Connect with us

Video Stories

വാളയാര്‍ പീഡനക്കൊലകള്‍ സര്‍ക്കാര്‍ മറുപടി പറയണം

Published

on

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നടന്ന അതീവ ലജ്ജാകരമായ സംഭവത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് ധാര്‍മികവും സാങ്കേതികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്. ഒക്ടോബര്‍ 25നാണ് പാലക്കാട് പോക്‌സോ കോടതി മൂന്നു പ്രതികളെ കേസില്‍ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടയച്ചത്. നേരത്തെ മറ്റൊരു പ്രതിയെയും വെറുതെ വിട്ടിരുന്നു. മരിച്ച കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കുകയും കുട്ടികളുടെ മാതാവ് കുറ്റക്കാരെ കണ്ടെത്തിക്കൊടുക്കുകയും ചെയ്തിട്ടും ആത്മഹത്യയാക്കി പൊലീസ് കേസന്വേഷണം അട്ടിമറിച്ചതില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല. പ്രത്യേകിച്ചും പ്രതികളില്‍ രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണെന്ന് കുട്ടികളുടെ അമ്മതന്നെ ആരോപിച്ച സ്ഥിതിക്ക്.

2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ആദ്യകുട്ടിയുടെ പ്രായം 11ഉം രണ്ടാമത്തെ കുട്ടിയുടേത് എട്ടുമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടികളെ ബന്ധുതന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സ്‌കൂളിലും പരാതിപ്പെട്ടിരുന്നു. 11 വയസ്സ് മാത്രമുള്ള കുട്ടി ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെന്നതുപോകട്ടെ അങ്ങനെ എഫ്.ഐ.ആര്‍ എഴുതിവെക്കാനിടയായതിനെ കടുത്ത സാഹസമായെന്ന് പറയാതെവയ്യ. പീഡനം സഹിക്കവയ്യാതെയാണ ്കുട്ടികള്‍ ഇരുവരും ആത്മഹത്യചെയ്തതെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയും വിചാരണ വേളയില്‍ നല്‍കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍തന്നെ പറയുന്നതുപോലെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

പ്രതികള്‍ സി.പി.എമ്മുകാരാണെന്നതിന് തെളിവാണ് ആദ്യ മരണ ദിവസം പ്രതികളിലൊരാളെ പിടികൂടിയിട്ടും അറസ്റ്റുചെയ്യാതെ വിട്ടയച്ച പൊലീസ്‌നടപടി. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് പൊലീസിന്റെ കൈകള്‍ കെട്ടിയിടാന്‍ കാരണമായത്. യുവ ഐ.പി.എസ്സുകാരിയായ പൂങ്കുഴലിയെ കേസന്വേഷണം ഏല്‍പിച്ചിട്ടുപോലും തെളിവുകള്‍ നശിപ്പിച്ചതുകാരണം വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സംഘത്തിന് കഴിഞ്ഞില്ല എന്നത് വലിയകളികള്‍ ഇതിനുപിന്നില്‍ നടന്നതിന്റെ സൂചനയാണ്. കേസ് വിചാരണപോലും, എന്തിനേറെ വിധി വരുന്ന ദിവസംപോലും തന്നെ പ്രോസിക്യൂഷന്‍ അറിയിച്ചില്ലെന്ന് പറയുന്ന മാതാവിന്റെ രോദനം എന്താണ് വ്യക്തമാക്കുന്നത്? ഇക്കാര്യത്തില്‍ വലിയ ബഹുജനരോഷം ഉയര്‍ന്നതിനെതുടര്‍ന്ന് മൂന്നാം ദിവസം മാത്രമാണ് സി.പി.എം ജില്ലാനേതൃത്വം കൈകഴുകലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ സ്ത്രീ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കുമെന്നും ബാല പീഡകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആണയിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയുമാണ് കോടതി പ്രതികളെ വെറുതെവിട്ടപ്പോള്‍ നല്ലപിള്ളചമയാന്‍ ശ്രമിക്കുന്നത്. കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. പ്രതികള്‍ക്കുവേണ്ടി ഹാജരായത് സി.പി.എം ശിപാര്‍ശയോടെ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിക്കപ്പെട്ടയാളാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നതിന് വേറെന്ത് തെളിവുവേണം! സി.പി.എം അനുകൂലിയായ ക്രിമിനല്‍ അഭിഭാഷകനെ കഴിഞ്ഞ മാര്‍ച്ചില്‍ ശിശുക്ഷേമസമിതി അധ്യക്ഷനായി സര്‍ക്കാര്‍ നിയമിക്കുമ്പോള്‍പോലും അദ്ദേഹം വാളയാര്‍ കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റെടുത്തശേഷവും കോടതി രേഖകളില്‍ ഇദ്ദേഹമായിരുന്നു പ്രതിഭാഗത്തിന്റെ വക്കാലത്ത് നടത്തിയിരുന്നത്. ഇത് തെളിയിക്കുന്നത് രാജ്യത്തെ അത്യപൂര്‍വമായ ബാലപീഡനക്കൊലക്കേസില്‍പോലും ഇടതുപക്ഷ മെന്നഭിമാനിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും ലാഘവ ബുദ്ധിയും നിഗൂഢമായ താല്‍പര്യങ്ങളും ഉണ്ടെന്നാണ്.

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ആര്‍.എസ്.എസ് അനുയായിയുടെ അടക്കം ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടന്ന സംസ്ഥാനമാണ് കേരളം. പാലക്കാട്ടുതന്നെയാണ് ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷനുസമീപം പീഡനത്തിനിരയായി നാലു വയസ്സുകാരി കഴിഞ്ഞവര്‍ഷം കൊലചെയ്യപ്പെട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരാനിടയായതുതന്നെ സോളാര്‍ കേസും സ്ത്രീ പീഡനവും ഉന്നയിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതേസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സംഭവിച്ചതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചതുമായ പീഡന-കൊലക്കേസില്‍ ദലിത് കുടുംബാംഗങ്ങളായിട്ടുപോലും സര്‍ക്കാരിനും പൊലീസിനും മതിയായ ആര്‍ജവം പ്രകടിപ്പിക്കാനായില്ലെന്ന് വരുന്നത് ജനങ്ങളുടെ സഹനശേഷിയെ പരിഹസിക്കലാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടക്കൊലക്കിരയായപ്പോഴും കേസ് തേച്ചുമായ്ച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരം കിട്ടാതെ മരിച്ചതിനെ ‘രണ്ടെണ്ണംപോയി’ എന്ന സ്വരത്തില്‍ സംസ്ഥാന നിയമമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചത് പാലക്കാട്ടെയെങ്കിലും ജനങ്ങളുടെ കാതില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ഇദ്ദേഹം തന്നെയാണ് സഹപ്രവര്‍ത്തകനായ എം.എല്‍.എക്കെതിരായ പീഡനക്കേസില്‍ ഫോണ്‍ വിളിയല്ലാതെ കാര്യമായൊന്നും നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടെഴുതിയതും. പട്ടിക ജാതിക്ഷേമത്തിനും നിയമ സംരക്ഷണത്തിനുമായി രാജ്യത്തെ നിയമ സംവിധാനത്തിനകത്തെ മന്ത്രിയായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നത് നാണക്കേടാണ്. വാളയാര്‍ സംഭവത്തിലെ കറ മായണമെങ്കില്‍ സി.പി.എമ്മും സര്‍ക്കാരും പൊലീസും തെറ്റ് ഏറ്റുപറഞ്ഞ് കുട്ടികളുടെ കുടുംബത്തോട് മാപ്പുപറയുകയും അപ്പീല്‍ പോകുകയും സ്വതന്ത്ര ഏജന്‍സിക്ക് കേസ് വിടുകയുമാണ് ഉടന്‍ ചെയ്യേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending