത്തിന്റെ പൊതുവായ ജനകീയ വിചാര ശീലങ്ങളില്‍നിന്ന് അതാതിടങ്ങളിലെ ജനങ്ങളെ വിഭാഗീകരിച്ചും വേര്‍തിരിച്ചും വൈകാരികമായി അടര്‍ത്തിയെടുക്കുന്ന ഉപജാപക പ്രചാരണങ്ങളും മാത്രമായിരുന്നു ജനങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിച്ചുവന്നിരുന്നത്. ‘വര്‍ഗീയത’ ഒരു മികച്ച തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാണ് എന്ന മനോഭാവം എക്കാലവും സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ പുലര്‍ത്തിവന്നിട്ടുള്ളതുമാണ്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ വികസനത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ ഉപയോഗപ്പെടുത്തി ജനസ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ നിരുപാധികം വര്‍ഗീയത ഉപയോഗിച്ചുകൊണ്ടിരുന്നതും. അവിടെ നിന്നുമുള്ള മുന്നോട്ടുപോക്കിന് സംഘ്പരിവാറിന്റെ ബൗദ്ധിക വക്താക്കള്‍ ശ്രമിക്കുകയുണ്ടായില്ല. നാലാമത്തെ വര്‍ഷത്തിലെത്തുമ്പോള്‍ വികസന വായ്ത്താരികള്‍ പതുക്കെ നിശബ്ദമാകുന്നത് കാണാം. അയോധ്യയെക്കുറിച്ചുള്ള പുതിയ വാദകോലാഹലങ്ങള്‍ ആരംഭിക്കുകയും ‘ക്ഷേത്ര നിര്‍മ്മാണം ഉടനെ വേണമെന്ന്’ ചില സംഘ്പരിവാര്‍ സംഘടനകള്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തുകയും ചെയ്യുന്നു. ഇത് സത്യത്തില്‍ മോദി-അമിത്ഷാ രാഷ്ട്രീയ നയങ്ങളുടെ നിര്‍മ്മാണശാലയില്‍ നിന്നുതന്നെ പുറത്തുകൊണ്ടുവന്ന തന്ത്രമായിരുന്നു. 2018ന്റെ തുടക്കത്തില്‍ മഹാരാഷ്ട്രയില്‍ നാഗ്പൂരിലും പൂനെയിലുമായി നടന്ന ആര്‍.എസ്.എസിന്റെ വിവിധതല ബൈഠക്കുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന പ്രധാന വിഷയം ‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്ന വിഷയത്തെ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിലേക്കായി പാകപ്പെടുത്തിയെടുക്കുക’ എന്നതായിരുന്നു. ഇത്തരം ചില ബൈഠക്കുകളില്‍ അമിത്ഷാ നേരിട്ടെത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതുമായി നടത്തിയ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
2014നും 2019നും ഇടയില്‍ 2017ന്റെ അവസാന മാസങ്ങളിലും 2018ല്‍ പല ഘട്ടങ്ങളിലുമായി അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുമായി ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍, രാമജന്മഭൂമി ന്യാസ്, വിശ്വഹിന്ദു പരിഷത്തിന്റെ തന്നെ വിവിധ സന്യാസി-സന്യസേതര ഘടകങ്ങള്‍ എന്നിവയെല്ലാം ‘പെട്ടെന്നൊരുനാള്‍’ എന്ന പോലെ രംഗത്തും വന്നതോര്‍ക്കുക. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയെ മുഖ്യ ശരണമന്ത്രമായി സ്വീകരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ത്യയിലെ പല നഗരങ്ങളിലും വി.എച്ച്.പി കഴിഞ്ഞ വര്‍ഷം രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രത്യേക സംഗമങ്ങള്‍ നടത്തി. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിക്കപ്പെട്ട സന്യാസി സമ്മേളനത്തില്‍ ശ്രീശ്രീ രവിശങ്കര്‍ നടത്തിയ ‘അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറും’ എന്നതുപോലുള്ള പല തീവ്ര പരാമര്‍ശങ്ങളും ഉണ്ടായി. എന്നാല്‍ 2018ന്റെ അവസാനമായപ്പോള്‍ കണ്ടത് രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തിലുള്ള, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ ഘടകങ്ങളുടെ ഭാഗത്ത്‌നിന്ന് കുറഞ്ഞുവരുന്നതാണ്. 2018ന്റെ ഒടുവില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ചില നേതാക്കള്‍ ‘അയോധ്യ ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല’ എന്നുപോലും പറയുന്നത് കേള്‍ക്കാനിടയായി. 2014 മുതല്‍ 2018 അവസാനം വരെയുള്ള മോദി- അമിത്ഷാമാരുടെയും സംഘ്പരിവാര്‍ നേതൃത്വത്തിന്റെയും പ്രസ്താവനകളും പരാമര്‍ശങ്ങളും അവരുടെ തന്നെ വിവിധ കൂടിയാലോചനാ സഭകളുടേതായി പുറത്തുവന്ന അഭിപ്രായങ്ങളും ശ്രദ്ധിച്ചാല്‍ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഒന്ന്: വികസനത്തെ മുന്‍നിര്‍ത്തിയും പുരോഗതിയുമായി ബന്ധപ്പെട്ട അവകാശ വാദങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ ജനതയെ സമീപിക്കാമെന്ന ആലോചന അവര്‍ക്കിടയില്‍ ഇടക്കിടെ ഉടലെടുക്കുകയും പിന്നീടതില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുന്നു. രണ്ട്: വര്‍ഗീയതയെ ആശ്രയിക്കുന്നതിലും ഇടക്ക് ആലോചനകള്‍ ശക്തിപ്പെടുകയും പിന്നീട് ആലോചനകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരികയും ചെയ്യുന്നു. 2018 ന്റെ അവസാനത്തിലെത്തിയപ്പോള്‍ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്വീകരിക്കാവുന്ന പ്രചാരണ ഉപാധിയെന്ത് എന്നതിനെ സംബന്ധിച്ച് സംഘ്പരിവാര രാഷ്ട്രീയ നേതൃത്വം തീര്‍ത്തും അവ്യക്തതയില്‍ അകപ്പെട്ട് നിശബ്ദരായതാണ് കാണാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ ഉയര്‍ന്നുവന്ന റഫാല്‍ അഴിമതി ആരോപണങ്ങളും മൂന്ന് പ്രധാന സംസ്ഥാനങ്ങളിലെയും പല ഉപതെരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളുമെല്ലാം സംഘ്പരിവാര രാഷ്ട്രീയ നേതൃത്വത്തെ വല്ലാത്തൊരു അനിശ്ചിതത്വത്തിലും മ്ലാനതയിലും അതിലുപരി കനത്ത പരാജയ ഭീതികളിലും അകപ്പെടുത്തുകയുണ്ടായി.
പൊതു തെരഞ്ഞെടുപ്പിന് നേരിടാനുള്ള ആത്മവിശ്വാസം സംഘ്പരിവാര നേതൃത്വത്തിന് തീര്‍ത്തും നഷ്ടപ്പെടുത്തുന്നതായിരുന്നു റഫാല്‍ അഴിമതി ആരോപണങ്ങള്‍. അഴിമതിയെക്കുറിച്ച് പുറത്തുവന്നത് വളരെ പ്രാഥമിക സ്വഭാവങ്ങള്‍ ഉള്ള ചില വിവരങ്ങളായിരുന്നിട്ടും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിച്ചില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും ബി.ജെ.പി-എന്‍.ഡി.എ പ്രതിനിധികളുടെ ശരീര-സംസാര ഭാഷകളില്‍ വ്യക്തിത്വ ശൈഥില്യത്തിന്റെയും ആത്മവിശ്വാസ രാഹിത്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടമായ വര്‍ഷമാണ് 2018. ഈ വര്‍ഷം തന്നെയാണ്, റഫാല്‍ ആരോപണങ്ങളുടെ മൂര്‍ധന്യത്തില്‍, എന്‍.ഡി.എ ഘടക കക്ഷികളില്‍ ചിലത് സഖ്യത്തില്‍നിന്ന് പിന്മാറുന്നതും ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് നീങ്ങിത്തുടങ്ങുന്നതും. ‘മോദിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല’ എന്ന ധാരണ ബി.ജെ.പിക്കകത്തുതന്നെ ശക്തി പ്രാപിക്കുകയുണ്ടായി. യശ്വന്ത് നില്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ ബി.ജെ.പി വിമതര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടുതല്‍ അടുത്തുനിന്ന് സഹകരിച്ച വര്‍ഷമാണ് 2018. അരുണ്‍ ഷൂറിയെപ്പോലെ ഒരു കാലംവരെയും ബി.ജെ.പി രാഷ്ട്രീയത്തിന്റെ സ്തുതിപാഠകരായിരുന്നവര്‍ അവരുടെ വിമര്‍ശനങ്ങള്‍ കടുപ്പിച്ചു രംഗത്ത് വന്നതും 2018ലായിരുന്നു. സംഘ്പരിവാറിനകത്ത് നിന്നുതന്നെ ‘മോദിയിതര ഓപ്ഷനുകള്‍’ക്കായുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും ആസ്ഥാനത്തേക്ക് കത്തെഴുതുകയും, ‘മോദിക്കു പകരം മറ്റൊരാളെ കണ്ടെത്താനായിട്ടില്ലെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനാവില്ല’ എന്നുള്ള അവരുടെ ആശങ്ക ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. മോദി-അമിത്ഷാ അച്ചുതണ്ട് രാഷ്ട്രീയത്തിനെതിരെ പരിവാറിന്റെ മാതൃസ്വരൂപമായ ആര്‍.എസ്.എസില്‍ നിന്നുതന്നെ നീക്കങ്ങള്‍ വരാന്‍പോകുന്നു എന്ന ഊഹം ബി. ജെ.പി നേതാക്കള്‍ക്കിടയില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. തിരസ്‌കൃതരും ബഹിഷ്‌കൃതരും നിശബ്ദതക്കകപ്പെട്ടവരുമായ ബി.ജെ.പി നേതാക്കളുടെയും മോദിയില്‍നിന്ന് വ്യക്തിപരമായി അകന്നുമാറി മുന്നോട്ട് പോകുന്ന വി.എച്ച്.പി നേതാവ് പ്രവീണ്‍ഭായ് തൊഗാഡിയയെപ്പോലുള്ള ഉന്നതരുടെയും ശബ്ദങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം പരിഗണന കല്‍പിച്ചുതുടങ്ങാന്‍ പോകുകയാണ് എന്നൊരു പ്രതീതിയും ഇതിനകം രൂപപ്പെടുകയുണ്ടായി. മോദി ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന, സൂത്രധാരന്മാരും ബുദ്ധിയുപദേശകരുമായ, വൃത്തത്തിനകത്ത് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കനത്തു തുടങ്ങുകയും പരാജയത്തിന്റെ കാര്‍മേഘങ്ങള്‍ ബി.ജെ.പി ആസ്ഥാനത്തിനു മുകളില്‍ വട്ടമിട്ടു ചലിക്കാന്‍ തുടങ്ങുകയും ചെയ്തു. (തുടരും)

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending