Video Stories
ആഭ്യന്തര യുദ്ധം ‘ഐക്യ’യമന്‍ തകരുന്നു
കെ. മൊയ്തീന്‍കോയ
യമന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന്‍ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. 2014-ല്‍ യസ്ദി ഷിയാ വിഭാഗക്കാരായ ഹൂഥി സായുധ വിഭാഗം തലസ്ഥാനമായ സന്അ ആക്രമിച്ച് കീഴടക്കിയതോടെ ആഭ്യന്തര യുദ്ധം രൂക്ഷമായി. പ്രസിഡണ്ട് ഹാദിയും ഭരണകര്‍ത്താക്കളും സഊദിയില്‍ അഭയം തേടി. പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികള്‍. നിരവധി തവണ സമാധാന ശ്രമങ്ങള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു.
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. തലസ്ഥാനമായ സന്അ നഷ്ടപ്പെട്ട സഊദിയില്‍ അഭയം തേടിയിരുന്ന ഹാദിയെയും ഭരണകൂടത്തെയും പ്രധാന നഗരമായ ഏദന്‍ കേന്ദ്രമായി തിരിച്ചുകൊണ്ടുവന്നത് സഊദി നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങളാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ആഗസ്ത് 11-ന് ‘പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി. പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായി. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേന സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. വെടിനിര്‍ത്തലിന് നീക്കം നടക്കുന്നുണ്ടെങ്കിലും എസ്.ടി.സി നീക്കം ഹാദി ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അറബ് സഖ്യസേനയുടെയും ഹാദി ഭരണകൂടത്തിന്റെയും വിലയിരുത്തല്‍ 2014-ല്‍ ഹൂഥി സായുധ ഗ്രൂപ്പ് സന്അ കീഴടക്കി, അന്നത്തെ പ്രസിഡണ്ട് അലി അബ്ദുല്ല സാലേയെ വധിച്ചു. പിന്നീട് ഹൂഥികളും സാലേ പക്ഷവും യോജിച്ച്് നില്ക്കുകയാണുണ്ടായത്. എന്നാല്‍ തെക്കന്‍ യമന്‍ സ്വാതന്ത്ര്യം എന്നാവശ്യം ഉയര്‍ത്തി എസ്.ടി.സി രംഗത്തിറങ്ങിയതോടെ ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവവും ഗതിയും മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അറേബ്യന്‍ ഉപദ്വീപില്‍ സഊദി കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ യമന്‍ നിരവധി ആഭ്യന്തര കലാപങ്ങളുടെ ചരിത്രമുണ്ട്. ഉസ്മാനിയ ഭരണത്തിന്കീഴില്‍തന്നെ നിരവധി പോരാട്ടം. 1918ല്‍ ഉസ്മാനിയ (തുര്‍ക്കി) സൈന്യം പിന്മാറിയതോടെ ഇമാം യഹ്യയുടെ 44 വര്‍ഷത്തെ ഭരണകാലം യമന്‍ പുരോഗതിയുണ്ടായില്ല. 1948 ഫെബ്രുവരി 18-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിപ്ലവകാരികള്‍ അധികാരം കയ്യടക്കിയെങ്കിലും കൂടുതല്‍ തുടരാനായില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമാം അഹമ്മദ് സ്വാതന്ത്ര്യ സേനാനികളെയും എതിരാളികളെയും മര്‍ദ്ദിച്ചൊതുക്കി. 1958-ല്‍ യമന്‍, ഈജിപ്ത് നേതൃത്വത്തിലുള്ള ഐക്യ അറബ് റിപ്പബ്ലിക്കില്‍ ചേര്‍ന്നു. അധികം വൈകാതെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുകടക്കുകയുണ്ടായി. 1962 സെപ്തംബര്‍ 18-ന് വിപ്ലവത്തില്‍ ഇമാം അഹമ്മദ് വധിക്കപ്പെട്ടു. പിന്നീട് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. രാജഭരണത്തിന് അന്ത്യം. യമനില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ബദ്ധവൈരികളായ സഊദിയും രംഗത്തിറങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായി. അഞ്ച് വര്‍ഷം നീണ്ടുനിന്നു. 1967 ആഗസ്തില്‍ ഫൈസല്‍ രാജാവും ജമാല്‍ അബ്ദുനാസറും യമനില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കരാറില്‍ ഏര്‍പ്പെട്ടതോടെ യുദ്ധത്തിന് വിരാമം. തെക്കന്‍ യമന്റെ ചരിത്രം വ്യത്യസ്തം. പുരാതന കാലത്ത് ഹദ്റ മൗത്ത് എന്നറിയപ്പെട്ട രാജ്യം. ബ്രിട്ടീഷ് കോളനി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് ഭരണം. 1972-ല്‍ ഇരു യമനുകളും ഏറ്റുമുട്ടി. റഷ്യയുടെ സ്വാധീനമായിരുന്നു യുദ്ധത്തിന് പിന്നില്‍. കമ്യൂണിസ്റ്റ് ലോകത്തെ തകര്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ യമന്‍, യമനില്‍ ലയിച്ചു. 1990-ല്‍ ലയനം നടന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം വീണ്ടും തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് നടത്തിയ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.ടി.സി സഹായത്തോടെ തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് പോരാടുന്നു. പഴയ (വടക്കന്‍) യമനില്‍ ഹൂഥികള്‍ മേധാവിത്വം പുലര്‍ത്തുന്നുമുണ്ട്. തെക്കന്‍ യമനിന്റെ ഭൂരിപക്ഷം പ്രദേശവും ഹാദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അല്‍ഖാഇദ സ്വാധീനം ചില പ്രദേശങ്ങളിലുമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തിയും ഭാവിയും എന്താകുമെന്നതില്‍ അറബ് ലോകത്തിന് ആശങ്കയുണ്ട്. നാല് വര്‍ഷമായി ഹൂഥികളെ അടിച്ചമര്‍ത്താന്‍ അറബ് സഖ്യം നടത്തിവരുന്ന ശ്രമം വിജയം കാണുന്നില്ല. സഊദിക്ക് നേരെ തിരിച്ചടിയും മിസൈല്‍ വര്‍ഷവും അവര്‍ തുടരുന്നു. വിശുദ്ധ ഹജ്ജ് വേളയില്‍പോലും കുറവുണ്ടായില്ല. ഇറാന്റെ ശക്തമായ പിന്തുണയിലാണ് ഹൂഥികള്‍. അതിലിടക്ക്, യു.എ.ഇ പിന്തുണ അവകാശപ്പെടുന്ന എസ്.ടി.സി ഏദന്‍ കയ്യടക്കിയത് പരോക്ഷമായെങ്കിലും ഹൂഥികള്‍ക്ക് സഹായകമാകും.
ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്ന ഇറാന്, യമന്‍ പ്രശ്നത്തില്‍ സമാധാനസന്ധി ആഗ്രഹിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ യമനില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായകമാവുമെന്നാണ് അറബ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറുവശത്ത് സഊദിയും യു.എ.ഇയും ഉള്‍പ്പെട്ട അറബ് സംഖ്യസേനയും സമാധാനത്തിന്റെ പാതയില്‍ തന്നെ. ‘ഭാര’മേറിയ ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് അറബ് സേനക്കും അനിവാര്യം. സഖ്യസേനയുടെ ഭാഗമായ യു.എ.ഇ മറ്റൊരു സായുധ ഗ്രൂപ്പിന് സഹായം നല്കുമ്പോള് ഉടലെടുത്ത അനിശ്ചിതത്വത്തിനും വിരാമമിടാന്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കണം. അനുയോജ്യ സന്ദര്‍ഭം യു.എന്‍ നേതൃത്വം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

